Wednesday, April 8, 2020

ഗുസ്തിയുടെ മർമ്മം

 ഒരു ഗുസ്തി മൽസരത്തിന്റെ  ഓർമ്മയാണ് ഈ കുറിപ്പുകൾ.
വർഷങ്ങൾക്ക് മുമ്പ് വരെ,  ഗുസ്തി മലയാളികൾക്ക്  പ്രത്യേകിച്ച് കൊച്ചി, ആലപ്പുഴ , കായംകുളം, കൊല്ലം പ്രദേശങ്ങളിലുള്ളവർക്ക്  ഹരമായിരുന്നു. പ്രതിമാസം ഒരു മൽസരമെങ്കിലും  പ്രധാന നഗരങ്ങളിൽ ഉണ്ടായിരുന്നു. വാതു വെപ്പും കുറവല്ല.
പോളച്ചിറ രാമചന്ദ്രൻ,  ആസാം ബഷീർ, നെട്ടൂർ വിശ്വംഭരൻ, ഇലക്ട്രിക്ക് മൈതീൻ കുഞ്ഞു, വല്ലാടൻ മമ്മൂഞ്ഞ്, കൽക്കത്ത അബ്ദുൽ റസാക്ക്, ഗാമ, മുതലായ പ്രസിദ്ധ  ഫയൽ വാന്മാരുടെ പേരുകൾ ഞങ്ങൾ കുട്ടികൾക്ക് കാണാ പാഠമായിരുന്നു. ധാരാസിംഗും കിംകോങ്ങുമായുള്ള  മൽസരം ആലപ്പുഴ ബീച്ചിൽ വെച്ച് നടന്നതിന് ശേഷം  ഞങ്ങൾ കുട്ടികൾ  വല്ലപ്പോഴും റിലീസ് ചെയ്യുന്ന  മലയാളം  സിനിമകളുടെ പുറകേ  പോകാതെ ഗുസ്തികളുടെ  ആകർഷണ വലയത്തിൽ പെട്ടു.
 ആയിടെ ശ്രദ്ധ ആകർഷിച്ച ഒരു മൽസരമായിരുന്നു, ആസാം ബഷീറും നെട്ടൂർ വിശ്വംഭരനുമായുള്ള ഗുസ്തി.
ആസാം ബഷീർ തയാറെടുപ്പ് നടത്തിയത് ആലപ്പുഴ വട്ടപ്പള്ളിയിലുള്ള ഹംസാ ഇക്കായുടെ വിറക് ചാപ്രായിൽ താമസിച്ച് കൊണ്ടായിരുന്നു. തയാറെടുപ്പ് എന്ന് പറഞ്ഞാൽ  ഗുസ്തിക്ക് മുമ്പുള്ള ദിവസങ്ങളിൽ ആഹാരം കഴിച്ച് ശരീരം പുഷ്ടിപ്പെടുത്തലും വ്യായാമം ചെയ്യലുമായിരുന്നു. ഞങ്ങൾ വിറക് ചാപ്രായുടെ  പുറകിൽ നിന്ന് വ്യായാമ  മുറകൾ  നിരീക്ഷിച്ച് കൊണ്ടിരുന്നു. അങ്ങിനെ ഇരിക്കവേ  ഫയൽ വാൻ  ഞങ്ങളിൽ മുതിർന്നവരെ പരിശീലനത്തിന് പങ്കാളികളാകാൻ വിളിച്ചു. കുട്ടികളായ ഞങ്ങളെ      അയാൾ അവഗണിച്ചുവെങ്കിലും ഞങ്ങൾ ഏകലവ്യൻ മോഡലിൽ  ദ്രോണാചാര്യർ പഠിപ്പിക്കുന്നത് കണ്ട് ഗുസ്തി മുറകൾ ഹൃദിസ്തമാക്കാൻ  ശ്രമം തുടങ്ങി.      മുണ്ടിന് താഴെ കൗപീനം മാതൃകയിൽ ലങ്കോട്ടിയും അതിന് മുകളിൽഷഡ്ഡിയുമാണ് ഫയൽ വാന്മാരുടെ യൂണി ഫോം.
 ഇടത് കൈ ഇംഗ്ളീഷ് അക്ഷരം വി. മാതൃകയിൽ  മാറിൽ ചേർത്ത് വെച്ച് വലത് കൈ കൊണ്ട് അതിന് മുകളിൽ അടിച്ചു ശബ്ദമുണ്ടാക്കുവാനും  രണ്ട് തുടയിലും കൈ പത്തി വെച്ചടിച്ച് അലറുവാനും   ചില പൂട്ടുകളും കോരി അടിയും ഒഴിഞ്ഞ് മാറലുമായ ഗുസ്തി മുറകളും  എല്ലാം കണ്ട് ഏകലവ്യന്മാർ പഠിക്കുകയും  പള്ളിയുടെ തെക്ക് വശത്തുള്ള അരയന്റെ പറമ്പിലെ പൂഴി മണലിൽ കണ്ട് പഠിച്ചത്  പരസ്പരം പ്രയോഗിക്കുകയും ചെയ്തു.

നെട്ടൂർ വിശ്വംഭരൻ ആസാം ബഷീറിനെ ആ  മൽസരത്തിൽ കോരി എടുത്ത് മലർത്തി അടിച്ചെങ്കിലും ഞങ്ങൾ കണ്ട് പടിച്ച മുറകൾ പിന്നെയും അരയന്റെ പറമ്പിൽ കുട്ടികൾ അരങ്ങേറി കൊണ്ടിരുന്ന ഒരു ദിവസം മമ്മാനി എന്ന് ഞങ്ങൾ വിളിക്കുന്ന മുഹമ്മദ് ഹനീഫ  അവന്റെ തുടയിൽ കൈ കൊണ്ടടിച്ച്  എന്നെ ഗുസ്തിക്കായി വെല്ല് വിളിച്ചു. “വാടാ ചുണയുണ്ടെങ്കിൽ “ എന്ന്...
തടിയൻ ഷുക്കൂറും കാലിപ്പാട്ട ഖാലിദും  കൂടി എന്നെ ചൂടാക്കി വെല്ല് വിളി  ഏറ്റെടുക്കാൻ  നിർബന്ധിതനാക്കി. മൽസരം പിറ്റേ ദിവസം  അരയന്റെ  പറമ്പിൽ വെച്ച് എന്ന് തീരുമാനമായി. റഫറി തടിയൻ ഷുക്കൂർ എന്നും  എല്ലാവരും സമ്മതിച്ചു. പന്തയ തുക ജയിക്കുന്നവന് അൻപത് പൈസാ തോറ്റവൻ കൊടുക്കണം. ഞങ്ങൾ കുട്ടികൾക്ക് ആ അൻപത് പൈസാ ചെറുതല്ലാത്ത തുകയായിരുന്നു അന്ന്.
വാശിക്ക് മൽസരത്തിന് സമ്മതിച്ചെങ്കിലും  എന്റെ ഉള്ളിൽ ഭയമുണ്ടായിരുന്നു. അത് ഞാൻ തടിയൻ ഷുക്കൂറിനോട് രഹസ്യമായി പറഞ്ഞു.
“എടാ തടിയാ! ആ കാലമാടൻ എന്നെ തൂക്കി എടുത്ത് എറിയുമെടാ.... എനിക്ക് ലങ്കോട്ടി ഇല്ലാ എന്ന് പറഞ്ഞ് മൽസരത്തിൽ നിന്നും ഒഴിഞ്ഞാലോ?“
“ എടാ! പന്നീ......മൽസരത്തിൽ നിന്നും ഒഴിഞ്ഞാൽ നിന്നെ ഞങ്ങൾ എടുത്ത് കോരി എറിയും ഞങ്ങളുടെ അഭിമാന പ്രശ്നമാണിത്  “ എന്നായി ഷുക്കൂർ.
എന്നിട്ട് ഷുക്കൂർ രഹസ്യമായി ഒരു മുറ ഉപദേശിച്ച് തന്നു.“ നീ അത്  ചെയ്താൽ മതി മമ്മാനി തോറ്റ് തുന്നം പാടും ഞാനല്ലേ റഫറി , നീ പേടിക്കാതെടാ  ഹമുക്കേ! ഷുക്കൂർ ധൈര്യം തന്നു.
മൽസര സമയമായി. അരയന്റെ പറമ്പിൽ ചെന്നപ്പോൾ മമ്മാനി ലങ്കോട്ടിയും ഷഡ്ഡിയും കെട്ടി  ഉഷാറായി നിൽക്കുന്നു. നാല് ചുറ്റും കുറേ പിള്ളേരും  കൂടിയിട്ടുണ്ട്. ഞാനും  ഉടുത്തിരുന്ന കൈലി കോണകം മാതൃകയിൽ ഉടുത്ത് തയാറായി.
 റഫറി വിസിലടിച്ചപ്പോൾ  ഞങ്ങൾ  ചുറ്റും കറങ്ങാൻ തുടങ്ങി. മമ്മാനി അവന്റെ തടിച്ച തുടയിലടിച്ച്  ഹോ! ഹോ! എന്ന് അലറി വിളിച്ചു. അശുവായ  ഞാനും വിട്ടില്ല  വണ്ണമില്ലാത്ത തുടയായത് കൊണ്ട് അതിലിട്ടടിക്കാതെ ടാർസൻ മോഡലിൽ മാനത്തേക്ക് നോക്കി അലറി കൂവി വിളിച്ചു.
പെട്ടെന്ന് മമ്മാനി  ഓടി വന്ന് എന്നെ മുഖാമുഖം കെട്ടി പിടിച്ച് വരിഞ്ഞ് മുറുക്കി മലർത്തി അടിക്കാൻ നോക്കി. എനിക്ക് ശ്വാസം കിട്ടാതായി. അപ്പോൾ ഞാൻ ഷുക്കൂർ പറഞ്ഞ് തന്ന മുറ പ്രയോഗിച്ചു.ഒരു കൈ എങ്ങിനെയോ സ്വതന്ത്രനാക്കി  അവന്റെ സുനാപ്പി ആസകലം ഒരു പിടി പിടിച്ച്  ഞെക്കി. മമ്മാനിക്ക് ഹൈഡ്രോസെൽ രോഗം (വൃഷണ വീക്കം) ഉണ്ടായിരുന്നത് കൊണ്ട് ലങ്കോട്ടി കൊണ്ട് കെട്ടി മുറുക്കിയിരുന്നെങ്കിലും സംഗതി  ഭാഗികമായി പുറത്തുണ്ടായിരുന്നു. അവൻ “ ഹെന്റള്ളോ !! പുഞ്ഞാണീന്ന് വിടെടാ പന്നീീ....“ എന്ന് കൂവി.
നിമിഷ നേരം കൊണ്ട് ഞാനെന്റെ കാൽ  അവന്റെ കാലിന് പുറകിൽ പിടിച്ച് അവനെ തള്ളി മലർത്തി ഇട്ടു. നെഞ്ചത്ത് കയറി ഇരുന്ന് മാനത്ത് നോക്കി അലറി കൂവി .
“അവനെന്റെ പുഞ്ഞാണീ പിടിച്ച് ഞെക്കിയാ കളി ജയിച്ചത്“ എന്ന് മമ്മാനി  കൂവിയാർത്തു..
അത് താൻ കണ്ടില്ലെന്ന് ട്രഫറി മൊഴി പറഞ്ഞു. എന്നിട്ട്  ഞാൻ ജയിച്ചതായി ഫത് വായും. പുറപ്പെടുവിച്ചു.  തടിയനെ പേടി ഉള്ളതിനാൽ മമ്മാനി പന്തയ തുക തന്നു. ഞങ്ങൾ ആ പൈസാ കൊണ്ട്  പലചരക്ക്  മമ്മദിക്കായുടെ കടയിൽ നിന്നും ഉണ്ട ശർക്കരയും  തേങ്ങാ പൂളും വാങ്ങി തിന്നു. ഞങ്ങൾ കുട്ടികളുടെ ആ കാലത്തെ വിശിഷ്ട ഭോജ്യമായിരുന്നു അത്..
കാലം കടന്ന് പോയി. വർഷങ്ങൾക്ക് ശേഷം  ഞാൻ ആലപ്പുഴ വട്ടപ്പള്ളിയിൽ പോയപ്പോഴൊക്കെ  പഴയ കൂട്ടുകാരെ തിരക്കുമ്പോൾ  മമ്മാനിയെയും തിരക്കും. പക്ഷേ അവനെ കാണാൻ പറ്റിയില്ല. ആലപ്പുഴയിലെ ജന പ്രവാഹത്തിൽ അവൻ എവിടെയോ മറഞ്ഞ്  പോയി.

1 comment:

  1. എന്നാലും വല്ലാത്ത ജയമായിപ്പോയി.

    ReplyDelete