Wednesday, June 16, 2010

പണ്ടു എലി മൂത്രമൊഴിച്ചില്ലേ?

എന്റെ വീടു നിൽക്കുന്ന വാർഡിലെ രണ്ടു പ്രാധാന ഡോക്റ്ററന്മാരുടെ വസതികൾക്കു മുമ്പിലൂടെയാണു എന്നും രാവിലെ ഞാൻ നടക്കാൻ പോകുന്നതു.
രണ്ടു ഭിശഗ്വരന്മാരിൽ ഒരാൾ ശിശു രോഗ ചികിൽസകനും അപരൻ ജനറൽ മെഡിസിൻ എന്ന വിഭാഗത്തിലുമാണു പേരെടുത്തിരിക്കുന്നതു.ഇപ്പോൾ ടി യാന്മാരുടെ വീടുകൾക്കു മുമ്പിൽ അസാധാരണമായ ആള്‍ക്കൂട്ടമാണു കാണപെടുന്നതു. ശിശു രോഗ വിദഗ്ദന്റെ വസതിക്കു മുമ്പിൽ തോളിൽ തലചായ്ച്ചു കരയുന്നതും കരയാത്തതുമായ കുഞ്ഞുങ്ങളെ ചുമക്കുന്ന അമ്മമാരും ജനറൽ മെഡിസിന്റെ വീടിനു മുമ്പിൽ പകർച്ച പനിയാൽ തളർന്ന് അവശരായ എല്ലാ വിഭാഗക്കാരും കാണപ്പെട്ടു.
വേനൽ മാറി മഴ ആരംഭിച്ചപ്പോഴേക്കും എല്ലാതരത്തിലുള്ള പകർച്ച പനികളും നാട്ടിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്ഥലത്തെ എല്ലാ ഡോക്റ്ററന്മാരുടെയും വസതികൾക്കു മുമ്പിൽ നടേപറഞ്ഞ വിധത്തിൽ രോഗികൾ പകർച്ചപനി ചികിൽസക്കായി കാത്തു നിൽക്കുന്നു.
സർക്കാർ ആശുപത്രികളിൽ പനിക്കാരുടെ ഘോഷയാത്ര നടക്കുമ്പോൾ സ്വകാര്യ ചികിൽസാലയങ്ങളിലെ കണക്കു പുറത്തു വരുന്നില്ല.സ്വകാര്യ ചികിൽസാലയങ്ങളിൽ പനിയുമായി ചെല്ലുന്നവന്റെ മൂത്രം മുതൽ ശരീരത്തിലെ എല്ലാ സ്രവങ്ങളും അവരുടെ സ്വന്തം ലാബിൽ പരിശോധനക്കു വിധേയമാക്കി രോഗികളെ കൊള്ളയടിക്കുന്നുമുണ്ടു.
എന്റെ അയൽപക്ക ഡോക്റ്ററന്മാരുടെ വസതികൾക്കു മുമ്പിലെ ആൾത്തിരക്കു മാനദണ്ഡമായെടുത്താണു നാട്ടിൽ പനിയുടെ ഏറ്റക്കുറച്ചിൽ ഞാൻ തിരിച്ചറിയുന്നതു. വാർഡിലും സ്ഥലത്തെ എല്ലാ വാർഡുകളിലും കേരളത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോൾ ഇതാണു സ്ഥിതി. കേരളം പനിച്ചു തുള്ളുകയാണു.ഇപ്പോൾ പ്രത്യക്ഷപ്പെട്ട പകർച്ച പനി ബാധിതരുടെ എണ്ണം സർക്കാർ കണക്കും പ്രകാരം തന്നെ പതിനായിരം കഴിഞ്ഞിരിക്കുന്നു. മരണം ധാരാളം. സ്വകാര്യ ആശുപത്രികളുടെ കണക്കുകൾ ലഭ്യമല്ല.
രണ്ടു മാസമോ അതിൽ കുറവോ ഇടവേള നൽകി പകർച്ച പനികൾ എല്ലാ കാലാവസ്ഥയിലും പല പേരുകളിൽ പ്രത്യക്ഷപെട്ടു കൊണ്ടേ ഇരിക്കുന്നു.ഡങ്കി, പക്ഷി, പന്നി, എലി, ജപ്പാൻ, ചിക്കൻ ഗുനിയാ, തുടങ്ങിയ പേരുകളിലും പേരു ഒന്നും ലഭിക്കുന്നില്ലെങ്കിൽ വൈറൽ ഫീവർ എന്നും അറിയപ്പെടുന്ന പലതരം പനികളെ കേരളീയർ അഭിമുഖീകരിച്ചു കഴിഞ്ഞിരിക്കുന്നു.
പണ്ടു ടൈഫോയിഡ്‌, ന്യൂമോണിയാ, ഇൻഫ്ലൂവൻസാ, തുടങ്ങിയവ ആയിരുന്നു പൊതുവേ കാണപ്പെട്ടിരുന്ന പകർച്ച പനികൾ. അതും അപൂർവ്വമായി മാത്രം.വല്ലപ്പോഴും കോളറാ, വസൂരി, പ്ലേഗു, തുടങ്ങിയവ പകർച്ച വ്യാധികളായും വന്നിരുന്നു.അതു നൂറ്റാണ്ടുകളായി മനുഷ്യ രാശിയെ മുഴുവനും ഭയപ്പെടുത്തുന്ന വ്യാധികളുമായിരുന്നു.എന്റെ നന്നേ ചെറുപ്പ കാലത്തു വസൂരി രോഗം ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി ഓർക്കുന്നു.
ഇപ്പോൾ രോഗങ്ങളെല്ലാം സ്ഥലം വിട്ടു.പകരം ഡെങ്കിയും, പന്നിയും, ചിക്കൻ ഗുനിയായും എലിപ്പനിയും മറ്റുമാണു പകർച്ച പനികളയി രംഗത്തുള്ളതു.(പന്നി പനി പേരു ആംഗലീകരിച്ചു എച്‌1 എൻ1 എന്നാക്കി മാറ്റിയിട്ടുണ്ടു. പന്നി ഇറച്ചി വ്യാപാരത്തെ രക്ഷിക്കാനായിരിക്കാം)സ്ഥിരം രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗങ്ങൾ, കിഡ്നി രോഗങ്ങൾ തുടങ്ങിയവ വേറെയും.
പുതിയ പകർച്ച പനികള്‍ എങ്ങിനെ എവിടെ നിന്നും വന്നു.? അവ എങ്ങിനെ കേരളത്തെ ഒരു പനി ബാധിത കേന്ദ്രമാക്കി തീർത്തു.
നാം ആഴത്തിൽ ചിന്തിക്കേണ്ട ഒരു വിഷയമാണു ഇതു.
ഓരോ വർഷവും കഴിയുമ്പോൾ മേൽ പറഞ്ഞ രോഗങ്ങൾക്കു ഹേതുവായ അണുക്കൾ ഔഷധങ്ങൾക്കു വഴങ്ങാതെ ശക്തി ആർജിച്ചു വരുന്നതായി നിരീക്ഷിക്കപ്പെടുന്നു. പണ്ടു മുതൽക്കേ അണുക്കൾ കേരളത്തിൽ ഉണ്ടായിരുന്നോ? അതോ അടുത്തകാലത്തു രംഗപ്രവേശനം നടത്തിയവരാണോ? അവർ ഇപ്പോൾ കേരളത്തിൽ പരക്കെ വ്യാപിക്കാൻ തക്കവിധം അനുകൂലമായ ഘടകങ്ങൾ എന്തെല്ലാമാണു. വസൂരിയുടെ രോഗാണുക്കളെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റിയെന്നു നെഞ്ചിൽ തട്ടി വീമ്പു പറയുന്നവർ ഇപ്പോൾ രംഗത്തു വന്ന അണുകളുടെ മുമ്പിൽ പരാജയപ്പെട്ടോ?
അണുക്കളെപ്പറ്റി നിരീക്ഷണ പരീക്ഷണങ്ങളിൽ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കാലക്രമത്തിൽ അതു കണ്ടെത്തുമെന്ന ഉത്തരം അതേ പടി വിഴുങ്ങാൻ പ്രയാസം ഉണ്ടാകത്തക്ക വിധം രോഗ ഭീഷണി അനുദിനം വർദ്ധിച്ചു വരുകയാണെന്നതു പരമാർത്ഥം തന്നെ അല്ലേ?
25 വാർഷങ്ങൾക്കു മുമ്പു വക പകർച്ച പനികളെ പറ്റി കേട്ടു കേൾവി പോലുമില്ലായിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു ഇപ്രകാരം പരക്കെ പകർച്ച പനി ഉണ്ടാകുന്നതു അപൂർവ്വവുമായിരുന്നു.(പണ്ടു ഫ്ലൂ എന്ന ഓമനപ്പേരിൽ ഒരു പകർച്ച പനി വന്നിരുന്നതും കിരിയാത്തു, തുളസി ഇല തുടങ്ങിയ നാട്ടു മരുന്നുകൾ ചേർത്ത കഷായം മുത്തശ്ശിമാർ തയാറാക്കി കുട്ടികൾക്കു തന്നു ഭേദപ്പെടുത്തിയതും മറന്നു കൊണ്ടല്ല ഇതു പറയുന്നതു. പക്ഷേ ഒരു തവണ മാത്രമേ അതു പ്രത്യക്ഷപ്പെട്ടുള്ളൂ.ഇപ്പോഴത്തെ പനി പോലെ ആവർത്തന സ്വഭാവം ഉണ്ടായിരുന്നില്ല)
പുതിയ പുതിയ മരുന്നുകൾ കണ്ടുപിടിച്ചു രോഗികളെ വീണ്ടും വീണ്ടും രോഗികളാക്കി മാറ്റുകയും ആഗോള ഔഷധ കമ്പനികളുടെ കമ്പോളമായി കേരളത്തെ മാറ്റുകയും ചെയ്യുന്നതിനു പകരം പുതിയ പകർച്ച പനികളുടെ ആവിർഭാവത്തെ പറ്റി എല്ലാ വശങ്ങളും ഉൾക്കൊള്ളിച്ചു വിശദമായ പര്യവേഷണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.രോഗ കാരണങ്ങളായി ഇപ്പോൾ പറയപ്പെടുന്ന കാരണങ്ങളും പുനർ ചിന്തനത്തിനു വിധേയമാക്കേണ്ടതാണു.
എലിയുടെ മൂത്രത്തിൽ നിന്നുമാണു എലിപ്പനിക്കു ഹേതുവായ അണുക്കൾ മനുഷ്യരിലേക്കു പകരുന്നതു എന്നു കണ്ടെത്തിയതായി നമുക്കറിയാം.എലിമൂത്രം കലർന്ന വയലിലെ ചെളി വെള്ളത്തിലും മറ്റു അഴുക്കു വെള്ളത്തിലും ജോലി ചെയുന്നവരുടെ കാലുകളിലേയോ മറ്റു ശരീര ഭാഗങ്ങളിലേയോ മുറിവുകളിൽ കൂടി എലി മൂത്രത്തിൽ കാണപ്പെടുന്ന അണുക്കൾ പ്രവേശിക്കുമ്പോഴും വീടുകളിലെ എലി സാന്നിദ്ധ്യത്തെ തുടർന്നുള്ള എലി മൂത്ര വിസർജനത്തിൽ നിന്നും അണുക്കൾ മനുഷ്യ ശരീരത്തിലേക്കു പകരുന്നതിനാലുമാണു എലിപ്പനി ഉണ്ടാകുന്നതു എന്നു പറയുമ്പോൾ തന്നെ സ്വാഭാവികമായ ഒരു ചോദ്യം ഉയർന്നു വരുന്നു.
എലി പണ്ടു മൂത്രം ഒഴിച്ചിരുന്നില്ലേ?
പണ്ടു കർഷക തൊഴിലാളികൾ പകലന്തിയോളം വയലിലെ ചെളി വെള്ളത്തിലായിരുന്നു ജോലി ചെയ്തിരുന്നതു. അവരുടെ കാലുകളിൽ പല കാരണങ്ങളാൽ മുറിവുകൾ കാണാൻ സാദ്ധ്യതയും ഉണ്ടായിരുന്നു. അന്നും ഇന്നത്തെപ്പോലെ എലി മൂത്രം ഒഴിച്ചിരുന്നു.പക്ഷേ അന്നു എലിപ്പനി എന്നൊന്നു കേട്ടു കേൾവി പോലുമില്ലായിരുന്നു.
അന്നു ശാസ്ത്രം ഇന്നത്തെ പോലെ പുരോഗമിച്ചിരുന്നില്ലെന്നും നിരീക്ഷണ പരീക്ഷണങ്ങൾ ഇന്നത്തേതു പോലെ വിപുലമായിരുന്നില്ലെന്നും അതിനാലാണു എലിപ്പനി തിരിച്ചറിയപ്പെടാതെ പോയതെന്നും വാദത്തിനു വേണ്ടി സമ്മതിച്ചാലും രോഗ ലക്ഷണങ്ങളുമായി എലിപ്പനി പടർന്നു പിടിക്കപ്പെട്ടിരുന്നു എങ്കിൽ അങ്ങിനെ ഒരു രോഗത്തെപ്പറ്റി ഏതെങ്കിലും തരത്തിൽ രേഖപ്പെടുത്തപ്പെടുമായിരുന്നു എന്നതു നിസ്തർക്കമായ വസ്തുത ആണു.50 വർഷങ്ങൾക്കു മുമ്പും സർക്കാർ രേഖകളും മെഡിക്കൽ ജേർണ്ണലുകളും ശാസ്ത്ര നിരീക്ഷണങ്ങളും ഉണ്ടായിരുന്നു.
പണ്ടു എലി മൂത്രം ഒഴിച്ചിരുന്നെങ്കിലും എലിപ്പനി പരക്കെ ഉണ്ടായിരുന്നില്ല എന്ന വസ്തുത അതിനാൽ സമ്മതിക്കേണ്ടി വരുന്നു.
അതേ പോലെ പന്നിയും പക്ഷിയും പണ്ടും ഉണ്ടായിരുന്നു.അവയെ ആദ്യം ബാധിച്ചു പിന്നീട് മനുഷ്യരിലേക്കു പകരുന്നതും ഇപ്പോൾ കാണപ്പെടുന്നതുമായ പകർച്ച പനികൾ ജീവികളുമായി മനുഷ്യൻ പണ്ടു ഇടപഴകി ജീവിച്ചിട്ടും മനുഷ്യനെ ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ ഇല്ല.
കൊതുകുകൾ പരത്തുന്ന ഡെങ്കി പനി, ചിക്കൻ ഗുനിയാ, ജപ്പാൻ ജ്വരം തുടങ്ങിയവ ബാധിക്കുന്നതിനു കാരണങ്ങളായി പറയപ്പെടുന്ന വസ്തുതകളെ നിരീക്ഷിച്ചാലും രസകരമായ ചില സം ശയങ്ങൾ ഉയർന്നു വരുന്നതായി കാണാം.
പണ്ടത്തേതിലും കൊതുകു വർദ്ധന ഉണ്ടായിട്ടുണ്ടു എന്നതു പരമാർത്ഥം തന്നെയാണു.പക്ഷേ പുതിയ രോഗങ്ങൾക്കുകാരണം കൊതുകിന്റെ വർദ്ധനയാണു എന്നു പറഞ്ഞു ഒഴിയാനാവില്ല.
ആലപ്പുഴ , ചേർത്തല, പൊന്നാനി, തുടങ്ങിയ സ്ഥലങ്ങൾ പണ്ടു കൊതുകു വളർത്തു കേന്ദ്രങ്ങൾ എന്നറിയപ്പെട്ടിരുന്നു. എന്നാൽ മന്തും മലമ്പനിയും അല്ലതെ ഡെങ്കി, ചിക്കൻ ഗുനിയാ തുടങ്ങിയ രോഗങ്ങളെപ്പറ്റി അവിടെങ്ങും 25 വർഷങ്ങൾക്കു മുമ്പു കേട്ടു കേൾവി പോലുമില്ലായിരുന്നു.അന്നത്തെ കൊതുകുകൾക്കു വക രോഗങ്ങൾ വരത്തക്ക വിധം കടിക്കാൻ അറിയില്ലായിരുന്നു അതു ഇന്നത്തെ കൊതുകുകൾക്കു മാത്രം അറിയാവുന്ന വിദ്യ ആണെന്നു വരുമോ?
ചേർത്തലയിൽ ചികൻ ഗുനിയാ പടർന്നു പിടിച്ചതും അനേകം പേർ മരിച്ചതും അടുത്ത കാലത്തു നടന്ന സംഭവങ്ങളാണു.ചേർത്തല പ്രദേശത്തെ വെള്ളക്കെട്ടും പരിസര മലിനീകരണവും തദ്ഫലമായുണ്ടായ കൊതുകു ശല്യവുമായിരുന്നു രോഗ ഹേതുക്കളായി ശാസ്ത്ര വിശാരദന്മാർ പറഞ്ഞു വെച്ചതു.
ഇതിലും
അധികം വെള്ളക്കെട്ടുകൾ ഉള്ളതും ഇതിനേക്കാളും പരിസര മലിനീകരണം രൂക്ഷമായിരുന്നതും ചേർത്തലക്കു തൊട്ടടുത്തു സ്ഥിതി ചെയ്തിരുന്നതുമായ കൊച്ചി, എറുണാകുളം എന്നിവിടങ്ങളിൽ എന്തു കൊണ്ടു അന്നു ചിക്കൻ ഗുനിയ പടർന്നു പിടിച്ചില്ല എന്നതു ആരാലും ശൃദ്ധിക്കപ്പെടാതെ പോയി.
തൊട്ടടുത്ത വർഷം ടി രോഗം പ്രത്യക്ഷപ്പെട്ടതും വ്യാപകമായി ബധിച്ചതും കോട്ടയം ജില്ലയിലായിരുന്നു.അവിടെ റബർ തോട്ടങ്ങളിലെ ചിരട്ടകളിലെ വെള്ളം കൊതുകു വർദ്ധനക്കു കാരണമായി പറയപ്പെട്ടു.എല്ലാ ചിരട്ടയും അധികാരികൾ കമഴ്ത്തി വൈപ്പിച്ചു. പക്ഷേ റബർ തോട്ടങ്ങൾ ഉള്ളതും കോട്ടയം ജില്ലക്കു സമീപം സ്ഥിതി ചെയ്യുന്നതുമായ പ്രദേശങ്ങളിൽ ചിരട്ട മലർന്നു തന്നെ ഇരുന്നു ;കൊതുകു മുട്ടയും ഇട്ടും വന്നു. പക്ഷേ അവിടെ ചിക്കൻ ഗുനിയ എത്തി നോക്കിയില്ല. തവണ പനി ബാധിത കണക്കുകൾ ജില്ല തിരിച്ചു സർക്കാർ പ്രസിദ്ധപ്പെടുത്തിയതിൽ റബർ തോട്ടങ്ങൾ ധാരാളമുള്ള ഇടുക്കി ജില്ലയിൽ രോഗം വന്നവർ മറ്റു ജില്ലകളെ അപേക്ഷിച്ചു വളരെ കുറവു.
പകർച്ചപ്പനി പടർന്നു പിടിക്കുന്നതിനു കാരണങ്ങളായി കണ്ടെത്തുന്ന വസ്തുതകളൊന്നുമല്ല യഥാർത്ഥ വില്ലനെന്നു മേൽപറഞ്ഞ നിരീക്ഷണങ്ങളിൽ നിന്നും വ്യക്തമാകുന്നു. വക കാരണങ്ങൾ പല കാരണങ്ങളിൽ ഒന്നായിരിക്കാം എന്നു സമ്മതിച്ചാൽ തന്നെയും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത മറ്റെന്തോ പ്രതിഭാസം പകർച്ച പനികൾക്കു പുറകിൽ ഇല്ലേ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ആയതു കണ്ടെത്തിയാൽ മാത്രമേ ശാശ്വത പരിഹാരം സാധിതമാകൂ.
കേരളത്തിലേക്കാളും പരിസര മലിനീകരണവും ജനസാന്ദ്രതയുമുള്ള മുംബൈ ധാരാവി, ചെന്നയിലെ ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പകർച്ച പനികൾ എന്തു കൊണ്ടു ഇവിടത്തേതു പോലെ പടർന്നു പിടിക്കുന്നില്ല എന്നതും നിരീക്ഷിക്കപ്പെടേണ്ട വസ്തുതയാണു.
വിഷയത്തിൽ ആഴത്തിലേക്കു ചെല്ലുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുത മലയാളി സമൂഹത്തിന്റെ ജീവിത ശൈലിക്കു വന്ന മാറ്റവും തുടർന്നു ശരീരത്തിനു നഷ്ടപ്പെട്ട പ്രതിരോധ ശക്തിയുമാണു.
അപ്രകാരമുള്ള ജീവിത ശൈലി മാറ്റങ്ങളെന്തൊക്കെയാണെന്നു പഠന വിഷയമാക്കി പരിഹാര മാർഗങ്ങൾ കണ്ടെത്തുവാൻ സമൂഹം തന്നെ മുൻ കയ്യെടുക്കേണ്ടിയിരിക്കുന്നു.
നാം ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നതും പണ്ടു നാം കഴിച്ചിരുന്നതുമായ ആഹാര സാധനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ നിരീക്ഷിക്കപെടണം.
നമുക്കു ചുറ്റുമുള്ള കാലാവസ്ഥയിൽ നമ്മുടെ ശരീരത്തിനു ആവശ്യമായ ആഹാര സാധനങ്ങൾ ഏതെന്നു നിശ്ചയമുള്ള പ്രകൃതി വക ആഹാരങ്ങൾക്കു ആവശ്യമുള്ളവ നമുക്കു ചുറ്റും വിളയിക്കുന്നു. നമ്മുടെ ശരീരവും ഭക്ഷണ ശീലവുമായി സമരസപ്പെട്ടു പോകുമ്പോൾ തക്കതായ കാരണങ്ങളാലല്ലാതെ നാം രോഗബാധിതരാകുന്നില്ല. അവസ്ഥാ വിശേഷം ഭൂമിയിൽ എല്ലായിടത്തും നില നിൽക്കുന്നു.കേരളത്തിലെ കാലാവസ്ഥയിൽ മലയാളിയുടെ ശരീരത്തോടു ചോറും കഞ്ഞിയും കപ്പയും മത്തനും പയറും ചക്കപുഴുക്കും മാങ്ങാ പുളിശ്ശേരിയും സമരസപ്പെട്ടു പോകുമ്പോൾ അറേബ്യൻ കാലാവസ്ഥയിൽ ഒരു അറബിയുടെ ശരീരവുമായി ആഹാരം സമരസപ്പെടില്ല. അയാൾ ജീവിക്കുന്ന കാലാവസ്ഥയിൽ കാരക്കയും ഖുബ്ബൂസ്സുമാണു അയാൾക്കു ഹിതകരം.മലയാള നാട്ടിലെ കാലാവസ്ഥക്കു കാരക്കയും ഖുബ്ബൂസും മലയാളിക്കു അഹിതവും.
ഓരോ വർഗത്തിന്റെ ആഹാര രീതിയും അവരുടെ ആവാസ പരിസ്ഥിതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
കുറഞ്ഞതു സത്യമെങ്കിലും മനസ്സിലാക്കിയിരുന്നു എങ്കിൽ നാം ബേക്കറിയിലേക്കുള്ള ഓട്ടം നിയന്ത്രണ വിധേയമാക്കുമായിരുന്നു, ഫാസ്റ്റ്‌ ഫുഡ്ഡിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും ചെയ്യുമായിരുന്നു.
ഔഷധ പ്രയോഗമാണു വിശകലനം ചെയ്യപ്പെടേണ്ട മറ്റൊരു കാരണം.
മെഡിക്കൽ സ്റ്റോറുകൾ എണ്ണത്തിൽ ഇത്രയും വർദ്ധനവു കാണിക്കുന്ന ഗ്രാമങ്ങൾ ഇന്ത്യയിൽ മറ്റൊരു സംസ്ഥനത്തും കാണില്ല.ഒരു ജലദോഷം വന്നാൽ അടുത്ത മെഡിക്കൽ സ്റ്റോറിലേക്കു പാഞ്ഞു രണ്ടു ഗുളിക വാങ്ങി വിഴുങ്ങിയില്ലെങ്കിൽ മലയാളിക്കു ഉറക്കം വരില്ല.
നൂറ്റാണ്ടുകളായി തലമുറകളിലൂടെ ലഭ്യമായ അനുഭവജ്ഞാനങ്ങളിലെ നാട്ടു മരുന്നു പ്രയോഗം എന്നേ നമുക്കു നഷ്ടമായി.പ്രകൃതി നമ്മുടെ ശരീര ഘടനക്കു അനുയോജ്യമാകും വിധം നമ്മുടെ നാലു ചുറ്റും വളർത്തി എടുത്തതും നമ്മുടെ ശരീരവുമായി സമരസപ്പെട്ടതുമായ ഔഷധ സസ്യങ്ങളേയും നാം ഉപേക്ഷിച്ചു കഴിഞ്ഞു.തുളസി ഇല കഷായവും കിരിയാത്തു പ്രയോഗവും മുരിങ്ങ ഇലക്കിഴിയും ഇന്നു ഓർമകൾ മാത്രം.
ഒരു
ചെറിയ പനി അയൽപക്കത്തുകൂടി കടന്നു പോയാൽ നാം "മോളെ" അന്വേഷിച്ചു ഇറങ്ങുന്നു.പാ രേസാറ്റാമോൾ , ഗുളിക ആയും സിറപ്പായും വാരി വിഴുങ്ങുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന അനുരണനങ്ങൾ എന്തൊക്കെയാണെന്നു നാം ചിന്തിക്കുന്നില്ല.തുടർച്ച ആയും അനവസരത്തിലും ഉള്ള ഔഷധ പ്രയോഗങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശക്തി നഷ്ടപെടുത്തുന്നു എന്നുള്ളതു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട പരമാർത്ഥമാണു.
ഔഷധങ്ങളുടെ കാര്യം പരാമർശിക്കപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വസ്തുത ഇപ്പോള്‍ നിലവിലുണ്ടു.പകർച്ചപ്പനി മൂലമുണ്ടാകുന്ന മരണങ്ങൾ ഉത്തരവാദിത്വപ്പെട്ട അധികാരികൾ കർശനമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുന്നില്ല എന്ന പരമാർത്ഥം.
രോഗ കാഠിന്യത്താൽ രോഗി മരിച്ചു എന്നു വിധി എഴുതുമ്പോൾ ആ രോഗി കഴിച്ചിരുന്ന ഔഷധങ്ങൾ രോഗിയുടെ ശരീരത്തിൽ എങ്ങിനെ പ്രതി പ്രവർത്തനങ്ങൾ നടത്തി എന്നു ആരും തല പുകക്കാറില്ല. മരിച്ച രോഗിയേക്കാളും രോഗ കാഠിന്യം ഉണ്ടായിട്ടും അതേ ലക്ഷണങ്ങൾ ഉള്ള അതേ രോഗം ബാധിച്ചിരിന്നിട്ടും എന്നാൽ മരണപ്പെട്ട രോഗി കഴിച്ചിരുന്ന ഔഷധങ്ങൾ കഴിക്കാത്തവനുമായ മറ്റൊരു രോഗി മരണപ്പെടുന്നുമില്ല എന്നു കാണുമ്പോൾ ഈ വസ്തുത നിശിത നിരീക്ഷണത്തിനു വിധേയമാക്കേണ്ടതാണെന്നു വന്നു ചേരുനു. ചിലപ്പോൾ ഒരേ രോഗം ബാധിച്ച ഒരേ രോഗ കാഠിന്യാവസ്ഥ നിലനിൽക്കുന്ന ഒരേ ഔഷധം കഴിച്ച രണ്ടു പേരിൽ ഒരാൽ മരണപ്പെട്ടെന്നു വരാം. ഇവർ തമ്മിലുള്ള ശരീരിക വ്യത്യാസം രക്ത ഗ്രൂപ്പുകൾ, അവരിൽ മുമ്പു ബാധിച്ചിരുന്ന രോഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുകയും വസ്തുതകൾ കണ്ടെത്തുകയും ചെയ്തിരുന്നു എങ്കിൽ പ്രത്യേക ശാരീരികാവസ്ഥ ഉള്ളവർക്കു ചില ഔഷധം പ്രയോഗിക്കരുതു,ചില രോഗം മുമ്പു ഉണ്ടായിരുന്നവർക്കു ചില മരുന്നുകൾ കൊടുക്കരുതു, ചില പ്രായത്തിൽ ചില മരുന്നുകൾ അപായകരമാണു എന്ന മുന്നറിയിപ്പുകൾ ഭിഷഗ്വരന്മാരിൽ ഉണ്ടാകുമായിരുന്നു.വഴിപാടായി ചില മുന്നറിയിപ്പുകൾ ഇപ്പോൾ ഉണ്ടെങ്കിലും ആരും കർശനമായി അതു പ്രാവർത്തികമാക്കുന്നില്ല.
കുറച്ചു കാലം മുമ്പു ചേർത്തലയിൽ ചിക്കൻ ഗുനിയ പടർന്നു പിടിച്ചു മരണങ്ങൾ ധരാളമായപ്പോൾ നിരീക്ഷണ കൗതുകത്താൽ മരിച്ചവരുടെ ബയോ ഡേറ്റായും അവർ കഴിച്ചിരുന്ന ഔഷധങ്ങളും ഈ കുറിപ്പുകാരൻ ശേഖരിക്കുകയുണ്ടായി. അതിശയകരമായ ചില സാമ്യങ്ങൾ ഞാൻ അന്നു കണ്ടെത്തി

(1) അവർ സുമാർ ഒരേ പ്രായക്കാർ ആയിരുന്നു
(2) മുമ്പു അവരെ ബാധിച്ചിരുന്ന രോഗങ്ങൾ ഏകദേശം സമാനമായിരുന്നു.
(3) അവർ കഴിച്ചിരുന്ന മരുന്നുകൾ ഒരേ തരത്തില്‍ പെട്ടതായിരുന്നു.
(4) ഇവരില്‍ ഭൂരി ഭാഗത്തിനും മറ്റു രോഗങ്ങള്‍ ഉളളവരും അവര്‍ ആ രോഗങ്ങളുടെ ചികിത്സക്കായി ഔഷധങ്ങള്‍ക്കു വിധേയരുമായിരുന്നു
രോഗി മരിച്ചു എന്നിടത്തു ഇപ്പോൾ എല്ലാ നിരീക്ഷണങ്ങളും അവസാനിക്കുന്നുഎന്നതു നിര്‍ഭാഗ്യകരമാണു.ഭാവി തലമുറയെ കരുതി എങ്കിലും രോഗ ബാധയും തുടർന്നുള്ള അവസ്ഥകളും നിശിതമായ നിരീക്ഷണ പരീക്ഷണങ്ങൾക്കു വിധേയമാക്കാൻ സർക്കാർ തന്നെ മുൻ കയ്യെടുക്കേണ്ടതാണു.
നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി നശിക്കുന്നതിനു താഴെ പറയുന്നവ കാരണമാകുന്നുണ്ടോ എന്നും നിരീക്ഷിക്കേണ്ടതുണ്ടു.
(1) ജീവിത ശൈലീ മാറ്റം.
(2) ഭക്ഷണ രീതി.
(3) മുമ്പില്ലാത്ത വിധം വീടുകളിൽ ഉണ്ടാകുന്ന വൈദ്യുതി കാന്ത തരംഗങ്ങൾ
(4) ഒരു തത്വദീക്ഷയുമില്ലാതെ യാതൊന്നും പരിഗണിക്കാതെ ജനസാന്ദ്രത ഉള്ള പ്രദേശങ്ങളിൽ പോലും ഉയർന്നു വരുന്നതും അനുവദനീയമായതിലും കൂടുതൽ വികിരണങ്ങൾ പുറത്തു തള്ളുന്നതുമായ മൊബെയിൽ ടവറുകൾ
(5) ടി.വി., കമ്പ്യൂട്ടർ തുടങ്ങിയവയിൽ നിന്നും ബഹിർഗമിക്കുന്നതും(ചെറിയ തോതിലാണെങ്കിൽ പോലും)വീടിനുള്ളിൽ വ്യാപിക്കുന്നതുമായ റേഡിയേഷൻ.
(6) അന്തരീക്ഷത്തെ മലിനീകരണത്തിൽ നിന്നും രക്ഷപെടുത്തിയിരുന്ന കാവുകൾ, വൃക്ഷങ്ങഎന്നിവയുടെ നശീകരണം ഉൾപ്പടെ പരിസ്ഥിതീ വ്യതിയാനം.
പനി പിടിച്ചു മനുഷ്യൻ പിടഞ്ഞു മരിക്കുമ്പോൾ പനി ഇല്ലാ എന്നു ഒരു കൂട്ടരും തങ്ങൾ ഭരിച്ചിരുന്ന കാലത്തും ഇപ്രകാരം പകർച്ചപനി വ്യാപിച്ചിരുന്നു എന്നതു മറന്നു ഇപ്പോഴുണ്ടായ പനിയെ മറ്റു ലക്ഷ്യങ്ങൾ ഉന്നം വെച്ചു പൊക്കി കാണിക്കുന്ന മറു കൂട്ടരും അവരുടെ വാഗ്വാ വിലാസങ്ങൾ മാറ്റി വെച്ചു പൊതു ജന നന്മയെ കരുതി എല്ലാ വസ്തുതകളും നിശിതമായി പരിശോധിച്ചു പരിഹാരങ്ങൾ അന്വേഷിച്ചു കണ്ടെത്താന്‍ നടപടി എടുത്തിരുന്നു എങ്കില്‍ അതെത്ര മാത്രം പ്രയോജനപ്രദമായിരുന്നു.
അതോടൊപ്പം ഉപ്പും ഉമിക്കരിയും ചേർത്ത പല്ലു തേപ്പിൽ നിന്നും ടൂത്തു പേസ്റ്റിലേക്കു മാറിയ നമ്മൾ എയർ കണ്ടീഷൻ റൂമിലോ വേഗതയിൽ കറങ്ങുന്ന ഫാനിനു കീഴിലോ ഇരുന്നു കഴിക്കുന്ന ഷാർജാ ജ്യൂസ്‌, കൊക്കൊകോളാ മുതലായവയുടെ പുറകെ പോകാതെ നാലുചുറ്റും കാണുന്ന നാട്ടു മാങ്ങയും പാളയം തോടൻ പഴവും ഇളനീരും ഫ്രിഡ്ജിൽ വെക്കാതെ അതിന്റെ തനതു അവസ്ഥയിൽ ഉപയോഗിക്കുന്നവരായി മാറിയെങ്കിൽ പ്രകൃതിയും നമ്മുടെ നേരെ ദയാ വായ്പോടെ പ്രതികരിക്കുമായിരുന്നു.
പകർച്ച പനിയാൽ കേരളം വിറക്കുമ്പോൾ ശാശ്വത പരിഹാരത്തിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിക്കാൻ ബ്ലോഗ്‌ സമൂഹവും പ്രതികരിക്കേണ്ടതല്ലേ?

2 comments:

  1. വളരെ പ്രസക്തമായ പോസ്റ്റ്‌. H1N1 ബഹളം ചില കമ്പനികളുടെ വാക്സിന്‍ ചിലവക്കനാണെന്ന് കേള്‍വി. താങ്കളുടെ നിരീക്ഷനങ്ങള്‍കും പോസ്റ്റിനും വളരെ നന്ദി.

    ReplyDelete
  2. പുതിയ തരം രോഗങ്ങളുടെ ആവീഭാവത്തില്‍ ആധുനിക മെഡിസിനുകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. കൂടാതെ റെഡിമെയ്ഡ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും പങ്കുണ്ട്. വിലയില്‍ തര്‍ക്കമില്ലാത വിപണിയാണല്ലോ ആരോഗ്യരംഗം. ഒരു രോഗത്തിനു മരുന്നുകൊടുക്കുമ്പോള്‍ ആ മരുന്ന് മറ്റൊരു രോഗത്തിനു കാരണമാവില്ലെന്നെന്തുറപ്പ്?. വന്‍‌കിട കമ്പനികളുടെ കച്ചവട താല്‍പ്പര്യം ഇതിലേയ്ക്കു വിരല്‍ ചൂണ്ടുന്നതാണ്. ഇതുകൂടി നോക്കൂ..

    ReplyDelete