Friday, December 21, 2018

തന്റേതല്ലാത്ത കാരണത്താൽ.......

“തന്റേതല്ലാത്ത കാരണത്താൽ  വിവാഹ മോചനം ചെയ്യപ്പെട്ട....“

ഈ വാചകം പത്രങ്ങളിലെ  വിവാഹ പരസ്യ കാളത്തിൽ കാണപ്പെടുമ്പോൾ  വാചകത്തിന്റെ അഗാധതയിലേക്ക് സാധാരണയായി പോകാറില്ലായിരുന്നു. എന്നാൽ  കഴിഞ്ഞ ദിവസം  ദാമ്പത്യ ബന്ധ  കേസുകളിൽ ചിലതിന് സാക്ഷ്യം വഹിക്കേണ്ടി വന്നപ്പോൾ  തന്റേതല്ലാത്ത കാരണങ്ങളുടെ  വേദന ഉളവാക്കുന്ന കാഠിന്യം മനസിലാക്കേണ്ടി വന്നു.

വിവാഹ മോചന ഉടമ്പടിയിൽ ഒപ്പിടുമ്പോൾ  ആ പെൺകുട്ടിയുടെ കണ്ണിൽ നിന്നും അക്ഷരാർത്ഥത്തിൽ തന്നെ  ആലിപ്പഴം പോലെ കണ്ണീർ താഴെ  വീണുകൊണ്ടിരുന്നു. നോട്ടറി അഭിഭാഷകന്റെയും  കണ്ട് നിന്ന മറ്റുള്ളവരുടെയും മനസിനെ പിടിച്ചുലക്കുന്ന കാഴ്ചയായിരുന്നു അത്. ഇരു ഭാഗക്കാരുടെ പരസ്പര സമ്മത പ്രകാരമുള്ള വിവാഹ മോചനമായിരുന്നത്. അവൾ വളരെ മെലിഞ്ഞ് ഒട്ടും ആകർഷണീയത  ഇല്ലാത്ത ഒരുവളായിരുന്നു.  എന്ത് പറഞ്ഞാലും  ഒട്ടും പ്രതികരണ ശേഷി ഇല്ലാതെ മൗനം  പൂണ്ടിരിക്കുന്ന പ്രകൃതവും ഉണ്ടവൾക്ക്  . കേവലം ദിവസങ്ങൾ  മാത്രം നില നിന്ന വിവാഹ ബന്ധം.  അത് കഴിഞ്ഞ് പരസ്പരം വേർ പിരിഞ്ഞ് 3 കൊല്ലമായി അകന്ന് കഴിയുകയുമാണ്. ആദ്യമെല്ലാം  അവളുടെ ബന്ധുക്കൾ  വിവാഹ മോചനത്തിന്  എതിര് നിന്നെങ്കിലും അയാൾ കോടതിയിൽ  പോയാൽ അതിനെ നേരിടാൻ തക്ക  മനോബലമില്ലവൾക്കെന്ന് ഏറ്റവും അറിയാമായിരുന്നത്  ഉറ്റവർക്കായിരുന്നു. പരസ്പര ധാരണ പ്രകാരമുള്ള  ജീവനാശം വാങ്ങി പിരിയുന്നതാണ് അവൾക്ക് ഉത്തമമെന്ന് അവർ തിരിച്ചറിഞ്ഞു.കാര്യം അവളോട് പറഞ്ഞപ്പോൾ “അയാൾക്ക് വേണ്ടെങ്കിൽ ഞാനെന്ത് ചെയ്യാനാണ്“  എന്ന് പതുക്കെ പറഞ്ഞുവത്രേ!.മറ്റ് പരിഹാരമൊന്നുമില്ലാത്തിടത്ത്  വലിഞ്ഞ് കയറി കഴിയുന്നതിനേക്കാളും വിവാഹ മോചനമാണ് നല്ലതെന്ന് ആ പാവം കരുതി കാണും. ഇതെല്ലാമാണെങ്കിൽ തന്നെയും മോചന കരാറിൽ ഒപ്പിടുമ്പോൾ സ്വന്തം  നിസ്സഹായാവസ്ഥ ഓർത്ത്  അവളുടെ മനസ്സ്  നീറിയതായിരിക്കണം കണ്ണിൽ നിന്നും ആലിപ്പഴം പൊലിഞ്ഞത്. അവളങ്ങനെ ആയത്  അവളുടെ കുഴപ്പം കൊണ്ടല്ലായിരുന്നല്ലോ.

മറ്റൊരു കേസിൽ ഒഴിവാക്കപ്പെട്ടത്  പുരുഷനായിരുന്നു. ദാമ്പത്യ ബന്ധം തുടർന്ന് ഒരു കുട്ടിയും ജനിച്ചതിന് ശേഷം കുറേ നാൾ കഴിഞ്ഞ് അയാൾക്ക് പാർക്കിൻസൻ രോഗം പിടി പെട്ട്, നേരെ നിൽക്കാൻ പോലും കഴിയാതായി. ചികിൽസിച്ച് ഭേദമാക്കാൻ കഴിയില്ല എന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ഭാര്യ കുട്ടിയെയും എടുത്ത് തടി സലാമത്താക്കി സ്വന്തം നാട്ടിലേക്ക് പോയി. പിന്നീട്       ആധികാരമായ വഴിയിലൂടെ    വിവാഹ മോചനത്തിന്റെ ആവശ്യമാണ് പുറകെ വന്നത്. എതിർത്ത് നിന്ന് കോടതിയിൽ പോയി കേസിൽ ഇനി ജയം ഉണ്ടായാൽ തന്നെ ആ ബന്ധം നരകമായിരിക്കുമല്ലോ എന്ന് അയാൾ കരുതി  സമ്മതിക്കാതെ മറ്റെന്ത് വഴി എന്ന് അയാൾ ചിന്തിച്ച് കാണും. അയാളുടെ ദു:ഖം  മനസിലായി വന്നപ്പോൾ  മനസിലേക്ക് കടന്ന് വന്ന ചിന്ത രോഗം അയാൾ  ആഗ്രഹിച്ച് വന്നതല്ലായിരുന്നല്ലോ എന്നായിരുന്നു. തന്റേതല്ലാത്ത കാരണത്താൽ അയാളും വിവാഹ മോചനം ചെയ്യപ്പെടും.

സ്വാർത്ഥത കൂടുകയും    ഇണയുടെ മാനസിക പ്രയാസവും ദു:ഖവും അപമാനവും  മനസിലാക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അവരെ നിഷ്ക്കരുണം ഉപേക്ഷിക്കാൻ  മനുഷ്യർ ഒരുമ്പെടുന്നത്.

2 comments: