Sunday, November 27, 2011

ബൂലോഗം തകരുന്നുവോ?

ബൂലോഗം ഇപ്പോള്‍ നിര്‍ജ്ജീവമാണെന്നും ബ്ലോഗിന്റെ കാലം കഴിഞ്ഞെന്നും ബ്ലോഗറന്മാര്‍ എല്ലാവരും കട്ടയും പടവും മടക്കി പോയെന്നും മറ്റും, പ്രമുഖനെന്ന് അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ അദ്ദേഹത്തിന്റെ തട്ടകമായ ദിനപ്പത്രത്തിന്റെ താളുകളിലൂടെ കഥിച്ചിരിക്കുന്നു.
ബ്ലോഗ്സൃഷ്ടികള്‍ ടോയ്ലറ്റ് സാഹിത്യമാണെന്നോ മറ്റോ അര്‍ഥം വരുന്ന രീതിയില്‍ ഒരു മഹാ സാഹിത്യകാരിയും ഉവാച.
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നതും സീരിയല്‍ ലോകത്തും മറ്റും പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭന്മാരാല്‍ നയിക്കപ്പെടുന്നതുമായ ഒരു കലാസാഹിത്യ വേദിയുടെ സംസ്ഥാന മീറ്റിംഗില്‍ കുറേ ദിവസത്തിനു മുമ്പ് ഈയുള്ളവന്‍ പങ്കെടുത്തപ്പോള്‍ ബ്ലോഗ് സമൂഹം ഇപ്പോള്‍ കലാ സാഹിത്യ രംഗത്തും സമൂഹത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ആയതിനാല്‍ അവര്‍ പരിഗണിക്കപ്പെടേണ്ടവരാണെന്നും നല്ല നല്ല സാഹിത്യ സൃഷ്ടികള്‍ ബൂലോഗത്ത് ജന്മം കൊള്ളുന്നുവെന്നും ഞാന്‍ പറഞ്ഞു വെച്ചു. ചര്‍ച്ച നടന്ന് കൊണ്ടിരിക്കെ എന്റെ ഒരു മാന്യ സുഹൃത്ത് ബ്ലോഗുകളില്‍ നിലവാരം കുറഞ്ഞ സാഹിത്യങ്ങളാണ് ജന്മമെടുക്കുന്നതെന്ന് സൂചിപ്പിക്കുകയുണ്ടായി. അപ്രധാനമായിരുന്നു അഭിപ്രായമെങ്കിലും അതിന്റെ പുറകിലെ ചേതോവികാരത്തെ പറ്റി ഞാന്‍ പിന്നീട് പലരോടും അന്വേഷണം നടത്തിയപ്പോള്‍ മനപൂര്‍വം ബ്ലോഗ് സമൂഹത്തെ ഇകഴ്ത്തി കാണിക്കാന്‍ വെമ്പുന്ന ചില ശക്തികള്‍ ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും സാധാരണക്കാരായ പലരും അവരുടെ വാചാടോപത്തില്‍ പെട്ട് പോയതിനാലാണ് ഇപ്രകാരം പ്രതികരിക്കുന്നതെന്നും പല കാരണങ്ങളാലും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അതിന്റെ അനുരണനങ്ങളാണ് ഈ കുറിപ്പുകളുടെ ആരംഭത്തില്‍ പറഞ്ഞ ചില അഭിപ്രായങ്ങള്‍ എന്നും തിരിച്ചറിയുവാന്‍ സാധിച്ചു.

ഞങ്ങള്‍ക്ക് മാത്രമേ സാഹിത്യ സൃഷ്ടി നടത്താന്‍ അവകാശമുള്ളൂവെന്നും മറ്റുള്ളവരുടെ രചനകള്‍ തരം താണവയാണെന്നും അതിനാല്‍ ആവകയൊക്കെ പരിധിക്ക് പുറത്താകണമെന്നും നിര്‍ബന്ധ ബുദ്ധിയുള്ള ചില കുലപതികള്‍ വാഴുന്ന ഒരു ഭാഷയാണ് മലയാളം. വാദത്തിനു സര്‍വ പിന്തുണയും പ്രഖ്യാപിച്ച് ആയത് പ്രവര്‍ത്തിയില്‍ കൊണ്ട് വരുന്നു അച്ചടി ലോകം. സര്‍ഗ്ഗ ശേഷിയുള്ള ഒരു പുതു മുഖത്തിനു മലയാള സാഹിത്യത്തില്‍ ഇടം ലഭിക്കാന്‍ ഏറെ പരിശ്രമം ആവശ്യമാണ്. പ്രസിദ്ധനല്ലാത്ത ഒരു സാഹിത്യകാരനും ഇവിടെ അവാര്‍ഡുകള്‍ ലഭിക്കാറില്ല. , , , എന്നിവര്‍ ജൂറികള്‍ ആയുള്ള സമിതി ക്ക് "വേലിപ്പത്തല്‍" അവാര്‍ഡ് നല്‍കുന്നു., , , എന്നിവര്‍ ജൂറികള്‍ ആയുള്ള സമിതി "" ക്ക് " മദ്ദളം " അവാര്‍ഡ് നല്‍കുന്നു. അങ്ങിനെ അവര്‍ പരസ്പരം ഭൂമി മലയാളത്തിലെ എല്ലാ അവാര്‍ഡുകളും പങ്ക് വെക്കുന്നു. പ്രസിദ്ധനല്ലാത്തവനും എന്നാല്‍ കുലപതികളുടെ രചനകളേക്കാളും ഉയര്‍ന്ന നിലവാരത്തില്‍ സാഹിത്യ രചന നടത്തുന്നവനുമായ ഏതെങ്കിലും വ്യക്തിക്ക് നാളിത് വരെ ഏതെങ്കിലും അവാര്‍ഡ് ലഭിച്ചതായി കേട്ട്കേഴ്വി പോലുമില്ല. എന്തിനു പറയുന്നു അവരുടെ രചനകള്‍ അച്ചടിക്കാന്‍ പോലും ആനുകാലികങ്ങള്‍ക്ക് മടിയാണ്. പത്രമുടമകള്‍ക്ക് ബിസിനസ് ലാഭകരമാക്കി നടത്തുവാന്‍ പ്രസിദ്ധിയുള്ള ഒരു പേരാണ് ആവശ്യം; അല്ലാതെ അപ്രസിദ്ധനായവന്റെ രചനാഗുണമുള്ള കൃതികളല്ല.
ഇവിടെയാണ് ബ്ലോഗിന്റെ പ്രസക്തി.

. കഥ പറയാനും കഥ കേള്‍ക്കാനുമുള്ള ആഗ്രഹം മനുഷ്യ ചരിത്ര ആരംഭം മുതല്‍ക്കേ നിലനില്‍ക്കുന്ന പ്രവണതയാണ്. താന്‍ എഴുതിയ കഥ/കവിത/ ലേഖനം/ രണ്ട് പേരെ വായിച്ച് കേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവനു
നിങ്ങളുടെ രചന പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നുഎന്ന കുറിപ്പോടെ പത്രമാഫീസുകളില്‍ നിന്നും തിരിച്ച് വരുന്ന തന്റെ രചനകള്‍ എത്രമാത്രം വേദന നല്‍കുന്നു എന്നത് അനുഭവിച്ചറിയേണ്ട സത്യം മാത്രം.മഹാ സാഹിത്യകാരന്റെ മഹാ വളിപ്പിനേക്കാളും എത്രയോ ഭേദമാണ് തന്റെ രചന എന്ന് ബോദ്ധ്യമുള്ളവനു വേദന അധികമായുണ്ടാകും.

ബ്ലോഗിന്റെ അവിര്‍ഭാവം വരെ ഈ അവസ്ഥ തുടര്‍ന്ന് വന്നു.ഒരു കമ്പ്യൂട്ടറും അത് പ്രവര്‍ത്തിപ്പിക്കാനുള്ള അല്‍പ്പം പരിജ്ഞാനവും കൈമുതലായുള്ള ഒരു സാഹിത്യകാരന്/കലാകാരന് അവന്റെ സൃഷ്ടി ആരുടെയും കാല് താങ്ങാതെ കുറച്ച് പേരുടെ മുമ്പിലെങ്കിലും അവതരിപ്പിക്കാനുള്ള സാദ്ധ്യത ബ്ലോഗിലൂടെ തെളിഞ്ഞു വന്നു. പതുക്കെ പതുക്കെ മലയാള ബ്ലോഗ്കള്‍ക്ക് പ്രസിദ്ധി ഉണ്ടായി എന്നതും ബ്ലോഗ്കള്‍ അംഗീകരിക്കപ്പെട്ടു എന്നതും പില്‍ക്കാല ചരിത്രം.

ഏതൊരു പ്രസ്ഥാനവും നേരിടേണ്ടി വരുന്ന ബാലാരിഷ്ടിതകളല്ലാതെ മറ്റൊരു വിഘ്നവും നാളിത് വരെ ബൂലോഗത്ത് സംഭവിച്ചിട്ടില്ല. മാത്രമല്ല ബൂലോഗം പിച്ചവെച്ച് പിച്ചവെച്ച് സ്വന്തം കാലില്‍ നിവര്‍ന്ന് നിന്ന് കഴിഞ്ഞു എന്ന് തന്റേടത്തോടെ പറയാനും സാധിക്കുന്ന അവസ്ഥയാണിപ്പോള്‍.

എഡിറ്ററുടെ ഖേദം കാണാതെ തന്റെ രചനകളെ നാലാളുകള്‍
വായിക്കാനായി ബ്ലോഗില്‍ ഏതൊരുവനും പ്രസിദ്ധീകരിക്കാം. അത് വായിച്ചത് രണ്ടാളുകളാണെങ്കിലും അപ്പോഴപ്പോള്‍ അവരുടെഅഭിപ്രായമറിയാം. ഇത് മനസിലാക്കിയ ധാരാളം ആള്‍ക്കാര്‍ ബൂലോഗത്തേക്ക് കടന്നു വന്നു. വായനയും എഴുത്തും നൈസര്‍ഗികമായുള്ളവന്‍ അന്നും ഇന്നും ബൂലോഗത്ത് തന്നെ ഉണ്ട്. മറ്റ് ഇടങ്ങള്‍ പോലെ ഇവിടെയും ആരംഭശൂരത്വമുള്ളവര്‍ പിരിഞ്ഞ് പോയിരിക്കാം.തെങ്ങില്‍ നിന്നും പൊഴിഞ്ഞ് പോയ മച്ചിങ്ങാ എണ്ണേണ്ടല്ലോ , തെങ്ങില്‍ പിടിച്ച തേങ്ങാ എണ്ണിയാല്‍ പോരേ!

ഇന്ന് മലയാള ബ്ലോഗില്‍ സ്ഥിരമായി എഴുതുന്ന എത്രയോ പേര്‍ ഇപ്പോഴും അവരുടെ രചനകള്‍ താന്താങ്ങളുടെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നആശയങ്ങള്‍ കെ.പി. സുകുമാരന്‍ മാഷ് തന്മയത്വമായി അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ സമര്‍പ്പിച്ച് വ്യത്യസ്ത ആശയക്കാരുമായി സംവാദം നടത്തുന്നു. ഗോതമ്പ് പൂരി നിര്‍മ്മാണം മുതല്‍ എന്‍ഡോസള്‍ഫാന്‍ വിഷയം വരെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ചര്‍ച്ചാ വിഷയമാകുന്നു. ഇസ്മെയില്‍കുറുമ്പടി, പട്ടേപാടം റാംജി, സാബു എം.എച്. മിനി ടീച്ചര്‍,
എച്ച്മുകുട്ടി, തുടങ്ങി എത്രയോ പേര്‍ നിലവാരമുള്ള കഥകള്‍ അവരുടെ ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുന്നു. സുദീര്‍ഘമായതും വായനാസുഖം തരുന്നതുമായ ഒരു നോവല്‍ കേരളദാസനുണ്ണി ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു; അടുത്തത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ബഷീര്‍ വള്ളിക്കുന്ന് ആനുകാലിക വാര്‍ത്തകള്‍ തന്റെ സരസമായ വാഗ് വൈഭവത്തിലൂടെ വായനക്കാരന്റെ മുമ്പില്‍ എത്തിക്കുന്നു. അനേകം പേര്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ആ ബ്ലോഗില്‍ പങ്ക് വെക്കുന്നു. വാഴക്കോടന്‍ മജീദും അരുണ്‍കായംകുളവും അരീക്കോടന്‍ മാഷും, കുമാരന്‍ തുടങ്ങിയവരും വേളൂര്‍ കൃഷ്ണന്‍ കുട്ടിയെ തോല്‍പ്പിക്കുന്ന വിധത്തില്‍ വായനക്കാരനെ തല തല്ലി ചിരിപ്പിക്കുന്ന നര്‍മ്മം നിറഞ്ഞ രചനകള്‍ പോസ്റ്റ് ചെയ്യുന്നു.. സാബു കൊട്ടോട്ടി, സജീം തട്ടത്ത്മല, ശ്രീജിത് കൊണ്ടോട്ടി, രമേഷ് അരൂര്‍, അപ്പൂട്ടന്‍ , ചിത്രകാരന്‍ , ഷാനവാസ് സാഹിബ്, യൂസുഫ്പാ, മുഹമ്മദ്കുട്ടി, ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, മുരളീ മുകുന്ദന്‍ ബിലാത്തിപ്പട്ടണം, എം.എസ. മോഹനന്‍ , പാവപ്പെട്ടവന്‍ , പാവത്താന്‍ , കാല്‍വിന്‍ കാപ്പിലാന്‍ , ജുനൈദ്, മുക്താര്‍ ,ഹംസാ, ഷിബു തോവാള, മണികണ്ഠന്‍ , ഡോക്റ്റര്‍.ആര്‍.കെ.തിരൂര്‍, ഡോക്റ്റര്‍ കോയ, വി.പി.അഹമദ്, പള്ളിക്കരയില്‍, ഷബീര്‍, സി.കെ. ലത്തീഫ്, വില്ലേജ്മാന്‍ , കാട്ടില്‍ അബ്ദുല്‍ നിസാര്‍,, നാമൂസ്, ഏകലവ്യന്‍ , യരലവ, ഖാദര്‍ പട്ടേപാടം, ശങ്കര നാരായണന്‍ മലപ്പുറം പ്രഭന്‍ കൃഷ്ണന്‍ , മുരളിക, ബീമാപ്പള്ളി, ശ്രീജിത്, ചെത്തുകാരന്‍ വാസു, ജെഫു ജൈലാഫ്, ആചാര്യന്‍ , മേല്‍പ്പത്തൂരാന്‍ , ഇസ്മെയില്‍ ചെമ്മാട്, ചെറുവാടി, തോന്ന്യാസി, താഹിര്‍ (കൊട്ടാരക്കരക്കാരന്‍ ), അബ്സര്‍(അബസ്വരങ്ങള്‍), തുടങ്ങി ഒട്ടനവധി പേര്‍(പലരുടെയും പേരു വിട്ട് പോയിട്ടുള്ളത് മനപൂര്‍വമല്ല, മറവി മാത്രം) തങ്ങളുടെ നാലു ചുറ്റും കാണുന്നതും സ്വന്തം ചിന്തകളുംഅഭിപ്രായങ്ങളും അവതരിപ്പിക്കുന്നതും ബ്ലോഗുകളിലൂടെ തന്നെയാണ്. മുല്ലപ്പെരിയാര്‍ സംബന്ധമായി നിരക്ഷരന്‍ എത്ര ചടുലമായാണ് തന്റെ വികാര വിചാരങ്ങള്‍ തന്റെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. വിവിധമായ വിഷയങ്ങള്‍ വിദഗ്ദമായി അവതരിപ്പിക്കുകയും ആയതില്‍ കനത്ത ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന വേദി ബൂലോഗത്തല്ലാതെ മറ്റെവിടെ ഉണ്ട്. ജെയിംസ് ബ്രൈറ്റ് എത്രമാത്രം വൈദഗ്ദ്യത്തോടെയാണ് ബൂലോകം ഓണ്‍ലൈന്‍ കൈകാര്യം ചെയ്യുന്നത്. ക്യാമറയും തൂലികയും ഒരു പോലെ ഉപയോഗിക്കുന്നഹരീഷ് തൊടുപുഴ ബൂലോഗത്തെ അതിശയം തന്നെ അല്ലേ. ആനുകാലികങ്ങളിലെ പുസ്തകനിരൂപണങ്ങളെ വെല്ലുന്ന ചാതുര്യത്തോടെയാണ് മനോരാജ് പുസ്തകങ്ങളെ അവതരിപ്പിക്കുന്നത്. ശാരീരിക അവശതകളെ അവഗണിച്ച് ഹാറൂണ്‍ സാഹിബും സാദിഖും ജിത്തുവും ബ്ലോഗില്‍ സജീവമായി തന്നെ ഉണ്ട്. ശാന്താ കാവുമ്പായി, ലതികാ സുഭാഷ്, കുസുമം പുന്നപ്ര, മഞ്ഞു തുള്ളി, മുല്ല, റോസാപ്പൂക്കള്‍, ജാസ്മിക്കുട്ടി, മഞ്ഞുതുള്ളി, കൊച്ചുമോള്‍ കൊട്ടാരക്കര, റാണിപ്രിയ, മഞ്ജുമനോജ്(ജപ്പാന്‍ ) തുടങ്ങിയ വനിതകള്‍ തങ്ങള്‍ ആരുടെയും പുറകിലല്ല എന്ന് അവരുടെ സാന്നിദ്ധ്യത്തിലൂടെ തെളിയിക്കുന്നു.ജിക്കു, വാല്യക്കാരന്‍ , പത്രക്കാരന്‍ , മത്താപ്പ്, മുനീര്‍ തൂതപ്പുഴയോരം, ജാബിര്‍ മലബാരി, ആളവന്‍ താന്‍, ബിജു കോട്ടില, കമ്പര്‍, തുടങ്ങിയ യുവ താരങ്ങള്‍ ബൂലോഗത്ത് എവിടെയും തിളങ്ങി നില്‍ക്കുന്നു. കമ്പ്യൂട്ടര്‍ ടെക്നോളജിയിലും കാലികമായ രചനകളിലും റെജി പുത്തന്‍ പുരക്കല്‍, നൌഷാദ് വടക്കേല്‍, കൂതറ ഹാഷിം, മുള്ളൂര്‍ക്കാരന്‍ , മുതലായവര്‍ ഇവിടെ പരിലസിക്കുന്നു.തുഞ്ചന്‍ പറമ്പില്‍ അരങ്ങേറ്റം കുറിച്ച പൊന്മളക്കാരന്‍ ടിയാന്‍ ബ്ലോഗില്‍ വരാന്‍ ഇത്രയും വൈകിയതെന്തേ എന്ന് ചോദിക്കുന്ന വിധത്തിലാണ് തന്റെ പാടവം പ്രകടിപ്പിക്കുന്നത്. നൌഷുവും അജിതും അഭിപ്രായങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും മുന്നിലുണ്ട്.

അച്ചടി രംഗത്തെ പ്രഗല്‍ഭരെ വെല്ലുന്ന രചനകളാല്‍ ബൂലോഗത്ത് നിറഞ്ഞ് നില്‍ക്കുന്നവരാണ് മുകളില്‍ പറഞ്ഞവര്‍ ഏറെയും. എന്റെ ഓര്‍മ്മയില്‍ ഉള്ളവരാണ് ഇവരൊക്കെ. ഇനിയും എത്രയോ പേര്‍ ബൂലോഗത്ത് സജീവമായി നിലവിലുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ഭൂരിഭാഗവും അവര്‍ വന്ന കാലം മുതല്‍ ബൂലോഗത്ത് കഴിയുന്നു. ആരും പൊഴിഞ്ഞ് പോയിട്ടില്ല. അഥവാ ആരെങ്കിലും പൊഴിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ മറ്റെല്ലാ തുറകളിലേത് പോലെ ഒരു ചെറു ശതമാനം മാത്രം. പറയുക ബൂലോഗം തളരുകയാണോ? അതോ വളരുകയാണോ? വളരുകതന്നെയാണ് ഒരു സംശയവും വേണ്ടാ. അതിനെ തളര്‍ത്താന്‍ ആരും നോക്കുകയും വേണ്ടാ.

അടുത്ത വിമര്‍ശനം ബ്ലോഗ് മീറ്റുകളെ സംബന്ധിച്ചാണ്. മീറ്റുകളില്‍ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യം കുറഞ്ഞ് വരുന്നു പോലും. ചെറായി മീറ്റ് മുതല്‍ നടന്നിട്ടുള്ള എല്ലാ മീറ്റുകളിലും ഈയുള്ളവന്‍ ഹാജരുണ്ടായിരുന്നു. കാലാവസ്ഥ, വിശേഷ ദിവസങ്ങളുടെ പ്രാധാന്യം, തുടങ്ങിയവ പ്രതിബന്ധമായി നിന്നപ്പോഴല്ലാതെ ഒരിക്കലും മീറ്റുകളില്‍ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യം കുറഞ്ഞിട്ടില്ല. മീറ്റുകളില്‍ എപ്പോഴെങ്കിലും സംബന്ധിക്കുകയും ആ കൂട്ടായ്മയില്‍ നിന്നും ലഭിക്കുന്ന അനുഭൂതി അനുഭവിക്കുകയും ചെയ്തിട്ടുള്ളവന്‍ ഒരിക്കലും മീറ്റുകളെ തള്ളിപ്പറയുകയില്ല. അതില്‍ പങ്കെടുക്കാത്തവര്‍ക്ക് മാറി നിന്ന് എന്ത് ഭാവനാ വിലാസങ്ങളും തട്ടി വിടാം. പൂര്‍ണ ചന്ദ്രനെ നോക്കി മറ്റവന്‍ ഓരിയിടുന്നത് പോലെ. അവസാനം നടന്ന കണ്ണൂര്‍ മീറ്റു വരെ വിജയകരമായിരുന്നു. ഇതു വരെ തമ്മില്‍ കാണാത്തവര്‍ നേരില്‍ കാണുന്നു; പരിചയപ്പെടുന്നു; അടുത്തടുത്തിരുന്ന് സൌഹൃദം പങ്കിടുന്നു; ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു. മനസില്‍ നീറ്റലോടെ യാത്രാ മൊഴി ചൊല്ലി പിരിയുന്നു. ഇത് അനുഭവിച്ച് മനസിലാക്കണം. അപ്പോഴേ ബ്ലോഗ് മീറ്റ് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയൂ. പോസ്റ്റിലൂടെയും കമന്റുകളിലൂടെയും രൂക്ഷമായ അഭിപ്രായങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നവരെ സംബന്ധിച്ച് നമുക്ക് ഒരു മുന്‍ ധാരണ മനസില്‍ കാണും. മീറ്റുകളില്‍ അവരെ നേരില്‍ കണ്ട് പരിചയപ്പെടുമ്പോള്‍ നമ്മുടെ എല്ലാ ധാരണകളും കാറ്റില്‍ പറന്നു പോകും. യരലവ എന്ന ബ്ലോഗറെ കണ്ണൂര്‍ മീറ്റ് അതിരാവിലെ ഞാന്‍ താമസിച്ചിരുന്ന ടി.ബി.യില്‍ വെച്ച് നേരില്‍ കണ്ട് പരിചയപ്പെട്ടപ്പോള്‍ , സുന്ദരമായ ആ മുഖത്ത് നിന്നും എന്നെ അഭിവാദ്യം ചെയ്ത് വാക്കുകള്‍ ഉതിര്‍ന്നപ്പോള്‍ പുഞ്ചിരിയോടെ സമീപസ്തമായ സ്ഥലങ്ങളും കുളവും കാണാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ മീറ്റ് കഴിഞ്ഞു പിരിയാന്‍ നേരം സമീപ സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സേവനങ്ങള്‍ വിവരിച്ചപ്പോള്‍ ഞാന്‍ ആ മുഖത്ത് സാകൂതം നോക്കി ചിന്തിച്ചു” ഇത് തന്നെയാണോ യരലവ?” ശ്രീജിത് കൊണ്ടോട്ടി എന്ന ചുള്ളനുമായി മണിക്കൂറുകള്‍ യാത്ര ചെയ്തപ്പോഴും ഇതാണോ ആ ചൂടന്‍ ചെറുപ്പക്കാരന്‍ എന്ന് ആലോചിച്ചു പോയി. ചിത്രകാരനെ സംബന്ധിച്ചും ഇതായിരുന്നു എന്റെ അനുഭവം. ഇത് എന്റെ അനുഭവം മാത്രമാണ്. മീറ്റില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഈ ജനുസ്സിലെ അനുഭവങ്ങള്‍ ഉണ്ടായി കാണണം. ബ്ലോഗ് മീറ്റിലല്ലാതെ ഈ അനുഭൂതികള്‍ മറ്റെവിടെ നിന്ന് ലഭിക്കാനാണ്. അടുത്ത മീറ്റ് നടക്കുമ്പോള്‍ ഇനിയും ഇനിയും ആള്‍ക്കാര്‍ പങ്കെടുക്കും എന്നതില്‍ ഒരു സംശയവും വേണ്ടാ.

മാധ്യമങ്ങളിലെ മറ്റൊരു കൂട്ടായ്മയില്‍ നിന്നും ലഭിക്കാത്ത ജീവ കാരുണ്യ സേവനങ്ങളാണ് ബൂലോഗത്ത് നിലനില്‍ക്കുന്നത്. മൈനാ ഉമൈബാനില്‍ നിന്ന് ആരംഭിച്ച കാരുണ്യം തിരൂരിനടുത്ത് താമസിക്കുന്ന(പേരു മറന്ന് പോയി) ഒരു സഹോദരനു താമസിക്കാന്‍ വീട്
നിര്‍മ്മിച്ച് താക്കോല്‍ നല്‍കുന്നതിലെത്തി. ഈ അടുത്തകാലത്ത് ജിത്തു എന്ന ബ്ലോഗര്‍ക്ക് അദ്ദേഹത്തിന്റെ ശാരീ‍രിക അവശതകള്‍ കണക്കിലെടുത്ത് ബിസിനസ് ചെയ്യാനായി എല്ലാവരും ഒത്ത് പിടിച്ച് ഒരു ലക്ഷത്തിനു മീതെ തുക സംഭരിച്ച് സഹ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യത്തില്‍ ഒരു പ്രസ്ഥാനം തുറന്ന് കൊടുത്തു. ഉദാഹരണങ്ങള്‍ ഈ വിഷയത്തില്‍ പറയാന്‍ ധാരാളമുണ്ട്. ഇപ്പോള്‍ നമ്മുടെ മുമ്പില്‍ നിലവിലുള്ളതും പരിഗണനയിലെടുത്ത്കൊണ്ടിരിക്കുന്നതുമായ ജീവ കാരുണ്യ പ്രവര്‍ത്തനം ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിസ വെള്ളൂരിനെ സംബന്ധിച്ചാണ്. വിശദ വിവരം ഇവിടെ പോയാല്‍ നിങ്ങള്‍ക്ക് കാണാം. ആ കുട്ടിക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ബ്ലോഗറന്മാര്‍ തന്നെയാണ്. തീര്‍ച്ചയായും ആ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി മുമ്പ് സഹായം വാഗ്ദാനം ചെയ്തവര്‍ ഉടന്‍ തന്നെ ആ കുട്ടിയുടെ ഈ ഗുരുതരാവസ്ഥയില്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ബൂലോഗം. ഈ കാര്‍ണ്യ പ്രവര്‍ത്തങ്ങള്‍ ബൂലോഗത്തിന്റെ സവിശേഷതകളില്‍ പെട്ടത് തന്നെയെന്ന് നമുക്ക് നിവര്‍ന്ന് നിന്ന് പറയാന്‍ കഴിയും.
ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ബൂലോഗം പ്രകാശിച്ച് നില്‍ക്കുന്നത് കണ്ട അവസ്ഥയിലാണ് അസൂയ മൂത്തവരും എനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്നവരും ബൂലോഗത്തെ സംബന്ധിച്ച് അസത്യങ്ങളായ വാര്‍ത്തകളും ലേഖനങ്ങളും അഭിപ്രായങ്ങളും തട്ടി വിടാന്‍ ആരംഭിച്ചത്.. അച്ചടി രംഗത്തെ കുലപതികളും ശിങ്കിടികളും ഇരിക്ക പൊറുതിയില്ലാതായി ഇപ്രകാരം ആരോപണങ്ങള്‍
തൊടുത്ത് വിട്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ മേല്‍പ്പറഞ്ഞ ആരോപണങ്ങളെ നിസ്സാരവത്കരിച്ച് കൊണ്ട് അവര്‍ക്ക് മറുപടിയായി ആ ദന്ത ഗോപുരവാസികളുടെ ഒരേ അച്ചില്‍ വാര്‍ത്ത സൃഷ്ടികളേക്കാല്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട സാഹിത്യ/കലാ രചനകള്‍ ബൂലോഗത്ത് പ്രസിദ്ധീകരിച്ച് കൊണ്ടേ ഇരുന്നു; ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു.

ഭാവി കാലം ബ്ലോഗുകള്‍ക്കുള്ളതാണ്. ഇപ്പോള്‍ ബൂലോഗത്ത് നിലവിലുള്ള ബ്ലോഗറന്മാര്‍ മുമ്പേ പറക്കുന്ന പക്ഷികളുമാണ്. വെല്ലുവിളികളെ അതിജീവിച്ച് അവര്‍ സുരക്ഷിതമായി പറന്ന ഇടങ്ങളില്‍ പിമ്പേ വരുന്നവര്‍ റാകി പറക്കും ഉറപ്പ്.

11 comments:

  1. ശക്തമായ പ്രതികരണം. എന്തായാലും അക്ഷരങ്ങൾ കൊണ്ടുള്ള കളിയല്ലേ, “ബലിയ“ സാഹിത്യകാരന്മാർക്ക് കളിക്കാനും ഈ അക്ഷരമല്ലേ ഉള്ളു.എന്ന് ഞാൻ സമാധാനിക്കുന്നു. പിന്നെ പ്രതിഭയുടെ കാര്യം. അത് ചിലർക്ക് ഇത്തിരി കൂടുതൽ കാണും. അതും നമുക്ക് ഉൾകൊള്ളാം... പരസ്പരം ഉൾകൊള്ളലുകല്ലേ ജീവിതം.നമുക്ക് ആവും വിധം നമുക്കും എന്തെങ്കിലും എഴുതാം പ്രവർത്തിക്കാം സമൂഹനന്മക്ക് വേണ്ടി... ആശംസകൾ.................

    ReplyDelete
  2. നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ട്.തങ്ങളുടെ വിലയിരുത്തലുകള്‍ വസ്തുതാപരമായി തന്നെ.കാരണം ഞാനൊരു പുതിയ ബ്ലോഗറാണ്.നിര്‍ജ്ജീവമായി ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതിനോടൊപ്പം സജീവമായി മറു ഭാഗത്ത്‌ ബ്ലോഗുകള്‍ ഉയര്‍ന്നു വരുന്നുണ്ട്.
    ആശംസകള്‍...

    ReplyDelete
  3. കാലികവും ഏറെ ശക്തവുമായ പ്രതികരണം.

    ReplyDelete
  4. സാര്‍ പറഞ്ഞ കാര്യങ്ങളോടെല്ലാം നൂറു ശതമാനം യോജിക്കുന്നു. പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിച്ചത്...

    ReplyDelete
  5. ബ്ളോഗുകളെ ഭയക്കുന്നവർക്ക് മാത്രമെ തകർച്ചയെ കുറിച്ച് പേടിയുള്ളൂ

    ReplyDelete
  6. പറയുന്നവർ പറയട്ടെ. പറയുന്നവരെക്കാൾ നന്നായി എഴുതാൻ നമുക്ക്‌ എല്ലാപേർക്കും ശ്രമിക്കാം. സ്നേഹവും, സൗഹൃദവും പങ്കുവെയ്ക്കാം. അവർ അസൂയപ്പെടട്ടെ!

    ആശംസകൾ!

    ReplyDelete
  7. വലരെ സമചിത്തതയോടെ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഈയൊരു സമീപനം തന്നെയാണു വേണ്ടത്. അല്ലാതെ ആരെങ്കിലും കുറ്റം പറയുന്നു എന്നു വെച്ച് അവരെ തെറിവിളിച്ചും ആക്ഷേപിച്ചും എഴുതിയാല്‍ അവര്‍ പറയുന്നത് നമ്മള്‍ ശരിവെക്കലാവും.
    ആശംസകള്‍..

    ReplyDelete
  8. ചില മണ്ടന്മാര്‍ ചുമ്മാ ഓരോ ഡയലോഗ് അടിച്ചോളും മാഷ്‌ അതൊന്നും കാര്യം ആക്കെണ്ടാ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  9. പ്രിയ മുല്ല,
    പ്രിയ പഞ്ചാരക്കുട്ടന്‍ ,
    അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തുക്കളേ!

    ReplyDelete
  10. വായനയുടെ വ്യത്യസ്തതയെ കുറിച്ച് ബ്ലോഗര്‍മാരെ ഇകഴ്ത്തി മലയാളമനോരമയില്‍ വന്ന ഒരു ലേഖനത്തിന് ഷെരീഫ് സാര്‍ ഇത്രയും വിശദമായ ഒരു പ്രതികരണം എഴുതണ്ട ആവശ്യം ഉണ്ടായിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.ഉണ്ടായ കാലം മുതല്‍ മലയാളിക്ക് മ രസങ്ങള്‍ മാഥ്രം നല്‍കുന്ന മനോരമ കുടുംബത്തില്‍ നിന്നും എഴുത്തിനെ കുറിച്ച് ആധികാരികമായി പറയുവാന്‍ ഒരു ലേഖകന്‍ ഇല്ല എന്നതിനാലാണ് എന്റെ അഭിപ്രായം.കേരളത്തില്‍ ഇന്ന് ഗൗരവ വായന ആഴ്ചയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എത്രയെ വര്‍ഷങ്ങളായി ബ്രോകുകള്‍ക്കായി രണ്ട് പേജ് മാറ്റിവെച്ചിട്ടുണ്ട്.ബ്ലോഗും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഒതുക്കപ്പെടുന്നവന്റെ മീഡിയമല്ല മറിച്ച് പ്രതികരിക്കുന്നവന്റെ വേദിയാണ് അതിന്റെ സാക്ഷ്യമാണ് അറബ് വസന്തവും മറ്റും വിഷയം ശ്രദ്ധയില്‍ കൊണ്ട് വന്ന സാറിന് ആശംസകള്‍

    ReplyDelete