Tuesday, January 15, 2019

നിയമം മനുഷ്യന് വേണ്ടി....

നിയമം മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്.
മനുഷ്യൻ നിയമത്തിന് വേണ്ടി  സൃഷ്ടീക്കപ്പെട്ടതല്ല.
അത് കൊണ്ട് തന്നെ എല്ലാ വശങ്ങളും  നിരീക്ഷിക്കാതെ  മനുഷ്യന് നേരെ  നിയമം ചിലപ്പോൾ പ്രയോഗിച്ചാൽ അത് മറ്റൊരു അനീതിയായി മാറുമെന്ന് 66 വയസ്സുകാരനായ വിജയൻ മാഷിന്റെ അനുഭവം നമ്മോട് പറയുന്നു. അപരിചിതമായ സ്ഥലത്ത് രാത്രിയിൽ ബാംഗ്ളൂരിലേക്ക് സഞ്ചരിച്ച് കൊണ്ടിരുന്ന  അദ്ദേഹത്തിനെ എല്ലാ ലഗേജുമായി ഇരുട്ടത്ത് ഇറക്കി വിട്ടത് ടിക്കറ്റ് പരിശോധകൻ  നിയമം  നടപ്പിലാക്കിയതിന്റെ ഭാഗമായിട്ടാണെങ്കിലും  ആ പ്രവർത്തി മാഷിനോടുള്ള  വലിയ അനീതിയായി മാറി.
കൊട്ടാരക്കര കോടതികളിൽ പാക്ടീസ് ചെയ്യുന്ന അഡ്വൊക്കേറ്റ്  ഗിരിജയാണ്  വിജയൻ മാഷിനെ എന്റെ വീട്ടിലേക്ക് പറഞ്ഞ് വിട്ടത്. ട്രൈനിൽ വെച്ച് അദ്ദേഹം അനുഭവിച്ച ദുരനുഭവങ്ങൾ ഇനി ഒരു  വൃദ്ധനും ഉണ്ടാകാതിരിക്കാൻ എന്ത് നടപടികൾ കൈക്കൊള്ളണമെന്നുള്ളതിന് നിർദ്ദേശങ്ങൾ നൽകാനായിരുന്നു റെയിൽ വേ കോടതിയിൽ 5 വർഷം ജോലി ചെയ്തിരുന്ന എന്റടുത്തേക്ക്  അഡ്വൊക്കേറ്റ് ഗിരിജ,  വിജയൻ മാഷിനെ പറഞ്ഞ് വിട്ടത്.
മാഷ് ഒരു ഹൈസ്കൂളിൽ  ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്നു പെൻഷൻ പറ്റിയ ആളും ഇപ്പോൾ അൽപ്പം പൊതു പ്രവർത്തനവും  പ്രകൃതി ഉപാസനവും യോഗയും മറ്റുമായി കഴിഞ്ഞ് വരികയുമാണ്. ഭാര്യ ബാംഗ്ളൂരിൽ മകനോടൊപ്പം കഴിയുന്നതിനാൽ  നിരന്തരം  ട്രെയിൻ യാത്രക്കാരനുമാണ്.
ബാംഗ്ളൂരിൽ  കഴിയുന്ന  3 വയസ്സ് പ്രായമുള്ള പേരക്കുട്ടിയുടെ  വിദ്യാരംഭത്തിന് തന്റെ  സാന്നിദ്ധ്യമുണ്ടാകണമെന്ന് അപ്പുപ്പനായ  മാഷിന് നിർബന്ധം ഉണ്ടായത് സ്വാഭാവികം. വിവരം അറിഞ്ഞപ്പോഴേക്കും ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സമയം അതിക്രമിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി ഉപവാസവും  ഭക്ഷണ നിയന്ത്രണ വുമായി കഴിഞ്ഞിരുന്ന മാഷ് ശാരീരികമായി ക്ഷീണിച്ച അവസ്ഥയിലാണ് കൊല്ലം റെയിൽ വേസ്റ്റേഷനിലെത്തിയത്.സീനിയർ സിറ്റിസൺ ആനുകൂല്യത്തിനൊന്നും പോകാതെ   ആരോടൊക്കെയോ കേണുവീണ് ഇരട്ടി ചാർജും മറ്റെന്തോ അഡീഷണൽ ചാർജുമൊക്കെ നൽകി അപ്പോൾ അവിടെ വന്ന ട്രെയിനിലെ  ഏതോ കമ്പാർട്ട്മെന്റിൽ  പാലക്കാട് വരെ റിസർവേഷൻ തരപ്പെടുത്തി.പാലക്കാട് വെച്ച് മറ്റൊരു പരിശോധകൻ കയറിയപ്പോൾ  അയാളോട് കാര്യങ്ങൾ പറഞ്ഞ് അയാളുടെ അതിർത്തിയായ  കോയമ്പത്തൂർവരെ നീട്ടി എടുത്തു.  കോയമ്പത്തൂർ വെച്ച് കയറിയ പരിശോധകന്റെ സീറ്റിൽ ചെന്ന് അത് വരെയുള്ള  യാത്രയുടെ വിവരങ്ങളും ടിക്കറ്റുകളും കാണിച്ച് ബാംഗ്ളൂർ വരെ എക്സ്റ്റൻഷൻ ആവശ്യപ്പെട്ടപ്പോൾ  “നിങ്ങളുടെ സീറ്റിൽ പോയിരിക്കുക അവിടെ ഞാൻ വരാം“ എന്ന അയാളുടെ മറുപടി കേട്ട് മടങ്ങി  സീറ്റിൽ വന്നിരുന്നു. രാത്രി  ഏറെ ആയപ്പോൾ പരിശോധകൻ മാഷിന്റെ സമീപമെത്തി  ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ മാഷ് അയാളെ ആദ്യം കണ്ടിരുന്ന കാര്യവും  അത് വരെ സഞ്ചരിച്ചിരുന്ന ടിക്കറ്റുകളും  ഇനി ആവശ്യമുള്ളതെന്തെന്നും സൗമ്യ സ്വരത്തിൽ  ഇംഗ്ളീഷിൽ അവതരിപ്പിച്ചു. തമിഴിൽ സംസാരിക്കാൻ അയാളുടെ  ആവശ്യത്തിന്  തനിക്ക്  തമിഴ് വശമില്ലെന്ന  മാഷിന്റെ മറുപടിയിൽ  അദ്ദേഹത്തിന്റെ കഷ്ടകാലം ആരംഭിച്ചു. തമിഴൻ ക്രുദ്ധനായി  മാഷിനോട് തട്ടിക്കയറി . മാഷ് ഇംഗ്ളീഷിൽ  തന്റെ ശാരീരിക അവസ്ഥ ഉൾപ്പടെ അവതരിപ്പിക്കുകയും  താൻ ഇത് വരെ യാത്ര ചെയ്ത ടിക്കറ്റുകൾ കാണിക്കുകയും ഒക്കെ ചെയ്തിട്ടും ടിക്കറ്റില്ലാതെ  കയറാൻ അർഹതയില്ലാത്ത കമ്പാർട്ട്മെന്റിൽ കയറിയതിന് തമിഴിൽ ഷൗട്ട് ചെയ്ത് കൊണ്ടിരിക്കുകയും അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കൊള്ളണം എന്ന് നിർബന്ധിക്കുകയും ചെയ്തു. അപ്പോൾ കമ്പാർട്ട്മെന്റിൽ ഉറങ്ങിക്കൊണ്ടിരുന്ന യാത്രക്കാർ എഴുന്നേറ്റ്  ടിക്കറ്റില്ലാത്ത യാത്രക്കനോട് അവരുടെ ഉറക്കം തടസ്സപ്പെടുത്താതെ ഇറങ്ങി പോകാൻ  ആവശ്യപ്പെടുകയും ചെയ്തതോടെ മാഷ് ആകെ പകച്ചു. മാഷ് പരിശോധകനോട് തന്റെ സത്യാവസ്ഥ ഇംഗ്ളീഷിൽ പറഞ്ഞ് കൊണ്ടേ ഇരുന്നു. ഇതിനിടയിൽ പരിശോധകന് ആകെ അറിയാവുന്ന ഇംഗ്ളീഷ് വാക്കായ ഗെറ്റ് ലോസ്റ്റ്  പറഞ്ഞ് പരിശോധകൻ മാഷിനെ പിടിച്ച് കൊണ്ട് വന്ന്  വാതിൽക്കൽ നിർത്തി. തന്റെ ലഗേജും വാരിപ്പിടിച്ച് മാഷ് വാതിൽക്കൽ നിസ്സഹായനായി നിന്നു. ഈ റോഡ് എത്തിയപ്പോൾ ടിക്കറ്റ് പരിശോധകൻ  മാഷിനെ ഇറക്കി വിടുകയും മറ്റേതെങ്കിലും റിസർവേഷൻ കമ്പാർട്ട്മെന്റിൽ കയറാതിരിക്കാനായി ആ കമ്പാർട്ട്മെന്റിന്റെ  വാതിലുകൾ ഓടി നടന്ന് അടപ്പിക്കുകയും ചെയ്തു. ഫ്ളാറ്റ് ഫോമിന്റെ ഇങ്ങേ തലക്കലാണ് മാഷ് ലഗേജുമായി നിന്നത്. അവിടെ നിന്നും ആ ഭാരവുമായി ഏന്തിയും വലിഞ്ഞും ടിക്കറ്റ്  കൗണ്ടർ ലക്ഷ്യമാക്കി അണ്ടർഗ്രൗണ്ടിലൂടെ നടന്നപ്പോൾ  യാത്രക്കാരെല്ലാം  ഒഴിഞ്ഞ് പോയ ആ സ്ഥലത്ത് വഴി തടഞ്ഞ് വെള്ള യൂണീഫോം  ധരിച്ച് ഒരു ഉദ്യോഗസ്ഥൻ നിന്ന്  മാഷോട് ടിക്കറ്റ് ആവശ്യപ്പെട്ടു. ട്രെയിനിലെ  പരിശോധകൻ  സ്റ്റേഷനിലേക്ക് ഇതാ ഒരു കള്ളൻ വരുന്നു പിടീച്ചോ എന്ന് ഫോണിൽ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയാൾ അവിടെ നിന്ന് ടിക്കറ്റ് ആവശ്യപ്പെട്ടതെന്ന് വ്യക്തം. എല്ലാ  കാര്യങ്ങളും സൗമ്യതയോടെ  പറഞ്ഞിട്ടും  കോയമ്പത്തൂരിൽ നിന്നും ഈ  റോഡ് വരെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 316രൂപാ ആ ഉദ്യോഗസ്ഥൻ  ഫൈൻ അടിച്ച് കൊടുത്തു. പിന്നീട് കൗണ്ടറിൽ പോയി  ടിക്കറ്റ് എടുത്ത് ലഗേജുകളും ചുമന്ന് മാഷ് അടുത്ത വണ്ടി വന്ന സമയം  ഓർഡിനറി കമ്പാർട്ട്മെന്റിൽ കയറാൻ ശ്രമിച്ചപ്പോൾ അതിൽ ഫുഡ്ബോർഡ് വരെ യാതക്കാർ നിൽക്കുകയാണ്. ആരുടെയെല്ലാമോ സഹായത്തോടെ വലിഞ്ഞ് കയറി രണ്ട് കാൽ കുത്താനാവാതെ ഒറ്റക്കാൽ മാറി മാറി ചവിട്ടി ബാംഗ്ളൂർ വരെ  ആ രാത്രിയിൽ അവശനായ ആ വയോവൃദ്ധൻ  നിന്ന് യാത്ര ചെയ്തു.

മാഷ് തന്റെ അനുഭവം പറഞ്ഞവസാനിപ്പിച്ചപ്പോൾ മതിയായ    ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാൽ പരിശോധകന്മാർ ഫൈൻ ഈടാക്കിയതും റിസർവേഷനില്ലാതെ ആ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നതും      നിയമ പ്രകാരം ശരിയാണ് എന്നും എന്നാൽ അത് നടപ്പിലാക്കിയ രീതിയിൽ ഒരു മനുഷ്യനോടുള്ള പകയും വാശിയും വ്യക്തമാണെന്നും  ഏതായാലും സംഭവങ്ങൾ വിശദീകരിച്ച്  ബന്ധപ്പെട്ട റെയിൽ വേ ഡിവിഷൻ മാനേജർക്കും  റെയിൽ വേ മന്ത്രിക്കും പരാതി അയക്കാനും  ഞാൻ മാഷിനോട് പറഞ്ഞു.  മറ്റ് ചില നിർദ്ദേശങ്ങൾ നൽകുകയും  വസ്തുതകൾ വിശദീകരിക്കുകയും ചെയ്തപ്പോൾ  മാഷിന് സമാധാനമായി. അദ്ദേഹം സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിയുകയും ചെയ്തു.
ആ ടിക്കറ്റ് പരിശോധകൻ  ചെയ്തത് മനുഷ്യത്വ രഹിതമായ  പ്രവർത്തിയും ക്രൂരതയുമാണ്.  ഈ ദീർഘമായ അനുഭവ വിവരണത്തിന്റെ ആദ്യ ഭാഗത്ത് പറഞ്ഞ  “നിയമം മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്, മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല“  എന്ന വാക്യം  മാഷിന്റെ  അനുഭവത്തിൽ അന്വർത്ഥമായി വരുന്നു.

No comments:

Post a Comment