Sunday, October 20, 2013

പ്രണയം സിനിമാ ഗാനങ്ങളിലൂടെ

കഴിഞ്ഞ ദിവസം റ്റി.വി പ്രോഗ്രാമിലൂടെ പഴയ ഒരു ഹിന്ദി  ഗാനം   കേൾക്കാനിടയായി. റാഫി  പാടിയ  ആ ഗാനം  ഒരു  ചെറുപ്പക്കാരൻ മധുരമായി  ആലപിച്ചപ്പോൾ  ഇത്രയും  വർഷങ്ങൾക്ക്  ശേഷവും ആ  പാട്ടിന്റെ  മാസ്മരികത മനസ്സിനെ  സ്വാധീനിക്കുന്നല്ലോ    എന്ന്   അതിശയിച്ച്  പോയി.  പ്രോഗ്രാമിൽ  പങ്കെടുത്ത യുവതലമുറ  ആ  പാട്ടിൽ ലയിച്ച്  പോയതായി  കാണപ്പെട്ടു.  "ഹൃദയത്തിൽ  തൊട്ട പാട്ട്"  എന്ന്  ഗാനം  കേട്ട്കൊണ്ടിരുന്ന  ഒരു  വിധികർത്താവ്  ഉരുവിട്ടപ്പോൾ  മറ്റുള്ളവർക്ക്  അതേറ്റ്  പറയേണ്ടി വന്നു.
ബഹാരോം  ഫൂലു ബർസാവോ
മേരാ  മഹ്ബൂബ്  ആയാഹേ
മേരാ...മെഹ്ബൂബ്  ആയാഹേ......
മുഹമ്മദ്  റാഫിയുടെ  സ്വര മാധുരിയിലൂടെ ഞങ്ങളുടെ  തലമുറ  കൗമാര  പ്രായത്തിൽ ആ ഗാനം മനസ്സിലേറ്റി  നടന്നിരുന്നു.
അതേ! ഞങ്ങളുടെ  തലമുറക്ക് കൗമാരത്തിലും  യൗവ്വനത്തിലും മനസ്സിലേറ്റാൻ  അങ്ങിനെ ഒരു പിടി  സിനിമാ ഗാനങ്ങളുണ്ടായിരുന്നു;  ഹിന്ദിയിലും  മലയാളത്തിലും  തമിഴിലുമായി  ഞങ്ങൾ  അതേറ്റ്  പാടി. ഞങ്ങൾക്ക്  മുമ്പുള്ള  തലമുറയും ആ  കാര്യത്തിൽ  ഭാഗ്യം  ചെയ്തവരായിരുന്നു. എന്റെ ബാപ്പയും  കൊച്ചാപ്പായും അവരുടെ  തലമുറയും  "സോജാ  രാജകുമാരിയിലും"  ദുനിയാ കേ  രഖ്  വാലയിലും  "  അലിഞ്ഞ്  ചേർന്നിരുന്നല്ലോ!.  അവരുടെ  അനന്തര  തലമുറയായ  ഞങ്ങളുടെ    കൗമാര കാലത്തും  മധുര ഗാനങ്ങൾ  പെയ്തിറങ്ങിയെങ്കിലും  ഇന്നത്തെ  തലമുറക്ക്  ആ ഭാഗ്യം  കൈ വന്നിട്ടില്ലാ   എന്ന്   ദു:ഖത്തോടെ  സമ്മതിക്കേണ്ടി  വരുന്നു. ചുരുക്കം  ചില  ദിവസങ്ങളിൽ  മാത്രം  മനസ്സിൽ  തങ്ങി  നില്ക്കുന്ന,   ദ്രുത താളങ്ങളിലും  ശബ്ദ ഘോഷ വാദ്യോപകരണങ്ങളിലും  അധിഷ്ഠിതമായ,  അർത്ഥരഹിതമായ ഇന്നത്തെ ഗാനങ്ങൾ  ഇനി വരുന്ന കാലത്ത്    പുതിയ  തലമുറക്ക്    വികാരസ്പർശിയായി  അനുഭവപ്പെടില്ലാ എന്ന്  തീർച്ച.
ഞങ്ങളുടെ  കൗമാരകാല  പ്രണയങ്ങൾ  ആഘോഷത്തോടെ  കൊണ്ടാടുവാൻ  തക്ക വിധം  അർത്ഥസമ്പുഷ്ടിയുള്ള  ഗാനങ്ങൾ  സുലഭമായിരുന്നല്ലോ. ഇന്നും  ആ ഗാനങ്ങൾ  കേൾക്കുമ്പോൾ  ഞങ്ങളുടെ  പ്രണയവും  പ്രണയഭംഗവും  സിനിമയിലെന്ന വണ്ണം ഞങ്ങളുടെ  മനസ്സിലൂടെ  ഇരമ്പി  പായാൻ തക്കവിധം അവ  ഞങ്ങളെ  സ്വാധീനിച്ചിരുന്നു.
വീട്ടിൽ  നിന്നും  പുറത്തേക്കിറങ്ങുമ്പോൾ  ഞങ്ങളെ  നോക്കി  നിൽക്കുന്ന  അയല്പക്കത്തെ  കാമിനിയെ  നോക്കി    " അയലത്തെ  സുന്ദരീ  അറിയാതെ  വലക്കല്ലേ,  അപരാധമൊന്നും  ഞാൻ  ചെയ്തില്ലല്ലോ"  എന്ന്   നീട്ടി  പാടാൻ  മൂട് പടം  എന്ന  ചിത്രത്തിൽ  മധു പാടി  അഭിനയിച്ച  ഗാനം  ഉപകാരപ്പെട്ടിരുന്നു.  വീട്ടുകാരുടെ  കണ്ണ് വെട്ടിച്ച്  " ഓട്ടക്കണ്ണിട്ട്  നോക്കും  കാക്കേ, തെക്കേ  വീട്ടിലെന്ത്  വർത്താനം  കാക്കേ"  എന്ന്  ഞങ്ങൾ  ചോദ്യ  രൂപത്തിൽ  പാടുമ്പോൾ  "പൂവാലനായി  നിൽക്കും  കോഴീ,  ഇപ്പോൾ  കൂവിയതെന്താണ്  കോഴീ"  എന്ന്  അവൾക്ക്  മറുപടി  പറയാൻ  തക്കവിധം  നീലീ  സാലീ    എന്ന ആദ്യ മലയാള  തമാശ  ചിത്രത്തിലെ  ഗാനം  ആണിനും  പെണ്ണിനും  അന്ന് പരുവപ്പെട്ട്  കിട്ടിയിരുന്നു. അല്ലെങ്കിൽ  "നാൻ  പേശ  നിനപ്പതെല്ലാം  നീ പേശ വേണ്ടും എന്ന  തമിഴ് പാട്ട് (പാലും  പഴവും)  കാമുകൻ  പാടുമ്പോൾ  "നാളോടും  പൊഴുതോടും  ഉരൈവാര വേണ്ടും,  നാനാകെ   വേണ്ടും മ് മ് മ്  "  എന്ന്  അവൾക്ക്  മറുപടി  പറയാനും  സാധിച്ചിരുന്നു.
ഈ  അനുരാഗ നദിക്ക്  വിഘ്നം  നേരിടുന്ന  വിധത്തിൽ  കാമുകിയുടെ  പിതാവ്  വഴിയിൽ  വെച്ച്   കാമുകനെ  മീശ  വിറപ്പിച്ച്  വിരട്ടുകയോ   മറ്റോ  ചെയ്യുമ്പോൾ    ആ വിവരം  കാമുകിയെ അറിയിക്കാൻ
"കൊല്ലാൻ  നടക്കുന്നു കൊമ്പുള്ള  ബാപ്പാ
കൊല്ലാതെ  കൊല്ലുന്നു  ബമ്പത്തി മോള്
ബല്ലാത്തതാണെന്റെ  കല്യാണ  കോള്
പൊല്ലാപ്പിലായി  മുസീബത്ത് ഞാനു് "
എന്ന് "സുബൈദാ" സിനിമയിൽ  ബഹദൂർ പാടി  അഭിനയിച്ച  പാട്ട് കോഡ് ഭാഷയായി  പ്രയോഗിക്കാൻ  ഞങ്ങൾക്ക്  സാധിക്കുമായിരുന്നല്ലോ.
കാമുകനോടുള്ള  അനുരാഗം  ഉച്ചസ്ഥായിയിലെത്തുമ്പോൾ  കാമുകനെ  നോക്കി  കാമുകി,
വെളുക്കുമ്പം  കുളിക്കുവാൻ  പോകുന്ന  വഴിവക്കിൽ
വേലിക്കൽ നിന്നവനേ!
കൊച്ച് കിളിച്ചുണ്ടൻ  മാമ്പഴം കടിച്ചു കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ! "
എന്ന്  ഉറക്കെ പാടുവാൻ കുട്ടിക്കുപ്പായം  സിനിമാ കാമുകിക്ക് ധൈര്യം കൊടുത്തപ്പോൾ  നേരം  വെളുത്ത് കഴിഞ്ഞ് വെയിൽ  ദേ! അവിടെ  വന്നടിച്ചാലും  ഉണരാത്ത  ഇന്നത്തെ  തലമുറക്ക് പുഴയും കുളിയും വേലിയും  അന്യമായിരിക്കുന്നു എന്ന്  മാത്രമല്ല കിളൂച്ചുണ്ടൻ  മാങ്ങാക്ക്  പകരം ഐസ്ക്രീം  നക്കി തിന്നാൻ  മാത്രമാണ് അവർ പരിശീലിക്കപ്പെട്ടിരിക്കുന്നത് എന്ന്കൂടി  പറഞ്ഞാലേ  ചിത്രം  പൂർത്തിയാകൂ.
സ്കൂളിൽ  പുതുതായി വന്ന കാമിനിയെ കൂടുതൽ പരിചയപ്പെടാൻ  കഴിയാതെ വരുകയും  എന്നാൽ  അവളോടുള്ള  പ്രിയം  വർദ്ധിച്ച്  വരുകയും അത് അവളെ  അറിയിക്കേണ്ട  ആവശ്യം  വന്ന്  ചേരുകയും  ചെയ്താൽ " അനുരാഗ ഗാനം പോലെ അഴകിന്റെ അലപോലെ, ആര് നീ, ആര്  നീ ദേവതേ!"എന്ന്  ഞങ്ങൾ  ആലപിച്ച് "ഉദ്യോഗസ്ഥ" സിനിമാ പ്രയോജനപ്പെടുത്തി.
അടുത്ത വീട്ടിലെ  ഞങ്ങളുടെ  സുന്ദരിയായ കാമുകിയെ അന്നത്തെ ദിവസം  പുറത്തൊന്നും  കാണാതിരിക്കുകയും  ഹേമന്ത യാമിനി തൻ  പൊൻ വിളക്ക് പൊലിയാറാകുകയും  മാകന്ദ ശാഖകളിൽ രാക്കിളികൾ മയങ്ങാറാവുകയും  എന്നിട്ടും     എന്തേ  കന്യകേ നീ വരാത്തേ!െന്ന്  മനസ്സ് വ്യാകുലപ്പെടുകയും  ചെയ്യുമ്പോൾ
താമസമെന്തേ  വരുവാൻ പ്രാണ സഖീ എന്റെ  മുന്നിൽ
താമസമെന്തേ  അണയാൻ
പ്രേമമയീ, എന്റെ  കൺ  മുന്നിൽ
താമസമെന്തേ  വരുവാൻ.....
എന്ന്  ഹൃദയത്തിൽ  തട്ടി  പാടാനായി  പ്രസിദ്ധമായ  ആ ഗാനം  പി. ഭാസ്കരനും  ബാബുക്കായും  കൂടി  ബഷീറിന്റെ  ഭാർഗവീ നിലയത്തിലൂടെ  ഞങ്ങൾക്ക്  നൽകിയത്  ഒരു  വരപ്രസാദമായാണ്  ഞങ്ങൾക്ക്  അന്ന്  അനുഭവപ്പെട്ടത്.
കാമുകി  വലിയ വീട്ടിലെ  കൊച്ച് തമ്പുരാട്ടി  ആകുകയും കാമുകൻ അധസ്ഥിതിക്കാരനാകുകയും  ചെയ്താൽ  ഞങ്ങൾ  "പരീക്ഷയിലെ" പ്രാണസഖീ ഞാൻ  വെറുമൊരു  പാമരനാം  പാട്ടുകാരൻ,  ഗാനലോക വീഥികളിൽ വേണു ഊതും  ആട്ടിടയൻ"  എന്ന  പാട്ടോ രമണനിൽ രാഘവൻ  മാഷ്  ഈണമിട്ട" വെള്ളി നക്ഷത്രമേ  നിന്നെ  നോക്കീ  തുള്ളി തുളുമ്പുകയന്യേ,  മാമക  ചിത്തത്തിലെന്നും ഇല്ലാ മാദക വ്യാമോഹമൊന്നും"  എന്ന  വരികളോ  അവളുടെ  ചെവികളിൽ മന്ത്രാക്ഷരങ്ങളായി മൂളുമായിരുന്നല്ലോ .
കൗമാരം  യവ്വനത്തിലേക്ക് കടക്കുകയും  പ്രണയം  എട്ടരക്കട്ടയിൽ തന്നെ  മൂളിക്കൊണ്ടിരിക്കുകയും  ചെയ്തുവെങ്കിലും  വിധി  ഞങ്ങളിലെ  കാമുകന് നിരാശ  മാത്രം  നൽകി   കാമുകിയെ  മറ്റൊരാളുമായി  വിവാഹ  ബന്ധത്തിലേർപ്പെടുത്തുകയും  ചെയ്തു. അപ്പോൾ  ഞങ്ങൾ  "അനുരാഗ നാടകത്തിൻ അന്ത്യമാം  രംഗം  തീർന്നു,   അരങ്ങിതിൽ  ആളൊഴിഞ്ഞു  കാണികൾ  വേർപിരിഞ്ഞു '  എന്ന  നിണമണിഞ്ഞ കാല്ൽപ്പടുകളിൽ  ഉദയഭാനു  പാടിയ  ദുഖം ഇറ്റ്  വീഴുന്ന  വരികൾ  കണ്ണീരൊലിപ്പിച്ച്  ആലപിക്കുകയും  കാമുകി  ഭർതൃഗൃഹത്തിലേക്ക്  യാത്രയാവുമ്പോൾ  വിവാഹിതയിലെ ,
സുമംഗലീ  നീ  ഓർമ്മിക്കുമോ
 സ്വപ്നത്തിലെങ്കിലും ഈ ഗാനം,
ഒരു ഗദ്ഗ്ദമായി  മനസ്സിൽ  അലിയും
  ഒരു  പ്രേമ കഥയിലെ  ദു:ഖഗാനം
  എന്നതോ  അല്ലെങ്കിൽ ഹൃദയം ഒരു  ക്ഷേത്രം  എന്ന ചിത്രത്തിലെ
  മംഗളം  നേരുന്നു  ഞാൻ
 മനസ്വിനി മംഗളം  നേരുന്നു  ഞാൻ 
 എന്ന  ഗാനമോ   പ്രയോജനപ്പെടുത്തുമായിരുന്നു. ആ  അവസ്ഥയിൽ പാടാനായി  ഞങ്ങൾക്ക് മറ്റൊരു  കിടിലൻ  ഈരടികൾ  സിനിമാഗാനമായി  ലഭിച്ചിരുന്നു  എന്ന കാര്യം  കൂടി  പറഞ്ഞ് വെക്കട്ടെ.
എല്ലാ ദു:ഖവും  എനിക്ക്  തരൂ
 എന്റെ  പ്രിയ  സഖീ നീ പോയ് വരൂ
..............മധുവിധു നാളുകൾ  മാദക നാളുകൾ
മദനോൽസവമായി  ആഘോഷിക്കൂ 
എല്ലാ ദു:ഖവും  എനിക്ക് തരൂ എന്റെ പ്രിയ സഖീ പോയി വരൂ.
ഈ ഗാനങ്ങളെല്ലാം ഞങ്ങളുടെ  കൗമാരത്തെയും  യൗവ്വനത്തേയും  അതിന്റേതായ  മാദകഭാവത്തിൽ അനുഭവിക്കാൻ തക്കവിധം  സഹായിച്ചിരുന്നു. അന്ന് ഗൾഫ് പ്രവാസം  ആരംഭിക്കുന്നതിന് മുമ്പ് ബോംബൈ  ആയിരുന്നു  പ്രവാസികളുടെ  പറുദീസാ. അവിടെ  നിന്നു  ഹൃദയത്തിൽ  തട്ടി  "മാമലകൾക്കപ്പുറത്ത്  മരതക പട്ടുടുത്ത് മലയാളമെന്നൊരു  നാടുണ്ട് " എന്ന്  പാടുകയും  "വീടിന്റെ  ഉമ്മറത്ത് വിളക്കും  കൊളുത്തി എന്റെ വരവും  കാത്തിരിക്കുന്ന  പെണ്ണുണ്ട്"  എന്ന  വരികളിലെത്തുമ്പോൾ  അറിയാതെ  കണ്ണ്   നിറയുകയും  ചെയ്തിരുന്നു  എന്നത്  ഇന്ന്  ഗൾഫ് പ്രവാസികൾക്ക്  അനുഭവമുള്ള  വസ്തുതയാണ്. നിണമണിഞ്ഞ  കാൽപ്പാടുകൾ എന്ന  ചിത്രത്തിലേതായിരുന്നു ആ ഗാനം.  തീവ്രമായ ഏകാന്തത  ഞങ്ങളെ ഉമ്മാച്ചുവിലെ   "ഏകാന്ത  പഥികൻ  ഞാൻ" എന്ന  വരികളോ  ഭാർഗവീ നിലയത്തിലെ  "ഏകാന്തതയുടെ  അപാര തീരം " എന്ന  ഈരടികളോ   പാടിക്കുകയും  ചിലപ്പോൾ  ഞങ്ങളിലെ  കാമുകൻ  മണൽ പരപ്പിൽ മലർന്ന്  കിടന്ന്  പതിനാലാം രാവിലെ  പൂർണ ചന്ദ്രൻ അന്തരീക്ഷത്തെ പാൽക്കടലിൽ  കുളിപ്പിക്കുന്നത് കണ്ട് " പതിനാലാം രാവുദിച്ചത് മാനത്തോ  കല്ലായി കടവത്തോ" എന്ന  മരം സിനിമയിലെ  ഗാനമോ " മാനസ  മൈനേ  വരൂ  മധുരം  കിള്ളി  തരൂ" എന്ന   ചെമ്മീൻ ചിത്രത്തിലെ ഗാനമോ  ആലപിക്കുകയും  ചെയ്യുമായിരുന്നു.
പ്രണയം  പൂത്തുലയുകയും  വിധി  ഞങ്ങളെ  വിവാഹത്തിൽ  കൊണ്ടെത്തിക്കുകയും  ചെയ്താൽ   തന്നെയും  അപ്പോഴും   ഞങ്ങൾക്കായി  സിനിമാ ഗാനങ്ങൾ  ഒരുങ്ങി  നിന്നു.ആദ്യ രാത്രിയെ പറ്റി  ഓർത്തപ്പോൾ  ഞങ്ങളുടെ  തലമുറയിലെ  പെൺകൊടി  മൂലധനം  എന്ന  ചിത്രത്തിലെ വരികൾ   പാടി." പുലരറായപ്പോൾ  പൂങ്കോഴി  കൂവിയപ്പോൾ  പുതുമണവാളനൊന്നുറങ്ങിയപ്പോൾ".   എന്റെ  കൗമാരത്തിൽ  ആദ്യം  ഈ  പാട്ട് കേട്ടപ്പോൾ എന്റെ  ബാപ്പയും  ഉമ്മായും  അടുത്തുണ്ടായിരുന്നു.  ഉമ്മായോട്  ബാപ്പാ അന്നൊരു  ചോദ്യം  ചോദിച്ചു " ഒന്നുറങ്ങിയപ്പോൾ....അപ്പോൾ  ആ പഹയൻ  അത് വരെ  എന്ത്  ചെയ്യുകയായിരുന്നു.."  ഉമ്മാ ഞാൻ  അവിടെ  ഇരിക്കുന്നു  എന്ന്  കൺ  കോൺ  കൊണ്ട്  വാപ്പായെ  ഓർമ്മപ്പെടുത്തിയപ്പോഴും  എനിക്ക്  കാര്യം  പിടി  കിട്ടിയില്ലായിരുന്നു.  പിന്നെ  എത്രയോ  വർഷങ്ങൾക്ക്  ശേഷമാണ്  ആ "ഒന്നുറങ്ങിയപ്പോൾ"  എന്നതിന്റെ   അർത്ഥവ്യാപ്തി  എനിക്ക് പിടി  കിട്ടിയത്.  ഒറ്റ  വാക്കിലൂടെ  ആശയ പ്രവാഹം സൃഷ്ടിക്കാൻ  കഴിവുള്ളവരായിരുന്നല്ലോ  അന്നത്തെ ഗാന രചയിതാക്കൾ.
വിവാഹം കഴിഞ്ഞ്  ഭാര്യ ഗർഭിണി ആകുമ്പോൾ " വിരുന്നു  വരും   വിരുന്ന്  വരും  പത്താം  മാസത്തിൽ  എന്ന  കുട്ടിക്കുപ്പായ ഗാനം  ഞങ്ങൾക്ക്  സന്തോഷകരമായിരുന്നു.  തറവാട്ടമ്മയിലെ  "കന്നിയിൽ  പിറന്നാലും   കാർത്തിക  നാളായാലും  കണ്ണിന്  കണ്ണായ്  തന്നെ  ഞാൻ  വളർത്തും" എന്ന  ഗാനവും  ആ  അവസ്ഥയിൽ   ഞങ്ങൾക്ക്   സ്നേഹ മന്ത്രധ്വനികളായി  അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ് പോയ  ആ നല്ല  നാളുകളിലെ  പ്രണയവും  പ്രണയഭംഗങ്ങളേയും  കുറിച്ച്  ഓർമ്മിച്ച്  " എന്റെ  കടിഞ്ഞൂൽ  പ്രണയ  കഥയിലെ  സുന്ദരീ  നിന്നെയും  തേടീ...."  എന്ന്  വർഷങ്ങൾക്ക് ശേഷം  ഉൾക്കടലിലെ  പാട്ട് പാടുമ്പോൾ  ഉള്ളിൽ  ഉണ്ടാകുന്ന  അനുഭൂതി പറഞ്ഞറിയിക്കാനാവില്ലല്ലോ!.  ഇനിയുമെത്രയെത്ര  മധുരം  കിനിയുന്ന  ഗാനങ്ങൾ...പറഞ്ഞാലും  പറഞ്ഞാലും  തീരാത്ത  അവയുടെ  ലാവണ്യ  ഭാവങ്ങൾ!!!  ഭൂതകാലത്തിന്റെ  സിന്ദൂരച്ചെപ്പിൽ  നിന്നും  ആ പഴയ ഗാന  ശകലങ്ങൾ  നമ്മളെ  തേടി  വന്ന് മനസ്സിനെ  തൊട്ട്  നിൽക്കുമ്പോൾ  ആ കാലത്തെ  വ്യക്തികളും  സംഭവങ്ങളും  മറ്റ്  എല്ലാ സ്മരണകളും  നമ്മളെ  തരളിത ഹൃദയരാക്കുമ്പോൾ  അറിയാതെ  മൂളി  പോകുന്നു:-
മധുരിക്കുന്നോർമ്മകളേ! മലർ  മഞ്ചൽ കൊണ്ട് വരൂ
കൊണ്ട്  പോകൂ  ഞങ്ങളെ  ആ മാഞ്ചുവട്ടിൽ...മാഞ്ചുവട്ടിൽ...

2 comments:

  1. പ്രണയം മനസ്സില്ലുള്ളവര്ക് ഓര്‍ക്കാന്‍ ഒത്തിരിയൊത്തിരി നല്ല പാട്ടുകള്‍. ആ പാട്ടുകളിലുടെ ഞാന്‍ ഒന്ന് ഊളിയിട്ടു വന്നു... ബഷീര്‍ ദോഹ

    ReplyDelete
  2. ഓര്‍മ്മകളുടെ മലര്‍മഞ്ചല്‍!!

    ReplyDelete