Monday, July 19, 2021

മദീനാ എന്നാൽ പട്ടണം...

 പതിനഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പുലരി. കൃത്യമായി പറഞ്ഞാൽ 19.12.2005.

പ്രഭാത പ്രാർത്ഥന കഴിഞ്ഞ ഈ നേരം  ചന്ദ്രൻ ഒരു അരിവാൾ കല പോലെ  പള്ളി മിനാരങ്ങൾക്ക് അപ്പുറത്ത് നീലാകാശത്ത് കാണപ്പെട്ടു. ചാന്ദ്രിക മാസമായ ദുൽഖൈദ് അവസാനത്തിലേക്കെത്തിയിരിക്കുന്നു.

പുലരിയിലെ മൂടൽ മഞ്ഞ് മാറി പ്രകാശം വിതറുന്ന വെയിലുമായി വരുന്ന പ്രഭാതത്തെ പ്രതീക്ഷിച്ച്  മാർബിൽ പാകിയ തറയിൽ ഞാനിരുന്നപ്പോൾ എന്റെ ചിന്തകൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക്  കടന്ന് ചെന്നു. അന്ന് ഇവിടെ മാർബിൾ പാകിയിട്ടില്ല. വെറും പൂഴി മണൽ നിറഞ്ഞ പ്രദേശം.പ്രഭാത നമസ്കാനന്തരം ആ മഹാനുഭാവൻ കർമ്മനിരതനായി പള്ളിയിലിരുന്ന്  കൂടി ആലോചനകൾ, ചർച്ചകൾ, എന്നിവക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് ശിരസാ വഹിക്കാൻ അനുയായി വൃന്ദം തയാറായി നിന്നിട്ട് പോലും അദ്ദേഹം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടിട്ട് തീരുമാനത്തിലെത്തുന്നു.

പള്ളിയോട് ചേർന്ന് തന്നെ പ്രിയ പത്നിമാരുടെ ഗൃഹങ്ങൾ സ്ഥിതി ചെയ്തിരുന്നു. ഗൃഹങ്ങൾ എന്ന് പറഞ്ഞപ്പോൽ ഞാൻ കരുതി ഓരോ ചെറിയ വീട് എന്ന്. അല്ല, അതെല്ലാം വെറും ഓരോ ചെറു  മുറികൾ മാത്രമായിരുന്നല്ലോ.അതിൽ ഭാര്യ കിടന്നാൽ അവരെ മുട്ടാതെ നമസ്കരിക്കാൻ സാധിക്കാത്ത വിധമുള്ള  മുറികൾ. ഇന്ന് അതെല്ലാം കെട്ടി അടക്കപ്പെട്ട മതിലുകൾക്കുള്ളിലാണ്.

അവസാനം അദ്ദേഹം കഴ്ഞ്ഞിരുന്ന പ്രിയ പത്നി ആയിഷയുടെ ഗൃഹത്തിൽ തന്നെ ആ പുണ്യ പുരുഷനെ മറമാടി. പിന്നീട് സന്തത സഹചാരികളായ ഉറ്റ മിത്രങ്ങൾ രണ്ട് പേരും അബൂ ബക്കറും  ഉമറും അവിടെ തന്നെ മറമാടപ്പെട്ടു.

അൽപ്പ നേരം മുമ്പ് ആ കുടീരം ഒരു നോക്ക് കാണാൻ തിരക്കിലൂടെ ഞാൻ കടന്ന് ചെന്നുവല്ലോ. അവിടെ എത്തിയപ്പോൾ ആ മൂന്ന് പേർക്കും അത്യുന്നതന്റെ സമാധാനവും കാരുണ്യവും  ഉണ്ടാവട്ടെ എന്ന് വിശ്വാസികൾ ആശംസകളർപ്പിച്ചിരുന്നു. ആ പുണ്യ ദേഹം സ്ഥിതി ചെയ്യുന്ന യാതൊരു അലങ്കാരവും പ്രൗഡിയും ഇല്ലാത്ത ആ  സ്ഥലെത്തുമ്പോൾ അനിർവചനീയമായ അനുഭൂതിയാണ് മനസ്സിൽ നിറയുക.

 കാഴ്ചയിൽ ഉത്തരേന്ത്യക്കാരനെന്ന് തോന്നുന്ന  ഒരു മദ്ധ്യ വയസ്കൻ അവിടെ നിന്ന് ഉച്ചത്തിൽ “നബിയേ! എന്നെയും കുടുംബത്തെയും കാത്ത് കൊള്ളണേ“ എന്ന് ഉരുദുവിൽ പ്രാർത്ഥിക്കുന്നതും ചെറുപ്പക്കാരനായ ഒരു ഷേക്ക് അയാളുടെ തോളിൽ തട്ടി  “ പ്രവാചകനോടല്ല, ദൈവത്തോടാണ് പ്രാർത്ഥിക്കേണ്ടതെന്നും“   അയാളെ ഉറുദുവിൽ തന്നെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നതും  കണ്ടു, ആ ഷേക്ക് പോലീസ് ഓഫീസറാണെന്ന് പിന്നീട് മനസ്സിലായി. 

ഇപ്പോൾ ഞാൻ ഇരിക്കുന്ന  മാർബിളിന് താഴെയുള്ള  മണൽ പര പ്പിലൂടെയായിരുന്നു, പ്രവാചകൻ നടന്നിരുന്നത് എന്ന സത്യം എന്റെ ഉള്ളിലേക്ക് അലിഞ്ഞിറങ്ങി. അദ്ദേഹം ബദർ രണാങ്കണത്തിലേക്ക് , ഉഹദ് രണാങ്കണത്തിലേക്ക് ഖന്തക്കിലേക്കും ഈ മണലിൽ കൂടിതന്നെ.പോയി. ഇന്ന്  ലോക ജനസംഖ്യയിലെ അഞ്ചിലൊന്ന് ഭാഗം അനുയായികൾ  ആരംഭിച്ചതും ഇവിടെ നിന്ന് തന്നെ. അറേബ്യയിലെ ഒരു ഓണം കേറാ മൂലയായ ഈ പട്ടണം രാഷ്ട്രീയ കേന്ദ്രമായി തീർന്നു. മദീനാ എന്നതിന് പട്ടണം എന്നാണ്` അർത്ഥം. ആ പേർ തന്നെ പട്ടണത്തിന്റെ പേരായി മാറിയത് പിൽക്കാല ചരിത്രം.

 പുലരി വെട്ടത്തിൽ ആകാശത്തേക്ക് നോക്കി ഈ പള്ളിയുടെ മുമ്പിലെ  മാർബിൽ തറയിലിരുന്നപ്പോൾ  ഓർമ്മകൾ തലച്ചോറിലൂടെ  തിരകളിളക്കി വന്നു കൊണ്ടിരുന്നു.  ( തുടരും)

No comments:

Post a Comment