Wednesday, November 9, 2022

ആത്മഹത്യ

 ആത്മഹത്യ!!!

അതിപ്പോൾ മാധ്യമങ്ങളിൽ സാധാരണ സംഭവമായി മാറിയിരിക്കുന്നു.

കഴിഞ്ഞ ദിവസം വന്ന വാർത്ത  മുടി കിളിർക്കാൻ മരുന്ന് കഴിച്ചപ്പോൾ മീശയും പുരികവും കൂടി പൊഴിഞ്ഞു എന്ന കാരണത്താൽ ഒരു യുവാവ് ആത്മഹത്യ ചെയ്ത സംഭവമായിരുന്നു. ചികിൽസിച്ച ഡോക്ടറെ പറ്റിയും മറ്റും വിശദീകരിച്ച് എഴുതിയ കുറിപ്പും കൂടെ ഉണ്ടായിരുന്നു.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പീഡനത്താൽ ആത്മഹത്യ്  ചെയ്ത വിസ്മയ കേസ്  കേരളത്തെ പിടിച്ച് കുലുക്കിയിരുന്നുവല്ലോ.

പോലീസിൽ ഭർത്താവിനെതിരെ യുവതിയായ ഭാര്യ കൊടുത്ത പരാതിയിന്മേൽ പോലീസ് ഓഫീസർ ഭർത്താവിനെ ചോദ്യം ചെയ്തത് കൊണ്ടിരുന്ന സമയം ആ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ തന്നെ യുവതി ഭർത്താവിന്റെ കരണത്തടിച്ചപ്പോൾ യുവതിയെ ഓഫീസർ  വഴക്ക് പറഞ്ഞ അരിശത്താൽ യുവതി ആത്മഹത്യ ചെയ്ത സംഭവവും ചെറുതല്ലാത്ത പുകിലുകളാണ് പടച്ച് വിട്ടത്.

ഇനിയുമുണ്ട് കോളിളക്കം സൃഷ്ടിച്ച ആത്മഹത്യാ വാർത്തകൾ. വിദ്യാർത്ഥിനികൾ, ഉദ്യോഗസ്ഥകൾ അങ്ങിനെ പോകുന്നു  ആത്മഹത്യാ കേസുകളുടെ പട്ടിക.

ഈ ആത്മഹത്യകളെല്ലാം മാധ്യമങ്ങൾ നല്ലവണ്ണം കൊഴുപ്പിച്ച് പല പല ചിത്രങ്ങൾ സഹിതം ദിവസങ്ങളോളം മുൻ പേജുകളിൽ നിറച്ച് സായൂജ്യമടഞ്ഞു. അടുത്ത ഒരു വൻ വാർത്ത കിട്ടുന്നത് വരെ  അവർ ഈ വാർത്തകളിൽ അർമാദിച്ച് കൊണ്ടിരുന്നുവല്ലോ. ആലങ്കാരിക ഭാഷ ഉപയോഗിക്കാതെയും  വൈകാരികത ഒഴിവാക്കിയും റിപ്പോർട്ട് ചെയ്യേണ്ട കേസുകളാണ് മാധ്യമങ്ങൾ ഉൽസവ മയമാക്കുന്നത്.

ഈ വാർത്തകൾ ആത്മഹത്യാ പ്രവണത ഉള്ളവർക്ക് ഒരു പ്രചോദനമാകുന വിധത്തിലാണ് പത്രങ്ങലും ചാനലുകളും കൈകാര്യം ചെയ്തതെന്ന കാര്യത്തിൽ ഒട്ടും തന്നെ സംശയിക്കേണ്ടതില്ല. പണ്ട് കാലത്ത് ജീവിത നൈരാശ്യം ബാധിച്ച് ഇനി ഒരു പരിഹാരം  ഇല്ലാ എന്ന അവസ്ഥ സംജാതമാകുമ്പോൾ ആത്മഹത്യകൾ ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോൾ ആ അവസ്ഥക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. എതിരാളിയുടെ മുമ്പിൽ തോൽപ്പിക്കപ്പെടുമ്പോൾ അഥവാ എതിരാളിയെ  തോൽപ്പിക്കാൻ സാധിക്കാതെ വരുമ്പോൾ “ എന്നാൽ നിന്നെ കാണിച്ച് തരാമെടാ “ എന്ന മട്ടിലാണ് ഭൂരി പക്ഷം ആത്മഹത്യകളും. അങ്ങിനെ എതിരാളിയെ തോൽപ്പിക്കാൻ മാർഗം അന്വേഷിക്കുന്നവർക്ക് “പൗഡറിട്ട് മിനുക്കിയ“ ഈ വാർത്തകൾ വല്ലാതെ പ്രചോദനമാകും.

ഈ ആത്മഹത്യാ വാർത്തകളെ നിരീക്ഷിക്കുക, അപരിഹാര്യമായ  ഒരു കാരണവും കാണാൻ കഴിയില്ല. മുകളിൽ സൂചിപ്പിച്ച  കേസുകളിൽ രോമം പൊഴിഞ്ഞ  യുവാവിന് ലോകം വിശാലമാണെന്നും പുതിയ പുതിയ കണ്ട് പിടുത്തങ്ങൾ ഓരോ ദിവസവും  പുറത്ത് വരുന്നെന്നും  കണ്ട് കാത്തിരിക്കാമായിരുന്നു. 

വിസ്മയാ കേസിൽ വിദ്യാഭ്യാസമുള്ള ആ കുട്ടി  ഭർത്താവിനെതിരെ സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്തിരുന്നെങ്കിൽ അതിന്റെ ഫലം അൽപ്പം വൈകിയാലും കിട്ടുമായിരുന്നെന്ന് മാത്രമല്ല  ഇനി മേലിൽ അയാൾ ആ പ്രവർത്തിയിൽ ഏർപ്പെടില്ലായിരുന്നു. ആ കുട്ടിയുടെ ജീവിതം അകാലത്തിൽ പൊഴിയുകയുമില്ലായിരുന്നു.

മൂന്നാമത്തെ കേസിൽ  ഇതേ മാർഗ്ഗം തന്നെ ആ  യുവതിക്ക് സ്വീകരിക്കാമായിരുന്നു. തന്നെ ശകാരിച്ച പോലീസ് ഓഫ്ഫീസറെ ഉൾപ്പടെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരാമായിരുന്നു.

പക്ഷേ വാശിയും വൈരാഗ്യവും മനസ്സിൽ നിറഞ്ഞ് തുളുമ്പുമ്പോൾ മറ്റൊരു മാർഗം മുന്നിൽ വരില്ല. അങ്ങിനെയുള്ള  മാനസിക നിലക്ക്   മാധ്യമങ്ങളും ചാനലുകളും കൂടി  വാർത്തയെ ഉൽസവാ‍ഘോഷമാക്കി    ചാകാൻ തുനിഞ്ഞിറങ്ങുന്നവർക്ക്ഉന്തിനൊരു തള്ളുംകൂടി എന്ന മട്ടിൽ പ്രചോദനം നൽകി  ആത്മഹത്യകൾ വർദ്ധിക്കാൻ സഹായികളായി തീരുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിൽ കണ്ട് കൊണ്ടിരിക്കുന്നത്.



No comments:

Post a Comment