Friday, March 15, 2019

ചില താലൂക്ക് ആശുപത്രി വിശേഷങ്ങൾ.....

ഒരു രോഗീ സന്ദർശനത്തിനായി  താലൂക്ക് ആസ്ഥാനത്തെ സർക്കാർ ആശുപത്രിയുടെ പടികൾ കയറുകയായിരുന്നു ഞാൻ.
പടികളിലൂടെ താഴേക്ക് ഇറങ്ങി വന്നിരുന്ന  ചെറുപ്പക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന  മൊബൈൽ ഫോണിലൂടെ  ആരോടോ പറഞ്ഞു,
“ കുഞ്ഞിന് തൂക്കം കുറവാണ്, വേറെന്തോ കുഴപ്പവുമുണ്ട് അത് കൊണ്ട് ഇങ്കിബേറ്ററിൽ വെക്കണം ,  അതിന് ഇവിടെ സൗകര്യമില്ലെന്നും, സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോകണമെന്നും അതിന് പറ്റിയില്ലെങ്കിൽ തിരുവന്തപുരം  മെഡിക്കൽ കോളേജിലുള്ള എസ്.എ.റ്റി. യിൽ കൊണ്ട് പോകണമെന്നും ഡോക്ടർ പറഞ്ഞു, ഞാനെന്ത് ചെയ്യണം എന്റെ കയ്യിൽ പൈസായുമില്ല....“ചെറുപ്പക്കാരൻ എന്നെ കടന്ന് പോയി
.  ഞാൻ കാണാൻ ചെന്ന രോഗിയുടെ സമീപം കിടന്ന മനുഷ്യനോടും ഏതോ ഡോക്ടർ നിർദ്ദേശം കൊടുത്തുവത്രേ! ’ തിരുവനന്ത പുരത്ത്  കിംസിലോ അല്ലെങ്കിൽ മെഡിക്കൽ കോളേജിലോ അയാളുടെ രോഗം കൊണ്ട് കാണീക്കാൻ.....“
താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ  രോഗ ശുശ്രൂഷക്ക്  സർവ സജ്ജമാണെന്ന് ബന്ധപ്പെട്ട മന്ത്രി  പ്രസ്താവന ഇറക്കിയിട്ട് നാളുകൾ ഏറെയായിട്ടില്ല.
 കുറച്ച് കാലത്തിന് മുമ്പ് ഈയുള്ളവൻ ഭാര്യ വീണ് എല്ല് പൊട്ടിയതിനെ തുടർന്ന്  സ്ഥലം സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി ചെന്നപോൾ  മുമ്പ് ഒരിക്കൽ  ഒടിഞ്ഞ് കമ്പി ഇട്ട കാൽ ആയതിനാൽ  മെഡീക്കൽ കോളേജിൽ കൊണ്ട് പോകാൻ  അസ്ഥി വിഭാഗം ഡോക്ടർ എന്നോട്  പറഞ്ഞിരുന്നു. “എന്താ ഇവിടെ  ചെയ്യാൻ പറ്റില്ലേ എന്ന ചോദ്യത്തിന് റിസ്ക് എടുത്ത് ചെയ്യേണ്ട ജോലിയാണെന്നും  അത് മെഡിക്കൽ കോളേജിൽ പോയാൽ മതിയെന്നുമായിരുന്നു അദ്ദേഹം ഉപദേശിച്ചത്.
മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രിയിലും ഡോക്ടറുടെ യോഗ്യത ഒന്ന് തന്നെ, ശമ്പളവും ഏകദേശം ഒന്ന് തന്നെ. താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള  സൗകര്യങ്ങളും അത്യാവശ്യങ്ങൾക്ക് ഉപകരിക്കും. പിന്നെന്താണ് കുഴപ്പം.  റിസ്ക് എടുക്കാൻ  വയ്യ, അത്ര തന്നെ.
ഇനി മെഡിക്കൽ കോളേജിൽ പോയാലോ? എന്റെ സഹോദരൻ കഴിഞ്ഞ ദിവസം  തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമുള്ള സർക്കാർ വിലാസം  കണ്ണ് ആശുപതിയിൽ പോയി. അവനെ  മറ്റൊരു സർക്കാർ ആശുപത്രിയിൽ നിന്നും റഫർ ചെയ്ത്  അവിടെക്ക് അയച്ചതായിരുന്നു. പ്രമേഹ ബാധിതനായ അവന്റെ ഒരു കണ്ണിന്റെ കാഴചക്ക് കുഴപ്പം നേരിട്ടതിനാൽ വിദഗ്ദ  ചികിൽസക്കാണ് തിരുവനന്തപുരത്തെത്തിയത്.
വിശദമായ പരിശോധനക്ക് ശേഷം ഡോക്ടർ വളരെ സ്നേഹത്തോടും  സൗഹൃദത്തോടും മൊഴിഞ്ഞു,  ഇത് മധുരയിലോ  തിരുനൽ വേലിയിലോ സ്വകാര്യ ആശുപത്രിയിൽ ചെയ്യുന്നതാണ് നല്ലത്, ഇവിടെയുള്ള ഉപകരണങ്ങളേക്കാളും  മെച്ചമായത് അവിടെ ഉണ്ട്. വെറുതെ എന്തിന് റിസ്ക് എടുക്കണം......“
അപ്പോൾ അതാണ് കാര്യം ആർക്കും റിസ്ക് എടുക്കാൻ വയ്യ..വെറുതെ എന്തിന് പൊല്ലാപ്പ് വരുത്തി വെക്കണം. അതേ സമയം ഈ വക കേസുകൾ സ്വകാര്യ ആശുപത്രിയിൽ കനത്ത ചെലവിൽ  ചെയ്ത് കൊടുത്തു കൊണ്ടിരിക്കുന്നു. ഒരു പക്ഷേ ഈ ഡോക്ടറന്മാർക്ക് സ്വകാര്യക്കാർ, എന്തെങ്കിലും  സംഭാവന നൽകുന്നുണ്ടോ?
താലൂക്ക് ആശുപത്രി ഡോക്ടറന്മാർ പനിക്ക് പാരസറ്റാമോൾ നൽകാനും മുറിവ് പറ്റി വരുന്നവന് ബാന്റേജ് കെട്ടി വിടാനും, അത്യാവശ്യം ഒന്ന് രണ്ട് തയ്യൽ വേലകൾ  മുറിവുകളിൽ ഇടാനും മാത്രം നിയോഗിക്കപ്പെട്ടവരാണെങ്കിൽ  അതിന് ഒരു അറ്റൻഡറോ നഴ്സോ മാത്രം മതിയല്ലോ. വലിയ തുക ശമ്പളം കൊടുത്ത്  ഈ “ഡാക്കിട്ടറന്മാരെ“  നിയമിക്കേണ്ട കാര്യമില്ലല്ലോ. താലൂക്ക് ആശുപത്രിയിൽ നിന്നും റഫർ ചെയ്യുന്ന കേസുകളുടെ എണ്ണവും രോഗ വിവരവും അന്വേഷണത്തിന് വെച്ചാൽ ഈ വസ്തുതകൾ ബോദ്ധ്യമാകും.
ഒന്നുകിൽ താലൂക്ക് ആശുപത്രി ഡോക്ടറന്മാർക്ക് നഴ്സിന്റെയോ  അറ്റൻഡറ ന്മാരുടെ ശമ്പളം കൊടുക്കുക, ആ പണി മാത്രമാണല്ലോ ഇപ്പോൾ അവർ ചെയ്യുന്നത്. അല്ലെങ്കിൽ  അവരുടെ ചുമതല ത്രിപ്തികരമായി  നിർവഹിക്കാൻ കർശന നിർദ്ദേശം കൊടുക്കുക,  അതാണ് ഭരണ കർത്താക്കൾ ചെയ്യേണ്ടത്.  അല്ലാതെ  സ്വകാര്യ ആശുപത്രിക്കാരെ  സഹായിക്കാൻ  ഡോക്ടറന്മാർക്ക്  അവസരം കൊടുക്കരുത്.

No comments:

Post a Comment