Tuesday, October 25, 2016

കടുത്ത ശിക്ഷ

മുൻ മുഖ്യ മന്ത്രി  ഉമ്മൻ ചാണ്ടിയെ  ശിക്ഷിച്ചു എന്ന് ദേശാഭിമാനി  ദിനപ്പത്രത്തിൽ ചുവന്ന നിറത്തിലെ മത്തങ്ങാ തലക്കെട്ടിൽ മുൻ പേജിൽ  ഇന്ന് കാണപ്പെട്ടു. മറ്റ് പത്രങ്ങളും പരതി വായിച്ചപ്പോൾ  ഇതര പത്രങ്ങളിൽ മിക്കതും  സോളാർ കേസിൽ  ഉമ്മൻ ചാണ്ടി 1.60 കോടി നൽകണം എന്നായിരുന്നു തലക്കെട്ട്.   സോളാർ പദ്ധതിയുടെ പേരിൽ  1 കോടി 35 ലക്ഷം രൂപാ തട്ടിയെന്ന് ആരോപിച്ച്  കോട്ടയം ഉഴവൂർ സ്വദേശി എം.കെ.കുരുവിള നൽകിയ കേസിൽ 12 ശതമാനം പലിശ സഹിതം എതിർ കക്ഷികളിൽ നിന്നും ഈടാക്കാനായി ബംഗ്ലൂരിലെ ജില്ലാ കോടതിയിൽ നിന്നും ഉണ്ടായ ഉത്തരവാണ്  ദേശാഭിമാനിയുടെ ശിക്ഷക്ക് പാത്രീഭവിച്ചത്.  അതും ഈ വിധി വെറും എക്സ് പാർട്ടി ഉത്തരവ് മാത്രമാണെന്നുള്ളിടത്താണ് ഈ ശിക്ഷാ പ്രയോഗം  രസകരമായി അനുഭവപ്പെട്ടത്. കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനെയോ
 ഹാജരായി തന്റെ ഭാഗം പത്രികയും തെളിവും ഹാജരാക്കാനായി എതിർ കക്ഷിയോട്  ആവശ്യപ്പെട്ട്  കോടതിയിൽ നിന്നും അയക്കുന്ന സമൻസുകളെ ടിയാൻ  അവഗണിക്കുകയും അഥവാ ഹാജരായി വക്കാലത്തും ഫയൽ ചെയ്ത് കഴിഞ്ഞ്  പിന്നീട് കേസ് അവധിക്ക്  എതിർ കക്ഷി ഹാജരാകാതിരിക്കുകയും ചെയ്താൽ  ടിയാനെ കൂടാതെ ആവലാതിക്കാരന്റെ പ്രാർത്ഥനകൾ അനുസരിച്ച് മാത്രം  നൽകുന്ന വിധിയാണ് എക്സ്പാർട്ടി ഉത്തരവ്. ഇത് ഒരു സിവിൽ കോടതി വിധി മാത്രം. ക്ലിപ്ത കാലാവധിക്കുള്ളിൽ ഈ എക്സ് പാർട്ടി ഉത്തരവ് അസ്ഥിരപ്പെടുത്താൻ മതിയായ കാരണങ്ങൾ ഉന്നയിച്ച്  തന്റെ അഭാവത്തെ ന്യായീകരിച്ച്  എതിർകക്ഷി അപേക്ഷ നൽകിയാൽ കാരണങ്ങൾ ത്രിപ്തിപ്പെട്ട്  ആ ജഡ്ജിക്ക് തന്നെ തന്റെ ഈ   വിധി ദുർബലപ്പെടുത്തി കേസ് വീണ്ടും ഫയലിൽ എടുക്കാവുന്നതേയുള്ളൂ.നമ്മുടെ നാട്ടിലെ സിവിൽ കോടതികളിൽ ദിനേന നടന്ന് കൊണ്ടിരിക്കുന്ന  ഒരു നടപടിക്രമം മാത്രമാണിത്.
ഒരു വ്യക്തിയെ ശിക്ഷിക്കുന്നത്  തടവോ പിഴയോ ചുമത്തി വിധി ഉണ്ടാകുമ്പോഴാണ്. ഇവിടെ അതുണ്ടായിട്ടില്ല. വാദിആവശ്യപ്പെട്ട പ്രകാരം അയാൾക്ക് നഷടമായെന്ന് ആരോപിക്കപ്പെടുന്ന തുക പ്രതിയിൽ നിന്നോ പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്നോ ഈടാക്കി എടുക്കാനുള്ള ഒരു ഉത്തരവാണ് ഏകപക്ഷീയമായി ഉണ്ടായിട്ടുള്ളത്. കേസിന്റെ മെറിറ്റിലേക്ക് ഇവിടെ കടക്കുന്നില്ല. പ്രചുര പ്രചാരമുള്ള ഒരു ദിനപ്പത്രത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക് ഈ വിവരം അറിയാഞ്ഞിട്ടല്ല.
 പക..കടുത്ത പക...എതിരാളിയോടുള്ള വന്യമായ പക. കിട്ടുന്ന വടിയെടുത്ത് എതിരാളിയെ തല്ലി താഴെയിടണമെന്നുള്ള പക മാത്രം. ഇതിന്റെ പേർ പത്ര ധർമ്മം എന്നല്ല, പത്ര ആഭാസം എന്നാണ്

No comments:

Post a Comment