Tuesday, March 27, 2018

തമാശ കേരളം

ജാതിമത ഭേദമന്യേ  കേരള സമൂഹം    തമാശ പറയുവാനും തമാശ കേൾക്കുവാനും പണ്ട് കാലത്ത്  ഇതര ദേശക്കാരെക്കാളും   മുൻ പന്തിയിലായിരുന്നു, . നമുക്ക്  നേരെ എയ്തു വിടുന്ന പരിഹാസ ശരങ്ങൾ അതേ തൂക്കത്തിൽ  തിരിച്ചു കൊടുത്ത് രണ്ട് കൂട്ടരും പൊട്ടിചിരിച്ചിരുന്ന  സമൂഹമായിരുന്നു നമ്മുടേത്.     അന്ന് വാരികകളിൽ  വിനോദ ഭാവന എന്നൊരു പംക്തി തന്നെ സ്ഥിരമായുണ്ടായിരുന്നു. വേളൂർ ക്രിഷ്ണൻ കുട്ടിയും സുകുമാറും  സനൽകുമാറിനും രംഗത്ത് വരുന്നതിനു  മുമ്പ് തന്നെ ഈ.വി. ക്രിഷ്ണ പിള്ളയും  സഞ്ജയനും മറ്റും ഹാസ്യ സാമ്രാട്ടുമാരായി  ഇവിടെ വാണിരുന്നു.  സമുദായങ്ങൾ തമ്മിൽ  സ്പർദ്ധ തുലോം കുറവായിരുന്ന  അക്കാലത്ത് ഓരോരോ സമുദായങ്ങളെ കുറിച്ചും തമാശ കഥകൾ എല്ലാവരും ചേർന്ന് പടച്ച് വിടുകയും പരസ്പരം പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നുവല്ലോ. പക്ഷേ കാലം കടന്നു പോയതോടെ  മലയാളി വിദ്യാ സമ്പന്നനാ വുകയും  തമാശ പറച്ചിലും  തമാശ കേൾക്കലും  വെറും താഴ്ന്ന പെരുമാറ്റമായി കണ്ട് മുഖം വീർപ്പിച്ച് ഗൗരവ സ്വാമിമാരായി മാറിയ കാഴ്ചയാണ് ഇന്ന് ഉടനീളം കാണപ്പെടുന്നത്. പഴയ കാലത്തെ പറ്റി നിരീക്ഷിക്കുമ്പോൾ പല തമാശകളും ഓർമ്മ വരുന്നു.

ഗൾഫും ഗൾഫ് സാധനങ്ങളും പരിചയപ്പെട്ടു വരുന്ന കാലത്ത് മുസ്ലിം സമു ദായത്തിലെ ചില കാരണവന്മാരുടെ പത്രാസ്സിനെ പറ്റി  പരിഹസിക്കാൻ ധാരാളം തമാശകൾ നാട്ടിലിറങ്ങി. മകൻ അയച്ച് കൊടുത്ത  ഗൾഫ് തുണി കൊണ്ട് അണ്ടർവെയർ  തയ്പ്പിച്ച വാപ്പ അങ്ങാടിയിൽ ചെന്ന് തുണീ പൊക്കി അണ്ടർവെയർ കാണിച്ച് ഇത് ഫോറിനാ..മകൻ അയച്ച് തന്നതാ എന്നു വീമ്പിളക്കുമെന്നും   ഒരുദിവസം അണ്ടർവെയർ ഇടാൻ മറന്ന് പോയ മൂപ്പിലാൻ അന്നും അങ്ങാടിയ്ൽ ചെന്ന് പൊക്കി കാണീച്ച് ഇത് ഫോറിനാ....എന്ന് പറഞ്ഞപ്പോൾ പെണ്ണുങ്ങൾ  പൊതിരെ തല്ലിയെന്നും പറഞ്ഞുണ്ടാക്കിയ തമാശ കഥ എല്ലാവരും ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ്  ചിരിച്ചതല്ലാതെ ഒരു സമുദായത്തെ അപമാനിക്കാൻ കെട്ടിയുണ്ടാക്കിയ കഥയെന്നും പറഞ്ഞ്  ഒരു മത സ്പർദ്ധയും അന്ന് നാട്ടിൽ ഉണ്ടാക്കിയില്ല

തെങ്ങിന്റെ മുകളിൽ നിന്നും ചെത്തി എടുത്ത കള്ളു നിറച്ച കുടുക്കയുമായി ഇറങ്ങി വന്ന ചെത്തുകാരന്  മൂത്രശങ്ക ഉണ്ടായപ്പോൾ കുടുക്ക എവിടെയെങ്കിലും  ചാരിവെക്കാൻ നോക്കിയതിൽ അടുത്ത് നിൽക്കുന്ന  പട്ടിയെ കാണുകയും അതിന്റെ പുറത്ത് ചാരിവെച്ചെന്നും പട്ടി ഓടി പോയപ്പോൾ  കള്ളും കുടുക്കയും  ചരിഞ്ഞ് വീണ് കള്ള് നഷ്ടപ്പെട്ടതായ കഥയും ഒരു സമുദായത്തിന്റെ ബുദ്ധിഹീനതയെ കളിയാക്കാനുണ്ടാക്കി യതാണെന്ന് ആരും പറഞ്ഞില്ല.
മാവിന്റെ കീഴിലിരുന്നു ആശാരി കട്ടിൽ പണീതെന്നും  അവസാനം കട്ടിൽ തട്ടിക്കൂട്ട് ആണി ഉറപ്പിച്ച നോക്കിയപ്പോൾ മാവ് കട്ടിലിന്റെ നടുക്ക് നിന്നെന്നും പറഞ്ഞ് തമാശ ഇറങ്ങിയപ്പോൾ ഒരു ആശാരിയും ഉളിയും കൊട്ടുവടിയുമായി യുദ്ധത്തിനു വന്നില്ല.
നെയ്യാറ്റിങ്കര നാടാർ സമുദായക്കാരിലൊരു പയ്യൻ പനയിൽ നിന്നും വീണ് എല്ലൊടിഞ്ഞ അഛന്റെ ചികിൽസാർത്ഥം തയാറാക്കിയ ആട്ടിൻ സൂപിന്റെ  ബാക്കി  എല്ല് ഈമ്പുന്നത് കണ്ട അയല്പക്ക കൂട്ടുകാരൻ കൊതി മൂത്ത്  അതിൽ  ഒരു എല്ല് തനിക്കും  ആവശ്യപ്പെട്ടെന്നും  എല്ലുകാരൻ ആ അപേക്ഷയെ നിഷ്ക്കരണം തള്ളിയപ്പോഴുണ്ടായ നിരാശയാൽ  അയല്പക്കകാരൻ  “എന്റെ അഛനും പനയിൽ നിന്നു വീഴുവാര് അന്ന് ഞാനും എല്ല് ഈമ്പുവാര് “ എന്ന് സമാധാനിച്ച കഥ കെട്ടിയുണ്ടാക്കിയതും  കേട്ട്  ഒരു നാടാരും പ്രതിഷേധവുമായി വന്നതായി അറിവിലല്ലോ.
നമ്പൂതിരി ഫലിതങ്ങളും അമിളികളും കേരളത്തിലങ്ങോളമിങ്ങോളം അലതല്ലി. ആദ്യമായി ട്രൈൻ യാത്രചെയ്ത നമ്പൂതിരി വണ്ടി  പോത്തന്നൂർ സ്റ്റേഷനിൽ ചെന്നപ്പോൾ  ഫസ്റ്റ് ക്ളാസ് കമ്പാർട്ട്മെന്റിലിരുന്ന് നാലും കൂട്ടി മുറുക്കിയതും ജനൽ ഗ്ളാസ് അടച്ചതാണെന്ന്  മനസിലാക്കാതെ  പുറത്തേക്ക് നീട്ടി തുപ്പിയത് അടുത്തിരുന്ന മദാമ്മയുടെ മുഖത്ത് വീണതും മദാമ്മ നമ്പൂതിരിയുടെ കരണത്തടിച്ചതും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ നമ്പൂതിരിയോട് കാര്യസ്ഥൻ ട്രൈൻ യാത്രയുടെ വിശേഷത്തെ    പറ്റി ചോദിച്ചപ്പോൾ , “ പോത്തന്നൂർ ചെല്ലുമ്പോൾ ഒരു അടി ഉണ്ട്  അത് കഴിഞ്ഞാൽ  യാത്ര എന്താ സുഖം എന്താ സുഖം“ എന്ന് പറഞ്ഞതും പാടി പതിഞ്ഞ കഥയണ്.
 ചക്ക കള്ളനെ  കൊങ്ങിണി  പറ്റിച്ച കഥ പല സിനിമകളിലും വന്നു കഴിഞ്ഞിട്ടും ആരും സിനിമാ നിരോധിക്കാൻ ആവശ്യപ്പെട്ടതായി ഒരു വാർത്തയും കാണാൻ കഴിഞ്ഞില്ല

സമാനമായ എത്രയെത്ര തമാശ കഥകൾ മലയാളി കെട്ടി ഉണ്ടാക്കുകയും പറയുകയും  പൊട്ടിപ്പൊട്ടി ചിരിക്കുകയും ചെയ്തിരുന്നു. ഇന്ന്  ഒരു വാക്ക് ഏതെങ്കിലും സമുദായത്തെ പറ്റിയോ മറ്റെന്തിനെയെങ്കിലും പറ്റി  പറയുകയോ എഴുതുകയോ  വളരെ ശ്രദ്ധയോടെ  ചെയ്തില്ലാ എങ്കിൽ പണി പാളുമെന്നുറപ്പ്.   അത്രത്തോളം മലയാളി ഗൗരവക്കാരനും ഇടുങ്ങിയ മനസുള്ളവനുമായി മാറ്റപ്പെ ട്ടിരിക്കുന്നു.
  തമാശ ആസ്വദിക്കാനും  അനുഭവിക്കാനും പിടലി ഞരമ്പ്  വീർത്ത്  വരത്തക്കവിധം പൊട്ടി പൊട്ടി ചിരിക്കാനും പഴയത് പോലെ മലയാളി  തയാറാകുമ്പോൾ മനസിലെ സമ്മർദ്ദം   കുറയുകയും  ജീവിതത്തിൽ   ലാഘവത്വം  അനുഭവിക്കാൻ  ഇടയാകുകയും ചെയ്യും. അത് ചെയ്യാതെ ഗൗരവ സ്വാമിയായി  ജീവിതം നയിച്ചാൽ  ആ ജീവിതവും തമാശ പറയാത്ത തമാശ കേൾക്കാത്ത പോത്തിന്റെ ജീവിതവും  തമ്മിൽ  ഒരു വ്യത്യാസവും ഇല്ലാ എന്ന് പറയേണ്ടി വരുന്നു.

No comments:

Post a Comment