Wednesday, November 23, 2022

അനുസ്മരണം

 എന്റെ പിതാവ് എന്നെ വിട്ട് പോയ ദിവസമാണിന്ന്. വർഷങ്ങൾ എത്രെയെത്ര കഴിഞ്ഞ് പോയെങ്കിലും  ആ രൂപം മനസ്സിൽ നിന്നും മായുന്നില്ല. ഒരു ഫോട്ടോ അദ്ദേഹത്തിന്റെത് ഇവിടെ ചേർക്കാൻ അങ്ങിനെ ഒരു ഫോട്ടോ അദ്ദേഹമെടുത്തിരുന്നില്ല. വൈകുന്നേരമാകുമ്പോൾ ഒരു നേരമെങ്കിലും കഴിക്കുന്ന  ആഹാരത്തിന്റെ വക പോലും ഉണ്ടാകുന്നത് പ്രയാസപ്പെട്ടിട്ടായിരുന്നു പിന്നെയാണ്` ഫോട്ടോ എടുക്കൽ.

ആ കാലം കേരളത്തിൽ അങ്ങിനെയായിരുന്നു. സമൃദ്ധിയുടെ ഇന്നത്തെ  നാളുകളിൽ  ആ കഥകളെല്ലാം ബ്ളാക് ആൻട് വൈറ്റ് സിനിമകൾ മാത്രം.

പിതാവ് വയസ്സാകാതെയാണ്` മരിച്ചത്. ക്ഷയ രോഗമായിരുന്നു. ക്ഷയത്തിന് കാരണം പട്ടിണി. പട്ടിണിക്ക് കാരണം ഞങ്ങളെ ആഹരിപ്പിക്കാനുള്ള നെട്ടോട്ടം.    അദ്ദേഹത്തിന്റെ കുടുംബം സമ്പൽ സമൃദ്ധിയുള്ളതും അംഗ ബലത്താൽ പോഷിപ്പിക്കപ്പെട്ടത് ആയിരുന്നിട്ട് പോലും ബന്ധുക്കളുടെ ആരുടെയും നേരെ കൈ നീട്ടിയിരുന്നില്ല. അവസാന കാലം വെറും ചായയും ചാർമിനാർ സിഗററ്റുമായി കഴിഞ്ഞു. സിഗററ്റ് വലിക്കുന്നതിനെ കുറ്റപ്പെടുത്തിയ എന്നോട് പറഞ്ഞു, “ കടലിൽ ചാടി മരിക്കാൻ പോകുന്നവർ ആരെങ്കിലും മഴയത്ത് കുട പിടിക്കുമോടാ“ ദിവസം വരെ നിശ്ചയിച്ച് വെച്ചിരുന്നു, ഈ ലോകത്തൊട് യാത്ര പറയാൻ

ഒരു നല്ല വായനക്കാരൻ. ബുൾ ബുളെന്ന കമ്പി വാദ്യക്കാരൻ. എന്നെ വായനയിലേക്ക് നയിച്ചത് പിതാവായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറക്കിയ “അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും എന്ന  എന്റെ പുസ്തകത്തിന്റെ  മുഖവുരയിൽ  വാപ്പായെ ഞാൻ ഇങ്ങിനെ അനുസ്മരിച്ചു.

“മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ രാത്രി ഏറെ ചെന്നുംകഥകളും നോവലുകളും വായിച്ചിരുന്ന എന്റെ വാപ്പാ........“

വാപ്പായുടെ ആ വായനാ ശീലമാണ് എന്നിലേക്ക് പകർന്ന് കിട്ടിയത്.

ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിലെ വെൺ മണൽ പരപ്പിലെവിടെയോ  വാപ്പാ ഉറങ്ങുന്നു. സ്ഥലം പോലും കൃത്യമായി നിശ്ചയമില്ല. കാരണം അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടിനാൽ ഒരു അടയാളക്കല്ല് നാട്ടാൻ പോലും  കഴിഞ്ഞില്ല അവിടെ ചെല്ലുമ്പോഴൊക്കെ കൃത്യമായ സ്ഥലം പോലും നിശ്ചയമില്ലാ എങ്കിലും ആ ഭാഗത്ത് ചെന്ന് അദ്ദേഹത്തിനായി പ്രാർത്ഥിക്കാറുണ്ട്.

ഇന്നത്തെ ദിവസവും വിദൂരത്തിലിരുന്ന്  അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു.

No comments:

Post a Comment