Tuesday, January 8, 2019

എവിടെ പോയി മലയാള മണമുള്ള ഗാനങ്ങൾ ?

മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ
പ്രേമ ചകോരീ  പ്രേമ ചകോരീ

ധനുമാസ കുളിരിൽ  രാത്രികൾ  മനോഹരമാകുമ്പോൾ  മനസിലെവിടെയോ നിന്ന്  അനുഗ്രഹീത ഗായകൻ  ജയചന്ദ്രൻ പാടിയ  ഭാസ്കരൻ മാഷ്‌ --  ദേവരാജൻ ടീമിന്റെ കളിത്തോഴൻ സിനിമയിലെ  ഈ ഈരടികളുടെ അനുരണനങ്ങൾ ഉണർന്നെഴുന്നേൽക്കുന്നു. അവ നമ്മളെ ഈ ഗാനം മൂളാൻ എന്ത് കൊണ്ടാണ്     പ്രേരിപ്പിക്കുന്നത്?

ഹേമന്ത യാമിനി തൻ  പൊൻ വിളക്ക് പൊലിയാറായി
മാകന്ദ ശാഖകളിൽ  രാക്കുയിലുകൾ മയങ്ങാറായി
താമസമെന്തേ വരുവാൻ  പ്രാണസഖീ എന്റെ മുമ്പിൽ
താമസമെന്തേ അണയാൻ പ്രേമമയീ എന്റെ മുമ്പിൽ

54 വർഷങ്ങൾക്ക് മുമ്പ് മലയാളികൾക്ക് കിട്ടിയ  ഈ ഗാനം ഭാസ്കരൻ മാഷും ബാബുക്കയും യേസുദാസും കൂടി ഭാർഗവീ നിലയത്തിന് വേണ്ടി ഒരുക്കിയതല്ല പിന്നീടുള്ള എല്ലാ തലമുറകൾക്കും കൂടിയാണെന്ന് ഇപ്പോഴും ഈ ഗാനം  ഗാനമേളകളിൽ  യുവത ആഘോഷമാക്കുന്നതിൽ നിന്നും വെളിവാകുന്നില്ലേ?

പ്രണയ കലഹത്താൽ മൗനം പൂണ്ടിരിക്കുന്ന ഭാര്യയും ഭർത്താവും കാലങ്ങൾക്കപ്പുറത്ത്  ലൈലാ മജുനുവിൽ നിന്നും കമുകറ പുരുഷോത്തമൻ ആലപിച്ച
മിണ്ടാത്തതെന്താണ്  തത്തേ ഗാനം മറന്നോ
നാണംവന്നോ നീ മിണ്ടാത്തതെന്താണ് തത്തേ

എന്ന ഗാനം   റ്റിവിയിൽ  ഇന്നത്തെ തലമുറ ആലപിക്കുന്നത് കേൾക്കുമ്പോൾ  എല്ലാ കലഹവും മറന്ന്  പരസ്പരം പ്രണയത്തോടെ നോക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുള്ള അനുഭവങ്ങൾ നാമെത്ര തവണ കേട്ടിരിക്കുന്നു.

അങ്ങിനെ എത്രയേത്ര മധുര മനോഹരങ്ങളായ മലയാള സിനിമാ---നാടക ഗാനങ്ങൾ....അവ. ഇന്നും നിലനിൽക്കുന്നത് കൊണ്ടല്ലേ പുതിയ സംഗീതഉപകരണങ്ങളുടെ അകമ്പടിയോടെ  അവ  ഇപ്പോഴും പിന്നെയും പിന്നെയും  അവതരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഉദാഹരണം  “എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്.....
വർഷങ്ങൾക്കപ്പുറത്ത്  ബോംബെയിലെ  തെരുവിലൂടെ നടന്ന് പോകുമ്പോൾ  “ കായലരികത്ത് വലയെറിഞ്ഞപ്പോൾ “ വിവിധ ഭാരതിയിലൂടെ  റേഡിയോയിൽ നിന്നും ഒഴുകി വന്നു. അപ്പോൾ ആ തെരുവിൽ  ആരെല്ലാമാണ് മലയാളികളെന്ന്  ആ നിമിഷം തിരിച്ചറിയാൻ കഴിഞ്ഞു.
 മലയാള സിനിമാ ഗാന ശാഖക്ക്   പിന്നെന്ത് സംഭവിച്ചു, മലയാള ഗാനങ്ങൾക്ക്. ഇന്നും സംഗീതസംവിധായകരും  ഗാനരചയിതാക്കളും ഇല്ലാതായിട്ടാണോ?  ഓരോ നാടിനും ഓരോരോ ശീലുകളുണ്ട്. ആ മണ്ണിന് യോജിച്ചത്.  അതിന് പകരം  പാശ്ചാത്യ മോഡലിൽ  ഓഓഓഓ...ഊഊഉ...ഈഈഎ... എന്ന് അലറി വിളിച്ചും വലിയ ഡ്രമ്മും അതിന്റെ അനുസാരികളും കൂടി ശബ്ദ ഘോഷങ്ങൾ ഉണ്ടാക്കുന്നതാണ്  സംഗീതമെന്നും എങ്ങിനെയോ  പുതിയ തലമുറ ധരിച്ച് വശായി, അതിനെ തുടർന്ന് ഈണങ്ങൾ ആ വഴിക്ക് പോയാലേ പുതിയ തലമുറ ഇഷടപ്പെടൂ എന്നായി. അങ്ങിനെയാണ് നിന്റമ്മേടെ ജിമുക്കി കമ്മൽ ജയിച്ച് കയറിയത്. അതാണ് ഫാഷനെന്നും  അവർ ഉറച്ച് വിശ്വസിച്ചു.  റ്റിവി.യിലെ പരസ്യങ്ങളുടെ  കൂടെ വരുന്ന പാട്ടുകൾ ഈ മോഡലിലാണല്ലോ.  വേഗത അതാണല്ലോ ഇപ്പോഴത്തെ പ്രവണത. പഴയ പാട്ടുകൾ ഇഴഞ്ഞ് നീങ്ങുന്നു എന്നാണവരുടെ പരാതി. എങ്കിൽ തന്നെയും ചില സിനിമകളിൽ ഹൃദയഹാരിയായ ഈണങ്ങൾ ഇപ്പോഴും വരുന്നത്  മലയാളികൾ ഏറ്റെടുക്കുന്നു എന്നത് എത്ര ആശ്വാസകരമാണ്.

ഇനി എന്നെങ്കിലും നമ്മുടെ ഈണങ്ങൾ നമ്മുടെ നാടിന്റെ ഈണങ്ങൾ  തിരിച്ച് വരുമോ?!

No comments:

Post a Comment