Sunday, June 15, 2014

നിയമം കർശനമാക്കുന്നതിന് മുമ്പ്...

കേരളത്തിൽ  രണ്ട് ലക്ഷം  കിലോമീറ്റർ ദൂരത്തിൽ  റോഡുകളുണ്ടെങ്കിലും അതിൽ  ഉപയോഗപ്രദമായത്  കേവലം 26000 കിലോമീറ്റർ ദൂരമുള്ള   റോഡുകൾ  മാത്രമാണെന്ന് നാറ്റ്പാക്  പുറപ്പെടുവിച്ച  പ്രസ്താവനയിൽ  നിന്നും  വെളിവാകുന്നു.  ദിവസവും 600 വാഹനങ്ങൾ വീതം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ  നാളിത് വരെ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങൾ 7000000 ആണെന്നും  നാറ്റ്പാക്  പറയുന്നു. ഈ വാഹനങ്ങൾ  ഉണ്ടാക്കിയ   അപകടങ്ങൾ  കഴിഞ്ഞ വർഷം 40000.  അതിൽ പരിക്ക് പറ്റിയവർ 50000. മരിച്ചവർ 4500. 
റോഡുകളെ  സംബന്ധിച്ച്  ആധികാരികമായി  പുറപ്പെടുവിച്ച   ഈ പ്രസ്താവനയിൽ നിന്നും  എന്ത് കൊണ്ട്  ഇത്രയും അപകടങ്ങൾ  സംഭവിക്കുന്നു എന്ന്  വിശദമാക്കേണ്ടതില്ലല്ലോ.  ഇത്രയും വാഹനങ്ങൾ  സഞ്ചരിക്കാൻ  തക്കവിധം  സുരക്ഷിതമല്ലാത്ത  ഈ നിരത്തുകൾ മരണക്കെണീ  ആകുന്നതിൽ അൽഭുതപ്പെടാനുമില്ല.
 നാറ്റ് പാക്കിന്റേതല്ലാത്ത മറ്റൊരു കണക്ക് പത്രത്തിൽ കുറച്ച് കാലം  മുമ്പ് വായിച്ചത്  ഓർമ്മ  വരുന്നു. സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും  ഒരു ദിവസം  പുറത്തെടുത്ത് തെക്ക് വടക്കായുള്ള  ദേശീയ  പാതയിൽ നിരത്തി  ഇട്ടാൽ  വാഹനങ്ങൾ ഇടാൻ കർണാടകയും കഴിഞ്ഞ് സ്ഥലം  അന്വേഷിക്കേണ്ടി വരുമത്രേ! ചുരുക്കത്തിൽ  ഇവിടെ  ഉപയോഗിക്കപ്പെടുന്ന  വാഹനങ്ങൾക്ക്  അനുസൃതമായി  രോഡുകൾ  ഇപ്പോൾ  നിലവിലില്ലെന്ന്  മാത്രമല്ല  ഉള്ള  റോഡുകളിൽ  എട്ടിലൊന്ന് മാത്രമേ  സുഗമമായി  ഉപയോഗിക്കാൻ  കഴിയുന്നുള്ളൂ  എന്നും   തിരിച്ചറിയുക.. രജിസ്റ്റർ ചെയ്യപ്പെടുന്ന  എല്ലാ വാഹങ്ങളിൽ  നിന്നും  റോഡ് ടാക്സ്  എന്ന നികുതി സർക്കാർ  ഒരു വിട്ട് വീഴ്ചയും കൂടാതെ ഈടാക്കുന്നുമുണ്ട്. ഈ ടാക്സ്  ഉപയോഗിച്ച്  റോഡ്  സുഗമമായി  യാത്ര ചെയ്യാൻ തക്ക വിധം  കേട് പാടുകൾ നീക്കി ഉപയോഗപ്രദമാക്കി  തരേണ്ടതിന് പകരം   സുഗമവും സുരക്ഷിതവുമായ റോഡുകൾ കണ്ട്  പണ്ടെങ്ങോ  തയാറാക്കിയ  നിയമ പുസ്തകം പൊടി തട്ടിയെടുത്ത്  അതിലെ പ്രായോഗികമല്ലാത്തതും  കാലഹരണപ്പെട്ടതുമായ  വകുപ്പുകൾ  ഉപയോഗിച്ച്  പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ  ഒരു  കമ്മീഷണരെ  ചുമതലപ്പെടുത്തിയിരിക്കുന്നു  നമ്മുടെ സർക്കാർ.
  നാട്ടുകാരിൽ നിന്നും  പിരിച്ചെടുത്ത നികുതി ഉപയോഗിച്ച് നിരത്തുകൾ സഞ്ചാരയോഗ്യമാക്കിയാൽ  കമ്മീഷണർക്ക്  ജോലി ഇല്ലാതായി  തീരുമെന്ന് ഉറപ്പ്.  ഹെൽമറ്റും  സീറ്റ് ബെൽറ്റും  സുരക്ഷിത യാത്രക്ക് അവശ്യം ആവശ്യമാണെന്നതിൽ  പക്ഷാന്തരമില്ല.  പക്ഷേ  അത് പ്രയോഗിക്കപ്പെടേണ്ടത്  നിരത്തുകൾ  സഞ്ചാരയോഗ്യമാക്കിയിട്ട് വേണമെന്ന് മാത്രം.  ജനങ്ങളുടെ  സുരക്ഷയെ കരുതി നിയമം സൃഷ്ടിക്കപ്പെടുന്നു. നിയമത്തിന് വേണ്ടി മനുഷ്യനെ സൃഷ്ടിക്കുന്നില്ല. പക്ഷേ  ഈ കമ്മീഷണർ  നിയമത്തിന് വേണ്ടി മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു  എന്ന ഭാവത്തിൽ പ്രായോഗികമല്ലാത്ത  നിർദ്ദേശങ്ങൾ  പുറപ്പെടുവിപ്പിച്ചതിന്  ശേഷം പുസ്തകത്തിൽ   പണ്ടേ  ഉണ്ടായിരുന്നതാണ്  എന്ന് ന്യായീകരിക്കുമ്പോൾ  അദ്ദേഹത്തിനു മുമ്പ് ഈ കേരളത്തിൽ  പ്രഗൽഭരായ  കമ്മീഷണർമാർ ആ കസേരയിൽ  ഇരുന്ന് ജോലി ചെയ്തിരുന്നു എന്നും അവരൊന്നും  ഈ നിയമങ്ങൾ കാണാതെ  ഉറങ്ങുകയായിരുന്നോ  എന്ന മറുചോദ്യം ഉന്നയിക്കേണ്ടി വരുന്നു. നിയമം മനുഷ്യനു വേണ്ടി സൃഷ്ടിച്ചതാണെന്നും  അതിനാൽ  എല്ലാ വശങ്ങളും നോക്കാതെ ഒരു നിയമവും കർശനമാക്കുന്നത് ന്യായമല്ലാ എന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു  അഴിമതിക്കാരായ  നിയമ പാലകർക്ക്  ജനങ്ങളെ പിഴിയാൻ  അവസരം  ഈ  കമ്മീഷണർ ഉണ്ടാക്കി  എന്നുള്ളിടത്താണ്  ബാക്കി പത്രം  സ്ഥിതി ചെയ്യുന്നത്..   നിയമങ്ങൾ കർശനമാക്കിയപ്പോഴാണ്  അപകടങ്ങൾ  കുറഞ്ഞതെന്ന  അദ്ദേഹത്തിന്റെ  വാദം  ഇനിയും വസ്തുതാപരമായി  തെളിയിക്കേണ്ട  കാര്യമാണെന്ന്  പ്രഗൽഭർ തിരിച്ചടിക്കുന്നു.   നിസ്സാര കാര്യങ്ങൾ ഊതി വീർപ്പിച്ച്  പത്ര പ്രസ്താവനകൾ നടത്തി  ജനങ്ങളുടെ മുമ്പിൽ വീരപരിവേഷം  അണിഞ്ഞ് നിൽക്കുന്ന അദ്ദേഹം   ഏറ്റവും നിയമ ലംഘനങ്ങൾ  നടത്തുന്ന  ഈ നാടു മുഴുവൻ   പുകയാൽ  മലിനമാക്കുന്ന കെ.എസ്.ആർ.റ്റി.സിയെ  ഇത് വരെ   ഒന്ന് തൊട്ടതു പോലുമില്ലാ  എന്നുള്ളിടത്താണ്   ശരി. അവിടെയും  തൊടാൻ  കഴിയുന്നത്  പാവപെട്ട ആട്ടോക്കാരെയോ  ഇരുചക്രക്കാരെയോ  മാത്രം.
ജനങ്ങൾക്ക്  ഉപദ്രവകരമായ ബാക്ക് സീറ്റ് ബെൽറ്റ്  നിയമം താൽക്കാലികമായി നിർത്തലാക്കി  എന്ന് നിയമ നിർമാണ സഭയിൽ  വകുപ്പ് മന്ത്രി ഉറപ്പ് കൊടുത്തതിൽ  കുപിതനായ  അദ്ദേഹം അവധിയിൽ പ്രവേശിച്ചു  തന്റെ ധാർഷ്ട്യം  ഒന്നുകൂടി  ജനങ്ങളുടെ നേരെ   വെളിപ്പെടുത്തിയിടത്ത് എത്തി ചേർന്നിരിക്കുന്നു   ഇപ്പോൾ കാര്യങ്ങൾ.


2 comments:

  1. ഓരോ നിയമവും വരുമ്പോള്‍ ചിലര്‍ക്ക് സന്തോഷമാണ്. “വരുമാനം” വര്‍ദ്ധിയ്ക്കാന്‍ ഒരു വഴിയും കൂടെയായി.

    ReplyDelete
  2. ഇവിടത്തെ നിയമങ്ങൾ ജനങ്ങളുടെ സുരക്ഷയെക്കാൾ സർക്കാരിന്റെ ഖജനാവു നിറയ്ക്കുന്നതിനുള്ള ഉപാധിയാണ്. ഏതു നിയമലംഘനത്തിനും പിഴ് ഈടാക്കുക, അങ്ങനെ ഖജനാവു നിറയ്ക്കുക. അതാണ് ഇവിടത്തെ രീതി. റൊഡ് ടാക്സ് ഇനത്തിൽ പിരിക്കുന്ന പണം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഉതകുന്നതരത്തിലുള്ള റോഡുകൾ നിർമ്മിക്കുന്നതിനല്ല മറ്റുപലകാര്യങ്ങൾക്കും ആണ് വിനിയോഗിക്കപ്പെടുന്നത്. നിയമം നടപ്പാക്കുമ്പോൾ അതിന്റെ പ്രായോഗീക വശങ്ങൾകൂടി പരിശോധിക്കണം. സീറ്റ് ബെൽറ്റ് ഇട്ട് യാത്രചെയ്യണം എന്ന് പറയുമ്പോൾ ഒരു നിശ്ചിതവേഗതയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ സീറ്റ്ബെൽറ്റ് കൊണ്ട് ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടൂ. 20 കിലോമീറ്റർ പോലും വേഗത്തിൽ പോകാൻ സാധിക്കത്ത സ്ഥലങ്ങളിൽ എന്തിന് സീറ്റ് ബെൽറ്റ്?

    ReplyDelete