Saturday, January 26, 2019

ഫാന്റവും മാൻഡ്രേക്കും

കേരളഭൂഷണം ദിനപ്പത്രത്തിൽ  “മായാവിയുടെ അൽഭുത പരാക്രമങ്ങൾ“  മനോരമയിൽ “മാന്ത്രികനായ മാൻഡ്രേക്ക്“ ദീപികയിൽ  “ആരം“  ദേശബന്ധുവിൽ  “പെട്രോൾ സംഘം“ ഇന്ത്യൻ എക്സ്പ്രസ്സിൽ  “ടാർസൻ“ തുടങ്ങിയ ചിത്ര കഥകൾ  ബാല്യത്തിൽ  വായനയെ പരിപോഷിപ്പിച്ച  ഘടകങ്ങളാണ്. ഇതെല്ലാം  പത്രങ്ങളുടെ  പുറക് വശത്തായാണ് അച്ചടിച്ച് വന്നിരുന്നത്. സ്കൂളിൽ കയറുന്നതിന് മുമ്പ്  ആലപ്പുഴ ലജനത്തുൽ മുഹമ്മദിയാ വായനശാലയിൽ  പോയി അതാത് ദിവസം അച്ചടിച്ച് വരുന്ന  ഈ ചിത്ര കഥകൾ  വായിച്ച്  തുടർച്ച വായനക്കായി അടുത്ത ദിവസം  വരെ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. മാൻഡ്രേക്കിനെയും ലോതറിനെയും ആദരവോടെയാണ് വായിച്ചിരുന്നത്.  കാരണം എന്റെ അടുത്ത കൂട്ടുകാരൻ അബ്ദുൽഖാദർ പറഞ്ഞ് തന്നിരുന്നു, മാൻഡ്രേക്കും ലോതറും മുസ്ലിമാണെന്ന്. അത് നിനക്കെങ്ങിനെയറിയാമെന്നുള്ള എന്റെ ചോദ്യത്തിന് “ അത് കണ്ടാലറിഞ്ഞൂടേ? മാൻഡ്രേക്കിന് തൊപ്പിയുണ്ട്,  ലോതറിന്റെ തല മൊട്ടയുമാണ്.എന്നവൻ തെളിയിച്ച് തന്നു. എങ്കിലും എനിക്ക് കൂടുതൽ പ്രിയം മായാവിയോടായിരുന്നു. പിന്നീട് മനോരമ വാരാന്ത്യ പതിപ്പിൽ  മായാവി “ഫാന്റം“ എന്ന പേരിൽ  വന്നു തുടങ്ങി.ഫാന്റത്തിന്റെ സാഹസികത വായിച്ച് വായിച്ച്  തലക്ക് പിടിച്ച്  ഒരു കറുത്ത തുണിക്കഷണം  മുഖം മൂടിയായി  കണ്ണിൽ കെട്ടി,
കളി തോക്കൊരെണ്ണം അരയിൽ തൂക്കി,  ഇല്ലാത്ത കുതിര ഉണ്ടെന്ന് സങ്കൽപ്പിച്ച് അതിനെ ടക്..ടക്ക്..എന്ന് വായാൽ ശബ്ദ്മുണ്ടാക്കി ഓടിച്ച് ശത്രുക്കളെ തിരക്കി നടന്ന  ഒരു ബാല്യകാലം ഉണ്ടായിരുന്നല്ലോ  എനിക്ക്.. “സാഹസികതയുടെ“ വായന പിന്നീട് ഡിറ്റക്ടീവ് നോവലുകളിലേക്ക് മാറി, അവിടെ നിന്നും ഗഹനമായ ഇതര ഗ്രന്ഥങ്ങളിലേക്കും  വായന തിരിഞ്ഞപ്പോഴും  ഫാന്റത്തിനെ  കണ്ടുമുട്ടുന്നിടത്ത് വായിക്കുന്ന  മനസ്സിന്റെ ചൊറിച്ചിൽ  ഇപ്പോഴും ഉള്ളിലെവിടെയോ  ഉള്ളതിനാൽ  കോട്ടയം റീഗൽ  പബ്ളീക്കേഷനെ ഫോണിൽ വിളീച്ച് ഫാന്റം ഇറങ്ങിയോ അടുത്ത ടാർസൻ എപ്പോൾ  പബ്ളിഷ് ചെയ്യും  എന്നൊക്കെ  തിരക്കാറുണ്ട്.ഈ നൂറ്റാണ്ടിലും ഇത് പോലുള്ള ഭ്രാന്തന്മാരുണ്ടോ എന്ന് അവർ ചിന്തിക്കുന്നുണ്ടാകാം. എന്തായാലും കിട്ടുന്ന പുസ്തകങ്ങളെല്ലാം    വായിക്കാനുള്ള  ആഗ്രഹത്തിന്    ബാല്യത്തിൽ തറക്കല്ലിട്ടത് ഈ വക ചിത്ര കഥകളായിരുന്നല്ലോ.

No comments:

Post a Comment