Sunday, November 17, 2013

കുട്ടികളെ കാണാൻ കോടതിയിൽ

കുടുംബ കോടതിയിൽ  കുട്ടികളെ  കാണാൻ  പോയ  ഭർത്താവ് അവിടെ നിന്നും  തിരികെ  എന്റെ വീട്ടിൽ  കോടതിയിലെ  വിശേഷങ്ങൾ  പറയാൻ  എത്തി.  അയാൾക്ക് രണ്ട് കുട്ടികളുണ്ട്. മൂത്തവന് നാല് വയസ്സ്. ബാപ്പായുടെ പൊന്ന് മോൻ. രണ്ടാമത്തവന് ഒൻപത് മാസം. അവനെ  പ്രസവിക്കാൻ പോയ ഭാര്യ പിന്നെ  മടങ്ങി വന്നില്ല. ചില്ലറ  ചില്ലറ  തർക്കങ്ങൾ. "പ്രസവിച്ച് കിടന്നപ്പോൾ  എന്നെ ഫോണിൽ  വിളിച്ചില്ലാ" എന്ന്  ഭാര്യ. "നീ ആദ്യം  എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ  തിരികെ  വിളിക്കുമായിരുന്നു,  കാരണം പ്രസവ ശുശ്രൂഷയിലായിരുന്ന  നിന്നെ  ബുദ്ധിമുട്ടിക്കേണ്ടെന്ന്  ഞാൻ  കരുതി  അത്  കൊണ്ടാണ്  ഞാൻ  അങ്ങോട്ട് വിളീക്കാതിരുന്നതെന്ന് " ഭർത്താവിന്റെ  മറുപടി. ആ ചെറുതർക്കം  മറ്റ്  പലതിലും കൂടി  കടന്ന് സംഗതി  അങ്ങ്  കൊഴുത്തു  ഒരു  പരുവത്തിലായി. സമാധാനം  പറഞ്ഞ് ശാന്തത  വരുത്തേണ്ട ഇരു കൂട്ടരുടെയും  ബന്ധുക്കൾ വഴക്കിന്റെ തീയിൽ മണ്ണെണ്ണ  ഒഴിച്ചു കൊടുത്തു.

പിന്നെ  വന്നത്  കോടതി സമൻസാണ്,  ഒരു  നിരോധന ഉത്തരവും. കുട്ടികളെ  ബലമായി  എടുത്ത് കൊണ്ട്  പോകരുത്  എന്ന്  നിരോധിച്ച് കൊണ്ട്.  കേസിന്റെ പിന്തുണക്കായി ഫയൽ  ചെയ്ത സത്യവാങ്മൂലത്തിൽ  വക്കീലിന്റെ വക കേസ് ജയിക്കാൻ  വിധത്തിൽ  ആരോപണ പ്രവാഹവും. നിയമ പ്രകാരം  അതിൽ ഒപ്പിട്ടിരിക്കുന്നത്  വാദിയായ ഭാര്യയും. വക്കീലാണ് അത് തയാറാക്കുന്നതെന്ന്  സാധാരണക്കാർക്ക്  അറിവില്ലല്ലോ  .  അത്  ഭാര്യയുടേ പരാതിയാണന്നല്ലേ   അവർ  ധരിക്കുക. ആയതിനാൽ  അത്  വായിച്ച് ഭർത്താവ്  പല്ലിറുമ്മി സ്വഗതമായി  പറഞ്ഞു," എടീ ഭയങ്കരീ...." കാരണം  നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ  ആണതിൽ  പറഞ്ഞിരിക്കുന്നത്.

കോടതിയിൽ ഹാജരായപ്പോൾ  കുട്ടികളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു ഭർത്താവ്. അടുത്ത അവധിക്ക് കൊണ്ട് വരാൻ  കോടതി ഉത്തരവ് ചെയ്തു.  അങ്ങിനെയാണ് കുഞ്ഞുങ്ങളെ  കാണാൻ സ്നേഹനിധിയായ  പിതാവ്  കോടതിയിലേക്ക് പാഞ്ഞ് പോയത്. ബുദ്ധിമതിയായ  ഭാര്യ ഭർത്തവിന്റെ വാൽസല്യം അനുഭവിച്ച  മൂത്ത കുട്ടിയെ  കൊണ്ട് വന്നില്ല.  അവൻ ചിലപ്പോൾ തന്തയുടെ  പിറകേ  കടന്ന് കളഞ്ഞാലോ. ഇത് വരെ കാണാത്ത ചെറിയ കുട്ടിയെ കൊണ്ട് വന്നു. എന്നിട്ടും അവൻ പിതാവുമായുള്ള രക്തബന്ധത്തിന്റെ ആകർഷണീയതയാൽ രണ്ട് കയ്യും എടുത്ത് ചാടി വീണു, അച്ഹന്റെ കയ്യിലേക്ക്.  ആ വിവരം  എന്നോട്  പറഞ്ഞപ്പോൾ അയാൾ വിങ്ങി കരഞ്ഞു. "എങ്കിൽ   വാശി എല്ലാം കളഞ്ഞു നിങ്ങൾക്ക് ഒരുമിച്ച് കഴിഞ്ഞൂടെ " ഞാൻ  ചോദിച്ചു.   അതെങ്ങിനാ സാറേ, അവൾ  വരേണ്ടേ, അവൾ ബന്ധുക്കൾ  പറഞ്ഞതും  കേട്ട് പല ഡിമാന്റുകളും  ആരോപണങ്ങളും   പുതുതായി  ഉയർത്തുകയാണ്,  എന്റെ വാദം  ഇതാണ്  എന്നോട് ആത്മാർഥത  ഉണ്ടെങ്കിൽ ഒരു  ഡിമാന്റും  ഉന്നയിക്കാതെ  എന്നോടൊപ്പം  വന്ന്  താമസിക്കട്ടെ,  ഞാൻ   അവളെയും കുഞ്ഞുങ്ങളെയും  പൊന്ന്  പോലെ  നോക്കി കൊള്ളാം, അല്ലാതെ അവളുടെ ഡിമാന്റുകൾ  നിവർത്തിക്കാൻ എന്നൊക്കൊണ്ട് ആവില്ല. അല്ലാ,  സാറേ!  ഭാര്യയും ഭർത്താവും  തമ്മിൽ  ഡിമാന്റുകൾ  വെച്ച്  ചർച്ചയെന്തിന്? അവർ തമ്മിൽ സ്നേഹിച്ചാൽ  പോരേ!.   അയാളുടേ  ചോദ്യം  ശരിയായതിനാൽ എനിക്കതിന്  മറുപടി  ഇല്ലായിരുന്നു.

അതേ  മലയാളികളുടെ  ദാമ്പത്യ ജീവിതം  ഇപ്പോൾ ഡിമാന്റുകളിലാണ്  സ്ഥിതി  ചെയ്യുന്നത്.  അത്  വേണം  ഇത് വേണം,  അങ്ങിനെ  പെരുമാറണം  ഇങ്ങിനെ  പെരുമാറണം  എന്നൊക്കെ. സ്നേഹിക്കണം  എന്ന  ഡിമാന്റ് ആർക്കുമില്ല.

പണ്ടത്തെ ഗൾഫ് കത്ത് പാട്ടിലെ  ഒരു  വരി ഓർമ്മ  വരുന്നു ..".......ഒന്നുമില്ലെങ്കിലും തട്ടിമുട്ടി കഴിയാമല്ലോ...ഒന്നിച്ചുറങ്ങാമല്ലോ.... " എന്നൊക്കെ  അർത്ഥം  വരുന്ന പ്രവാസിയുടെ ഭാര്യയുടെ  കത്ത് പാട്ട്. പണ്ട് അത് മാത്രമായിരുന്നു ഭാര്യാ ഭർത്താക്കന്മാരുടെ  സ്വപ്നം.  ഒരു  കൂരക്ക് കീഴിൽ  ഉള്ളത് വെച്ച്കുടിച്ച്   സ്നേഹത്തോടെ ഒരു പായിൽ കെട്ടിപ്പിടിച്ചുറങ്ങാൻ  കഴിയുന്ന  ആ ജീവിതം.  അതൊരു  സ്വർഗമായിരുന്നല്ലോ?!

2 comments:

  1. വക്കീല്‍മാര്‍ കള്ളം കൊണ്ട് ജീവിക്കുന്നവരാണോ?

    ReplyDelete
  2. ഡിമാന്‍ഡുകള്‍ കൂടുമ്പോള്‍ ഇമ്പം കുറയുന്നതാണ് കുടുംബം..

    ReplyDelete