Tuesday, September 6, 2011

ചെരുപ്പ് മാല അണിയിക്കേണ്ടേ ഇവനെ

നായര്‍ സമുദായത്തില്‍പ്പെട്ട 21 വയസുള്ള ഈ യുവാവിനെ രവി എന്ന് നമുക്ക് വിളിക്കാം.രവിയുടെ മാതാപിതാക്കള്‍ കൂലി വേലക്കാരാണ്. തൊഴിലില്‍ നിന്ന് കിട്ടുന്ന വരുമാനമല്ലാതെമറ്റ് യാതൊരു സ്വത്തും ഇല്ലാത്ത പാവപ്പെട്ട ഒരു കുടുംബം. കൊട്ടാരക്കരക്ക് സമീപം ഒരു ചെറുഗ്രാമത്തില്‍ അവര്‍ ജീവിക്കുന്നു. രവിയെ കഷ്ടപ്പെട്ട് പഠിപ്പിച്ച് ബിരുദധാരിയാക്കാന്‍ അവര്‍ക്ക്കഴിഞ്ഞു. ഇനി അവന് ഒരു ജോലി തരപ്പെടണം. അവന് ജോലി കിട്ടിക്കഴിഞ്ഞാല്‍ അവരുടെ എല്ലാകഷ്ടപ്പാടുകളും മാറും എന്ന വിശ്വാസത്തിലാണ് അവര്‍ കഴിയുന്നത്. വിദേശത്ത് ജോലി ലഭിക്കാന്‍ വിസക്ക് ലക്ഷങ്ങള്‍ മുടക്കാന്‍ ആ പാവങ്ങള്‍ക്ക് കഴിവില്ല. മുന്നോക്ക വിഭാഗമായതിനാല്‍ സംവരണവുമില്ല.
അങ്ങിനെയിരിക്കെ പത്ര പരസ്യം കണ്ട് രവി അര്‍ദ്ധ സൈനിക റിക്രൂട്ട്മെന്റിനു അപേക്ഷ അയച്ചു. എഴുത്ത് പരീക്ഷയില്‍ അയാള്‍ കടന്ന് കൂടി. ഇനി കായികക്ഷമതാ പരീക്ഷണമാണ്. ആവശ്യത്തിന്പൊക്കവും വണ്ണവും ആരോഗ്യവും ഉള്ള രവിക്ക് ആ പരീക്ഷണത്തിലും ജയിക്കാന്‍പ്രയാസമുണ്ടായിരുന്നില്ല. ഈ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായി മാതാപിതാക്കള്‍ യാത്രക്കൂലിയുംമറ്റും കടം വാങ്ങിയാണ് മകനു നല്‍കിയത്. രവി എഴുത്ത് പരീക്ഷയും
കായികക്ഷമതാ പരീക്ഷയുംപാസ്സായപ്പോള്‍ ആ പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം വെച്ചു. ഇനി അവനു ജോലിഉറപ്പ്. പട്ടാളത്തിലായാലും കുഴപ്പമില്ല. സ്ഥിരമായ ഒരു വരുമാന മാര്‍ഗത്തിന് ഇടയാകുമല്ലോ. റിക്രൂട്ട്മെന്റിന്റെ അവസാന കടമ്പ ആയ മെഡിക്കല്‍ ചെക്കപ്പിനു രവി ഹാജരായി. ആരോഗ്യവാനായ തനിക്ക് ടെസ്റ്റ് നിസാരമായി തരണം ചെയ്യാനൊക്കും എന്ന് അവനു ശുഭാപ്തി വിശ്വാസം ഉണ്ട്താനും.
പക്ഷേ വിധി രവിയെ സുഗമമായി ആ പരീക്ഷ കടന്ന് കൂടാന്‍ അനുവദിച്ചില്ല. പൊക്കിളിന്റെ ഭാഗ്ത്ത്പണ്ട് ചെറുപ്പത്തില്‍ ഏതോ വൃണം വന്ന് കരിഞ്ഞ ഒരു പാടും, മലാശയത്തില്‍ അര്‍ശസിന്റെ സാന്നിദ്ധ്യവും രവിയെ മെഡിക്കല്‍ ചെക്കപ്പില്‍ അയോഗ്യനാക്കി. ചെറുപ്പത്തില്‍ പൊക്കിളിന്റെ ഭാഗത്ത് ഏതോ കുരു വന്ന് കരിഞ്ഞ പാട് ഇന്ന് ആരോഗ്യത്തെ ബാധിക്കുകയില്ലെന്നും അര്‍ശ്ശസ് (മൂലക്കുരു) സര്‍വസാധാരണമണെന്നും അത് കൊണ്ട് തന്നെ രവിക്ക് മെഡിക്കല്‍ ടെസ്റ്റില്‍ കടന്ന്കൂടാമെന്നും നമുക്ക് പറയാന്‍ അവകാശമില്ല. ആ വക കാര്യങ്ങള്‍ ആധികാരികമായി
പറയാന്‍ അവകാശം ഒരു ഡോക്റ്റര്‍ക്ക് മാത്രം. പ്രത്യേകിച്ച് സൈന്യത്തിലെ ജോലിയുമാണ്.
രവിയോട് ആര്‍ക്കോ കരുണ തോന്നിയതിനാല്‍ നിയമനാധികാരികള്‍ ഒരു ഉപാധി വെച്ചു . രവി ആരോഗ്യവാനാണെന്നും ഇപ്പോള്‍ കണ്ട രണ്ട് ന്യൂനതകള്‍ അവന്റെ ആരോഗ്യത്തെ ബാധിക്കുകയില്ലെന്നും ഒരുമെഡിക്കല്‍ സര്‍ജന്റെ സാക്ഷിപത്രം വാങ്ങി നിശ്ചിത തീയതിക്ക് മുമ്പ് ഹാജരാക്കിയാല്‍ ജോലിയില്‍പ്രവേശിപ്പിക്കാം എന്ന് അവര്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞ ഉടന്‍ രവിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ലാക്കാക്കി പാഞ്ഞു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്ന അയല്‍ വാസിയായ എന്റെ മകനോട് പോലും പറയാതെയാണ് അവര്‍ വെമ്പല്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിയത്. അവര്‍ സമീപിച്ച മെഡിക്കല്‍ കോളേജിലെ ഡോക്റ്റര്‍ രവിയെപരിശോധിച്ചതിന് ശേഷം ഒന്നു രണ്ട് സ്കാന്‍ ചെയ്യാനും രക്തം സമൂലം പരിശോധിക്കാനുംഎഴുതിക്കൊടുത്തു. റിസല്‍ട്ടുമായി വന്നാല്‍ സര്‍റ്റിഫിക്കേറ്റ് എഴുതി കൊടുക്കാം എന്ന് ആ ഭിഷഗ്വരന്‍പറഞ്ഞു. അദ്ദേഹം ഒരു പ്രൊഫസ്സറുമാണ്. ഈ പരിശോധനകള്‍ക്ക് മൊത്തം ചിലവ് ഒന്‍പതിനായിരംരൂപ വേണ്ടി വന്നത് ആ സാധുക്കള്‍ ഓടി നടന്ന് കടം വാങ്ങി സംഘടിപ്പിച്ചു. സ്കാന്‍ റിപ്പോര്‍ട്ടും രക്തപരിശോധനാ ഫലവുമായി പ്രൊഫസ്സറെ സമീപിച്ചപ്പോള്‍ അദ്ദേഹം വീട്ടില്‍ ചെന്ന് കാണാന്‍ ആവശ്യപ്പെട്ടു. മാതാപിതാക്കളുമായി വീട്ടിലെത്തിയ രവിയോട് അദ്ദേഹം പതിനായിരം രൂപാ ചോദിച്ചു. മാത്രമല്ല രണ്ട് ബോട്ടില്‍ കൂടി വാങ്ങിക്കൊണ്ട് ചെല്ലണമെന്നും കൂട്ടിച്ചേര്‍ത്തു. രവിയും മാതാപിതാക്കളും അന്തം വിട്ട് നിന്നു. അവരുടെ അന്വേഷണത്തില്‍ ആറു അക്കത്തോളം വരുന്ന സംഖ്യ ശമ്പളം വാങ്ങുന്ന ഒരാളാണ് ആ ഭിഷഗ്വരന്‍ . പറഞ്ഞിട്ടെന്ത് കാര്യം?! സാക്ഷിപത്രം വേണോ രൂപാ വേണം. അവര്‍ തിരികെ വീട്ടിലെത്തി. എന്ത് വിറ്റാല്‍, എത്ര പലിശക്കെടുത്താല്‍, ഇത്രയും രൂപാ സംഘടിപ്പിക്കാന്‍ കഴിയും എന്നായി അവരുടെ ചിന്ത. ശുദ്ധഹൃദയരായ ആ ഗ്രാമീണര്‍ പരക്കം പാഞ്ഞു. ആ പരക്കം പാച്ചിലിനൊടുവില്‍ എങ്ങിനെയോ അത്രയും തുക ഒപ്പിച്ചു അവര്‍ തിരുവനന്തപുരത്തെത്തി.
അവിടെ രവിയുടെ പിതാവ് ഒരു ഗ്രാമീണ കുസൃതി ഒപ്പിച്ചു. അയ്യായിരം രൂപ മാത്രം പൊതിഞ്ഞു പ്രൊഫസ്സറെ ഏല്‍പ്പിച്ചു. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്നതിനു പേന എടുത്ത വിദ്വാന്‍ ഒപ്പിടുന്നതിനു മുമ്പ് രൂപാ പൊതിയില്‍ നിന്നും പുറത്തെടുത്ത് എണ്ണി.
“അയ്യായിരം രൂപയോ?...“ അടുത്ത നിമിഷം രൂപാ ഇരുന്ന പൊതി രവിയുടെ പിതാവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഡോക്റ്റര്‍ ചീറി.”പോടോ ഇറങ്ങി ഇതെന്താ മത്തിക്കച്ചവടമോ?”

രവി ഉടനെ അയ്യായിരവും കൂടി ഡോക്റ്ററുടെ മുമ്പില്‍ വെച്ചു.” സര്‍, ഇതാ പതിനായിരവുമായി”
പക്ഷേ അദ്ദേഹം വഴങ്ങിയില്ല. “തന്റെ ഒരുമാസത്തെ ശമ്പളം എനിക്ക് തന്നാല്‍ മതി, തന്റെ ജീവിതകാലം മുഴുവന്‍ പിന്നെ എണ്ണി വാങ്ങാമല്ലോ, അത്കൊണ്ട് പതിനയ്യായിരവുമായി വാ, സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ തരാം.” ഡോക്റ്റര്‍ എഴുന്നേറ്റ് അകത്തേക്ക് പോയപ്പോള്‍ ആ സാധുക്കള്‍ കരയുന്ന മുഖവുമായി പുറത്തേക്ക് വന്നു. രവിയുടെ മാതാവ് കുറേ നേരം മയക്കം വന്ന് ആ മുറ്റത്ത് കിടന്നതിനാല്‍ പിന്നെ അവര്‍ എത്രയോ വൈകിയാണ് വീട്ടിലെത്തിച്ചേര്‍ന്നത്.

ഈ അവസ്ഥയിലാണ് എന്റെ മകന്റെ മുമ്പില്‍ വിവരം എത്തിയത്. അവന്‍ രവിയെ വഴക്ക് പറഞ്ഞതിനു ശേഷം സൈന്യ അധികാരികള്‍ നല്‍കിയ ഉത്തരവ് പരിശോധിച്ചു. അപ്പോഴാണു ഒരു വിവരം വെളിപ്പെട്ടത്.
“ഒരു മെഡിക്കല്‍ സര്‍ജന്റെ സാക്ഷിപത്രം“ എന്ന് മാത്രമാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അല്ലാതെ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ എന്ന് പറഞ്ഞിട്ടില്ല. എന്റെ മകന്‍ ഈ കാര്യം രവിയുടെ പിതാവിനെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷം അവന്റെ പരിചിത വലയത്തില്‍ ഉള്ള ഒരു ഡോക്റ്ററെ സമീപിച്ച് സ്കാന്‍ റിപ്പോര്‍ട്ടുകളും മറ്റും കാണിച്ച് രവിയെ ചെക്കപ്പിനു വിധേയനാക്കി, ആവശ്യമുള്ള സാക്ഷിപത്രം എഴുതി വാങ്ങി. പക്ഷേ അപ്പോഴേക്കും സമയ പരിധിയുടെ വിളുമ്പ് ആയി കഴിഞ്ഞിരുന്നു. ഏതായാലും ഇന്നലെ സ്പീഡ് പോസ്റ്റില്‍ സൈന്യ അധികാരികളുടെ ആഫീസിലേക്ക് രവി സാക്ഷിപത്രം പോസ്റ്റ് ചെയ്തു. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ വീട്ടില്‍ നിയമന ഉത്തരവും പ്രതീക്ഷിച്ച് അവന്‍ ഇപ്പോള്‍ കഴിഞ്ഞു കൂടുന്നു. രവിക്ക് പെട്ടെന്ന് തന്നെ നിയമന ഉത്തരവ് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലേ നമുക്ക് കഴിയൂ.

ഇവിടെ ചിന്തനീയമായ പ്രശ്നം, ആ പ്രൊഫസ്സറെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ്. നിങ്ങള്‍ പറയുമായിരിക്കാം പൊടി പുരട്ടിയ നോട്ട് കൊടുത്ത് ആ കശ്മലനെ അകത്താക്കണമെന്ന്. രണ്ട് കാര്യങ്ങളാല്‍ ഞങ്ങള്‍ അത് ചെയ്തില്ല.(ഒന്നു) അതോടെ രവിക്ക് സാക്ഷി പത്രം ആരില്‍ നിന്നും ലഭിക്കാതാകും.ഒരേ തൂവല്‍ പക്ഷികളാണ് ഈ വര്‍ഗം. അവസാനം സര്‍ട്ടിഫിക്കറ്റ് നല്‍കി രവിയോട് കരുണ കാണിച്ച ഡോക്റ്റര്‍ പോലും അവന്‍ ആ പണി കാണിച്ചതിനു ശേഷം ചെന്നാല്‍ അവനെ പരിശോധിച്ച് എന്തെങ്കിലും കുഴപ്പം നേരിയ രീതിയിലെങ്കിലും ഉണ്ടെന്ന് നോട്ട് ചെയ്താല്‍ മിലിട്ടറി ജോലിക്ക് രവി അയോഗ്യനാകും.(രണ്ട്) ഇതിനു പുറകെ പോകാന്‍ സമയമില്ലാതായി, മാത്രമല്ല ആ ഗ്രാമീണര്‍ അതിനൊന്നും വഴങ്ങുകയുമില്ല.”.ദൈവം അയാളോട് ചോദിച്ചോളും സാറേ“ എന്നാണ് രവിയുടെ പിതാവ് എന്നോട് പറഞ്ഞത്.

ഒന്നും ചെയ്യാനൊക്കാത്ത നിസ്സഹായവസ്ഥയില്‍ എന്നില്‍ അമര്‍ശം പതഞ്ഞ് പൊന്തിയപ്പോള്‍ പത്ത് പേരോടെങ്കിലും ഈ സംഭവം അറിയിക്കണമെന്ന തോന്നലില്‍ നിന്നുമാണ് ഈ പോസ്റ്റ്.

പണ്ട് കോഴിക്കോട് ജനങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കി ഒരു ഡോക്റ്ററെ പരസ്യ വിചാരണ ചെയ്ത് അയാളെ ബലമായി പിടിച്ച് ചെരുപ്പ് മാല അണിയിച്ച പത്ര വര്‍ത്ത ഓര്‍മ വരുന്നു. ഈ കാര്യത്തില്‍ ആ വക പ്രയോഗങ്ങളാണ് ഉചിതമെന്നും തോന്നി പോകുന്നു.

9 comments:

  1. ചെരുപ്പ്മാല അണിയിക്കരുത്‌..
    പിന്നീട്‌ ആ ചെരിപ്പ്‌ പോലും ഒന്നിനും കൊള്ളാതെ വരും..
    മാധ്യമങ്ങളെ അറിയിക്കുക. sting operation ചെയ്യാൻ കഴിവുള്ള private detectives ധാരാളം ഈ നാട്ടിൽ ഉണ്ട്‌. അവരുടെ സഹായത്താൽ വീഡിയോ എടുക്കുക. യൂടൂബിലും ഫേസ്ബുക്കിലും ഇടുക..

    ReplyDelete
  2. എന്താണ് എഴുതുക! വൈദ്യനെ തന്നെ ചികില്‍സിക്കേണ്ട അവസ്ഥയിലാണല്ലോ നമ്മുടെ നാടിപ്പോള്‍ ! ഓണാശംസകള്‍ !

    ReplyDelete
  3. സാബു പറഞ്ഞപോലെ മാധ്യമങ്ങളെ അറിയിക്കുക എന്നത് കുഴപ്പമില്ലാത്ത ഒപ്ഷന്‍ ആണ്. പക്ഷെ അവിടെയും സ്വാധീനം ഒരു വലിയ പ്രശ്നമാണ്. ഏറ്റവും നല്ലത് പച്ചയായി അയാളെ ഫോണ്‍ വിളിച്ച് കുറേ തെറിയെങ്കിലും വിളിച്ച് നമ്മുടെ വേദന തീര്‍ക്കുക എന്നതാണ്. :)

    ReplyDelete
  4. പ്രിയ സാബൂ, ക്രിയാത്മകമായ പല പദ്ധതികളും മനസിലുണ്ട്. അയാളെ അങ്ങിനെ വെറുതെ വിടില്ല. കാത്തിരിക്കുന്നു സന്ദര്‍ഭത്തിനായി ക്ഷമയോടെ.
    സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ!

    പ്രിയ ശ്രീനാഥന്‍ , ഇവിടെ വന്നതില്‍ നന്ദി സുഹൃത്തേ! എന്റെയും ഓണാശംസകള്‍ അറിയിച്ച്കൊള്ളട്ടെ.

    പ്രിയപ്പെട്ട മനോരാജ്, അയാളെ ഞങ്ങള്‍ ചുണ്ണാമ്പ് വരച്ച് നിര്‍ത്തിയിരിക്കുകയാണ്, സന്ദര്‍ഭത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  5. Raviyude achchan kaanichchathu thanthayillazhika aayippoyi.. 10000 roopa kodukkamennu paranjaal athrayum kodukkanam.... bakkiyulla kaaryangal athinte reethikku nadakkatte..

    ReplyDelete
  6. സാബു ഭായിയുടെ അഭിപ്രായം കൊള്ളാം. പക്ഷെ ഇങ്ങനെ ഉള്ളവരെ ചെരുപ്പ് മാല അനിയിക്കുവാന്‍ തുടങ്ങിയാല്‍ കാലില്‍ അണിയാന്‍ ചെരുപ്പ് ഇല്ലാണ്ട് വരും..അത്രയ്ക്കും ദുഷിച്ച അവസ്ഥയാണ്...ഡോക്ടര്‍മാര്‍ മാത്രം അല്ല..എല്ലാ അധികാരി വര്‍ഗ്ഗവും ഇങ്ങനെ ഒക്കെ തന്നെ ആണ്..ഇനി മാധ്യമങ്ങള്‍...അവരും "മൈലേജ്‌" നോക്കിയെ ഇടപെടുക ഉള്ളൂ..അപ്പോള്‍ മനോരാജ് പറഞ്ഞ പോലെ പബ്ലിക്‌ ബൂത്തില്‍ നിന്നും നല്ല പച്ച "നല്ല വാക്ക്" പറയുക...അത്ര തന്നെ..

    ReplyDelete
  7. ഷേരീഫിക്ക നിങ്ങളുടെ കൊട്ടാരക്കരയില്‍ പണ്ടു ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു ഒരു ദിവസം ഒരു രോഗിയുടെ ഭര്‍ത്താവ ഒരു കുല കൊണ്ടു കൊടുത്തു അയാള്‍ ഉടനെ വിളിച്ചു പറയുകയാ 'എടോ ഞാന്‍ കുല കൊടുത്തല്ല പഠിച്ചത് താന്‍ ഈ കുല കൊണ്ടു വിട് പണം കൊണ്ടുവാ' ആ പാവം പിന്നെ എവിടെയോ കൊണ്ട്ട് കൊടുത്ത് പണം കൊണ്ട്ട് വന്നു കൊടുത്തു അന്ന് ഞാന്‍ അയാളുടെ വീട്ടില്‍ ഇരുപ്പുണ്ടായിരുന്നു ഇതേ ഡോക്ടറെ പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍സര്‍ വര്ര്‍ഡില്‍ ഞാന്‍ കണ്ടു അയാള്‍ക്ക് വെള്ളം ഇറക്കാന്‍ പറ്റാതെ ഇതിനൊക്കെ അല്ല പണി കൊടുത്തോളും നമ്മള്‍ ഇത് ചെയ്‌താല്‍ ഒന്നും ഒരു കാര്യവും ഇല്ല പിന്നെ രവിക്ക് യഥാര്‍ത്ഥത്തില്‍ ഈ ജോലിക്ക് അര്‍ഹത ഇല്ല എന്തായാലും ഒരു വെള്ളം ചേര്‍ക്കല്‍ ആണ് ഫിടന്സില്‍ നടന്നിട്ടുള്ളത് , ജോലി കിട്ടുന്ന കേസില്‍ എല്ലാവരും പണം വാങ്ങിക്കും പ്യൂണ്‍ സീല്‍ അടിക്കനമെങ്കിലും പണം കൊടുക്കണം ഞാന്‍ തന്നെ കൊടുതിടുന്റ്റ് അല്ലെങ്കില്‍ എന്തെങ്കിലും പാര വയ്ക്കും ഇതൊന്നും ജന ലോക പാല്‍ കൊണ്ട്ട് തടുക്കാന്‍ കഴിയില്ല

    ഇന്ഗ്നിനെ ആര്‍ത്തി പൂണ്ട പല ഡോക്ടര്‍ മാരുടെയും മക്കള്‍ വട്ടു കേസ് മന്ദ ബുദ്ധി അല്ലെങ്കില്‍ ഡ്രഗ് അടിക്റ്റ് ആയ നൂറു കേസുകള്‍ കണ്ടിട്ടുന്റ് സര്‍വ സക്തനായ അള്ള ഇവനെ ഒക്കെ കൈകാര്യം ചെയ്തെ പാസ്പോര്‍ട്ട് കൊടുക്കു

    ReplyDelete
  8. "ഇന്ഗ്നിനെ ആര്‍ത്തി പൂണ്ട പല ഡോക്ടര്‍ മാരുടെയും മക്കള്‍ വട്ടു കേസ് മന്ദ ബുദ്ധി അല്ലെങ്കില്‍ ഡ്രഗ് അടിക്റ്റ് ആയ നൂറു കേസുകള്‍ കണ്ടിട്ടുന്റ് സര്‍വ സക്തനായ അള്ള ഇവനെ ഒക്കെ കൈകാര്യം ചെയ്തെ പാസ്പോര്‍ട്ട് കൊടുക്കു"

    സുശീല്‍ ജി ,
    സര്‍വശക്തനായ അള്ളാഹ്‌ രവിയ്ക്കു കൊടുത്ത ഒരു വിധിയായിരുന്നു ഇത്‌ എന്ന്
    ഇതിനു മറുപടി ആയി എതിര്‍വാദം വന്നാലോ?

    അപ്പോള്‍ ഡോക്റ്റര്‍ കുറ്റക്കാരനാകുന്നില്ലല്ലൊ കുറ്റക്കാരന്‍ മുമ്പെന്നോ രവി ചെയ്ത എന്തൊ ഒന്നായിപ്പോവില്ലെ?


























































































































































    "ഇന്ഗ്നിനെ ആര്‍ത്തി പൂണ്ട പല ഡോക്ടര്‍ മാരുടെയും മക്കള്‍ വട്ടു കേസ് മന്ദ ബുദ്ധി അല്ലെങ്കില്‍ ഡ്രഗ് അടിക്റ്റ് ആയ നൂറു കേസുകള്‍ കണ്ടിട്ടുന്റ് സര്‍വ സക്തനായ അള്ള ഇവനെ ഒക്കെ കൈകാര്യം ചെയ്തെ പാസ്പോര്‍ട്ട് കൊടുക്കു
    "

    സുശീല്‍ ജി ,
    സര്‍വശക്തനായ അള്ളാഹ്‌ രവിയ്ക്കു കൊടുത്ത ഒരു വിധിയായിരുന്നു ഇത്‌ എന്ന്
    ഇതിനു മറുപടി ആയി എതിര്‍വാദം വന്നാലോ?

    അപ്പോള്‍ ഡോക്റ്റര്‍ കുറ്റക്കാരനാകുന്നില്ലല്ലൊ കുറ്റക്കാരന്‍ മുമ്പെന്നോ രവി ചെയ്ത എന്തൊ ഒന്നായിപ്പോവില്ലെ?

    ReplyDelete
  9. പ്രിയപ്പെട്ടവരേ! നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് നന്ദി.

    ReplyDelete