Sunday, October 20, 2019

കഞ്ഞിയും പയറും.

ബിരിയാണി, ചപ്പാത്തി കോഴിക്കറി, നെയ്ച്ചോറ് മട്ടൺ കറി, ഇലയിൽ വിളമ്പുന്ന സദ്യ, ഇഡ്ഡ്ലി, സാമ്പാറ്, ഇവയെല്ലാം രുചികരമായി  അനുഭവപ്പെടുമെങ്കിലും  പ്രൈമറി സ്കൂളിൽ നിന്നും ലഭിച്ചിരുന്ന ഉച്ചക്കഞ്ഞിയുടെ രുചി  ഇതിനെക്കാളും എത്രയോ  ഉയരത്തിലാണ്.
ആലപ്പുഴ സക്കര്യാ ബസാറിലെ  അഞ്ച്മൺ  പ്രൈമറി സ്കൂളിലെ  ഉച്ചക്കഞ്ഞിക്കായി  സ്കൂൾ ബെൽ അടിക്കാൻ കാത്തിരുന്ന ബാല്യകാലം  ഒരിക്കലും മറക്കാൻ കഴിയില്ല.
റേഷനരിയുടെ ആ കഞ്ഞിക്ക് അൽപ്പം ദുർഗന്ധം ഉണ്ടായിരുന്നത്  ആസ്വാദ്യകരമായ സുഗന്ധമായി അനുഭവപ്പെടാൻ തക്കവിധം  വിശപ്പ്  അനുഭവപ്പെട്ടിരുന്ന കാലമായിരുന്നല്ലോ അത്. കഞ്ഞിക്ക് കറി ആയി, പയറോ മരച്ചീനി ഉടച്ചതോ ഉണ്ടായിരിക്കും. സ്കൂളിലെ പ്യൂൺ  മൈതീനായിരുന്നു കഞ്ഞി വെച്ചിരുന്നത്. അയാൾ തന്നെയാണ് വിളമ്പി തന്നിരുന്നതും അത് കൊണ്ട് തന്നെ  മൈതീൻ ഞങ്ങൾ കുട്ടികളുടെ  കണ്ണിൽ മഹാനായ മനുഷ്യനായിരുന്നു.
ഒരുമണി ആകാനും വരാന്തയിൽ തൂക്കിയിരുന്ന ബെല്ലിന് സമീപം മൈതീൻ വന്ന് അതിൽ തന്നെ കൊരുത്തിട്ടിരുന്ന കമ്പി കഷണം എടുത്ത്  ബെല്ലിൽ ണിം ണിം ണിം  എന്ന് തുരുതുരാ അടിക്കുവാനും ആകാംക്ഷയോടെ കാത്തിരുന്ന് അവസാനം  ബെല്ലടിക്കുമ്പോൾ ഉച്ചത്തിൽ കൂവി ആർത്ത് വരാന്തയിൽ ആദ്യഭാഗത്ത് തന്നെയുള്ള നിരയിൽ ഇടം പിടിക്കാനും അപ്പോൾ വിളമ്പി കിട്ടുന്ന ചൂട് കഞ്ഞിയുടെ ഗന്ധം ആസ്വദിക്കാനും ഇപ്പോഴും കൊതിയാകുന്നു.
ലോകത്ത് വിപ്ളവങ്ങൾ സൃഷിക്കാൻ കാരണമായ  വിശപ്പാണല്ലോ നാക്കിന് രുചിയും പ്രദാനം ചെയ്യുന്നത്.
ഇന്നും അഞ്ച്മൺ സ്കൂൾ ആലപ്പുഴയിൽ പ്രവർത്തിക്കുന്നു. ഉച്ചക്ക് ഇപ്പോൾ കഞ്ഞിയില്ല, രുചികരമായ കറികളോട് കൂടിയ ഊണാണ് കുട്ടികൾക്ക് നൽകുന്നത്. മെയ്തീൻ സ്വർഗത്തിലേക്ക് പോയിക്കാണും. അവിടെയും കഞ്ഞി വിളമ്പാൻ നല്ല ആൾക്കാരെ വേണമല്ലോ.

No comments:

Post a Comment