Tuesday, July 20, 2021

4000 വർഷങ്ങൾക്ക് മുമ്പ്...

4000 വർഷങ്ങൾക്ക് മുമ്പ്  ഒരു കാപ്പിരി സ്ത്രീ തന്റെ ശിശുവിന്  ഒരിറ്റ് വെള്ളത്തിനായി  സമീപസ്തമായ രണ്ട് മലകളുടെ മുകളിലേക്ക്  മാറി മാറി ഓടി കയറി നിരീക്ഷണം നടത്തി അടുത്തെവിടെയെങ്കിലും ജലത്തിന്റെ  സാന്നിദ്ധ്യം ഉണ്ടോ.?

കടന്ന് പോയ നാലായിരം വർഷങ്ങൾക്ക് ശേഷം ഇന്നും ജന ലക്ഷങ്ങൾ ആ സ്ത്രീയെ പിന്തുടർന്ന് ഈ രണ്ട് മലകളുടെ മുകൾ പരപ്പിലേക്ക് ഓടി കയറുന്നു. ഒന്നിൽ നിന്നും ഇറങ്ങി അടുത്തതിലേക്ക് നടക്കുമ്പോൾ ചിലയിടങ്ങളിലെത്തുമ്പോൾ ആ സ്ത്രീ വേഗത കൂട്ടാനായി ഓടി. ആ സ്ഥലത്തെത്തുമ്പോൾ  ഇന്നും ലക്ഷോപ ലക്ഷങ്ങൾ  ആ മാതാവിനെ അനുകരിച്ച് നടത്തത്തിന് വേഗത കൂട്ടാനായി ഓടുന്നു. ചക്രവർത്തിയും മന്ത്രിമാരും രാഷ്ട്ര തലവന്മാരും  കൂലി വേലക്കാരും  ഉയർച്ച താഴ്ച ഇല്ലാതെ അവിടെ എത്തുന്ന എല്ലാവരും  ആ കർമ്മം ചെയ്തേ മതിയാകൂ. ഹാജറായുടെ പാത പിൻ തുടരൽ.

കാലങ്ങളായി മനുഷ്യരുടെ ഇടപെടൽ മൂലം ആ മലകളുടെ ഉയരം സാരമായി കുറഞ്ഞിരിക്കുന്നിപ്പോൾ. എങ്കിലും വർഷം തോറും ജനങ്ങൾ ഇവിടെത്തി പല കർമ്മങ്ങളോടൊപ്പം ആ കർമ്മവും ഏഴ് തവണ ആവർത്തിക്കുന്നു. അത് ഒഴിവാക്കിയാൽ തീർത്ഥാടന ലക്ഷ്യം അപൂർണമാകുമല്ലോ. ആ മലകളുടെ പേര് സഫാ.....മർവാ.... ആ കാപ്പിരി മാതാവിന്റെ പേര് ഹാജറാ..ആ കുഞ്ഞിന്റെ പേര് ഇസ്മയിൽ.

15 വർഷങ്ങൾക്ക് മുമ്പ് ഈയുള്ളവനും ആ വഴിത്താരയിലൂടെ ഏഴ് തവണ നടക്കുകയും ഓടുകയും ചെയ്തു.

ആ പുണ്യ ഭൂമിയിൽ എത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ജനങ്ങൾ ഇവിടെത്തുന്നു. കഴിഞ്ഞ ദിവസം പുണ്യ മന്ദിരത്തിന്റെ  പുറത്ത് തളത്തിൽ  എത്രയോ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ ആ ഗേഹത്തെ നോക്കി ഇരിക്കുമ്പോൾ എന്റെ അടുത്തിരുന്ന ഒരു നീഗ്രോ വൃദ്ധൻ എന്നെ സൂക്ഷിച്ച് നോക്കി. ഞാൻ ആംഗ്യം കൊണ്ട് (അതാണല്ലോ അവിടത്തെ പ്രധാന ഭാഷ) നാട് ചോദിച്ചു. അയാൾ തന്റെ കയ്യിലെ അടയാള വള ( അവിടെ എത്തുന്ന എല്ലാവർക്കും തിരിച്ചറിയിലിനായി രാഷ്ട്രത്തിന്റെ പേര് രേഖപ്പെടുത്തിയ സ്റ്റീൽ വ്സ്ളകൾ ധരിപ്പിക്കാറുണ്ട്.) ചൂണ്ടിക്കാണിച്ചു. അതിൽ ചാറ്റ് എന്ന് കാണിച്ചിരിക്കുന്നു, ആഫ്രിക്കയിലെ ഒരു നാട്. അവിടെ ഏതോ സ്ഥലത്തെ ആ മനുഷ്യനും ഇന്ത്യയിലെ  ഒരു മൂലയിൽ താമസിക്കുന്ന ഞാനും പരസ്പരം അടുത്തിരുന്ന് ആശയ വിനിമയം ചെയ്യണമെന്ന് വിധി ഉണ്ടായിരുന്നു. അത് ഇപ്പോൾ നടപ്പിൽ വരുകയാണ്. ഇന്നലെ ഞാൻ താമസിക്കുന്ന അസീസിയാ ഭാഗത്തെ പള്ളിയിൽ പ്രാർത്ഥനക്കായി കാത്തിരിക്കുമ്പോൾ  വെളുത്ത താടിയാൽ അലംകൃതമായ  ഐശ്വര്യം തിളങ്ങുന്ന മുഖത്തിന്റെ ഉടമയായ  ഒരു ഉപ്പാപ്പാ എന്റെ കയ്യിലെ വളയിൽ നോക്കി വായിച്ചു....“ഇൻഡ്യാ...“ ഞാൻ തലകുലുക്കി. അയാൾ അടുത്തതായി പറഞ്ഞു ..“ഇന്ദിരാ ഗാന്ധി...“ ഞാൻ വീണ്ടും തല കുലുക്കി എന്നിട്ട് മലയാളത്തിൽ പറഞ്ഞു “ ആ മഹതി കടന്ന് പോയിട്ട് വർഷങ്ങളായി മൂപ്പരേ!...“ അയാൾ എന്തോ ആലോചിച്ചു പിന്നെയും പറഞ്ഞു ..“രാജ് കപൂർ...“ അടുത്തിരുന്ന അതേ ആകൃതിയിലുള്ള വേറൊരു  മൂപ്പിലാനും വിടർന്ന ചിരിയോടെ പറഞ്ഞു...“ രാജ് കപൂർ...ഇൻഡ്യാ...“ ഞാൻ തലകുലുക്കൽ തുടർന്നു. അതേ കാർന്നോന്മാരേ..രാജ് കപൂറെന്ന അഭിനയ സാമ്രാട്ടിന്റെ നാട്ടിൽ നിന്നാണ്` ഞാൻ...“ വർഷങ്ങളെത്ര കഴിഞ്ഞിട്ടും രാജ് കപൂറിനെ ഓർമ്മിക്കുന്ന അവരുടെ നാടറിയാൻ  വളകൾ നോക്കി.  “ഉസബക്കിസ്ഥാൻ..“ എന്ന് കണ്ടു. 

ലോക മഹാ സംഗമ ത്തിന് വരുമ്പോൾ  ചാറ്റ്കാരനും ഉസബക്കിസ്ഥാനിയും ഗൗരവത്തിന്റെ ആൾ രൂപമായ ടർക്കികളും വിനയത്തിന്റെയും വിടർന്ന ചിരിയുടെയും ഉടമകളായ ഫിലിപ്പെയിനികളും, ഇൻഡോനേഷ്യക്കാരും ചുവന്ന് തുടുത്ത ഫ്രഞ്ച്കാരനും ഇംഗ്ളീഷുകാരനും അതികായന്മാരായ അഫ്ഗാനികളും  എല്ലാമെല്ലാം നമ്മുടെ പരിചയക്കാരായി മാറുന്നു.

 ഒരൊറ്റ ജനത, ഒരേ ലക്ഷ്യം ഒരേ  കർമ്മം ഈ തീർത്ഥാടനത്തിന്റെ  ലക്ഷ്യങ്ങളിൽ ഒരെണ്ണമതായിരിക്കാം....(തുടരും)

No comments:

Post a Comment