Wednesday, October 2, 2019

പഴയ പാട്ടുകൾ മരിക്കുന്നില്ല.....

തുമ്പീ  തുമ്പീ  വാ, ഈ തുമ്പ തണലിൽ വാ വാ,....
റ്റി.വി. ചാനലിൽ ആ കൊച്ച് പെൺകുട്ടി  മനോഹരമായി പാടിക്കൊണ്ടിരുന്നു.
19-10-1956ൽ  റിലീസ് ചെയ്ത  കൂടപ്പിറപ്പ് എന്ന മലയാള സിനിമയിലെ ഈ ഗാനം  63 കൊല്ലത്തിന് ശേഷം  ഇത്തിരി പോന്ന ഒരു  കൊച്ച്   പെൺകുട്ടി   ശാന്താ.പി. നായരുടെ അതേ ഈണത്തിൽ  പാടുന്നത് കണ്ടപ്പോൾ കുളിരണിഞ്ഞ് പോയി.
 അടുത്ത കുട്ടി പാടിയത് 30--9--1964ൽ  റിലീസ് ചെയ്ത ആദികിരണങ്ങൾ എന്ന ചിത്രത്തിലെ  “ഊഞ്ഞാലേ പൊന്നൂഞ്ഞാലേ..മുത്തി അമ്മ മുട്ടയിട്ടു, മുട്ട തോണ്ടി തോട്ടിലിട്ടു, രാരീരോ രാരീ രാരോ..“  എന്ന പാട്ടായിരുന്നു, അതി മനോഹരമായി ആ കുട്ടിയും പാടി.
റ്റി.വി. ചാനലുകളിൽ  ഗാനങ്ങൾ അവതരിപ്പിക്കാനായി  കുട്ടികളും  മുതിർന്നവരും  പരിഗണിക്കുന്നത് ഭൂരിഭാഗവും  പഴയ മലയാള ഗാനങ്ങളെ മാത്രമാണ്. ആരും  ലജ്ജാവതിയേ നിന്റെ കള്ള കടക്കണ്ണിൽ, താഴം പൂവോ, എന്ന പാട്ടോ ചേർന്ന് നിന്നാൽ ഉമ്മ തരാം രാക്ഷസിയോ പാടിയതായി കാണപ്പെടുന്നില്ല.
അത്രക്ക് മനോഹരമായിരുന്നു, പഴയ മലയാളം സിനിമാ ഗാന മേഖല.
ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം, ഇന്ദ്ര ധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും നീല നിലാവൊഴുകുന്ന രാത്രിയിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി  വിവരണാതീതമാണ്.
എന്നാണ് മലയാള ഗാന മേഖലക്ക് അപഭ്രംശം സംഭവിച്ചത്?.. അറിയില്ല, എങ്കിലും പുതിയ തലമുറകളിൽ കൂടിയും മധുരമൂറുന്ന പഴയ കാല ഗാനങ്ങൾ  കേൾക്കാൻ സാധിക്കുന്നത് സന്തോഷപ്രദമാണ്.

No comments:

Post a Comment