Thursday, September 8, 2011

ചെരിപ്പ്മാല അണിയിക്കേണ്ടേ ഇവനെ

നായര്‍ സമുദായത്തില്‍പ്പെട്ട 21 വയസുള്ള ഈ യുവാവിനെ രവി എന്ന് നമുക്ക് വിളിക്കാം.രവിയുടെ മാതാപിതാക്കള്‍ കൂലി വേലക്കാരാണ്. തൊഴിലില്‍ നിന്ന് കിട്ടുന്ന വരുമാനമല്ലാതെമറ്റ് യാതൊരു സ്വത്തും ഇല്ലാത്ത പാവപ്പെട്ട ഒരു കുടുംബം. കൊട്ടാരക്കരക്ക് സമീപം ഒരു ചെറുഗ്രാമത്തില്‍ അവര്‍ ജീവിക്കുന്നു. രവിയെ കഷ്ടപ്പെട്ട് പഠിപ്പിച്ച് ബിരുദധാരിയാക്കാന്‍ അവര്‍ക്ക്കഴിഞ്ഞു. ഇനി അവന് ഒരു ജോലി തരപ്പെടണം. അവന് ജോലി കിട്ടിക്കഴിഞ്ഞാല്‍ അവരുടെ എല്ലാകഷ്ടപ്പാടുകളും മാറും എന്ന വിശ്വാസത്തിലാണ് അവര്‍ കഴിയുന്നത്. വിദേശത്ത് ജോലി ലഭിക്കാന്‍ വിസക്ക് ലക്ഷങ്ങള്‍ മുടക്കാന്‍ ആ പാവങ്ങള്‍ക്ക് കഴിവില്ല. മുന്നോക്ക വിഭാഗമായതിനാല്‍ സംവരണവുമില്ല.
അങ്ങിനെയിരിക്കെ പത്ര പരസ്യം കണ്ട് രവി അര്‍ദ്ധ സൈനിക റിക്രൂട്ട്മെന്റിനു അപേക്ഷ അയച്ചു. എഴുത്ത് പരീക്ഷയില്‍ അയാള്‍ കടന്ന് കൂടി. ഇനി കായികക്ഷമതാ പരീക്ഷണമാണ്. ആവശ്യത്തിന്പൊക്കവും വണ്ണവും ആരോഗ്യവും ഉള്ള രവിക്ക് ആ പരീക്ഷണത്തിലും ജയിക്കാന്‍പ്രയാസമുണ്ടായിരുന്നില്ല. ഈ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായി മാതാപിതാക്കള്‍ യാത്രക്കൂലിയുംമറ്റും കടം വാങ്ങിയാണ് മകനു നല്‍കിയത്. രവി എഴുത്ത് പരീക്ഷയും
കായികക്ഷമതാ പരീക്ഷയുംപാസ്സായപ്പോള്‍ ആ പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം വെച്ചു. ഇനി അവനു ജോലിഉറപ്പ്. പട്ടാളത്തിലായാലും കുഴപ്പമില്ല. സ്ഥിരമായ ഒരു വരുമാന മാര്‍ഗത്തിന് ഇടയാകുമല്ലോ. റിക്രൂട്ട്മെന്റിന്റെ അവസാന കടമ്പ ആയ മെഡിക്കല്‍ ചെക്കപ്പിനു രവി ഹാജരായി. ആരോഗ്യവാനായ തനിക്ക് ടെസ്റ്റ് നിസാരമായി തരണം ചെയ്യാനൊക്കും എന്ന് അവനു ശുഭാപ്തി വിശ്വാസം ഉണ്ട്താനും.
പക്ഷേ വിധി രവിയെ സുഗമമായി ആ പരീക്ഷ കടന്ന് കൂടാന്‍ അനുവദിച്ചില്ല. പൊക്കിളിന്റെ ഭാഗ്ത്ത്പണ്ട് ചെറുപ്പത്തില്‍ ഏതോ വൃണം വന്ന് കരിഞ്ഞ ഒരു പാടും, മലാശയത്തില്‍ അര്‍ശസിന്റെ സാന്നിദ്ധ്യവും രവിയെ മെഡിക്കല്‍ ചെക്കപ്പില്‍ അയോഗ്യനാക്കി. ചെറുപ്പത്തില്‍ പൊക്കിളിന്റെ ഭാഗത്ത് ഏതോ കുരു വന്ന് കരിഞ്ഞ പാട് ഇന്ന് ആരോഗ്യത്തെ ബാധിക്കുകയില്ലെന്നും അര്‍ശ്ശസ് (മൂലക്കുരു) സര്‍വസാധാരണമണെന്നും അത് കൊണ്ട് തന്നെ രവിക്ക് മെഡിക്കല്‍ ടെസ്റ്റില്‍ കടന്ന്കൂടാമെന്നും നമുക്ക് പറയാന്‍ അവകാശമില്ല. ആ വക കാര്യങ്ങള്‍ ആധികാരികമായി
പറയാന്‍ അവകാശം ഒരു ഡോക്റ്റര്‍ക്ക് മാത്രം. പ്രത്യേകിച്ച് സൈന്യത്തിലെ ജോലിയുമാണ്.
രവിയോട് ആര്‍ക്കോ കരുണ തോന്നിയതിനാല്‍ നിയമനാധികാരികള്‍ ഒരു ഉപാധി വെച്ചു . രവി ആരോഗ്യവാനാണെന്നും ഇപ്പോള്‍ കണ്ട രണ്ട് ന്യൂനതകള്‍ അവന്റെ ആരോഗ്യത്തെ ബാധിക്കുകയില്ലെന്നും ഒരുമെഡിക്കല്‍ സര്‍ജന്റെ സാക്ഷിപത്രം വാങ്ങി നിശ്ചിത തീയതിക്ക് മുമ്പ് ഹാജരാക്കിയാല്‍ ജോലിയില്‍പ്രവേശിപ്പിക്കാം എന്ന് അവര്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞ ഉടന്‍ രവിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ലാക്കാക്കി പാഞ്ഞു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്ന അയല്‍ വാസിയായ എന്റെ മകനോട് പോലും പറയാതെയാണ് അവര്‍ വെമ്പല്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിയത്. അവര്‍ സമീപിച്ച മെഡിക്കല്‍ കോളേജിലെ ഡോക്റ്റര്‍ രവിയെപരിശോധിച്ചതിന് ശേഷം ഒന്നു രണ്ട് സ്കാന്‍ ചെയ്യാനും രക്തം സമൂലം പരിശോധിക്കാനുംഎഴുതിക്കൊടുത്തു. റിസല്‍ട്ടുമായി വന്നാല്‍ സര്‍റ്റിഫിക്കേറ്റ് എഴുതി കൊടുക്കാം എന്ന് ആ ഭിഷഗ്വരന്‍പറഞ്ഞു. അദ്ദേഹം ഒരു പ്രൊഫസ്സറുമാണ്. ഈ പരിശോധനകള്‍ക്ക് മൊത്തം ചിലവ് ഒന്‍പതിനായിരംരൂപ വേണ്ടി വന്നത് ആ സാധുക്കള്‍ ഓടി നടന്ന് കടം വാങ്ങി സംഘടിപ്പിച്ചു. സ്കാന്‍ റിപ്പോര്‍ട്ടും രക്തപരിശോധനാ ഫലവുമായി പ്രൊഫസ്സറെ സമീപിച്ചപ്പോള്‍ അദ്ദേഹം വീട്ടില്‍ ചെന്ന് കാണാന്‍ ആവശ്യപ്പെട്ടു. മാതാപിതാക്കളുമായി വീട്ടിലെത്തിയ രവിയോട് അദ്ദേഹം പതിനായിരം രൂപാ ചോദിച്ചു. മാത്രമല്ല രണ്ട് ബോട്ടില്‍ കൂടി വാങ്ങിക്കൊണ്ട് ചെല്ലണമെന്നും കൂട്ടിച്ചേര്‍ത്തു. രവിയും മാതാപിതാക്കളും അന്തം വിട്ട് നിന്നു. അവരുടെ അന്വേഷണത്തില്‍ ആറു അക്കത്തോളം വരുന്ന സംഖ്യ ശമ്പളം വാങ്ങുന്ന ഒരാളാണ് ആ ഭിഷഗ്വരന്‍ . പറഞ്ഞിട്ടെന്ത് കാര്യം?! സാക്ഷിപത്രം വേണോ രൂപാ വേണം. അവര്‍ തിരികെ വീട്ടിലെത്തി. എന്ത് വിറ്റാല്‍, എത്ര പലിശക്കെടുത്താല്‍, ഇത്രയും രൂപാ സംഘടിപ്പിക്കാന്‍ കഴിയും എന്നായി അവരുടെ ചിന്ത. ശുദ്ധഹൃദയരായ ആ ഗ്രാമീണര്‍ പരക്കം പാഞ്ഞു. ആ പരക്കം പാച്ചിലിനൊടുവില്‍ എങ്ങിനെയോ അത്രയും തുക ഒപ്പിച്ചു അവര്‍ തിരുവനന്തപുരത്തെത്തി.
അവിടെ രവിയുടെ പിതാവ് ഒരു ഗ്രാമീണ കുസൃതി ഒപ്പിച്ചു. അയ്യായിരം രൂപ മാത്രം പൊതിഞ്ഞു പ്രൊഫസ്സറെ ഏല്‍പ്പിച്ചു. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്നതിനു പേന എടുത്ത വിദ്വാന്‍ ഒപ്പിടുന്നതിനു മുമ്പ് രൂപാ പൊതിയില്‍ നിന്നും പുറത്തെടുത്ത് എണ്ണി.
“അയ്യായിരം രൂപയോ?...“ അടുത്ത നിമിഷം രൂപാ ഇരുന്ന പൊതി രവിയുടെ പിതാവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഡോക്റ്റര്‍ ചീറി.”പോടോ ഇറങ്ങി ഇതെന്താ മത്തിക്കച്ചവടമോ?”

രവി ഉടനെ അയ്യായിരവും കൂടി ഡോക്റ്ററുടെ മുമ്പില്‍ വെച്ചു.” സര്‍, ഇതാ പതിനായിരവുമായി”
പക്ഷേ അദ്ദേഹം വഴങ്ങിയില്ല. “തന്റെ ഒരുമാസത്തെ ശമ്പളം എനിക്ക് തന്നാല്‍ മതി, തന്റെ ജീവിതകാലം മുഴുവന്‍ പിന്നെ എണ്ണി വാങ്ങാമല്ലോ, അത്കൊണ്ട് പതിനയ്യായിരവുമായി വാ, സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ തരാം.” ഡോക്റ്റര്‍ എഴുന്നേറ്റ് അകത്തേക്ക് പോയപ്പോള്‍ ആ സാധുക്കള്‍ കരയുന്ന മുഖവുമായി പുറത്തേക്ക് വന്നു. രവിയുടെ മാതാവ് കുറേ നേരം മയക്കം വന്ന് ആ മുറ്റത്ത് കിടന്നതിനാല്‍ പിന്നെ അവര്‍ എത്രയോ വൈകിയാണ് വീട്ടിലെത്തിച്ചേര്‍ന്നത്.

ഈ അവസ്ഥയിലാണ് എന്റെ മകന്റെ മുമ്പില്‍ വിവരം എത്തിയത്. അവന്‍ രവിയെ വഴക്ക് പറഞ്ഞതിനു ശേഷം സൈന്യ അധികാരികള്‍ നല്‍കിയ ഉത്തരവ് പരിശോധിച്ചു. അപ്പോഴാണു ഒരു വിവരം വെളിപ്പെട്ടത്.
“ഒരു മെഡിക്കല്‍ സര്‍ജന്റെ സാക്ഷിപത്രം“ എന്ന് മാത്രമാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അല്ലാതെ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ എന്ന് പറഞ്ഞിട്ടില്ല. എന്റെ മകന്‍ ഈ കാര്യം രവിയുടെ പിതാവിനെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷം അവന്റെ പരിചിത വലയത്തില്‍ ഉള്ള ഒരു ഡോക്റ്ററെ സമീപിച്ച് സ്കാന്‍ റിപ്പോര്‍ട്ടുകളും മറ്റും കാണിച്ച് രവിയെ ചെക്കപ്പിനു വിധേയനാക്കി, ആവശ്യമുള്ള സാക്ഷിപത്രം എഴുതി വാങ്ങി. പക്ഷേ അപ്പോഴേക്കും സമയ പരിധിയുടെ വിളുമ്പ് ആയി കഴിഞ്ഞിരുന്നു. ഏതായാലും ഇന്നലെ സ്പീഡ് പോസ്റ്റില്‍ സൈന്യ അധികാരികളുടെ ആഫീസിലേക്ക് രവി സാക്ഷിപത്രം പോസ്റ്റ് ചെയ്തു. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ വീട്ടില്‍ നിയമന ഉത്തരവും പ്രതീക്ഷിച്ച് അവന്‍ ഇപ്പോള്‍ കഴിഞ്ഞു കൂടുന്നു. രവിക്ക് പെട്ടെന്ന് തന്നെ നിയമന ഉത്തരവ് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലേ നമുക്ക് കഴിയൂ.

ഇവിടെ ചിന്തനീയമായ പ്രശ്നം, ആ പ്രൊഫസ്സറെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ്. നിങ്ങള്‍ പറയുമായിരിക്കാം പൊടി പുരട്ടിയ നോട്ട് കൊടുത്ത് ആ കശ്മലനെ അകത്താക്കണമെന്ന്. രണ്ട് കാര്യങ്ങളാല്‍ ഞങ്ങള്‍ അത് ചെയ്തില്ല.(ഒന്നു) അതോടെ രവിക്ക് സാക്ഷി പത്രം ആരില്‍ നിന്നും ലഭിക്കാതാകും.ഒരേ തൂവല്‍ പക്ഷികളാണ് ഈ വര്‍ഗം. അവസാനം സര്‍ട്ടിഫിക്കറ്റ് നല്‍കി രവിയോട് കരുണ കാണിച്ച ഡോക്റ്റര്‍ പോലും അവന്‍ ആ പണി കാണിച്ചതിനു ശേഷം ചെന്നാല്‍ അവനെ പരിശോധിച്ച് എന്തെങ്കിലും കുഴപ്പം നേരിയ രീതിയിലെങ്കിലും ഉണ്ടെന്ന് നോട്ട് ചെയ്താല്‍ മിലിട്ടറി ജോലിക്ക് രവി അയോഗ്യനാകും.(രണ്ട്) ഇതിനു പുറകെ പോകാന്‍ സമയമില്ലാതായി, മാത്രമല്ല ആ ഗ്രാമീണര്‍ അതിനൊന്നും വഴങ്ങുകയുമില്ല.”.ദൈവം അയാളോട് ചോദിച്ചോളും സാറേ“ എന്നാണ് രവിയുടെ പിതാവ് എന്നോട് പറഞ്ഞത്.

ഒന്നും ചെയ്യാനൊക്കാത്ത നിസ്സഹായവസ്ഥയില്‍ എന്നില്‍ അമര്‍ശം പതഞ്ഞ് പൊന്തിയപ്പോള്‍ പത്ത് പേരോടെങ്കിലും ഈ സംഭവം അറിയിക്കണമെന്ന തോന്നലില്‍ നിന്നുമാണ് ഈ പോസ്റ്റ്.

പണ്ട് കോഴിക്കോട് ജനങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കി ഒരു ഡോക്റ്ററെ പരസ്യ വിചാരണ ചെയ്ത് അയാളെ ബലമായി പിടിച്ച് ചെരുപ്പ് മാല അണിയിച്ച പത്ര വര്‍ത്ത ഓര്‍മ വരുന്നു. ഈ കാര്യത്തില്‍ ആ വക പ്രയോഗങ്ങളാണ് ഉചിതമെന്നും തോന്നി പോകുന്നു.

21 comments:

  1. ഷെരീഫ്ക്കാ..വ്യവസ്ഥാപിതമോ നിയമപരമോ ആയ മാര്‍ഗ്ഗങ്ങളിലൂടെ ഈ വക ജന്തുക്കളെ നമുക്ക് ഒന്നും ചെയ്യാനാകില്ല .കാരണം ഇവര്‍ക്കൊക്കെ രക്ഷപ്പെടാന്‍ ഒട്ടേറെ പഴുതുകള്‍ നമ്മുടെ വ്യവസ്ഥിതിയില്‍ ഉണ്ട് ,,ഒറ്റമൂലി പ്രയോഗമാണ് വേണ്ടത് ..അവസരം ഉണ്ടാക്കി അത് ചെയ്യുക തന്നെ വേണം ..ആ സഹോദരന്‍ ഈ പരീക്ഷണം അതിജീവിക്കട്ടെ :)

    ReplyDelete
  2. samoohika prathibadhatha ulla post.. nannayi........ onashamsakal

    ReplyDelete
  3. ആ സര്‍ജന്‍ സംവരണ ആനുകൂല്യം പറ്റുന്ന ആളാണോ എന്നു കൂടി ഒന്ന് അന്വേഷിക്കുമോ? അത്തരം ആളുകള്‍ക്ക് പൊതുവേ ഇത്തരം ആര്‍ത്തിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനുള്ള മ്മൃഗീയ തൃഷ്ണകളും കൂടും, പ്രത്യേകിച്ച് മുന്നില്‍ കിട്ടുന്ന ആവശ്യക്കാരന്‍ മുന്നോക്ക സമുദായക്കാരനും നിസ്സഹായനും ദരിദ്രനും അധികാരസ്ഥാനങ്ങളില്‍ പിടിപാടില്ലാത്തവനും കൂടി ആകുമ്പോള്‍.

    ReplyDelete
  4. ഇവിടെയൊക്കെയാണ് പൊതുജനത്തിന്റെ സംഘടിത ശക്തി കാണിക്കേണ്ടത്.

    ReplyDelete
  5. പരമ യോഗ്യനായ ആ ഡോക്ടര്ക്ക് ചെരിപ്പുമാല മാത്രം മതിയോ. കുറ്റിച്ചൂലുകൊണ്ട് രണ്ടെണ്ണം 
    കൂടി വേണ്ടേ.

    ReplyDelete
  6. സ്വന്തം കാര്‍ വീട്ടില്‍ കയറ്റി ഇടണം എന്ന ആഗ്രഹത്തിന്റെ പുറത്ത് 200 മീറ്റര്‍ നീളത്തില്‍ 4 മീറ്റര്‍ വീതിയില്‍ സ്വന്തം പാടത്തിന്റെ ഓരത്തുകൂടി മണ്ണടിച്ച് വഴിയുണ്ടാക്കിയ ആളെക്കൊണ്ട് കേസെടുക്കതിരിക്കാന്‍ വേണ്ടി ഒരു വില്ലേജോഫീസര്‍ സേലത്ത് പഠിക്കുന്ന തന്റെ മകന്റെ ഒരു വര്‍ഷത്തെ ഫീസ് കൊടുപ്പിച്ചു. പുതിയ കാര്‍ വാങ്ങാന്‍ മുടക്കിയതിന്റെ ഏകദേശം പകുതിയോളം വരുന്ന തുക.

    ReplyDelete
  7. അയാള്‍ ഏത് തരക്കാരനുമാകട്ടെ പരാതിനല്‍കുകയായിരുന്നു വേണ്ടത്‌.ഒരിക്കലെങ്കിലും പരാതി നല്‍കാത്തവര്‍ പരാതി നല്കിയിട്ടു കാര്യമില്ല എന്ന് പറഞ്ഞു വിലപിക്കുന്നതില്‍ കാര്യമില്ല.ഇന്നത്തെ സമൂഹത്തിലെ ഓരോ വ്യക്തിയും ഒരിക്കലെങ്കിലും ഒരു പരാതി നല്‍കിയാല്‍ തീരാവുന്ന പ്രശ്നങ്ങളെ സമൂഹത്ത്തിലുള്ളൂ

    ReplyDelete
  8. പരാതിനല്‍കുകയായിരുന്നു വേണ്ടത്‌.

    ReplyDelete
  9. പ്രിയപ്പെട്ട ചങ്ങാതിമാരേ! ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.
    പ്രിയപെട്ട രമേശ്, ആ ഒറ്റമൂലി പ്രയോഗത്താല്‍ മാത്രമേ ഈ മാതിരി പിശാചുക്കളുടെ ഉപദ്രവം മാറ്റാന്‍ കഴിയൂ എന്നത് ശരിയാണ്. സന്ദര്‍ഭം കാത്തിരിക്കുകയാണ്.

    പ്രിയ കലി, നന്ദി സുഹൃത്തേ! എന്റെ ഓണാശംസകളും അറിയിച്ച് കൊള്ളട്ടെ.

    പ്രിയ അനില്‍ഫില്‍, അയാള്‍ പിന്നോക്ക സമുദായാംഗമാണെന്ന് രണ്ടക്ഷരം മാത്രമുള്ള അയാളുടെ പേരില്‍ നിന്നും ഞാന്‍ ഊഹിക്കുന്നു.
    ചിലര്‍ താങ്കള്‍ പറഞ്ഞത് പോലുള്ള അസുഖങ്ങള്‍ മുന്നോക്കക്കാരോട് കാണിക്കാറുണ്ട് എന്നത് ശരിയാണ്. പക്ഷേ ഇവിടെ ധനാര്‍ത്തി മാത്രമാണ് കാരണം. താങ്കള്‍ പറഞ്ഞ വില്ലേജ് ഓഫീസറുടെ കാര്യത്തില്‍ ചാട്ടവാറിനടിയാണ് നല്‍കേണ്ടത്.

    പ്രിയപ്പെട്ട എന്‍ .സി.ജോര്‍ജ്, ആ ശക്തി എപ്പോഴെങ്കിലും രംഗത്തുണ്ടായിരുന്നെങ്കില്‍ ഇപ്രകാരമുള്ള അനീതി ഒരിക്കലും ഉണ്ടാകില്ലായിരുന്നു.

    പ്രിയപ്പെട്ട കേരളദാസനുണ്ണി സര്‍, കോഴിക്കോടെ ഡോക്റ്റര്‍ക്ക് ചെരിപ്പ്മാലയും കുറ്റിച്ചൂലും തന്നെ കിട്ടി. ഇവിടത്തെ പ്രൊഫസ്സര്‍ക്ക് അതിലും കൂടുതല്‍ നല്‍കണം.

    പ്രിയ jayaharig, കാര്‍ന്നോരു, നിങ്ങളുടെ രണ്ട് പേരുടെയും അഭിപ്രായം മാനിക്കുന്നു.പക്ഷേ ഇവിടെ പരാതി കൊടുക്കുന്നതിലുപരി, രവിക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടുക എന്നതിനായിരുന്നു പ്രാധാന്യം.പരാതി ഇനിയും കൊടുക്കാം, രവിക്ക് ജോലി കിട്ടട്ടെ.

    ReplyDelete
  10. ഇക്കാ... ഇക്കഴിഞ്ഞ ജനുവരിയില്‍ നമ്മള്‍ കൊച്ചിയില്‍ വച്ച് കണ്ടത് ഓര്‍ക്കുന്നുണ്ടോ? അതിന്‍റെ തലേ ദിവസം ഇതേ പോലെ ഒരു സീനിന് ഞാനും സാക്ഷിയായതാണ്. എന്‍റെ അപ്പൂപ്പന് ഒരു സര്‍ജറിയുടെ കാര്യത്തിനായിട്ട് ഇതേ മേടിക്കല്‍ കോളേജിലെ വേറെ ഒരു മേടിക്കല്‍ ഡോക്റ്റര്‍ക്ക് ഇതേ പോലെ ഒരു തുക കൊണ്ട് കൊടുക്കാനായി ഞാനും ഒപ്പം പോയിരുന്നു. സത്യം പറഞ്ഞാല്‍ കാശ് കൊടുക്കാന്‍ ആയിട്ട് പോയതല്ല. രോഗിയുടെ അടുത്ത ആളുകള്‍ ആരെങ്കിലും വന്നു കാണണം എന്ന് പുള്ളി അറിയിച്ചു. ചെന്നപ്പോള്‍ ദക്ഷിണ വയ്ക്കാന്‍ പറഞ്ഞു. ഊര് തെണ്ടിയുടെ ഓട്ടക്കീശയില്‍ അന്നേരം കാശ് ഉണ്ടായിരുന്നത് കൊണ്ട് ദര്‍ബാര്‍ രാഗം വേസ്റ്റ് ആക്കേണ്ടി വന്നില്ല.! പക്ഷേ മോശം പറയരുതല്ലോ പിന്നെ അപ്പൂപ്പന് വി.ഐ.പി ട്രീറ്റ്‌മെന്‍റ് ആയിരുന്നു! ഇമ്മാതിരി സാറന്മാര്‍ എല്ലാം വീട്ടില്‍ ഇത്തരം ഇടപാടുകള്‍ക്കായിട്ട് മാത്രം ഒരു മുറി പോലും ഉണ്ടാക്കിയുണ്ടത്രേ! നാറികള്‍.

    ReplyDelete
  11. ആർത്തി പണ്ടാരങ്ങൾ..എല്ലായിടത്തുമുണ്ട് ഈ വിഭാഗത്തിൽ പെട്ടവർ......
    മലപ്പുറത്ത് ഇപ്പൊളും 20 രൂപ മാത്രം ഫീസു വാങ്ങുന്ന ( പകുതിയിൽ അധികം പേരിൽ നിന്നും വാങ്ങിക്കുകയുമില്ല) ഒരു Dr. ഉണ്ട്. ഇവരൊക്കെ അദ്ദേഹത്തിന്റെ കാൽ കഴുകിയ വെള്ളം കുടിക്കണം..
    ചെറ്റകൾ.. ഇരുട്ടടി അടിക്കണം ഇവറ്റയെ..

    ReplyDelete
  12. മൊബൈല്‍ ക്യാമറ കൊണ്ട് ആളുകള്‍ അറിയാതെ എത്രയോ വേണ്ടാത്ത കാര്യങ്ങളാണ് നാം ചെയ്ത് കൂട്ടുന്നത്. ഇങ്ങനെ ഉള്ളവരെ കുടുക്കുവാന്‍ ആ മാര്‍ഗ്ഗം എന്തേ ഉപയോഗക്കിക്കാത്തത്?

    താങ്കള്‍ ഇവിടെ പങ്ക് വെച്ചത് പോലെ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ആ കൈക്കൂലിക്കാരുടെ വീഡിയോകള്‍ പ്രചരിപ്പിക്കുക. കാര്യമില്ല എന്നറിയാം എങ്കിലും കൈക്കൂലി കൊടുക്കേണ്ടി വരുന്നവന്റെ ആശ്വാസത്തിനെങ്കിലും....

    അനില്‍ഫിലിന്റെ അഭിപ്രായത്തോട് വിയോജിപ്പ്. കൈക്കൂലി കാര്യത്തില്‍ ജാതി വ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല. കീഴ്ജാതിക്കാരനാണ് മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ മേല്‍ജാതിക്കാര്‍ ഇങ്ങനെ ചെയ്യില്ല എന്നാണോ പറഞ്ഞ് വരുന്നത്!!! ഏതെങ്കിലും ഒരു നോര്‍ത്ത് ഇന്ത്യക്കാരനോട് ചോദിച്ച് നോക്ക്....

    പ്യൂണ്‍ മുതല്‍ മേലോട്ടുള്ളവര്‍ക്ക് തന്റെ മുന്നിലുള്ളത് നിസ്സഹായനായ എലിയാണെന്ന തോന്നല്‍ കേരളത്തില്‍ സര്‍വ്വസാധാരണമല്ലേ. സര്‍ എന്ന് വിളിച്ചില്ലെങ്കില്‍ അവര്‍ മൈന്റ് പോലും ചെയ്യില്ല.

    ReplyDelete
  13. ഞാൻ ഇത് വായിച്ചു; എന്തുപറയാൻ!

    ReplyDelete
  14. പ്രിയപ്പെട്ട ആളവന്താന്‍ , അപ്പൂപ്പന്റെ കഥ കേട്ടിട്ട് അതിശയം ഒട്ടും തോന്നുന്നില്ല.അവിടെ അഡ്മിറ്റ് ചെയ്യപ്പെടുന്നവന്റെ അവസ്ഥ മകനുമായി 53 ദിവസം 1997ല്‍ കിടന്ന എനിക്ക് കാണാപ്പാഠമാണ്. പക്ഷേ ഒരു സര്‍ട്ടിഫിക്കറ്റിനു അതും ഒരുത്തന്റെ ഉപജീവന മാര്‍ഗം ശരിയാകാനുള്ള ഒരു തുണ്ടം പേപറിന് ഇത്രയും വിലയും ക്രൂരമായ പെരുമറ്റവും എന്നെ വേദനിപ്പിക്കുകയും അരിശപ്പെടുത്തുകയും ചെയ്തതിനാലാണ് ഈ കുറിപ്പുകള്‍ ഇവിടെ കോറിയിട്ടത്.
    ഓ.ടോ.ഇപ്പോള്‍ നാട്ടിലുണ്ടോ? അതോ പ്രവാസിയാണോ? ഈ സുദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു.

    പ്രിയപ്പെട്ട പൊന്മളക്കാരന്‍, ഇവറ്റക്ക് ഇരുട്ടിലല്ല വെളിച്ചത്ത് തന്നെയാണ് അടി കൊടുക്കേണ്ടത്.ഇവിടെ കൊട്ടാരക്കരയില്‍ 30 രൂപാ വാങ്ങി ചികിത്സിക്കുന്ന നല്ലവനായ ഒരാള്‍ ഉണ്ട്. ഭൂമിയില്‍ ഓരോന്നെങ്കിലും ഇങ്ങിനെ ഉള്ളതിനാലാണ് ഇവിടെ ജീവന്‍ നില നില്‍ക്കുന്നത്.

    പ്രിയപ്പെട്ട മനോജ്, താങ്കള്‍ പറഞ്ഞത് നല്ല ഒരു ഉപായമാണ്. പക്ഷേ ഈ പാവം ഗ്രാമീണര്‍ക്ക് അതൊന്നും ഒരു പരിചയവും ഇല്ലാതായി പോയി. എപ്പോഴെങ്കിലും ഞങ്ങളോട് ഈ വിവരം പങ്ക് വെച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ആ ഉപായം തന്നെ അഡോപ്റ്റ് ചെയ്തേനെ. ഇനിയും വൈകിയിട്ടില്ല. ഏതിനും ആ പയ്യനു ജോലി ലഭിക്കട്ടെ എന്നിട്ട് ആ പ്രൊഫസ്സറെ ഞങ്ങള്‍ മൊബൈല്‍ ക്യാമറായില്‍ കയറ്റും . സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തേ!.

    പ്രിയപ്പെട്ട സജീം സന്ദര്‍ശനത്തിനു നന്ദി ചങ്ങാതീ...

    ReplyDelete
  15. ഇവനെപ്പോലുള്ള ചെറ്റകള്‍ കാരണം ഇപ്പോള്‍ ഡോക്ടറെ കണ്ടാല്‍ ജനം തല്ലുന്ന അവസ്ഥയായി... അവന്റെ ആസനത്തില്‍ കാന്താരിമുളക് കുത്തിനിറച്ച് ഈയം ഉരുക്കിയൊഴിക്കണം... ഞങ്ങളുടെ സമൂഹത്തിനെ പറയിപ്പിക്കാന്‍ ഓരോ വൃത്തി കെട്ടവന്മാര്‍...

    ReplyDelete
  16. കഫംതീനികളായ ഇത്ത്രക്കാര്‍ ഏറി വരികയാണ്‌.. വെറുതെ വിടരുത് ഇവനെയൊന്നും സമൂഹത്തില്‍

    ReplyDelete
  17. ആ ഡോഗ്(ട്ടർ) ജനകീയ വിചാരണ ചെയ്യപ്പെട്ടുവെങ്കിൽ എന്നാശിക്കുന്നു. ഈ പോസ്റ്റിനു നന്ദി.

    ReplyDelete
  18. ഷെരീഫ്ക്കാ...ഇത്തരം വൃത്തികെട്ടവന്മാർ കേരളത്തിലെ സകല മെഡിക്കൽകോളേജുകളിലും ഉണ്ട്.എന്റെ ഒരു സുഹൃത്തിന്റ് അച്ഛന്റെ തലയിലെ ട്യൂമർ ഓപ്പറേഷന് കോട്ടയം മെഡിക്കൽകോളേജിൽ ചെന്നപ്പോൾ അവിടെ ബെഡ്ഡില്ല..വീട്ടിൽ ചെന്ന് ഒരുത്തന്റെ(ഡോക്ടറുടെ) പോക്കറ്റിൽ 2000 രൂപ ഇട്ടുകൊടുത്തപ്പോൾ ബെഡ്ഡ് കിട്ടി..പക്ഷെ ഓപ്പറേഷന് അപ്പോൾ ഡേറ്റ് ഇല്ല..വീണ്ടും ഒരു 1500കൂടി...അപ്പോൾ ഡേറ്റ് കിട്ടി..പിന്നെ സ്കാനിംഗ് എല്ലാംതന്നെ എറണാകുളത്തുള്ള സ്കാനിംഗ് സെന്ററിൽമാത്രം..അതിന് ഈ തെണ്ടികൾ എത്രമാത്രം കമ്മീഷൻ വാങ്ങുന്നുവെന്നത് പരസ്യമായ ഒരു രഹസ്യം മാത്രം...പാവപ്പെട്ടവൻ വിയർപ്പ് ചോരയാക്കി അന്നന്നത്തെ അപ്പത്തിനുവേണ്ടിയും,സ്വന്തം കുടുംബത്തിന്റെ ചികിത്സക്കുംവേണ്ടി സമ്പാദിക്കുന്നത് പിടിച്ചുപറിച്ചെടുക്കുന്ന ഈ കൊള്ളക്കാർക്ക് ഒരു ചെരിപ്പുമാല മാത്രം മതിയോ ഇക്ക....? ഇനി അഥവാ അതു സംഭവിച്ചാൽതന്നെ, അഴിമതിയുടെ അഴുക്കുചാലിൽ ഒപ്പം നീന്തിക്കളിക്കുന്ന അനവധി സംഘടനകൾ ഇവർക്കുവേണ്ടി രംഗത്തുവരാൻ താമസവുമുണ്ടാകില്ലല്ലോ...അവിടെയും തോൽക്കുന്നത് അധികാരവും പണവും കൈയിലില്ലാത്ത നമ്മെപ്പോലുള്ള സാധാരണക്കാർ മാത്രം...

    ReplyDelete
  19. പ്രിയപ്പെട്ട ഡോക്റ്റര്‍ ആര്‍.കെ.തിരൂര്‍,
    പ്രിയ ബഷീര്‍,വെള്ളറക്കാട്,
    പ്രിയ പള്ളിക്കരയില്‍,
    പ്രിയഷിബു തോവാള,
    എന്റെ ചങ്ങാതിമാരേ! നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് ഏറെ നന്ദി.

    ReplyDelete
  20. സർജന്മാരുടെ സർജറി ഓപ്പ്:തീയ്യറ്ററിന് പുറത്താണ് ഭീകരം അല്ലേ ഭായ്

    ReplyDelete
  21. ഭീകരവും അറക്കുന്നതുമാണ് അവരുടെ പെരുമാറ്റങ്ങള്‍...പ്രിയ മുരളീമുകുന്ദന്‍ .
    സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ!

    ReplyDelete