Sunday, February 7, 2021

പാട്ടു പുസ്തകങ്ങൾ

ഞായറാഴ്ചയുടെ വിരസത മാറ്റാനാണ് പഴയ ഫയലുകൾ പരതിയത്. പഴയ ഫയലുകൾ എപ്പോഴും  നമ്മിലേക്ക് യുവരക്തം കടത്തി വിടും.എന്റെ പഴയ ഫയലുകളിൽ  ഞാൻ ഇപ്പോഴും യുവാവായി തന്നെ ജീവിച്ചിരിപ്പുണ്ട്. അന്നത്തെ വീര സാഹസിക ചരിത്രങ്ങൾ എത്രയോ തമാശകൾ, എത്രയോ സൗഹൃദ കത്തുകൾ, “വിശാലമായ ലോകത്തിന്റെ  ഏതെങ്കിലും മൂലയിൽ പോയി നമുക്ക് ജീവിക്കാം ഇക്കാ“ എന്ന മട്ടിലുള്ള ലേഖനങ്ങൾ..അങ്ങിനെ പലതും പല തരത്തിലും രൂപത്തിലും  അക്ഷരങ്ങൾക്ക് നിറം മങ്ങിയും ചിത്രങ്ങൾക്ക് ഓജസില്ലാതെയും  ഞങ്ങളെ അങ്ങ് നശിപ്പിച്ച് കൂടേ  എന്ന വിലാപവുമായി വീർപ്പ് മുട്ടി അലമാരയിൽ കഴിയുന്നു.
 കുറേ കാലങ്ങൾക്ക് മുമ്പ് നല്ല പാതിയുമായി ഇതെല്ലാമൊന്ന് അടുക്കി വെക്കാൻ ശ്രമിച്ചപ്പോൾ തത്ര ഭവതി എന്നോട് ആക്രോശിച്ചു, എന്തിനാണ് ഈ കുന്ത്രാണ്ടങ്ങൾ പൊന്നു പോലെ സൂക്ഷിച്ചിരിക്കുന്നത്, കത്തിച്ച് കളഞ്ഞൂടേ. ശ്രീമാൻ....“
“നീ പോടീ പരിപൂർണ പോർക്കേ“ എന്ന് ബഷീറിയൻ സ്റ്റൈലിൽ പ്രതികരിച്ചെങ്കിലും കുറേ എല്ലാം ഞാൻ തീയിലിട്ടു. ബാക്കി ഇപ്പോഴും ഞാൻ സൂക്ഷിച്ചിട്ടുള്ളത് വല്ലപ്പോഴും ഒന്ന് താലോലിക്കാറുണ്ട്. അങ്ങിനെ പരതിയപ്പോളാണ് സിനിമാ പാട്ടു പുസ്തകങ്ങളുടെ ഒരു ചെറിയ കെട്ട് കണ്ടെത്തിയത്. പലതും കാലത്തിന്റെ കുതിച്ച് പോക്കിൽ ജീർണിച്ചിരിക്കുന്നു. അവശേഷിച്ചിരിക്കുന്നതിൽ  രണ്ടെണ്ണം (1) ഇണപ്രാവുകൾ (2) പഴശ്ശി രാജാ

ഈ പാട്ടു പുസ്തകങ്ങൾ എന്നിലേക്ക് പഴയ സിനിമാ കാലഘട്ടം മനസ്സിലേക്ക് കൊണ്ട് വന്നുവല്ലോ. സിനിമാ ടിക്കറ്റിന് പൈസാ സമ്പാദിക്കുന്നതും,കൂട്ടുകാരുമായി കൊട്ടകയിലേക്ക് പായുന്നതും തല്ലീലും ബഹളത്തിലുമിടിച്ച് കയറി ടിക്കറ്റ് എടുക്കുന്നതും മൂട്ട കടി കൊണ്ട് സിനിമാ കാണുന്നതുമെല്ലാം മറ്റൊരു സിനിമാ പോലെ മനസ്സിൽ നിര നിരയായി വന്നു.

 പടം തുടങ്ങുന്നതിന് മുമ്പും പാട്ട് സീനിലും ഇട വേളയിലും “പാട്ടു പുസ്തകം...പാട്ടു പുസ്തകം “ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പയ്യന്മാർ നമ്മുടെ സീറ്റിനടുത്ത് വരും. കൊട്ടകയുടെ മുൻ വശത്തെ സ്റ്റാളിലും ഇവ തൂക്കി ഇട്ടിരിക്കും. ടിക്കറ്റ് എടുത്ത് ബാക്കി വരുന്ന തുകയിൽ കപ്പലണ്ടി വാങ്ങാതെ പാട്ടു പുസ്തകം ഒന്ന് സംഘടിപ്പിച്ച് വീട്ടിൽ ചെന്ന് അത് നോക്കി വിശദമായൊന്ന് പാടും. പുസ്തകത്തിന്റെ മുൻ വശം പടത്തിന്റെ പേരും ചിത്രവും കാണും. അകവശം സിനിമയുടെ സംക്ഷിപ്ത  കഥയും കഥയുടെ അവസാനം ക്ളൈമാക്സ് സീനിൽ “ശേഷം സ്ക്രീനിൽ“ എന്നും കാണും. പിന്നെ പാട്ടുകളും അച്ചടിച്ചിരിക്കും. ഇത് വിതരണ കമ്പനിക്കാർ തന്നെ അച്ചടിച്ച് കൊട്ടകയിൽ ബിൽ സഹിതം എത്തിക്കുന്നതാണ്.
പഴശിരാജായിൽ കൊട്ടാരക്കര ശ്രീധരൻ നായർ ആണ് പഴശ്ശിയായി വേഷമിട്ടിരിക്കുന്നത്. നമ്മുടെ സായി കുമാറിന്റെ അച്ചനാണിദ്ദേഹം. രാജാ പാർട്ട് അഭിനയിക്കാൻ ഇദ്ദേഹവും ജി.കെ. പിള്ളയും  ഒഴികെ അന്ന് ആരും ശോഭിക്കാറില്ല. അഞജന കുന്നിൽ തിരി പെറുക്കാൻ പോകും അമ്പല പ്രാവുകളേ എന്നതും ചിറകറ്റ് വീണൊരു കൊച്ചു തുമ്പീ എന്നതുമായ രണ്ട് മധുര ഗാനങ്ങൾ   ഈ പടത്തിൽ ഉണ്ട്.. രണ്ടാമത്തെ ചിത്രമായ ഇണപ്രാവുകളിൽ സത്യൻ പ്രേം നസീർ, ശാരദ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. കരിവള കരിവള കുപ്പിവള,  കാക്കത്തമ്പുരാട്ടീ  കറുത്ത മണവാട്ടീ തുടങ്ങിയ ഈ സിനിമയിലെ ഗാനങ്ങൾ      അന്നുമിന്നും.പ്രസിദ്ധങ്ങളാണല്ലോ 

ഇന്ന് പാട്ടുപുസ്തക കച്ചവടവും അത് നോക്കി പാടുന്ന യുവതയുമില്ല. ഇഷ്ടമുള്ള ഗാനം ഇന്റർ നെറ്റിൽ എപ്പോഴും ലഭ്യമാകുമ്പോൾ എന്ത് പാട്ട് പുസ്തകം, എന്ത് ആലാപനം.
എങ്കിലും കഴിഞ്ഞ് പോയ ആ കാലഘട്ടം ഓർമ്മിക്കുന്നത് തന്നെ എന്തെന്നില്ലാത്ത നിർവൃതി മനസ്സിൽ കൊണ്ട് വരുന്നുവല്ലോ....








 

No comments:

Post a Comment