Monday, January 21, 2019

മൈക്ക് പരസ്യം

“പതിനേഴിന്റെ മണി മുറ്റത്ത് മയൂര നൃത്തം ചെയ്യുന്ന മദാലസയായ  നായികയുടെ നൃത്തം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.“

കാറിൽ മൈക്ക് കെട്ടി സിനിമാ  അനൗൺസ്മെന്റ് നടത്തുന്ന  പരിപാടി അന്ന് കേരളത്തിൽ പതിവ് കാഴ്ചയായിരുന്നു. എത്ര സ്റ്റണ്ട്, എത്ര  ഡാൻസ്  അഭിനേതാക്കളുടെ പേര്  ഇതൊക്കെ മൈക്കിലൂടെ വിളിച്ച് പറഞ്ഞ് കൊണ്ട് പോയിരുന്നത് അന്നത്തെ  അനൗൺസ്മെന്റ് ഒരു സംഭവം തന്നെയായിരുന്നല്ലോ.

 സിനിമാ മാറുന്ന ദിവസമായ വെള്ളിയാഴ്ചയാണ് ഈ പ്രോഗ്രാം നടത്തിയിരുന്നത്.  ഒരാൾ  സിനിമായുടെ നോട്ടീസ് കാറിൽ നിന്നും  പുറത്തേക്ക് എറിഞ്ഞ് കൊടുക്കും അത് ഓടി ചാടി പോയി എടുക്കുന്ന പരിപാടി ഒരു  സാഹസിക കൃത്യമായി കണക്ക് കൂട്ടിയിരുന്നു. കൂടുതലും കുട്ടികളായിരുന്നു  കാറിന് പുറകെയുള്ള  പാച്ചിൽ നടത്തിയിരുന്നത്. പലപ്പോഴും അപകടം വരുത്തി വെക്കുന്ന ക്രിയയായിരുന്നു ഇത്.

അനൗൺസ്മെന്റ് കാരന്റെ  ശബ്ദം ഘനത്തിലുള്ളതായിരിക്കണമെന്ന് കീഴ്വഴക്കം ഉണ്ടായിരുന്നു. ചിലരുടെ  ശരീരം നീർക്കോലി പോലിരുന്നെങ്കിലും  ശബ്ദം  ഗംഭീരമായിരുന്നു. പിൽക്കാലത്ത് അനൗൺസ്മെന്റ് കാർക്ക്  യൂണിയൻ വരെ  ഉണ്ടായി.

ആഴ്ചയിലൊരിക്കലുള്ള ഈ പരിപാടിക്ക് സിനിമാ വിതരണ കമ്പനിക്കാർ  ചെലവ് തുക കൊടുത്തിരുന്നത് പടത്തിന്റെ കളക്ഷൻ കൂടിയാൽ  തീയേറ്റർകാരേക്കാളും ലാഭം അവർക്കായിരുന്നത് കൊണ്ടായിരുനല്ലോ. ആഴ്ചയിലൊരിക്കലെ സിനിമാക്ക് പോക്കും അന്ന് ഹരമായിരുന്നു എന്ന് മാത്രമല്ല,  ആദ്യത്തെ ദിവസം ആദ്യത്തെ ഷോ തന്നെ കാണണമെന്ന നിർബന്ധവും പലർക്കുണ്ടായിരുന്നു എന്നതു തികച്ചും ശരിയായ വസ്തുതയാണ്.

വീട്ടിനുള്ളിരുന്ന്  ദിവസം  10 സിനിമാ വരെ കാണാൻ കഴിയുന്ന വിധം ചാനലുകൾ ഉണ്ടായപ്പോൾ  സിനിമാ കൊട്ടകകളുടെ കഷ്ട കാലവും തുടങ്ങി.        ഗ്രാമ പ്രദേശ ങ്ങളിലെ  ഓലക്കൊട്ടകകളെല്ലാം പൂട്ടിക്കെട്ടി.  നഗരത്തിലെ കൊട്ടകകൾ ഏങ്ങിയും വലിഞ്ഞും ഓടുന്നു.

അതോടെ വെള്ളിയാഴ്ചകളിലെ സിനിമാ അനൗൺസ്മെന്റിന്റെ കാലവും കഴിഞ്ഞു.

No comments:

Post a Comment