Tuesday, December 18, 2018

സിനിമയും കുറേ ഓർമ്മകളും

 സിനിമ  ബാല്യത്തിൽ എനിക്ക്  ഹരമായിരുന്നു

തിരിച്ചറിവ് ഉണ്ടായിട്ടില്ലാത്ത പ്രായത്തിൽ  ഞാൻ ധരിച്ച് വെച്ചിരുന്നത്  സ്ക്രീനിൽ വരുന്നവർ  ജീവനുള്ളവരാ ണെന്നായിരുന്നു. പ്രേം നസീറായിരുന്നു എന്റെ പ്രിയ നായകൻ. നസീറിനെ പറ്റി എന്തെങ്കിലും മോശമായി പറയുന്നത് ഞാൻ ഒട്ടും സഹിക്കുമായിരുന്നില്ല. ആലപ്പുഴ വട്ടപ്പള്ളിയിലെ മസ്ജിദിൽ ഓതി കൊണ്ടിരുന്നപ്പോൾ   സിനിമാ കഥ പറയുകയായിരുന്നല്ലോ ഞങ്ങളുടെ ഹോബി. കിതാബിലേക്ക് മുഖം താഴ്ത്തി  ഞങ്ങൾ പരസ്പരം കഥകൾ പറഞ്ഞു.  ദൂരെ നിന്ന് നിരീക്ഷിക്കുന്ന ഉസ്താദ് ഞങ്ങളുടെ ചുണ്ടുകൾ അനങ്ങുന്നത്  കണ്ട് അവന്മാർ  ആഞ്ഞ് പഠിക്കുകയാണെന്ന്  ധരിച്ചു. തടിയൻ ഷുക്കൂറും അലിക്കോയിക്കായുടെ മകൻ  മമ്മായും ഞാനുമായിരുന്നു കമ്പനി.
സ്ക്രീനിലെ രൂപങ്ങൾ  വെറും പോട്ടങ്ങളാണെന്നും  ജീവനില്ലാത്തതാണെന്നുമുള്ള തടിയന്റെ വാദഗതി  എനിക്കെങ്ങിനെ സമ്മതിക്കാനൊക്കും.  എന്റെ നസീർ വെറും പോട്ടമോ? നീ പോടാ തടിയാ....ഞാൻ തർക്കിച്ചു.
അങ്ങിനെയിരിക്കവേ  തടിയൻ ഷുക്കൂറിന്റെ വാദഗതി ശരിയാണെന്ന് തെളിയിക്കുന്ന തെളിവ്  അന്ന് ഉണ്ടായി.  ആലപ്പുഴയിലെ തീയേറ്ററുകളായ ശീമാട്ടിയിലും കോസ്റ്റലിലും നസീറിന്റെ രണ്ട് സിനിമകൾ ഒരുമിച്ച് വന്നു.
തടിയൻ ആർത്ത് വിളീച്ച് എന്നെ കളിയാക്കി. ഒരേ സമയം രണ്ട് തീയേറ്ററിലും കൂടി നസീർ എങ്ങിനെ അഭിനയിക്കും.  “പോട്ടമാണെടാ വെറും പോട്ടം നിന്റെ നസീർ വെറും പോട്ടം“  എനിക്ക് സഹിക്കാനാവാത്ത ദു:ഖം വന്നു. സിനിമാ നടനവും  അതിന്റെ അണിയറകളും ഒന്നുമറിയാതെ സ്ക്രീനിൽ  കാണുന്നത് സത്യമെന്ന് ധരിക്കുന്ന ആ പ്രായത്തിൽ  ഒന്നും മറുപടി പറയാനാവാതെ ഞാൻ മിഴിച്ച് നിന്നു. പക്ഷേ ആ സത്യം പുറത്ത് കൊണ്ട് വന്ന തടിയൻ ഷുക്കൂറിനോട് എനിക്ക് അടക്കാനാവാത്ത പക ഉണ്ടായി. നേരിൽ അവനെ ഒന്നും ചെയ്യാനൊക്കില്ല,  തടിയൻ എന്റെ മുകളിൽ മറിഞ്ഞ് വീണാൽ  ഞാൻ മയ്യത്താകും. എങ്കിലും പക ഒടുങ്ങിയില്ല.  അങ്ങിനെയിരിക്കവേ തടിയൻ പള്ളിയിൽ നമസ്കരിക്കുന്നത് ഞാൻ കണ്ടു. അവൻ സുജൂദിൽ (സാംഷ്ടാംഗ നമസ്കാരത്തിനായി നെറ്റി തറയിൽ മുട്ടിച്ച്  പ്രാർത്ഥിക്കുക) എത്തിയപ്പോൾ ഞാൻ പുറകിൽ കൂടി ചെന്ന് അവന്റെ മുതുകിൽ ആഞ്ഞൊരു ഇടി കൊടുത്തു. നമസ്കാരത്തിൽ എന്ത് സംഭവിച്ചാലും നമസ്കരിക്കുന്ന ആൾ പ്രതികരിക്കില്ല എന്നെനിക്കറിയാമായിരുന്നല്ലോ. ഇടി കൊടുത്ത ശേഷം ഞാൻ പാഞ്ഞ് കളഞ്ഞു. നമസ്കാരം പൂർത്തിയാക്കി കഴിഞ്ഞ് സംഹാര രുദ്രനായി വരുന്ന തടിയൻ എന്നെ പഞ്ഞിക്കിടുമെന്ന് എനിക്കറിയാമായിരുന്നു.
കുറേ ദിവസം  അവന്റെ മുമ്പിൽ പെടാതെ  ഞാൻ മുൻ കരുതൽ എടുത്തു. അവൻ എന്നെ അടിക്കാൻ  എന്റെ അടുത്ത് വരുമ്പോൾ  ഞാൻ ഉസ്താദിന്റെ അടുത്ത് പോയി നിൽക്കും. അവൻ തിരികെ പോകും. പിന്നെ കുറേ ദിവസങ്ങൾ കഴിഞ്ഞ് അവൻ അത് മറന്നു.  അവന് എന്റെ കമ്പനി വേണമായിരുന്നു. ഞങ്ങൾ കൗമാരത്തിലെത്തിയപ്പോഴും അവനായിരുന്നു എന്റെ കൂട്ട്. കമ്പി വാദ്യമായ ബുൾ ബുൾ  ഞാനും അവനും ഒരുമിച്ച് പഠിച്ചു. അവൻ ആ വാദ്യം നല്ലവണ്ണം വായിക്കുമായിരുന്നു.
കാലം കടന്ന് പോയപ്പോൾ മമ്മാ ആഫ്രിക്കയിലെവിടെയോ പോയെന്നാരോ പറഞ്ഞു.  തടിയന് എക്സൈസിൽ  ജോലി കിട്ടി. അവൻ കൊച്ചിയിൽ സ്ഥിര താമസമാക്കി. പിന്നീട് മഞ്ഞ് വീഴുന്ന ഏതോ ഒരു  ഡിസംബറിൽ  മുല്ലക്കൽ ഉൽസവം കാണാൻ ആലപ്പുഴയിലെത്തിയ  എന്നോട് എന്റെ സ്നേഹിതൻ അബ്ദുൽ കാദർ  പറഞ്ഞു.  എടാ തടിയൻ മരിച്ച് പോയി..  ഞാൻ ഞെട്ടി പോയി. പള്ളുരുത്തിയിൽ നിന്നും വീട്ടിലെ ഫാൻ നന്നാക്കാൻ നടന്ന് പോയ അവൻ റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു. എനിക്ക് വിശ്വസിക്കാനായില്ല. എന്റെ തടിയൻ എന്റെ പ്രിയ   തടിയൻ അവൻ പോയി. വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ ഞാൻ പോയപ്പോൽ അവനും അന്ന് അവിടെ ഉണ്ടായിരുന്നു.  അത് അവസാന കാഴ്ചയായിരുന്നു. ഡിസമ്പറിൽ നാലഞ്ച്ച് ദിവസം ആലപ്പുഴയിൽ തങ്ങാറുള്ള ഞാൻ ആ തവണ ഒരു ദിവസം പോലും നിൽക്കാതെ തിരികെ പോയി.
എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മമ്മാ എവിടെ ആണാവോ?  തടിയന്റെ  കുട്ടികൾ വളർന്ന് കാണും. അവർക്കും കുട്ടികൾ ഉണ്ടായിരിക്കാം. അവർ ആരും എന്നെ അറിയില്ലല്ലോ. ഈ ഭൂമിയിലെ ബന്ധങ്ങൾ അങ്ങിനെയാണ്. ചെറുപ്പത്തിൽ ഇരു മെയ്യാണെങ്കിലും ഒറ്റ കരളായി കഴിയുന്ന പലരും  പിൽ കാലത്ത് എന്നെന്നേക്കുമായി പിരിയുന്നു. ചിലപ്പോൾ  ആ വേർപാടിന്റെ വേദന നമ്മെ വല്ലാതെ ദു:ഖിപ്പിക്കും. തടിയന്റെയും എന്റെ മറ്റ് കൂട്ടുകാരുടെയും വേർപാട് എനിക്ക് എന്നും വേദന തന്നെയാണ്.

3 comments:

  1. സിനിമ ഒരിക്കലും വല്ലാതെ ഇഷ്ടപ്പെട്ടിട്ടില്ല. കുഞ്ഞുന്നാളിൽ സിനിമ കാണാൻ തന്നെ പേടിയായിരുന്നു. സ്ക്രീനിൽ അടിപിടിയും മറ്റും വന്നാൽ ഞങ്ങൾ രണ്ടാളും (ഞാനും അനിയനും) കരച്ചിൽ തുടങ്ങും. ഞങ്ങളേയും കൊണ്ട് സിനിമയ്ക്ക് പോയാൽ അച്ഛനും അമ്മയ്ക്കും സിനിമകാണാൻ സാധിക്കില്ലായിരുന്നു. പിന്നെ ആറേഴു വയസ്സൊക്കെ ആയപ്പോൾ അവർ സിനിമയ്ക്ക് പോകാൻ വിളിച്ചാലും ഞങ്ങൾ പോകില്ല. ഞങ്ങളെ അടുത്ത വീട്ടിലോ അല്ലെങ്കിൽ വിട്ടിൽ തന്നെ പൂട്ടിയിട്ടോ പൊയ്ക്കോളാൻ പറയും. ഇപ്പോഴും തീയറ്ററിൽ സിനിമകാണാൻ പോകാറില്ല. ഭാര്യയ്ക്കും മകനും മറ്റുള്ളവർക്കും ഒക്കെ ടിക്കറ്റ് ഓഋൺലൈൻ ബുക്ക് ചെയ്തുകൊടൂക്കും. അവരോട് പോയികണ്ടോളാൻ പറയും. സ്ക്കൂൾ കോളേജ് കാലങ്ങളിൽ സിനിമകാണാൻ പോയിട്ടുള്ളത് വിനോദയാത്രയ്ക്ക് പോകുമ്പോൾ മാത്രം. അതും നിവർത്തിയില്ലാത്തതുകൊണ്ട് മാത്രം.

    ReplyDelete
  2. ഇത് ഒരു അതിശയ കാര്യമാണ്. സിനിമ എന്ന് പറഞ്ഞ് കേട്ടാൽ ചാടിവീഴുന്ന ബാല്യങ്ങളൂടെ ലോകത്ത് കുട്ടികളെ ഒളിച്ച് മാതാപിതാക്കൾ സിനിമാ കാണാൻ പോകുന്ന ഈ ലോകത്ത് ഇത് അതിശയ വാർത്ത തന്നെ.ജനം പലവിധം ഈ ഉലകിൽ

    ReplyDelete
    Replies
    1. മുപ്പത്തിയെട്ട് വർഷം മുൻപത്തെ കാര്യം അല്ലെ ഷെരീഫ്സാർ. ഇപ്പോൾ അങ്ങനെയുള്ള കുട്ടികൾ ഉണ്ടാകുമോ? സംശയമാണ്. പത്തുവയസ്സുള്ള എന്റെ മകൻ തന്നെ സിനിമാപ്രാന്തൻ ആണ്.

      Delete