Friday, December 28, 2018

ഇഡ്ഡിലി കുട്ടിയുടെ കൂടുമാറ്റം

ഞങ്ങൾ അയാളെ ഇഡിലി കുട്ടി എന്നാണ് വിളിച്ചിരുന്നത്.  ആ വിളിപ്പേരിന്റെ പൂർവ കഥ എന്താണെന്നറിയില്ല. . വെറും നിരുപദ്രവി ആയിരുന്ന  കഥാപുരുഷൻ  സമയം  ചെലവഴിക്കുന്നത് സ്ത്രീ നിരീക്ഷണത്തിലൂടെയാണ്. അതായത്  റോഡിൽ കൂടി പോകുന്ന  ഏതൊരു സ്ത്രീയുടെയും പുറകെ  ആ ചലന സൗന്ദര്യം വീക്ഷിച്ച്  പതുക്കെ പോകും. കുറേ ദൂരം നടന്നിട്ട് തിരികെ വരും, ഉടനെ തന്നെ അടുത്ത  ഒരെണ്ണത്തിനെ കണ്ടാൽ അതിന്റെ പുറകെ ഗമിക്കും. ഇതാണ് അദ്ദേഹത്തിന്റെ സമയം പോക്കൽ പരിപാടി. അങ്ങിനെ ഇരിക്കെ ഞങ്ങൾ  കൂട്ടുകാർ ഒരു ദിവസം റോഡരുകിലെ പീടിക വരാന്തയിൽ വട്ടം കൂടിയിരുന്ന്  സംസാരിക്കുമ്പോൾ ഇഡിലി കുട്ടി ഒരെണ്ണത്തിന് അകമ്പടി സേവിച്ച്  കിഴക്കോട്ട് വെച്ചടിക്കുന്നത് കണ്ടു. അപ്പോൾ പടിഞ്ഞാറ് നിന്ന്  മറ്റൊരെണ്ണം നടന്ന് വരുന്നു. ഞങ്ങളുടെ മുമ്പിലെത്തിയപ്പോൾ രണ്ടെണ്ണവും പരസ്പരം കടന്ന് പോയി. പാവം ഇഡ്ഡിലി കുട്ടി  ആകെ കുഴക്കിലായി. അയാൾ രണ്ടെണ്ണത്തിനെയും സൂക്ഷമ നിരീക്ഷണം നടത്തി ; എന്നിട്ടും ഒരു തീരുമാനത്തിലെത്താൻ സാധിക്കാത്തതിനാൽ  പോക്കറ്റിൽ നിന്നും ഒരു നാണയം എടുത്ത് പൊക്കി ഇട്ട്  തലയോ പുലിയോ  നോക്കി തീരുമാനം എടുക്കുന്നതും അവസാനം കിഴക്ക് നിന്നും വന്നതിന്റെ പുറകെ വെച്ചടിച്ച് പോകുന്നതുമാണ് പിന്നെ ഞങ്ങൾ കണ്ടത്.

ഇപ്പോൾ ഈ കഥ  ഓർമ്മിക്കാൻ കാരണം  ആ മുന്നണിയിൽ നിന്നും ഈ മുന്നണിയിലേക്കും  ഈ മുന്നണിയിൽ നിന്നും ആ മുന്നണിയിലേക്കും തരാതരം    നോക്കി  പുറകെ കൂടി നടക്കുന്ന ചില ഇഡിലി കുട്ടികളെ  കണ്ടത് കൊണ്ടാണ്.

No comments:

Post a Comment