Saturday, March 28, 2020

വായനയുടെ മാഹാത്മ്യം.


മരിക്കാനായി കിടക്കുന്നു ഒരു പണ്ഡിതൻ, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ  കൂട്ടുകാരനായ മറ്റൊരു പണ്ഡിതൻ കാണാൻ ചെല്ലുന്നു. തന്റെ കൂട്ടുകാരനെ അവസാനമായി കണ്ട ആ നേരം മരണം കാത്ത് കിടന്ന ആ മനുഷ്യൻ, ഏതോ വിഷയത്തെ പറ്റി കൂട്ടുകാരനോടെ ചോദിച്ച്  സംശയ നിവാരണം വരുത്തി  ആ അറിവും കൂടി നേടാൻ ആ മരണ സമയത്ത് പോലും ആഗ്രഹിച്ച കഥ എവിടെയോ വായിച്ചതോർക്കുന്നു.
ഇസ്ലാം മത വിശ്വാസികളുടെ  എല്ലാമെല്ലാമായ വിശുദ്ധ ഖുർ ആൻ  പ്രവാചകനിൽ ആദ്യം അവതരിപ്പിച്ചത്  “വായിക്കുക“ എന്ന കൽപ്പനയോടെയായിരുന്നു. നമസ്ക്കരിക്കുക, വൃതം അനുഷ്ഠിക്കുക, ദാനം നൽകുക, ഹജ്ജ് ചെയ്യുക, എന്നവയേക്കാളും മുമ്പായി വായനക്കായിരുന്നു കൽപ്പന. പ്രവാചകൻ  അത് സാർത്ഥകമാക്കി  അരുൾ ചെയ്തു, ആ കാലത്ത് ഏറ്റവും ദുഷ്കര യാത്ര ചെയ്താൽ മാത്രം എത്തി ചേരുന്ന“ ചൈനയിൽ പോയാലും അറിവ് നേടുക“ എന്ന്.
കാട്ടാളനായ വാത്മീകിയുടെ  സർഗചൈതന്യം രാമായണാഖ്യാനത്തിലൂടെ പരന്നൊഴുകിയപ്പോൾ മുക്കുവ സ്ത്രീയുടെ മകനായ വേദവ്യാസൻ മഹാ ഭാരതം എന്ന ലോകോത്തര ഇതിഹാസത്തിന്റെ രചയിതാവായി.
ചരിത്രാതീത കാലം മുതൽ രചനയും വായനയും അറിവ് നേടലും  മനുഷ്യനെ ബഹുമാനിതനാക്കിയിരുന്നു.
പകലന്തിയോളം  ഞങ്ങളെ പോറ്റാൻ ജോലി ചെയ്തിരുന്ന എന്റെ പിതാവ്  പാതിരാത്രിയോട്  അടുത്ത സമയത്തും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പുസ്തകങ്ങൾ വായിച്ച് കൂട്ടി.  അദ്ദേഹത്തിന് പിറ്റേ ദിവസം പി.എസ്.സി. പരീക്ഷയോ മറ്റ് പരീക്ഷയോ എഴുതാനില്ലായിരുന്നു. ആ അരണ്ട വെട്ടത്തിലും പുസ്തകങ്ങൾ വായിക്കാൻ തത്രപ്പെടുന്ന എന്റെ പിതാവായിരുന്നു എട്ടാം വയസ്സിൽ പുസ്തകങ്ങൾ വായിക്കാൻ എന്നെ പ്രചോദിപ്പിച്ചത്.
  
  ഇപ്പോൾ ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ വെറുതെ ഇരിക്കേണ്ട അവസ്ഥ വന്ന് ചേർന്നിരിക്കുന്നു, അത് ഒരു ദിവസമല്ല, 21 ദിവസം. ഈ നിഷ്ക്രിയതയുടെ  ദിനങ്ങൾ  പ്രയോജനപ്പെടുത്താൻ  ഒരേ ഒരു വഴി വായന മാത്രമാണ്. പക്ഷേ നമ്മുടെ യുവത വായനയിൽ നിന്നും എത്രയോ അകലെയാണ് എന്ന് കാണുമ്പോൾ അന്തം വിട്ട് പോകുന്നു. എത്ര പറഞ്ഞ് കൊടുത്താലും  അവരുടെ താല്പര്യം മൊബൈലിലും  വാട്ട്സപ്പ് തമാശകളിലും മാത്രം  ഒതുങ്ങി കഴിയുമ്പോൾ  വായന മരിച്ചുവോ എന്ന് തന്നെ തോന്നി പോകുകയാണ്
ഞങ്ങളുടെ തലമുറ  വായനയുടെ പ്രയോജനം സിദ്ധിച്ചവരാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുസ്തകങ്ങളും വായനയും ഒഴിച്ച് കൂടാത്തതായിരുന്നല്ലോ.
 സഹപാഠികളോടായാലും കാമുകിയോടായാലും കൂട്ടുകാരോടായാലും ഗുരുനാഥന്മാരോടായാലും  ആരോടായാലും  ചർച്ചകളും പരാമർശങ്ങളും  ഉദാഹരണങ്ങൾ എടുത്ത് കാട്ടലും  പുസ്തക സംബന്ധമായി മാത്രമായിരുന്നു.  ആ നല്ല കാലം ഇങ്ങിനി വരാതെ വണ്ണം      മറഞ്ഞ് പോയോ!

No comments:

Post a Comment