Wednesday, March 14, 2018

സിസ്സേറിയൻ നിരക്ക് വർദ്ധന.

സംസ്ഥാനത്ത്  സിസേറിയൻ നിരക്ക്  വർദ്ധിക്കുന്നു: പത്ര വാർത്ത.

എത്രയോ കാലമായി ഈ പ്രവണത കണ്ട് വരുന്നു, ഇപ്പോൾ മാത്രമാണു പത്രക്കാരുടെ ശ്രദ്ധ ഈ കാര്യത്തിൽ പതിഞ്ഞത്.
സർക്കാർ ആശുപത്രികളിൽ 39.75 ശതമാനവും സ്വകാര്യ ആശുപത്രികളിൽ 41.93 ശതമാനവുമാണൂ ഇപ്പോഴത്തെ നിരക്ക്. യഥാർഥത്തിൽ ഇതിലെത്രയോ മടങ്ങാണു  ശരിക്കുമുള്ള കണക്കുകൾ.  സർക്കാർ വിലാസം ഡോക്ടറന്മാരുടെ ധനമോഹവും( ഓപ്പറേഷനു കിട്ടുന്ന  ഭാരിച്ച കൈക്കൂലി) സ്വകാര്യ ആശുപത്രികളിലെ  കച്ചവട മനസ്ഥിതിയുമാണു  ഇതിനു പിന്നിലെ ഒരു ഘടകം.  പിന്നെ  പുതു തലമുറയുടെ  സഹനശക്തി ഇല്ലായ്ക, അല്പം പോലും വേദന സഹിക്കാൻ കഴിവില്ലായ്ക, സമയം നീണ്ട് പോയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ഉൽക്കണ്ഠ,   ഉദ്ദേശിച്ച നക്ഷത്രത്തിൽ  പ്രസവം നടത്തുകയും അരുതാത്ത  നക്ഷത്രം ഒഴിവാക്കാനുള്ള സമയ ക്രമീകരണവും ഇങ്ങിനെ പലഘടകങ്ങൾ ഈ നിരക്ക് വർദ്ധനയുടെ കാരണമായി വേറെയുമുണ്ട്.
ഏതായാലും പ്രസവം ഭീതിയും ഉൽക്കണ്ഠയും നിറഞ്ഞത് എന്നിടത്ത് നിന്നും ഭീതി ഒഴിവാക്കാമെന്നുള്ള അവസ്ഥയാണു ഇപ്പോൾ. പണ്ട് ഇതല്ലായിരുന്നു  സ്ഥിതി.ബഷീറിന്റെ കഥയിലെ “ഡാക്കിട്ടരെ കൊണ്ട് വായോ“ എന്ന ഗർഭിണീയുടെ നിലവിളീ  പണ്ട് സർവ സാധാരണമായിരുന്നു. പഴയ പേറ്റിച്ചികൾ പിൽക്കാലത്ത് മിഡ് വൈഫ് എന്ന് ഓമനപ്പേരിൽ  അറിഞ്ഞിരുന്നവർ എത്രയെത്ര പ്രസവത്തിനും ജനനത്തിനും  സാക്ഷികളായി.  പിന്നീട് ആ കുട്ടികൾ വളർന്നു വളരുമ്പോഴും ഈ പേറ്റിച്ചികളുടെ മുമ്പിൽ ബഹുമാനപുരസ്സരം നിൽക്കുകയും “എടാ നീയെന്റെ കയ്യിലാ പിറന്നു വീണത്“ എന്ന അവരുടെ  വീമ്പു പറച്ചിൽ  ആസ്വദിക്കുകയും ചെയ്തിരുന്നു.

ഇനിയും കുറച്ച് കാലം കൂടി കഴിയുമ്പോൽ എല്ലാ പ്രസവവും  സിസ്സേറിയനിലൂടെ  മാറ്റപ്പെടുമായിരിക്കാം..

No comments:

Post a Comment