Saturday, October 1, 2016

പത്രക്കാരും ജഡ്ജും

പത്രക്കാർക്ക്  ജഡ്ജിന്റെ ചേംബറിലും സ്റ്റെനോയുടെ  റൂമിലും കയറി വാർത്ത ശേഖരിക്കാനുള്ള അനുവാദത്തിനായി നടത്തുന്ന സമരം കാണുമ്പോൾ  മനസിൽ പഴയ ഓർമ്മകൾ കടന്ന് വരുന്നു.
പിൽക്കാലത്ത് ഇതര സംസ്ഥാനങ്ങളിലെ ഹൈക്കോടതിയിൽ  വരെ ജസ്റ്റിസ് ആയി ജോലി നോക്കി ഇരുന്ന ഒരു ന്യായാധിപൻ കൊട്ടാരക്കരയിൽ  സബ് ജഡ്ജായി വന്നപ്പോൾ താമസിച്ചിരുന്നത്  ശിവ ക്ഷേത്രത്തിലേക്ക്  പോകുന്ന റോഡിന് സമീപം  ഇപ്പോൾ എം.എൽ.എ. ആയ ഐഷ പോറ്റി  താമസിക്കുന്ന വീടിലായിരുന്നു . അതിന് സമീപം താമസിച്ചിരുന്ന ഒരു  അദ്ധ്യാപകൻ  രാഷ്ട്രീയ സംബന്ധമായ കേസിലെ പ്രതിയായി.  സബ് ജഡ്ജിന് അസിസ്റ്റന്റ് സെഷൻസ് ജഡ്ജിന്റെ അധികാരം കൂടിയുണ്ട് .  കേസിൽ ചുമത്തപ്പെട്ട കുറ്റം നേരത്തെ പറഞ്ഞ  സബ് ജഡ്ജിന്റെ കോടതിയുടെ പരിധിയിൽ വരുന്നതായിരുന്നു. തന്റെ അയൽ വാസി    തന്റെ മുമ്പിൽ വിസ്തരിക്കുന്ന  ഒരു കേസിലെ പ്രതിയായി വന്നതിനാൽ ജഡ്ജ് ആ കേസ്  തന്റെ കോടതിയിൽ നിന്നും മാറ്റാൻ ഉയർന്ന കോടതിക്ക് കത്തയക്കുകയും  കേസ്  മറ്റൊരു കോടതിയിലേക്ക് മാറ്റ്പ്പെടുകയും ചെയ്തു.  അദ്ധ്യാപകൻ പിന്നീട് ആ കേസിൽ  വിചാരണ ദിവസങ്ങളിലെല്ലാം  വിദൂര സ്ഥലത്തുള്ള കോടതിയിൽ പോകേണ്ടി വന്നു.ചങ്ങനാശേരിക്കാരനായ  മറ്റൊരു ജഡ്ജ്  കോടതിയിൽ ചാർജെടുത്ത് കുറേ ദിവസങ്ങൾക്ക് ശേഷം  തന്റെ ഒരു ബാല്യകാല സുഹൃത്ത്  കൊട്ടാരക്കരയിൽ താമസമുണ്ടെന്നും അദ്ദേഹത്തെ കണ്ടെത്താൻ മാർഗമുണ്ടോ എന്നും എന്നോട് ആരാഞ്ഞു. പേരും വിലാസവും പറഞ്ഞപ്പോൾ  ആളെ എനിക്ക് മനസിലായി. ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു കക്ഷി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തുന്നതിന്  മുമ്പ്  ജഡ്ജ് പതുക്കെ എന്നോട് ചോദിച്ചു" അയാൾക്ക് ഈ കോടതിയിൽ കേസൊന്നുമില്ലല്ലോ?!"
പൊതുജനങ്ങൾ വെളിയിൽ നിന്ന് കാണുന്നത് പോലല്ല ഒരു ന്യായ്ധാപന്റെ ജീവിതം. അവർക്ക് എത്ര കനത്ത ശമ്പളം ലഭിക്കുന്നെങ്കിൽ  പോലും ജീവിതം ഒരു തുറന്ന ജെയിലിൽ എന്ന പോലെയാണ്. ഒരു അഭിഭാഷകന്റെ കാറിൽ അവർ കയറാൻ പാടില്ല. വക്കീലിന്റെ വീട് വാടകക്ക് എടുത്ത് താമസിക്കാൻ പാടില്ല . തന്റെ അധികാര പരിധിയിലുള്ള സ്ഥലത്തെ ആരുമായും ഉറ്റ സൗഹൃദം പുലർത്താൻ കഴിയില്ല.  എന്തിന് ഉള്ളിൽ അൽപ്പം കലാസ്വാദനം ഉള്ള ആളാണെങ്കിൽ പോലും  ഒരു ഗാനമേളയിൽ പോയി കേൾക്കാനോ  അമ്പലത്തിലെ ഉൽസവത്തിന് പോയി സാധാരണക്കാരനെ പോലെ മുണ്ട് മാടിക്കെട്ടി  കറങ്ങി നടക്കാനോ പാടില്ല. ഒരു ചായ കുടിക്കണമെങ്കിൽ  പ്യൂണിനെ  കൊണ്ട് വരുത്തി കുടിക്കാനേ കഴിയൂ, ചായക്കടയിൽ പോയി ഇരുന്ന് കഴിക്കാൻ സാധിക്കില്ല. ഉച്ചക്ക് ഊണ് വീട്ടിൽ നിന്നും കൊണ്ട് വന്നില്ലെങ്കിൽ നല്ല ഹോട്ടൽ തിരക്കി പോയി  ആഹാരം കഴിക്കാനും കഴിയില്ല. കോടതി ജീവനക്കാർക്ക്  ഉത്തരവുകൾ ഒപ്പിടുന്നതിന് പോലും റിപ്പോർട്ടിംഗ് ടൈം എന്നൊരു സമയത്ത് മാത്രമേ കഴിയൂ.. ചുരുക്കത്തിൽ ജീവനക്കാർക്ക് പോലും അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ  കഴിയില്ല.  ഇതെല്ലാം  ഒരു ന്യായാധിപൻ ഇതര ശുപാർശകൾക്ക് വശം വദനാകാതിരിക്കാൻ ജൂഡീഷ്യറിയിൽ  പാലിക്കുന്ന മാർഗരേഖകളാണ് .ഇനിയും പലതുമുണ്ടെങ്കിലും  വിസ്താര ഭയത്താൽ ഇവിടെ കുറിക്കുന്നില്ല. ജഡ്ജ്   വിധി ന്യായം കേട്ടെഴുത്ത് നൽകുന്നത്  പകർത്തി എഴുതുന്ന സ്റ്റനോഗ്രാഫറും(കോൺഫിടൻഷിയൽ അസ്സിസ്റ്റന്റ്) വിധി ന്യായം പുറത്ത് വരുന്നത് വരെ  അതിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കാൻ  ബാദ്ധ്യസ്തയായതിനാൽ പബ്ബ്ലിക്കുമായുള്ള   അടുപ്പം  കുറച്ചാണ് ജീവിക്കുന്നത്.
ഇത്രത്തോളം കർശനത പാലിക്കുന്ന ഒരു സംവിധാനത്തിലേക്ക്  വടിയും നീട്ടി പിടിച്ച് ചാനൽകാരും  പത്രക്കാരും കയറി ചെന്ന്  ജഡ്ജിന്റെ ചേമ്പറിൽ കയറണം സ്റ്റനോഗ്രാഫറെ കാണാൻ അനുവാദം വേണമെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കളക്ടറേയും തഹസിൽദാറെയും  പോലീസ് ഓഫീസറെയും  ഇന്റർവ്യൂ നടത്തുന്നത് പോലെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഒരു ന്യായാധിപനെ സമീപിക്കാൻ  ശ്രമിക്കുന്നത് മൗഡ്യമാണ്. അപ്പോൾ കോടതി വാർത്തകൾ ജനങ്ങൾ അറിയേണ്ടെ എന്ന സ്വാഭാവിക ചോദ്യം ഉയരും. മാധ്യമക്കാരും അഭിഭാഷകരുമായുള്ള സംഘർഷം തുടങ്ങുന്നതിന് മുമ്പ്  വാർത്തകൾ സുലഭമായി  ജനങ്ങൾക്ക് ലഭിച്ചിരുന്നല്ലോ. ആ സംവിധാനം  ഇപ്പോഴും ഉണ്ട്.   വാർത്തകൾ ലഭിക്കും ജനങ്ങൾ അറിയും, അപ്രകാരമുള്ളോരു രീതിക്ക്  ഒരു അഭിഭാഷകരും വഴക്കുമായി വരില്ല.  ഇപ്പോൾ അതൊന്നുമല്ല ആവശ്യം. മാധ്യമക്കാർ എന്ന് പറഞ്ഞാൽ എന്തും സാധിച്ച് കൊടുക്കണം എന്ന നിലയിലാണെന്നും നീതിന്യായ വ്യവസ്തയും അതിന് കീഴ്പ്പെടണമെന്ന നിർബന്ധ ബുദ്ധി മാത്രമാണിപ്പോഴത്തെ ബഹളത്തിന്  പിന്നിൽ. 

1 comment:

  1. മാധ്യമക്കാർ എന്ന് പറഞ്ഞാൽ എന്തും സാധിച്ച് കൊടുക്കണം എന്ന നിലയിലാണെന്നും നീതിന്യായ വ്യവസ്തയും അതിന് കീഴ്പ്പെടണമെന്ന നിർബന്ധ ബുദ്ധി മാത്രമാണിപ്പോഴത്തെ ബഹളത്തിന് പിന്നിൽ.

    ശരിയാണ്...

    ReplyDelete