Monday, November 25, 2019

45 വർഷങ്ങൾക്ക് ശേഷവും മരിക്കാത്ത സ്മരണകൾ...

45 വർഷം ഒരു നീണ്ട കാലയളവാണ്.
 വാപ്പാ യാത്ര പറഞ്ഞ് പോയിട്ട് 23--11--2019 തീയതിയിൽ  45 വർഷം തികഞ്ഞെങ്കിലും ആ യാത്ര പറച്ചിൽ ഇന്നലെ കഴിഞ്ഞ പോലെ ഇപ്പോഴും  അനുഭവപ്പെടുന്നു.
വാപ്പായുടെ ഒരു ഫോട്ടോ ഇന്നെന്റെ കയ്യിലില്ല. അദ്ദേഹത്തെ മറമാടിയ സ്ഥലം തിരിച്ചറിയാനായി ഒരു സ്മാരക ശില  പോലും സ്ഥാപിക്കാൻ  അന്നത്തെ ദാരിദ്ര്യം മൂലം  കഴിഞ്ഞിട്ടില്ല. ഞങ്ങളെ പോറ്റാനായി  വെറും ചായയിലും ചാർമിനാർ സിഗററ്റിലും  ജീവിതം മിതപ്പെടുത്തിയ വാപ്പാ അക്ഷരാർത്ഥത്തിൽ  പട്ടിണി കിടന്ന് ക്ഷയരോഗ ബാധിതനായാണ് മരിച്ചത്. അന്ന് ക്ഷയ രോഗം പാവപ്പെട്ട  ഗൃഹനായകന്മാരുടെ  തോളോട് ചേർന്നായിരുന്നല്ലോ നടന്നിരുന്നത്.
   വാപ്പാ വീട്ടിലുള്ള സമയം  അയല്പക്കത്ത് വീടുകളിൽ  ശബ്ദമുണ്ടാക്കി സംസാരിക്കുന്ന  സ്ത്രീകൾ പോലും  പട്ടിണിക്കാരനാണെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി  , അവരുടെ ശബ്ദം താഴ്ത്തി സംസാരിക്കും. മറ്റുള്ളവരിൽ നിന്നും പലത് കൊണ്ടും പെരുമാറ്റത്തിൽ വാപ്പാ    വ്യത്യസ്ഥനായിരുന്നല്ലോ. ഒരുകാലത്ത് സമ്പൽ സമൃദ്ധിയിൽ കഴിഞ്ഞിരുന്ന വാപ്പ പട്ടിണീ കാലത്ത് തന്റെ കഷ്ടതകളെ പറ്റി ആവലാതിപ്പെടുന്നത് ഞാൻ കേട്ടിട്ടേയില്ല.
 മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ  പാതിരാത്രിയിലും   പുസ്തകങ്ങൾ വായിച്ചിരുന്ന വാപ്പാ ഞങ്ങൾക്ക് അതിശയമായിരുന്നു. പണ്ട്  ആലപ്പുഴയിലെ മുസ്ലിമ്ങ്ങൾ  തല മൊട്ടയടിച്ചും താടി വെച്ചും മത നിഷ്ഠയിൽ  നിർബന്ധം  പുലർത്തിയിരുന്ന കാലത്ത് മുടി ക്രോപ്പ് വെട്ടി  വളർത്തിയിരുന്നു വാപ്പ  കൃത്യ നിഷ്ഠയോടെ സമയാ സമയങ്ങളിൽ പള്ളിയിലും പോയിരുന്നു  ഞാൻ ജനിച്ച് വളർന്ന് വന്നപ്പോൾ എന്റെ  തലയും മൊട്ടയടിക്കാതെ ക്രാപ്പ് വളർത്താൻ വാപ്പാ തയാറായി.     മത നിഷ്ഠയിൽ കാർക്കശ്യം പുലർത്തിയുമിരുന്ന ആളും  ഞാൻ അപ്പച്ചി വാപ്പാ എന്നു വിളിച്ചിരുന്ന വ്യക്തിയുമായ  വാപ്പായുടെ സഹോദരീ ഭർത്താവ്  എന്നെ നോക്കി ഉച്ചത്തിൽ പറഞ്ഞു  അവനും കാഫർ, അവന്റെ മോനും കാഫർ (അവിശ്വാസി)...എന്ന്. അതൊന്നും കേട്ടിട്ട് വാപ്പാക്ക് ഒരു കുലുക്കവുമുണ്ടായില്ല.
നല്ലൊരു ബുൾബുളിസ്റ്റായ വാപ്പയുടെ ഓർമ്മക്ക് ഒരു ബുൾബുൾ  എന്നും എന്റെ വീട്ടിൽ സൂക്ഷിക്കുന്നു. വാപ്പാ ഇഷ്ടപ്പെടുന്ന ചില പാട്ടുകൾ ബുൾബുളിൽ വായിക്കുവാനായി.
അത് കൊണ്ട്തന്നെ  എന്റെ മനസ്സിൽ നിന്നും വാപ്പാ വിട്ടു പോയിട്ടില്ല, ഈ 45 വർഷങ്ങൾക്ക് ശേഷവും.

No comments:

Post a Comment