Monday, March 18, 2019

സീറ്റ് വിഭജനമെന്ന പൊറാട്ട് നാടകം.

കോളമിസ്റ്റ്  ഓ.അബ്ദുല്ല ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ അധികാര കൊതിയുടെ  ഉദാഹരണത്തിനായി  ഒരു കഥ പറയുകയുണ്ടായി.
തൊണ്ടയിലൂടെ ഒരു തുള്ളി വെള്ളം പോലും ഇറക്കാനാവാതെ  അവശനായി മരണ ശയ്യയിൽ കിടന്ന തീറ്റ കൊതിയനായ  കാർന്നോരോട്  ബന്ധുക്കൾ  അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിച്ചതിൽ  പത്തിരിയും ഇറച്ചിയും തിന്നാൻ  ആഗ്രഹമുണ്ടെന്ന് പറഞ്ഞു. തൊണ്ടയിലൂടെ ഒന്നും ഇറക്കാൻ  സാധിക്കാത്ത അവസ്ഥയിലാണല്ലോ എന്ന ബന്ധുക്കളുടെ പരിതാപം കണ്ട്  കാർന്നോര് പറഞ്ഞുവത്രേ! തൊണ്ട യിലൂടെ മാത്രമല്ലല്ലോ  വേറെ വഴിയിലൂടെയും  വയറ്റിൽ ചെല്ലുമല്ലോ എന്ന്.
ഇപ്പോൾ ഈ ഉദാഹരണം ഓർമ്മിക്കുവാൻ കാരണം എറുണാകുളത്തെ  യൂ.ഡി.എഫ്. സ്ഥാനാർത്ഥി ആകാൻ സാധിക്കാത്ത  നിരാശയാൽ ഇടത്തടിച്ച് നിന്ന  തോമാച്ചന്റെ അധികാരക്കൊതി    മറ്റെന്തോ സ്ഥാന വാഗ്ദാനത്താൽ പാർട്ടി  തീർത്ത് കൊടുത്തുവെന്ന് പത്രങ്ങൾ  പറയുന്നത് വായിച്ചത് കൊണ്ടാണ്.
സ്വാതന്ത്രിയ സമരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന  മഹത്തായ കോൺഗ്രസ്സിൽ    നേതാക്കളുടെ സജീവ  സാന്നിദ്ധ്യം ലഭിക്കുവാനായി  പിൽക്കാലത്ത്“കാമരാജ നാടാർ പദ്ധതി“ പാർട്ടി  നടപ്പിലാക്കി യപ്പോൾ ഒരു മടിയും കാണിക്കാതെ അന്നത്തെ നേതാക്കന്മാർ അധികാര സ്ഥാനങ്ങളിൽ നിന്നും രാജി വെച്ച് പാർട്ടി പ്രവർത്തനത്തിനറങ്ങി.
കേവലം  വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുണ്ടായിരുന്ന സി.പി.എം നേതാവിന്റെ മുമ്പിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ  സ്ഥാനം വെള്ളി താലത്തിൽ വെച്ച്  സർവ കക്ഷികളും കൂടെ വെച്ച് നീട്ടിയപ്പോൾ പാർട്ടി വിസമ്മതം പറഞ്ഞതിനാൽ രാജ്യത്തിന്റെ  ആ പരമോന്നത സ്ഥാനം    നിരസിക്കുവാൻ ജ്യോതി ബസുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
അധികാരക്കൊതി മൂത്ത ഈ കോൺഗ്രസ്സ്  നേതാക്കൾ  എനിക്ക് വേണം എനിക്ക് വേണം സീറ്റ് എന്ന്  ഉച്ചത്തിൽ ഘോഷിച്ച്  തർക്കങ്ങളും കുതർക്കങ്ങളും  ഉന്നയിച്ച്  സീറ്റ് വിഭജനം ഇത്രയും താമസിപ്പിക്കുമ്പോൾ  സീറ്റ് ലഭിച്ചാൽ മാത്രം പോരാ, അത് ജയിക്കാൻ  ഈ പൊറാട്ട് നാടകം ദൃശ്യ മാധ്യമങ്ങളിലും പത്രങ്ങളിലും കണ്ട് കൊണ്ടിരിക്കുന്ന  പൊതു ജനങ്ങളുടെ വോട്ടുകളും തങ്ങൾക്ക് ലഭിക്കണം എന്ന് ഒട്ടും ചിന്തിക്കുന്നില്ലേ?

No comments:

Post a Comment