Tuesday, March 6, 2018

മദ്യം മദ്യം മദ്യം......

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന  കണ്ണൂര്‍ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍  തലേ ദിവസം തന്നെ ഞങ്ങളില്‍ കുറെ പേര്‍ പോയിരുന്നു. രാത്രിയില്‍ കണ്ണൂരിന് സമീപം ഒരു ഗ്രാമത്തില്‍ വഴി അറിയാതെ ചുറ്റി കറങ്ങി .  നിരത്തില്‍ ആടിയാടി നിന്ന ഒരുവനോട് വഴി അന്വേഷിച്ചപ്പോള്‍  അവന്‍ ചുമ്മാ ചിരിക്കുകയും   നാണത്തോടുകൂടി എന്തോ പതുക്കെ പറയുകയും ചെയ്തു.  വണ്ടി മുന്നോട്ടു പോയപ്പോള്‍ ഞങ്ങളില്‍ ഒരാളായ  പൊന്മുളക്കാരന്‍ പറഞ്ഞു അവന്‍ മണവാട്ടിയാണ് കഴിച്ചിരിക്കുന്നത് എന്ന് .  അതെന്താണ് പൊന്മുളക്കാരാ എന്ന എന്റെ ചോദ്യത്തിനു  അദ്ദേഹം തന്ന മറുപടി  ഇതാണ്. 
മദ്യം മൂന്നു വിധം (ഒന്ന്) ഏ.കെ.ആന്റണി. (രണ്ടു)  മണവാട്ടി (മൂന്നു)   ശിങ്കാര മേളം .  തുടര്‍ന്ന് അദ്ദേഹം വിശദീകരണവും തന്നു. ആന്റണി എന്ന് വെച്ചാല്‍  "ഒന്നും മിണ്ടില്ല ( ആ കാലത്ത് ഏ.കെ. ആന്റണി  എന്ത് പ്രകോപനം ഉണ്ടായാലും  മുനിയെ പോലെ മിണ്ടാതിരുന്നു എന്ന് ശത്രുക്കള്‍ പറഞ്ഞിരുന്നു)
മണവാട്ടി എന്നാല്‍ നമ്മള്‍ ഇപ്പോള്‍ കണ്ടതാണ്  ഭയങ്കര നാണവും ചിരിയും. ശിങ്കാര മേളം കഴിച്ചാല്‍ ഒരടി മുമ്പോട്ട്‌ വെക്കും രണ്ടടി പുറകോട്ടു വെയ്ക്കും
അതങ്ങിനെ തുടര്‍ന്ന് കൊണ്ടിരിക്കും.
ഇതിപ്പോള്‍ ഇവിടെ പറഞ്ഞു വെച്ചത്  മറൊരു സംഭവം പറയാനാണ്.  എന്റെ ഒരു മകന്‍ താമസിക്കുന്നത് ഒരു ചെറിയ കുന്നിന്‍ മുകളിലാണ്.  ആ വീട്ടിന്റെ താഴെ കൂടി കൊല്ലം ചെങ്കോട്ട  റെയില്‍ വെ ലൈന്‍  പോകുന്നു.  ദൂര പരിധി നിയമത്തില്‍ പെട്ട് നഗരത്തിലെ സര്‍ക്കാര്‍ വക മദ്യഷാപ്പ്  ഈ ഉള്‍ പ്രദേശത്ത്  ഒരു വീട്ടിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.  ആവശ്യക്കാര്‍ ന്യായവില ഷാപ്പ് ലക്‌ഷ്യം വെച്ചു പോകുന്നത് വീട്ടിലിരുന്നാല്‍ കാണാം. ഭൂരിഭാഗം പേരും കൂലി വേലക്കാര്‍. അവര്‍ കൂട്ടായും ഒറ്റ ആയും  റെയില്‍ പാതയുടെ ഓരം പറ്റി പോകുന്ന കാഴ്ച കൌതുകരമാണ്.  എത്ര ശാന്തരായി  ക്ഷമയോടെ ഈ വഴിത്താര അവര്‍ താണ്ടി  ലക്ഷ്യ സ്ഥാനത്തേക്ക്  പോകുന്നത് .  പക്ഷെ തിരിച്ചു വരുന്നത് നേരത്തെ പറഞ്ഞ മൂന്നു വിഭാഗത്തില്‍  ഏതെങ്കിലും ഒന്നില്‍ പെട്ടായിരിക്കും. ചിലര്‍ ട്രെയിന്‍ കടന്നു പോകുമ്പോള്‍ വണ്ടി നിര്‍ത്താന്‍ കൈ കാണിക്കും. മറ്റു ചിലര്‍ ഉടുത്തിരിക്കുന്ന മുണ്ട് ഉരിഞ്ഞു വീശി കാണിക്കും  എന്നിട്ടും നിര്‍ത്താതെ  പോകുന്ന ട്രെയിനിനെ നോക്കി  ചിലര്‍ തെറി വിളിക്കും. ഇനിയുമൊരു കൂട്ടര്‍  വഞ്ചിപ്പാട്ടും പടയണിപ്പാട്ടും  കൈ കൊട്ടി പാടി  അടി പൊളിയായി മാര്‍ച്ച് ചെയ്തു പോകും. കയ്യിലിരിക്കുന്ന കാശ് കൊടുത്തു  കടിക്കുന്ന പട്ടിയെ വാങ്ങി കഴുത്തില്‍ കെട്ടി നടക്കുന്ന ഇവരില്‍ ഭൂരി ഭാഗവും പകലന്തിയോളം കഷട്ടപ്പെട്ടുണ്ടാക്കിയ കാശ് ആണല്ലോ ഇങ്ങിനെ ചെലവാക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ പ്രയാസം തോന്നുന്നു. കഴിഞ്ഞ ദിവസം സമീപ പ്രദേശത്ത് ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു കിടക്കുന്നുവെന്ന് ആള്‍ക്കാര്‍ പറഞ്ഞറിഞ്ഞു. ഒരു കൂലി വേലക്കാരനായിരുന്നത്രേ!  ഒരു  പക്ഷെ രാത്രി സമയം  ട്രെയിന് കൈ കാണിച്ചു കാണും.  ആള്‍ സ്ഥിരം മദ്യപാനി ആയിരുന്നു എന്നാണു   പറയപ്പെടുന്നത്‌.  അങ്ങിനെ എത്രയെത്ര ജന്മങ്ങള്‍ പാഴായി പോകുന്നു.
ഇനിയെത്ര ഉദ്ബോധനം നല്‍കിയാലും ഇവര്‍ ശീലം മാറ്റില്ലാ എന്നുറപ്പ്.



 പൊയ്ക്കൊണ്ടിരിക്കുന്നത് 

No comments:

Post a Comment