Monday, November 28, 2022

എം.ആർ.പി. കഥ

 ഇന്നലെ ഞായറാഴ്ച കൊട്ടാരക്കര മാർകറ്റ് ജംഗ്ഷനിലുള്ള  ഒരു മെഡിക്കൽ സ്റ്റോറിൽ ആഞ്ചിയോ പ്ളാസ്റ്ററിക്ക് ശേഷം പതിവായി  ഞാൻ കഴിക്കുന്ന  റാംകോർ 5  എന്ന ഗുളിക വാങ്ങാനായി പോയി. 10 ഗുളിക അടങ്ങുന്ന ഒരു സ്ട്രിപ്പിന് 90 രൂപാ അവിടത്തെ സൈൽസ് മാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ അന്തം വിട്ടു. 10 ദിവ്സത്തിനു മുമ്പും നീതി സ്റ്റോരിൽ നിന്നും 65 രൂപക്ക് വാങ്ങിയ മരുന്നാണത്. ഈ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനെ എനിക്ക് ഏറെ വർഷങ്ങളായി  പരിചയമുണ്ട്. പക്ഷേ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഞാൻ ഈ ഗുളിക 65 രൂപക്ക് വാങ്ങുന്നതാണെന്ന് പറഞ്ഞപ്പോൾ സൈൽസ് മാനെന്ന മഹാ പുരുഷൻ   പുച്ഛത്തിൽ തന്റെ തല ഒന്ന് കുലുക്കി. ആ തല കുലുക്കലിൽ പ്രകോപിതനായ ഞാൻ ശബ്ദമുയർത്തി  തർക്കിച്ചു. കഴിഞ്ഞ ആ ഴ്ച 65 രൂപക്ക് വാങ്ങിയ ഈ മരുന്ന് ഇന്ന് 25 രൂപാ അധികം തരണോ?! അയാൾ ആ പുച്ഛ ഭാവം കൈവിടാതെ തന്നെ  “ആ സ്ട്രിപ്പിന്റെ പുറത്തുള്ള  വിലയേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളൂ എന്ന് മൊഴിഞ്ഞു. സ്ടൃപ്പിന്റെ പുറത്ത് നോക്കിയപ്പോൾ സംഗതി ശരിയാണ് 90 എന്ന് വെണ്ടക്കായിലുണ്ട്. ഗുളിക വാങ്ങാതെ ഞാൻ മടങ്ങി. ഇതെന്ത് പിടിച്ച് പറിയാണ് എന്ന ചിന്തയോടെ.

ഞാൻ ജങ്ഷനിൽ നിന്നും പുത്തൂർ റോഡിലേക്ക് പോയി അവിടെ ഒരു മെഡിക്കൽ സ്റ്റോറിൽ കയറി അതേ ഗുളിക ആവശ്യപ്പെട്ടു. അവർ 70  രൂപാ വാങ്ങി. ഗുളികയും ബില്ലും തന്നു ഏതാനും  മീറ്റർ ദൂരത്തിൽ  ഒരേ കമ്പനി ഒരേ ഗുളികക്ക് 20 രൂപായുടെ വില വ്യത്യാസം നിയമ പരമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ആലോചിച്ചതിനെ തുടർന്ന് പരിചയമുള്ള മെഡിക്കൽ സ്റ്റോറിലെ  ആൾക്കാരെ വിളിച്ചപ്പോൾ ഗുളികയുടെ എം.ആർ.പി. 90 രൂപായാണെന്നും  കച്ചവടം നടക്കാൻ ജനത്തിനെ ആകർഷിക്കാൻ എം.ആർ.പി.യിൽ  നിന്നും കുറച്ച് കച്ചവടം നടത്തുകയാണെന്നാണ്` അറിയാൻ കഴിഞ്ഞത്. മിക്ക സ്റ്റോറുകാരും ഇപ്പോൾ ഇപ്രകാരമാണ് കച്ചവടമെന്നും  അവരുടെയെല്ലാം സ്റ്റോറുകളുടെ മുമ്പിൽ വില കുറച്ച് വിൽക്കുന്ന വിവരത്തിന് നോട്ടീസ് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. ആദ്യത്തെ സ്റ്റോറുകാരന്  ആ  സൗജന്യം നൽകാൻ മനസ്സില്ല. “വേണമെങ്കിൽ വാങ്ങിക്കൊണ്ട് പോടാ തെണ്ടീ  “ എന്ന ഭാവമുള്ള സൈൽസ് മാന്മാരെ അവിടെ കാണാൻ കഴിയും.

ജനത്തിന് ഈ കിട്ടുന്ന സൗജന്യം ഔദാര്യമല്ല അവകാശമായി കരുതി സൗജന്യ ബോർഡ് പ്രദർശിപ്പിച്ചിട്ടുള്ള ഇടങ്ങളിൽ നിന്നും ഗുളിക വാങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇത്. എവിടെ നിന്ന് സാധനം വാങ്ങണം എന്നത് ജനത്തിന്റെ അവകാശമാണല്ലോ.

ഇപ്പോഴും എന്നെ കുഴപ്പിക്കുന്ന ഒരു ചോദ്യം മനസ്സിൽ കിടന്ന് തിളക്കുന്നുണ്ട്. ഇത്രയും കുറച്ച് കൊടുത്താലും  നഷ്ടമില്ലാതെ  കച്ചവടം നടത്തിക്കൊണ്ട് പോകാൻ മെഡിക്കൽ സ്റ്റോറുകാരൻ കഴിയും  എന്നിട്ടും എം.ആർ.പി.യിൽ തന്നെ പിടിച്ച് നിൽക്കുന്നവർ എത്ര കൊള്ള ലാഭമാണെടുക്കുന്നത് എന്ന ചോദ്യം ശരിയല്ലേ?.

No comments:

Post a Comment