Wednesday, March 11, 2020

കറുത്ത പെണ്ണിനെ കാണുമ്പോൾ........

എന്റെ കൂടെ കുഞ്ഞ് പ്രായത്തിൽ കളിച്ച് വളർന്ന ഹബുസാ ബീവിക്ക് കറുപ്പ് നിറമായിരുന്നു.
അവളെ കാണുമ്പോൾ ഞാൻ എന്റെ ഉമ്മയോട് കരഞ്ഞ് പറയും.“ഈ കറുത്ത പെണ്ണിനെ കാണൂമ്പോ.....എനിക്ക് കരയാൻ മുട്ടുന്നേ....“
അവളുടെ ഉമ്മയും  എന്റെ ഉമ്മയും  എന്റെ ഈ കരച്ചിൽ കണ്ട് പൊട്ടി ചിരിക്കുമായിരുന്നു.
 കുഞ്ഞുന്നാളിൽ എന്ത് കൊണ്ടാണ് കറുത്തവരെ ഭയന്നിരുന്നതെന്ന് എനിക്കറിയില്ലാ, ഒരു പക്ഷേ കുഞ്ഞുന്നാളിൽ കറുത്ത നിറമുള്ള ആരോ എന്നെ ഭയപ്പെടുത്തിയിരിക്കാം. പക്ഷേ  പിൽ കാലത്ത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം കറുത്തവരായിരുന്നു, അവരോട് എനിക്ക് ഏറ്റവും സ്നേഹവുമുണ്ടായിരുന്നു.
ഹബുസാ ബീവി എന്നെ “വെള്ള പാറ്റാ“ എന്ന് വിളിച്ച് കളിയാക്കും.  വീടിനടുത്തുള്ള  മണൽ നിറഞ്ഞ മൈതാനത്ത്  ഞങ്ങൾ ആണും പെണ്ണും കൊച്ച് കുട്ടികൾ പരസ്പരം കളിയാക്കിയും തമാശകൾ പറഞ്ഞും അടിച്ച് കളിച്ച് വളർന്ന കാലത്തെ പറ്റി ഓർമ്മിക്കുമ്പോൾ പട്ടിണി ആയിരുന്നെങ്കിലും ആ കാലം  എന്നും നില നിന്നിരുന്നെങ്കിൽ എന്ന് മോഹിച്ച്  പോകുമായിരുന്നു.
 എന്ത് സമ്പൽ സമൃദ്ധി പിന്നീടുണ്ടായാലും ബാല്യകാലത്തിന്റെ വില  അതിനേക്കാളും എതയോ ഉയരത്തിലാണ്.
കാറ്റും മഴയും മഞ്ഞും വെയിലും  മാറി മാറി പല തവണകൾ  വന്ന് പോയപ്പോൾ എല്ലാവരും പലയിടങ്ങളിലേക്ക് പറിച്ച് നടപ്പെട്ടു. ഹബുസാബി വിവാഹിതയായി കുടുംബമായി പുന്നപ്രയിലെവിടെയോ താമസമായി.  എന്റെ യാത്രകളിലെപ്പോഴോ  ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി  ഞാൻ ആലപ്പുഴയിലെത്തി. അന്ന് ഞാൻ കോടതിയിൽ ജോലിയിലാണ്.. ഹബുസാബിയുടെ സഹോദരനെ അവിടെ വെച്ച് കണ്ടപ്പോൾ അവളെ പറ്റി ഞാൻ ചോദിച്ചു.
“ ദാ! നോക്ക് ആ തൂണിന്റെ അരികിൽ നിങ്ങളെയും നോക്കി നിൽക്കുന്നതാരാണെന്ന്....“
ഞാൻ നോക്കി, ആ പഴയ കുഞ്ഞ് പെണ്ണിനെ, പകരം കണ്ടത് കുട്ടിത്തമെല്ലാം വിട്ട് പോയ് ഒരു പാകത വന്ന സ്ത്രീ അവിടെ നിന്ന് എന്നെ  ഭയ ബഹുമാനത്തോടെ നോക്കുന്നു.എന്നെ കാണാനും സംസാരിക്കാനും  ഉള്ള വെമ്പലും  എന്നാൽ ഞാൻ അവഗണിക്കുമോ എന്ന ശങ്കയും ആ മുഖത്ത് മാറി മാറി വരുന്നത് ഞാൻ തിരിച്ചറിഞ്ഞു.
ചെറിയ സൗഹൃദം പോലും വിലയുള്ളതായി കാണുന്നവനാണ് ഞാനെന്നത് പാവം അവൾക്കറിയില്ലല്ലോ.
 ഞാൻ അവളുടെ അടുത്തെക്ക് ഓടി ചെന്നു.  ഒരുമിച്ച്  വളർന്നവരും പരിചയക്കാരുമായ സ്ത്രീകൾ നാല് ചുറ്റും നിൽപ്പുണ്ട്. അവരെല്ലാം കേൾക്കെ ഞാൻ പറഞ്ഞു.
“ഈ കറുത്ത പെണ്ണിനെ കാണുമ്പോ എനിക്ക് കരയാൻ മുട്ടുന്നേ...“
എല്ലാവരും പൊട്ടി ചിരിച്ചു. ഉടനെ ഹബുസാബി വിളിച്ചു“എടാ വെള്ള പാറ്റാ...“
പെട്ടെന്ന് അവളുടെ മുഖത്ത് ആശങ്കകളുടെ നിഴൽ പരന്നു.“ ഞാൻ ഇപ്പോൾ അങ്ങിനെ വിളിക്കുന്നതിൽ  നിനക്ക് ഇഷ്ടക്കേടുണ്ടോ? കാരണം  നീ ഇപ്പോൾ വലിയ ഉദ്യോഗസ്തനൊക്കെ ആയപ്പോ, ...ഇഷ്ടമാകുമോ?...“
ആ വാക്കുകൾ എന്റെ ഉള്ളിൽ തൊട്ടു, ഞാൻ പറഞ്ഞു “ എടീ കറുമ്പീ, നീ അത് വിളിച്ചില്ലായിരുന്നെങ്കിൽ  നിന്റെ തലക്കിട്ട് ഞാൻ കിഴുക്കിയേനെ..ഒന്ന് കൂടി വിളിക്കെന്നെ, വെള്ള പാറ്റാ എന്ന്..“
പിന്നീട് ഞങ്ങൾ എല്ലാവരും ചേർന്നു പഴയ കാര്യങ്ങൾ പറഞ്ഞ് സന്തോഷമായി  കുറേ സമയം ചെലവഴിച്ചു. പിരിയാൻ  നേരം ഹബുസാബി എന്നോട് ചോദിച്ചു, “ഇനി ആലപ്പുഴ വരുമ്പോൾ  എന്റെ വീട്ടിൽ വരുമോ?“
“തീർച്ചയായും“ ഞാൻ അവൾക്ക് വാക്ക് കൊടുത്തു.
പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ പല തിരക്കിലും സംഘർഷത്തിലും പെട്ട് എനിക്ക് ആ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല.
അന്ന് യാത്ര പറഞ്ഞ് പിരിയുന്ന നേരം  ആഡിറ്റോറിയത്തിന്റെ വാതിൽക്കൽ ചെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ  കറുത്ത മുഖത്ത്  വെളുത്ത പല്ലിന്റെ പ്രകാശം പരത്തുന്ന  വെൺ നിലാ ചിരിയുമായി അവൾ എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു. പിന്നെ ഒരിക്കലും എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല.
  കുറേ കാലങ്ങൾക്ക് ശേഷം  മറ്റൊരു കല്യാണ വീട്ടിൽ വെച്ച്  അവളുടെ ഇളയ സഹോദരനെ കണ്ടു. അവൻ പറഞ്ഞു,
“ഹബുസാബി മരിച്ച് പോയി, ഹൃദയ സംബന്ധമായ രോഗമായിരുന്നു“
അവന്റെ മൂത്ത സഹോദരനും ഇളയ സഹോദരനും മരിച്ചതും അതേ രോഗത്താൽ തന്നെയാണത്രേ!
 അവസാനമായി അവളെ കണ്ടതും പിരിയാൻ നേരം എന്നെ നോക്കി നിന്നതും മനസ്സിലേക്ക് ഓടി വന്നപ്പോൾ വല്ലാതെ തേങ്ങിപ്പോയി.
ഞങ്ങൾ കളിച്ച് വളർന്ന ആ മൈതാനം ഇന്നില്ല, നാലു ചുറ്റുമുണ്ടായിരുന്ന ചെറ്റക്കുടിലുകൾ മണി മാളികകളായിരിക്കുന്നു.ഹബുസാബീയും പോയി .      അന്ന് ബാല്യത്തിൽ കൂട്ടുകാരായിരുന്നവരിൽ  ജീവിച്ചിരിക്കുന്നവർ പലയിടങ്ങളിലായി അവരവരുടെ കുടുംബവുമായി കഴിയുന്നു. തിരക്കൊഴിയുന്ന നേരം ഞാൻ ആലപ്പുഴയിലെത്തി  എല്ലാവരെയും അന്വേഷിക്കും, ചിലരെ കണ്ടെത്തും ചിലരെ പറ്റി പിന്നെയും അന്വേഷണം തുടർന്ന് കൊണ്ടേ ഇരിക്കും.
ആലപ്പുഴയിലെ ചൊരി മണലിൽ എവിടെയോ അജ്ഞാതമായ ഒരു കുഴി മാടത്തിൽ ഹബുസാബി നിത്യ നിദ്രയിലാണ്. എങ്കിലും എന്നെ കണ്ടാൽ അവൾ വിളിക്കുമായിരിക്കും “വെള്ള പാറ്റാ“ എന്ന്
 കഴിഞ്ഞ ദിവസം ആലപ്പുഴ  പുന്നപ്രയിലെ തീര പ്രദേശ നിരത്തിലൂടെ ഇരു വശത്തുമുള്ള വെള്ള മണൽ പരപ്പുകൾ നോക്കി യാത്ര ചെയ്യുമ്പോൽ ഹബുസാബിയുടെ ഓർമ്മ മനസ്സിൽ വന്നു. വിവാഹം കഴിഞ്ഞ് അവൾ ഇവിടെയാണല്ലോ താമസിച്ചിരുന്നത്
അപ്പോൾ “ ഈ കറുത്ത പെണ്ണിനെ കാണുമ്പോ എനിക്ക് കരയാൻ മുട്ടുന്നേ...“ എന്ന് പറഞ്ഞ് കരയാൻ എന്റെ ഉള്ളിൽ  വല്ലാതെ കൊതി തോന്നി.

1 comment:

  1. ബാലും ഒരിക്കലും തിരിച്ചു കിട്ടില്ല എങ്കിലും വെറുതേ നമ്മൾ മേ) ഹിച്ച്‌ പോകും

    ReplyDelete