Wednesday, August 1, 2018

മഴ പെയ്യുമ്പോൾ

മഴ ....ഒരു തുള്ളിക്കൊരു കുടം  പെയ്യുന്ന മഴ..

കറു കറുത്തൊരു പെണ്ണ് മാനത്ത് മുടിയഴിച്ചിട്ട് തുള്ളുന്ന  ദിവസങ്ങൾ.  കുളങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞ് കുളമേത്  കരയേത്  എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം എങ്ങും  നിറഞ്ഞ് കിടക്കുന്ന  വെള്ളം.
  വെള്ളത്തിൽ പൊങ്ങി കിടക്കുന്ന വള്ളങ്ങൾ പോലെ  വീടുകൾ കാണപ്പെട്ടു.

 കുട്ടനാടിലെ വെള്ളപൊക്കവും അവിടത്തെ കഷ്ടതകളും    ഇന്ന്  വാർത്തകളിൽ കാണുകയും വായിക്കുകയും ചെയ്തപ്പോൾ അതിന്റെ സമീപ പ്രദേശങ്ങളായ  ആലപ്പുഴയിലെ ലജനത്ത്, വട്ടപ്പള്ളി,   ബീച്ച് വാർഡ്  പ്രദേശങ്ങളിൽ   വർഷങ്ങൾക്കപ്പുറത്തെ  മഴക്കാല  ജീവിതം മനസിലേക്ക്  കടന്ന് വന്നു. അന്ന് കാണുകയും അനുഭവിക്കുകയും ചെയ്ത അവസ്ഥയാണ് 
  ആദ്യ വരികളിൽ ഞാൻ കുറിച്ചത്.  ഇന്ന് ആർക്കും   സങ്കൽപ്പിക്കാൻ പോലുമാവാത്ത  അവസ്ഥ.
   അപൂർവമായി മാത്രം കല്ല് കെട്ടിയതു ഒഴികെ ബാക്കി  ഭൂരിഭാഗവും പരമ്പ് ചെറ്റയാൽ  മറക്കപ്പെട്ട ഓല മേഞ്ഞ വീടൂകൾ ആയിരുന്നു അന്നുണ്ടായിരുന്നത്,  ആ വീടുകളിലൊന്നിലും കക്കൂസ് ഇല്ലായിരുന്നു. ഒന്നുകിൽ പ്രാഥിമിക ആവശ്യങ്ങൾക്കായി  തിരിച്ചിട്ടിരിക്കുന്ന വെളിം പറമ്പുകൾ, അല്ലെങ്കിൽ  കടപ്പുറം അതായിരുന്നു നിവർത്തി മാർഗം. . മിക്ക വീടുകളിലെയും സ്ത്രീകളും കുട്ടികളും  അവരുടെ വേലിക്കെട്ടിനുള്ളീലെ മറപ്പുരക്കകത്തെ  കുഴികളിൽ  കാര്യം നടത്തി. സുഗമ മായി മണലിൽ കുഴിക്കാവുന്ന ഒന്നര ആൾ  താഴ്ചയുള്ള  കുഴിയിലേക്ക് മനുഷ്യ വിസർജ്യങ്ങൾ  തള്ളും. മഴ വന്ന് കുളങ്ങളും കരകളും ഒന്നായി കിടക്കുന്ന കാലവർഷത്തിൽ ഈ കുഴികളിലും  വെള്ളം നിറയും കുഴികളിലെ  വിസർജ്യങ്ങൾ വെള്ളത്തിൽ പൊങ്ങി കിടന്ന് ഒഴുക്കിനനുസരിച്ച് എവിടെയെല്ലാമോ  പോയി അടിയും,  അത് വീടുകളുടെ ഉമ്മറത്താകാം, നടവഴിയിലാകാം,  കാരണം അവിടങ്ങളിലെല്ലാം  വെള്ളം നിറഞ്ഞ് കിടക്കുകയാണല്ലോ. വെള്ളം വീടുകളിലേക്ക്  നിറഞ്ഞ് വരുന്ന ദിവസങ്ങളിൽ മുനിസിപ്പാലിറ്റിയിൽ നിന്നും ജോലിക്കാരെ വിട്ട്, ചെറിയ ചാലുകൾ വെട്ടി അടുത്ത തോടുകളിലേക്കും മറ്റും ഒഴുക്കി വീടുകളിലേക്കുള്ള വെള്ളത്തിന്റെ കടന്ന് കയറ്റം കുറക്കും.   വെള്ളം താഴ്ന്ന് കഴിയുമ്പോൾ  നേരത്തെ ഒഴുകി നടന്നിരുന്നതിൽ  അവശേഷിക്കുന്ന വിസർജ്യങ്ങൾ എവിടെ തങ്ങിയോ അവിടെ കാണപ്പെടും. പിന്നെ വീട്ടുകാരന്ജോലിയാണ്, ഒന്നുകിൽ വെള്ളം ഒഴുകുന്നിടത്തേക്ക്  തള്ളി  വിടുക, വെള്ളം ഇല്ലാത്തിടമാണെങ്കിൽ  എവിടെ കാണപ്പെടുന്നോ അവിടെ വിസർജ്യങ്ങൾ മണ്ണിൽ വെട്ടി മൂടുക.അതായിരുന്നു മാലിന്യത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗം.
അന്ന് അടുപ്പ് കത്തിക്കുന്നത് പരസ്പരം സഹായിച്ച് വെള്ളം കയറാത്ത വീടുകളിലെ അടുക്കളയിലായിരിക്കും.  അതും രണ്ടും മൂന്നും ദിവസങ്ങൾ കൂടുമ്പോഴായിരുന്നല്ലോ വല്ലതും പാചകം ചെയ്യുക. പോർട്ട് അടച്ചിരിക്കും, കയർ ഉണക്കാൻ വെയിൽ ഇല്ലാതെ ഫാക്ടറികൾ വല്ലപ്പോഴും തുറക്കുകയുള്ളൂ. തൊഴിലില്ലാതെ കച്ചവടമില്ലാതെ പട്ടിണിയുടെ നാളുകളിൽ എവിടെന്നാണ് അരി വാങ്ങാൻ പൈസാ കിട്ടുക.വല്ലപ്പോഴും കിട്ടുന്ന റേഷൻ കടയിലെ സർക്കാർ സഹായം മാത്രം ഉള്ളപ്പോൾ രണ്ട് മൂന്ന് ദിവസത്തിലൊരിക്കൽ അടുപ്പ് കൂട്ടിയാൽ മതിയല്ലോ.
ചുരുക്കത്തിൽ ഇടവപ്പാതി ആ പ്രദേശത്തുള്ളവർക്ക് എപ്പോഴും പ്രയാസങ്ങൾ മാത്രം കൊണ്ട് വന്നിരുന്നു. എന്നിട്ടും ജനങ്ങൾ എങ്ങോട്ടും മാറി പോയില്ല. ഇതെല്ലാം സഹിച്ച് ആലപ്പുഴയിലെ ജന സാന്ദ്രതക്ക്  ഒരു കുറവും വരുത്താതെ അവർ അവിടെ തന്നെ തുടർന്നും കഴിഞ്ഞിരുന്നു. ഇന്നും ജന സാന്ദ്രതയിൽ ആലപ്പുഴക്ക് മുന്തിയ സ്ഥാനം തന്നെയാണല്ലോ. എന്താണ്  ഈ പ്രവണതയുടെ രഹസ്യം എന്ന് ഇന്നുമെനിക്കറിയില്ല.

വർഷങ്ങൾ കഴിഞ്ഞു, നാട്ടിലെ ദാരിദ്രിയം മാറി. വീടുകളിലെല്ലാം കക്കൂസുകൾ വന്നു, കുളങ്ങളെല്ലാം  മൂടപ്പെട്ടു, അവിടങ്ങളിൽ ഇരു നില മാളികകൾ വന്നു, വെള്ളം നിറഞ്ഞ മൈതാനങ്ങൾ  വീടുകളാൽ  നിറയപ്പെട്ടു. നാടിന്റെ വികസനം അവിടെയും കടന്ന് വന്നു. ഇന്ന് പഴയ വട്ടപ്പള്ളിയെ തിരിച്ചറിയില്ല. എങ്കിലും ബാല്യവും കൗമാരാരംഭവും  കഴിച്ച് കൂട്ടിയതും ഇപ്പോൾ അന്യ കൈവശത്തിലിരിക്കുന്നതുമായ  വീട് കാണാൻ ഞാൻ പലപ്പോഴും  പോകാറുണ്ട്. അവിടെ ഇപ്പോൾ ഒരു ഇരു നില മാളികയാണ് ഉള്ളത് . മറ്റൊരുത്തന്റെ കൂടെ പോയ  ഭാര്യയെ  മുൻ ഭർത്താവ് വേദനയോടെ നോക്കി നിൽക്കുന്നത് പോലെ ആ വീടും നോക്കി ചില നിമിഷങ്ങൾ  തള്ളി നീക്കും. കഷ്ടതകളുടെ   മഴ കാലം  പോയി പിന്നീട് വരുന്ന പൂ നിലാവും  വസന്തവും  അവിടെ തന്നെ ആയിരുന്നല്ലോവിരുന്ന് വന്നിരുന്നത്..  ആ വീടിനോടൊപ്പം ഉണ്ടായിരുന്നതും ഒരിക്കലും മരിക്കാത്തതുമായ മധുര സ്മരണകൾ  ഇന്നും മനസിൽ തന്നെയുണ്ടല്ലോ. ആ സ്മരണകളിൽ ഊളിയിടാനായി  എങ്ങിനെ ഞാൻ അവിടെ പോകാതിരിക്കും. മഴയായാലും വെള്ളപ്പൊക്കമായാലും ചിലതിനോടുള്ള  സ്നേഹങ്ങൾ അങ്ങിനെയാണ്  നമ്മെ സ്വാധീനിക്കുക.

No comments:

Post a Comment