Sunday, March 15, 2020

കൊറോണ ഭീതി

കോവിഡ് 19 (കൊറോണാ)  രോഗത്തിനെതിരെ  ജാഗ്രത അത്യന്താപേക്ഷിതമാണ്. സമ്മതിച്ചു. പക്ഷേ  ഏതൊരു ഭയവും അതിര് കടക്കുമ്പോൾ  അത് ഉപദ്രവകരമായി മാറും.
 പഠനവും അതോടൊപ്പം ജോലിയും സ്ക്മീൽ  അയാളുടെ മകൻ വിദേശത്തായിരുന്നു. ആനാട്ടിൽ കൊറോണാ പടർന്ന് പിടിച്ചപ്പോൾ മകൻ  നാട്ടിലേക്ക് തിരിച്ച് വന്നു. എയർ പോർട്ടിൽ നിന്നും വീട്ടിലെത്തിയത് രാത്രിയിൽ പിറ്റേന്ന് രാവിലെ തന്നെ സർക്കാർ അംഗീകൃത മെഡിക്കൽ കോളേജിൽ  പോയി വിവരം പറഞ്ഞു പരിശോധനക്ക് വിധേയനായി. മറ്റ് അസുഖങ്ങൾ ഇല്ലാത്തതിനാൽ രക്ത പരിശോധനാ ഫലം വരുന്നത് വരെ  ആശുപത്രി അധികൃതർ അവനെ വീട്ടിൽ പോകാൻ പറഞ്ഞ് വിട്ടു. കൂട്ടത്തിൽ ആരുമായും ഇടപഴകാതെ  ഒരു നിശ്ചിത അവധി വരെ കഴിയാൻ  നിർദ്ദേശവും കൊടുത്ത് വിട്ടു. പയ്യൻ വീട്ടിൽ കഴിഞ്ഞ് വന്നു. ഇതിനിടതിൽ ഈ വാർത്ത പുറത്ത് വന്നു. പിതാവ് സ്കൂട്ടറിൽ അഞ്ച് നേരവും പള്ളിയിൽ നമസ്കാരത്തിനായി പോകും. വാർത്ത പുറത്ത് വന്നതിന് ശേഷം പലരും  അയാളെ ഒഴിഞ്ഞ് വെച്ചു. അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ  “സാറേ! മകൻ വരുന്നതിന് മുമ്പ് ഞാൻ സ്കൂട്ടറിൽ പോകുമ്പോൽ പലരും ലിഫ്റ്റിനായി കൈ കാണിക്കും, ഞാൻ വണ്ടി നിർത്തും അവരെ കയറ്റി കൊണ്ട് പോകും. ഇപ്പോൾ മകൻ വിദേശത്ത് നിന്നും വന്നതിന് ശേഷം എന്റെ പുറകിൽ  യാത്ര ചെയ്യാൻ സാധാരണ കൈ കാണിക്കുന്ന വരിൽ പലരും തയാറില്ല., എന്നെ ഒഴിഞ്ഞ് വെക്കുന്നു“ അൽപ്പം കൂടി കടന്ന് പറഞ്ഞാൽ  ആരോ അയാളോട് “പള്ളിയിൽ വരരുതെന്നും വീട്ടിൽ നമസ്കരിച്ചാൽ മതിയെന്നും കൂടി പറഞ്ഞ് കളഞ്ഞു. അയാൾക്കത് വലിയ മനപ്രയാസത്തിനിടയാക്കി.
കാര്യം ശരിയാണ്. സൂക്ഷമത രോഗ വ്യാപനത്തിനെതിരെ കർശനമായി ഉണ്ടാകണം. അത് സമൂഹത്തിനാവശ്യവുമാണ്. ഇത് തിരിച്ചറിഞ്ഞ് അയാൾ സ്വയം ഒഴിഞ്ഞ് മാറേണ്ടതുമാണ്. പക്ഷേ  ഒരാളുടെ മുഖത്ത് നോക്കി, “നീ ഇനി പള്ളിയിൽ വരരുത്“ എന്നൊക്കെ പറയുന്നതിന് പകരം നയത്തിൽ  ഒരു മയത്തിൽ കാര്യം പറയാം. നാം ആരോടെങ്കിലും അയാൾക്ക് പ്രയാസം ഉണ്ടാകുന്ന കാര്യങ്ങൾ പറയുമ്പോൾ അയാളുടെ മനപ്രയാസം കൂടി കണക്കിലെടുത്ത് വേണം സംസാരിക്കാൻ. അയാളുടെ മകന് എയിഡ്സോ സിഫിലീസോ ഗുണേറിയായോ അതേ പോലുള്ള നാണക്കേടുണ്ടാകുന്ന രോഗങ്ങളോ ഒന്നുമല്ല, അത് കൊണ്ട് തന്നെ അയാൾ നാണിക്കേണ്ടതുമല്ല, എന്നാൽ മറ്റുള്ളവർക്ക് വൈറസ് പകരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്,  ഈ രീതിയിൽ കാര്യം അയാളുടെ മുമ്പിൽ അവതരിപ്പിക്കാം.
ഈ സംഭവത്തിന്റെ രണ്ടാം ഭാഗം രസകരമാണ്. മകന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിസൽറ്റ് വന്ന ദിവസം അയാൾ  പള്ളി വാതിൽക്കൽ നിന്നു  പരിചയക്കാരോടെല്ലാം തിടുക്കത്തോടെ പറഞ്ഞു, മകന്റെ റിസൽറ്റ് വന്ന്, കുഴപ്പമൊന്നുമില്ല. എന്താണ് കാര്യമെന്നറിയാതെ പലരും പകച്ചു, എന്ത് രോഗം? എന്ത് റിസൽട്ട്...കാര്യം അറിയാത്ത പലരും മിഴിച്ച് നിന്നു.
അയാളുടെ മനസ്സിൽ എത്രമാതം പ്രയാസവും ദുഖവും സംഘർഷവും ഉണ്ടായിരുന്നുവെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
കൊറോണായുടെ ആദ്യ ദിവസ്ങ്ങളിൽ ഉണ്ടായ ഈ സംഭവം ഇപ്പോൾ പറയാൻ കാരണം ഇന്നത്തെ ഒരു പത്ര വാർത്തയാണ്. ആക്സിഡന്റിൽ മരിച്ച ഒരാളുടെ മൃതദേഹം അയാളുടെ അന്ത്യാഭിലാഷം  കണക്കിലെടുത്ത് വീട്ടിൽ സംസ്കരിക്കാൻ ആംബുലൻസിൽ കൊണ്ട് വന്നത് കൊറോണാ ഭയത്താൽ അയൽ വാസികൾ സമ്മതിച്ചില്ല.ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടും അവർ വഴങ്ങിയില്ല, അവസാനം കോഴിക്കോട് പൊതു ശ്മശാനത്തിൽ കൊണ്ട് പോയി സംസ്ക്കരിച്ചു.
രോഗ വ്യാപനം തടയേണ്ടത് ഏതൊരാളുടേയും കടമയാണ്. സർക്കാർ അപ്പോഴപ്പോൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ പൗരൻ ബാദ്ധ്യസ്തനുമാണ്. അത് അവന്റെയും കൂടി സുരക്ഷക്ക് അത്യാവശ്യമാണെന്ന ബോധവും ഉണ്ടാകണം, പക്ഷേ....
സൂക്ഷമത കൂടി കൂടി ഓവറാക്കരുത്.പരിഭ്രമം അധികരിച്ച്  കൊറോണാക്ക് പകരം മാനസിക രോഗമായി മാറും.

No comments:

Post a Comment