Thursday, August 9, 2018

പൊതു വികാരവും നീതി ന്യായവും

നിയമ നിർമ്മാണം  നിയമ നടത്തിപ്പ്,  നീതി ന്യായം (ലെജിസ്ലേചർ, എക്സീക്യൂട്ടീവ് ജുഡീഷ്യറി)   ഈ മൂന്ന്  വിഭാഗവും അവരവരുടെ  കടമകൾ   സമർത്ഥമായി  നിർവഹിക്കുമ്പോൾ  രാഷ്ട്രം ക്ഷേമ രാഷ്ട്രമായി  മാറുന്നു.  അതിനോടൊപ്പം  ഒരു വിഭാഗം മറ്റുള്ളവരുടെ  അവകാശത്തിൽ കൈ കടത്താതിരിക്കുകയും വേണം.
പക്ഷേ നാലാമതായി ഒരു ഭാഗം അനൗദ്യോഗികമായി  രംഗപ്രവേശം നടത്തിയതോടെ ഫോർത്ത് എസ്റ്റേറ്റ്  എന്നറിയപ്പെടുന്ന ഈ വിഭാഗം  എല്ലാവരെയും  കടിഞ്ഞാണിട്ട് നിർത്തുന്നിടത്ത് വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ.  .   മർദ്ദിതരുടെയും പീഡിതരുടെയും  രോദനം  പുറത്ത് കൊണ്ട് വരുന്ന കാര്യത്തിൽ ഫോർത്ത് എസ്റ്റേറ്റ്  എന്ന   മാധ്യമ ലോകം  അതീവ ശുഷ്കാന്തി പുലർത്തിയതിനാൽ  തദനുസരണമായി  നിയമ നിർമ്മാണം , നിയമ നടത്തിപ്പ്  എന്നിവ അതീവ ജാഗ്രതയോടെ ഉണ്ടായി എന്നുള്ളത് ശരി തന്നെയാണ്.
 ജുഡീഷ്യറി  അപ്പോഴും സ്വതന്ത്രമായി നിന്നു.
 പക്ഷേ  കാലം ചെന്നപ്പോൾ അതിലും പുറത്ത് നിന്നുള്ള കൈ കടത്തൽ ഉണ്ടായി തുടങ്ങിയിരിക്കുന്നു . ഒരു കുറ്റാരോപിതൻ കോടതിയിൽ  വിചാരണക്ക് എത്തുന്നതിനു മുമ്പേ  തന്നെ അവനെ കുറ്റക്കാരനായി കണ്ട് കോടതിക്ക് പുറത്ത് പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും ഫെയ്സ് ബുക്കിലും വാട്ട്സ് അപ്പിലും മറ്റും  വിചാരണ  നടത്തുകയും “അവനെ ക്രൂശിക്കുക“ എന്ന മുറവിളി പൊതു വികാരമായി  രൂപം കൊള്ളുകയും ചെയ്യുന്ന  പ്രവണത ശക്തി പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥ   നിലവിൽ വന്നു. കോടതിയിൽ വിചാരണ നടത്തേണ്ട കേസിൽ വിധി വരുന്നതിനു മുമ്പ്  കോടതിക്ക് പുറത്തുള്ള അഭിപ്രായ പ്രകടനവും വിധിയും ശരിയായ പ്രവണതയല്ല   എന്ന നിരീക്ഷണം ഞാൻ എന്റെ മുൻ പോസ്റ്റിൽ ഇട്ടപ്പോൾ ഒരു പണ്ഡിത കേസരി  ( മഴ വന്നപ്പോൾ പോലും അയാൾ കോടതി വരാന്തയിൽ കയറി നിന്നിട്ടി ല്ല ) എന്റെ നേരെ കുരച്ച് ചാടിയതിന് ശേഷം   ഒരു ചോദ്യം തൊടുത്തു വിട്ടു  “ പത്രത്തിൽ  വായിച്ചും റ്റി.വി. കണ്ടും സോഷ്യൽ മീഡിയാ വായിച്ചുമാണോ   ഒരു ന്യായാ ധിപൻ വിധി ന്യായം എഴുതുന്നത്,  തെളിവുകൾ  നോക്കിയല്ലേ ജഡ്ജ്മെന്റ് എഴുതുന്നതെന്ന് “  ശരിയാണ് സുഹൃത്തേ!  താങ്കൾ  പറഞ്ഞത്  തികച്ചും ശരിയാണ്. പക്ഷേ  ആദ്യം തിരിച്ചറിയേണ്ടത്. ന്യായാധിപനും മനുഷ്യനാണ് എന്ന സത്യത്തെയാണ്, പുറത്തെ ഒരു കോലാഹലവും അദ്ദേഹത്തെ സ്വാധീനിച്ച് കൂടാ    ഒഴിഞ്ഞ തലച്ചോറുമായാണ് അദ്ദേഹം ആ കേസിനെ അഭി മുഖീകരിക്കേണ്ടത്.അപ്പോൾ വിചാരണ നടത്തേണ്ട ആൾ  ഒരു വാർത്തയും വായിക്കരുത് കാണരുത്, എന്ന അവസ്തയിൽ ജീവിക്കണം എന്നാണോ?.  അങ്ങിനെ പത്രം വായിച്ചാൽ റ്റി.വി. കണ്ടാൽ സോഷ്യൽ മീഡിയായിൽ ഇടപെട്ടാൽ  ഉടനെ സ്വാധീനിക്കപ്പെട്ടു പോകുമോ  എന്ന ചോദ്യങ്ങൾക്ക്  എനിക്ക് ഒന്നും പറയാനില്ലാ . പകരം ഒരു കഥ പറയാം, ഇപ്പോൾ കൊട്ടാരക്കരയിലെ  ബഹു: എം.എൽ.എ. ശ്രീമതി ഐഷാ പോറ്റി താമസിക്കുന്ന കെട്ടിടത്തിൽ  പണ്ടൊരു ജഡ്ജ് വാടകക്ക് താമസിച്ചിരുന്നു.  അദ്ദേഹത്തിന്റെ അടുത്ത അയൽ പക്ക വീടിലെ അംഗങ്ങളുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന  ജഡ്ജ് ആ വീട്ടിലെ ഗ്രഹനായകൻ (അദ്ദേഹം മാന്യനും മര്യാദക്കാരനും എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ  തലമൂത്ത നേതാവുമാണ്) ഒരു  കേസിൽ പ്രതി ആയപ്പോൾ ആ കേസ് കൊട്ടാരക്കരയിലെ     മേൽ പറഞ്ഞ ജഡ്ജിന്റെ    കോടതിയിൽ നിന്നും  മറ്റൊരു സ്ഥലത്തെ കോടതിയിലേക്ക് മാറ്റാൻ ജില്ലാ ജഡ്ജിന് കത്തെഴുതി. വിദൂരമായ പത്തനംതിട്ട കോടതിയിലേക്കാണ് കേസ് മാറ്റിയത്. ആ പാവം അദ്ധ്യാപകൻ (പ്രതി) പത്തനംതിട്ട പോയി കേസ് നത്തേണ്ടി വന്നു. അതിനെ പറ്റി നമ്മുടെ ജഡ്ജിനോട് ഒരവസരത്തിൽ  സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “ എനിക്ക് ഏറെ  ദുഖമുണ്ട്  ആ കാര്യത്തിൽ പക്ഷേ  നേരം വെളുത്ത് ഉറക്കം എഴുന്നേറ്റാൽ ആദ്യം കാണുന്ന മുഖം അയല്പക്കത്തെ  ആ മനുഷ്യന്റേതാണ്, അപ്പോൾ ആ കേസ് ഞാൻ കൈകാര്യം ചെയ്യുന്നത് ശരിയല്ലാ അത് കൊണ്ടാണ്  ഞാൻ ആ കേസ് മാറ്റാൻ കത്തെഴുതിയത് “ എന്നാണ്.
അന്ന് റ്റി.വിയും സോഷ്യൽ മീഡിയായും ഇല്ലാത്ത കാലവുമാണ്. ഒരു കേസ് കൈകാര്യം ചെയ്യുമ്പോൾ യാതൊരു വികാര വിചാരവും മുൻ ധാരണയും   അതിനെ പറ്റി  ഇല്ലാതിരിക്കണം എന്നതിന് ഉദാഹരണമായി  ഈ കഥ ഞാൻ പറഞ്ഞു എന്നേ ഉള്ളൂ.
ഒരു കേസിനെ പറ്റി വിചാരണക്ക് മുമ്പ് വിധി പറയുന്ന രീതിയെ പൊതു വികാരം എന്ന് പറയാം. പൊതു വികാരം അപകടമാണ് എന്നതിന് ഉദാഹരണമായി ചൂണ്ടി കാണിക്കാവുന്നത്  പാർലമന്റ് ആക്രമണ കേസിലെ വിധിന്യായത്തിലെ  ഒരു ഭാഗമാണ്.  അഫ്സൽഗുരുവിനെതിരെ ശക്തമായി തെളിവുകൾ ഇല്ലാതിരുന്നിട്ടും പൊതു വികാരം മുൻ നിർത്തിയാണ് ആ കേസിൽ  അയാൾ തൂക്ക് കയർ വാങ്ങിയതെന്ന് ആ ജഡ്ജ്മെന്റ് വായിച്ചാൽ മനസിലാകും. അതേ പോലെ വിചാരണക്ക് മുമ്പ് വിചാരണ കേസിനെ പറ്റി മാധ്യമങ്ങളിൽ       മുൻ വിധി ഉണ്ടാകുന്നതിനെതിരെ  ഉയർന്ന കോടതികൾ പലപ്പോഴും താക്കീത് ചെയ്തിട്ടുണ്ട് എന്ന വസ്തുതയും നിരീക്ഷിക്കുക.
.
ഇപ്പോൾ  കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന  ഒരു പ്രമാദമായ കേസിലെ മുഖ്യ പ്രതിക്കെതിരെ അയാൾ ശിക്ഷിക്കപ്പെടും അഥവാ ശിക്ഷിക്കണം  എന്ന വിധത്തിൽ അഭിപ്രായങ്ങൾ രൂപീകരിക്കപ്പെട്ടു വരുന്നു.  അയാളുടെ ശത്രുക്കൾ  വിഷയം സജീവമായി മാധ്യമങ്ങളിൽ നില നിർത്തുക എന്ന തന്ത്രമാണ് ആവിഷ്കരിച്ച് വരുന്നത്. ഇടക്ക് വെച്ച് ഈ കേസ് മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിന്നിരുന്നു, അപ്പോൾ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ ഒരു സഘടനാ പ്രശ്നമെന്ന രീതിയിൽ പിന്നെയും കേസിനാസ്പദമായ സംഭവം  സജീവമാക്കി നില നിത്താൻ ചിലർ പെടാ പാട് നടത്തുന്നു. ഞാൻ ഈ പോസ്റ്റിൽ ചൂണ്ടിക്കാണീച്ച  വിഷയം അവർ ശരിക്കും പഠിച്ചിട്ടാണ് പണി പയറ്റുന്നത്. കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടണം, പക്ഷേ ഒരു കൂട്ടരുടെ  ഹിതാനുസരണമുള്ള വിധി  പേന ന്യായാധിപന്റെ  കയ്യിൽ  ബലമായി പിടിപ്പിച്ച് എഴുതിപ്പിക്കുന്നത് ന്യായമല്ല,  അത് അന്യായമാണ്.

No comments:

Post a Comment