Tuesday, October 29, 2019

മാടത്തരുവി കൊലക്കേസ്

മാടത്തരുവി കൊലക്കേസ് !
മന്ദമരുതി കൊലക്കേസ് എന്ന പേരിലും ഈ  കേസ് അറിയപ്പെട്ടിരുന്നു. 1966 ലാണ് ഈ കൊലപാതകം നടന്നത്. കേരളത്തെ പിടിച്ച് കുലുക്കിയ ഒരു കേസായിരുന്നു ഇത്.
 റാന്നിക്ക് സമീപം അപ്രധാനമായ  ഒരു സ്ഥലമാണ് മന്ദമരുതി. അതിന് സമീപമാണ് മാടത്തരുവി.
ഫാദർ ബനഡിക്റ്റ് എന്ന  സീറോ മലബാർ കത്തോലിക്കാ പുരോഹിതനായിരുന്നു  ഈ കേസിലെ പ്രതി. കത്തോലിക്കാ പുരോഹിതൻ കൊലക്കേസിൽ പ്രതിയായി വരുന്ന ആദ്യ കേസായിരുന്നു ഇത്. അഞ്ച് കുട്ടികളുടെ  മാതാവും മൂന്ന് തവണ വിവാഹിതയുമായ  മറിയക്കുട്ടി എന്ന പേരുള്ള ഒരു വിധവയായിരുന്നു  കൊല്ലപ്പെട്ടത്.
മറിയക്കുട്ടി  ആലപ്പുഴ അവലൂക്കുന്നു സ്വദേശിയായിരുന്നു. ഫാദർ അവിടെ  പള്ളിയിൽ പുരോഹിതനും. അച്ചൻ പിന്നീട് സ്ഥലം    മാറി ചങ്ങനാശ്ശേരിയിൽ  പോയി. ആലപ്പുഴയിൽ വെച്ചുണ്ടായ അവിഹിത ബന്ധം  മുതലെടുത്ത് അച്ഛനെ  ഭീഷണിപ്പെടുത്തി  പണം ഈടാക്കനാണ്  മറിയക്കുട്ടി  ചങ്ങനാശ്ശേരിയിൽ  പൊയ്ക്കൊണ്ടിരുന്നതെന്നാണ് പ്രൊസിക്യൂഷൻ കേസ്. തന്നെ സ്ഥിരമായി ഉപദ്രവിക്കുന്ന, അവരുടെ ഇളയകുട്ടി  അഛന്റേതെന്ന്  പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഈ ശല്യക്കാരിയെ  എന്നെന്നേക്കുമായി ഒഴിവാക്കാനായി  സ്നേഹം നടിച്ച് കൂട്ടിക്കൊണ്ട് പോയി  മാടത്തരുവിക്ക് സമീപം  വെച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
കൊല്ലം സെഷൻസ് കോടതിയിലായിരുന്നു വിചാരണ.സെഷൻസ് ജഡ്ജി ആയ ശ്രീ. കുഞ്ഞിരാമൻ വൈദ്യർ  പ്രതിയെ 5 വർഷം  തടവിനും മരണം വരെ തൂക്കി കൊല്ലാനും വിധിച്ചു. ഇന്ത്യയിലെന്നല്ല, ലോകത്ത് തന്നെ ആദ്യമായിരുന്നു ഇപ്രകാരമുള്ള ഒരു കൊലക്കേസിൽ  മത പുരോഹിതനെ ഈ മാതിരി കേസിൽ  വധശിക്ഷക്ക് വിധിക്കുന്നത്.
ഹൈക്കോടതിയിൽ  അപ്പീൽ പോയ ഈ കേസിൽ  കീഴ്ക്കോടതി വിധി റദ്ദാക്കി  ഹൈക്കോടതി 1967ൽ  ഫാദർ ബനഡിക്റ്റിനെ വെറുതെ വിട്ടു. അഛനെ കാറുകളുടെ ഘോഷയാത്ര അകമ്പടിയോടെയാണ് സെൻട്രൽ ജെയിലിൽ നിന്നും  ചങ്ങനാശേരിയിൽ കൊണ്ട് വന്നത്.
പിൽ കാലത്ത്  ഈ കൊലപാതകം നടത്തിയത് മറ്റൊരാളാണെന്നും  കൊലപാതകിയുടെ  കുമ്പസാരത്തിലൂടെ  അഛൻ ആ വിവരം  മനസിലാക്കിയിരുന്നെന്നും  കുമ്പസാര രഹസ്യം പുറത്ത് വിടരുതെന്ന  നിർബന്ധത്താൽ അഛൻ  പറയാതിരുന്നതാണെന്നും  മനോരമയിൽ       വാർത്ത വന്നത്  ഓർമ്മ വരുന്നു. അപ്പോഴേക്കും അഛൻ കാലയവനികക്ക് അപ്പുറം പോയിക്കഴിഞ്ഞിരുന്നു.
  അന്ന് വരെ ജില്ലയിൽ തന്നെ പലർക്കും അപരിചിതമായിരുന്ന   മാടത്തരുവി , മന്ദമരുതി എന്നീ അപ്രധാന സ്ഥലനാമങ്ങൾ  ഈ കൊലപാതകത്തിലൂടെ ലോകപ്രസിദ്ധമായി. ഈ സംഭവം  ആസ്പദമാക്കി രണ്ട് സിനിമകളും  പുറത്ത് വന്നു. ഒന്ന്  ബോബൻ കുഞ്ചാക്കോയുടെ അപ്പൂപ്പൻ കുഞ്ചാക്കോ സംവിധാനം - നിർമ്മാണം ചെയ്ത മൈനത്തരുവി., മറ്റൊന്ന് മാടത്തരുവി.
ഇപ്പോൾ കൂടത്തായി  എന്ന സ്ഥലനാമം പ്രസിദ്ധമായത് പോലെ  ആയിരുന്നു അന്ന് മാടത്തരുവി സുപരിചിതമായത്.
കൂടത്തായി  എന്ന അപ്രധാന  സ്ഥലനാമം ഇപ്പോൾ കേട്ടപ്പോൾ കുഞ്ഞ് നാളിൽ കേട്ടറിവുണ്ടായിരുന്ന  ഈ പഴയ ചരിത്രം ഓർമ്മ വന്ന് പോയി.
 കൊലപാതകം കുഗ്രാമത്തിലായാലും നഗരത്തിലായാലും മനുഷ്യൻ  ഒരു മടിയും കൂടാതെ പണ്ട് മുതൽക്കേ നടത്തി വരുന്നു എന്ന സത്യവും തിരിച്ചറിയുന്നു.
 കൊലപാതകി നമ്മളിൽ ഒരാളായി നമ്മോടൊപ്പം ഇടപഴകി ജീവിക്കുമ്പോൾ  അയാളിൽ ഒരു കൊലപാതകി ഉണ്ടെന്ന സത്യം നമുക്കെങ്ങിനെ കണ്ടെത്താൻ കഴിയും?

No comments:

Post a Comment