Thursday, September 8, 2011

ഇത് മയക്ക് മരുന്നാണ്

പണ്ട് പണ്ട് അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലെ കയര്‍ ഫാക്റ്ററികളിലെ തൊഴിലാളികള്‍ അതിരാവിലെ ജോലിക്ക് പോകുമായിരുന്നു. എട്ട് മണിക്ക് ഫാക്റ്ററിയില്‍ കയറണം. പിന്നീട് കുടിലില്‍ തിരിച്ച് വരുന്നത്, ആറു മണിക്കാണ്. ആണുങ്ങള്‍ തൊഴില്‍ അന്വേഷിച്ച് അതിനു മുമ്പ് തന്നെ കുടിലിനു വെളിയില്‍ പോയിരിക്കും. അല്‍പ്പം മുതിര്‍ന്ന കുട്ടികള്‍ എന്തെങ്കിലും തീറ്റ അന്വേഷിച്ചോ അല്ലെങ്കില്‍ പ്രൈമറി സ്കൂളിലെ ഉപ്പുമാവ് അന്വേഷിച്ചോ കുടിലില്‍ നിന്നും സ്ഥലം വിടുമായിരുന്നു. അവസ്ഥയില്‍ ശിശുക്കളെ എങ്ങിനെ സംരക്ഷിക്കും ? മുതിര്‍ന്ന കുട്ടികളെ ഏല്‍പ്പിച്ചാല്‍ തന്നെയും പൂച്ചയെ വിളക്ക് ഏല്‍പ്പിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ പോവുക. എലിയെ കാണുമ്പോള്‍ പൂച്ച വിളക്ക് ഉപേക്ഷിച്ച് പോകുന്നത് പോലെ അടുത്ത വീട്ടിലെ കുട്ടികളുടെ കളിയോ, മറ്റ് ആകര്‍ഷകമായ എന്തെങ്കിലുംസംഗതികളോ , കണ്ടാല്‍ അവര്‍ കുഞ്ഞുങ്ങളെ വീട്ടില്‍ തള്ളി കണ്ടതിന്റെ പുറകേ പോകും. അന്ന് മേല്‍പ്പറഞ്ഞ താലൂക്കുകളില്‍ എല്ലാ പറമ്പിലും കുളങ്ങള്‍ ധാരാളമാണ്. കുടിലില്‍ നിന്നും കുഞ്ഞു, ഇഴഞ്ഞ് ഇഴഞ്ഞു കുളത്തിലേക്ക് പോയി വീഴുന്ന സംഭവങ്ങള്‍ ധാരാളം ഉണ്ടായി. പ്രതിസന്ധി നേരിടാന്‍ സ്ത്രീ തൊഴിലാളികളില്‍ പലരും ചെയ്യുന്ന ഒരു ചെറിയ നുണുക്ക് പണിയെ പറ്റി കയര്‍ ഫാക്റ്ററികളിലെ സ്ത്രീ തൊഴിലാളികളില്‍ നിന്നും ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്.
.
മൊട്ട്സൂചി തലയുടെ , വലിപ്പത്തില്‍ കറുപ്പ് (ഓപ്പിയം) സംഘടിപ്പിച്ച് കുഞ്ഞിനെ തീറ്റിക്കും. കുഞ്ഞു, കിറുഞ്ചി കിറുഞ്ചി അങ്ങിരുന്നോളും. എവിടെയും ഇഴഞ്ഞു പോവില്ല. ഇതാണ് ആ പാവങ്ങള്‍ കുഞ്ഞുങ്ങളെ ഒരിടത്ത് ഇരുത്താന്‍ കണ്ട്പിടിച്ച മാര്‍ഗം

ഇന്നിപ്പോള്‍ കഥ ഓര്‍മിക്കാനും ഇവിടെ അവതരിപ്പിക്കാനും കാരണമുണ്ട്.

ഇന്നത്തെ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന കുട്ടികള്‍ക്കും കൊച്ചു കുഞ്ഞുങ്ങളെ നോക്കാന്‍ സമയംലഭിക്കുന്നില്ല.. പണ്ടത്തെ കയര്‍ ഫാക്ടറി സ്ത്രീ തൊഴിലാളികളുടെ സ്ഥിതി അവര്‍ക്കും വന്ന് ഭവിച്ചത് കൊണ്ടല്ല.
മറ്റവളെക്കാളും കേമി ഞാനാണെന്ന് കാണിക്കാന്‍ അവര്‍ക്ക് പുറത്ത് പോകേണ്ടി വന്നിരിക്കുന്നു. അത് എവിടെയും ആകാം.അയല്‍ വീട് . സംഘടനാ പ്രവര്‍ത്തനം. സ്ത്രീ ശക്തി, വനിതാ ശക്തി, പിന്നെ ശക്തി, ശക്തി. വേദികള്‍ ധാരാളം.
ഉദ്യോഗം ഉണ്ടെങ്കില്‍ പിന്നെ പറയാനും ഇല്ല.
പുരുഷന്മാരും മോശമില്ല. അവര്‍ക്കും വീട്ടിലിരിക്കാന്‍ സമയമില്ല. അല്‍പ്പം സ്മാള്‍, സൌഹൃദ കൂട്ടായ്മ, വെടി പറച്ചില്‍, പണം ഉണ്ടാക്കല്‍( എത്ര ഉണ്ടാക്കിയാലും മതിയാകാത്ത ധനാസക്തി) അങ്ങിനെ അവര്‍ക്കും വീട്ടില്‍ തങ്ങാന്‍ നേരമില്ല.

അവസ്ഥയില്‍ കുഞ്ഞുങ്ങളെ വീട്ടില്‍ കിറുഞ്ചി ഇരുത്താന്‍ എന്ത് വഴി? പകല്‍ പ്ലെയിംഗ് സ്കൂള്‍, നഴ്സറി സ്കൂള്‍ എന്നിങ്ങനെ ഓമന പേരുകളുള്ള തുറന്ന ജയിലും മറ്റുമുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞുള്ള നേരം എന്ത് ചെയ്യും?

കൂട്ടത്തില്‍ ചില വല്യപ്പന്മാരെയും വല്യമ്മമാരെയും കൊച്ചു കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നത് പോലെ കാത്ത് രക്ഷിക്കുകയും വേണം. വൃദ്ധ സദനത്തില്‍ അയച്ച് നാട്ടുകാരുടെ പരിഹാസം കേള്‍ക്കാന്‍ മടിയാണെന്ന് കൂട്ടിക്കോളീന്‍ .

അങ്ങിനെ
കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും വീട്ടില്‍ ഒരിടത്ത് തന്നെ ഒറ്റ ഇരിപ്പില്‍ തന്നെ കിറുഞ്ചി ഇരുത്താന്‍ എന്ത് വഴിയെന്ന് നാടും നാട്ടാരും തല പുകഞ്ഞാലോചിച്ചു.

അവസാനം കണ്ട് പിടിച്ച പോംവഴിയാണ് ടെലിവിഷം.

ഒരു ഭയവും വേണ്ടാ, എവിടെ ഏത് ദുനിയാവിലും ധൈര്യമായി പോകാം. കുഞ്ഞുഅനങ്ങില്ല. വല്യമ്മ അനങ്ങുകയോ അടുക്കളയില്‍ ചെന്ന് ഗ്യാസ് തിരിച്ച് വെക്കുകയോ ഒന്നും ചെയ്യില്ല. ഒറ്റ ഇരിപ്പ്. ഭക്ഷണം കയ്യെത്തി എച്ചില്പെട്ടിയില്‍ നിന്നെടുത്ത് മടിയില്‍ വെച്ച് കൊച്ച് സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്ന് തിന്നാം.

പണ്ടത്തെ കറുപ്പിനെക്കാളും പാര്‍ശ്വഫലം ഒട്ടുമില്ലാത്ത അല്‍ഭുത മരുന്ന്. യാതൊരു പ്രതികരണ ശേഷിയുമില്ലാത്ത ഒരു ജനതയായി രൂപാന്തരപ്പെടാന്‍ ഈ പോംവഴി മാത്രം മതി. ലോകത്ത് എന്ത് സംഭവിച്ചാലും ഒരു കുലുക്കവുമില്ല. ഇരുന്നിടത്ത് തന്നെ അങ്ങിരിക്കും.

അതു കൊണ്ടാണല്ലോ ഇന്ന് ഉത്രാടമായിട്ടു പോലും ഒരു കുഞ്ഞിനെയും തൊടിയിലും മറ്റും എനിക്ക് കാണാന്‍ കഴിയാതിരുന്നത്. വിശാലമായ പാടത്തിന്റെ ഭംഗിയും ആസ്വദിച്ച് പൊന്‍ വെയിലില്‍ മുങ്ങിയ അന്തരീക്ഷത്തില്‍ വരമ്പിലൂടെ നടന്ന് നീങ്ങിയപ്പോള്‍ പൊന്നിന്‍ ചിങ്ങത്തില്‍ പണ്ട് ഞാന്‍ കണ്ടിരുന്ന ഒന്നും എനിക്ക് ഇന്ന് രാവിലെ കാണാന്‍ കഴിഞ്ഞില്ല എന്നത് തികച്ചും സത്യമാണ്. പണ്ട് ഈ ഗ്രാമവീഥികളില്‍ കൂടി നടക്കുമ്പോള്‍ ഊഞ്ഞാലിന്റെ മുമ്പിലെ ആര്‍പ്പ് വിളികള്‍, കബഡി കളി, ഉറിയടി, മറ്റ് കളികള്‍ എല്ലാം ഞാന്‍ കണ്ടിരുന്നു. ഇവയെല്ലാം അന്യം നിന്ന് പോയോ? പൊയ്പ്പോയ വര്‍ഷങ്ങളിലും പേരിനു മാത്രമാണ് എനിക്കിവയെല്ലാം കാണാന്‍ കഴിഞ്ഞത്. അങ്ങിനെ കുറേശ്ശെ കുറേശ്ശേയായി ഇവയെല്ലാം പുസ്തങ്ങളില്‍ മാത്രമായി അവശേഷിക്കുമായിരിക്കും.

പാടം കഴിഞ്ഞ് മരച്ചീനി തോട്ടങ്ങളും വാഴത്തോപ്പുകളും പിന്നിട്ട്, വീടുകള്‍ക്ക് മുന്നിലൂടെ എന്റെ പ്രയാണം പുരോഗമിച്ചപ്പോള്‍ എല്ലാ വീടുകളില്‍ നിന്നും എനിക്ക് കേള്‍ക്കാന്‍ സാധിച്ചു, പൊട്ടിച്ചിരികളും ആര്‍പ്പ് വിളികളും. അതേ! നേരം വെളുത്തപ്പോള്‍ തന്നെ തുറന്ന് വെച്ചിരിക്കുകയാണ് സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ കാണാന്‍ വേണ്ടി ടെലിവിഷം. പഴയ കറുപ്പ് പ്രയോഗം; മനുഷ്യരെ നിഷ്ക്രിയരാക്കുന്ന മാരണ പ്രയോഗം. “ദേ! മാവേലി വരുന്നു“ എന്ന് പറഞ്ഞാല്‍ വിഷത്തിന്റെ മുമ്പില്‍ മയങ്ങി ഇരിക്കുന്ന ആരെങ്കിലും ഇറങ്ങി വരുമോ? ഈ കാലത്ത് പണ്ടത്തെ പോലെ പത്തും പതിനഞ്ചും കുട്ടികള്‍ വീടുകളില്‍ ഇല്ലതാനും. പരമാവധി രണ്ട് ചിടുങ്ങനോ ചിടുങ്ങത്തിയോ ഉണ്ടാകും. അവരെ ടെലിവിഷത്തിന്റെ മുമ്പില്‍ ഇരുത്തിയാല്‍ പിന്നെ ഊഞ്ഞാലിന്റെ മുമ്പില്‍ ആര്‍ വരാന്‍ , ആരു കബഡി കളിക്കാന്‍ , ആരു ഉറി അടികാണാന്‍ ......ഇല്ലാ ആരുമില്ല.
മനസില്‍ നൊമ്പരം ഉയരുന്നു... പൈതൃകത്തെയും സംസ്കാരത്തെയും വീറും വാശിയുമായി അവതരിപ്പിക്കുമ്പോള്‍ ഇങ്ങിനെ ഒരു സംസ്കാര നിഷേധ സ്വഭാവം നമ്മില്‍ പതുക്കെ പതുക്കെ കടന്ന് വരുന്നതിനെ പറ്റി ആരെങ്കിലും ഒന്ന് പ്രതിഷേധിച്ചെങ്കില്‍.... നമ്മുടെ സംസ്കാരം നാം പഴയതില്‍ നിന്നാണ് പടുത്തുയര്‍ത്തിയതെങ്കില്‍ ആ പഴയതെല്ലാം കാത്ത് രക്ഷിക്കപ്പെടാതെ പുതിയതിന്റെ കുത്തൊലിപ്പില്‍ കടപുഴുകുമ്പോള്‍ നഷ്ടപ്പെടുന്നത് പഴയ കാല ശീലങ്ങളല്ല നമ്മുടെ സംസ്കാരം തന്നെയാണെന്ന ബോധം നമ്മിലുണ്ടാകേണ്ടേ?!

11 comments:

  1. നമ്മുടെ സംസ്കാരം നഷ്ടപ്പെടുന്നതില്‍ ആരും പരിതപ്പിക്കില്ലാ എന്ന് തോന്നുന്നു...ഇപ്പോള്‍ എല്ലാം അഹം ചിന്തകള്‍ അല്ലെ..ഇക്കാ.. കൂടുള്ള൪ക്കും അയല്‍വാസികള്‍ക്കും വല്ലതും സംഭവിച്ചാല്‍ തന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല,പിന്നല്ലേ വരുന്ന തലമുറയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ സംസ്ക്കാരം ഇല്ലാതാകുമോ എന്നൊക്കെ നോക്കുന്നത്.

    ReplyDelete
  2. എല്ലാവര്‍ക്കും ഇന്ന് ടിവി മതി. അതല്ലെങ്കില്‍ പിന്നെ മദ്യം. മുന്‍പൊക്കെ മദ്യപിച്ചും അല്ലാതെയും ഒക്കെ ഉത്രാടദിനത്തിലും തിരുവോണദിനത്തിലുമൊക്കെ ഒരു കൈകൊട്ടികളിയെങ്കിലും പതിവുണ്ട്. ഇപ്പോള്‍ അത് പോലുമില്ല. നമ്മളും മോശമല്ല ഇക്ക. വീരവാദം പറയുന്ന ഞാനും ഇക്കയുമൊക്കെ നെറ്റിന്റെ ലോകത്ത് വ്യാപൃതരല്ലേ..:):)

    ReplyDelete
  3. മനസില്‍ നൊമ്പരം ഉയരുന്നു... പൈതൃകത്തെയും സംസ്കാരത്തെയും വീറും വാശിയുമായി അവതരിപ്പിക്കുമ്പോള്‍ ഇങ്ങിനെ ഒരു സംസ്കാര നിഷേധ സ്വഭാവം നമ്മില്‍ പതുക്കെ പതുക്കെ കടന്ന് വരുന്നതിനെ പറ്റി ആരെങ്കിലും ഒന്ന് പ്രതിഷേധിച്ചെങ്കില്‍....

    oro malayaliyum theerchayayum ingane agrahikkatte.. onashamsakal...

    ReplyDelete
  4. സത്യം പറഞ്ഞാൽ ഓണം വന്നാൽ ഇപ്പോൾ പുറത്തിറങ്ങാൻ മടിയാണ്. കാരണം ഒരുമാതിരി എല്ലാരും കൂടി ഓണം മുഴു “കുടിയോണ”മാക്കി അലമ്പാക്കുകയല്ലേ? ഓണം വന്നാൽ കുടിയോടു കുടി തന്നെ! ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന മദ്യപിക്കും മാതൃകാ സ്ഥാനമാണല്ലോ ഇത്. അങ്ങനെയെങ്കിലും വർഗീയതയും മറ്റും ഇല്ലാതാകട്ടെ!

    ReplyDelete
  5. സത്യം..
    എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ...

    ReplyDelete
  6. വാസ്തവം തന്നെ.
    ടീവി ആണ് ഇന്ന് ഓണം ആഘോഷിപ്പിക്കുന്നത്.

    ReplyDelete
  7. ഷെരീഫിക്കാ ഓണം പോട്ടെ സാധാരണ ദിവസങ്ങള്‍ പോലും വീടുകളില്‍ ഒരു കമ്യൂനി ക്കെഷനും ഇല്ല കുട്ടികള്‍ സദാ സമയം കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ടീ വീ ഓടിച്ചു വിട്ടാല്‍ അല്‍പ്പ നേരം വെളിയില്‍ ചുറ്റി പിന്നെയും ഇത് തന്നെ പണി കോളേജില്‍ പോയി കഴിഞ്ഞാല്‍ ലാപ് ടോപ്‌ വേണം എട്ടാം ക്ലാസുകാരന് പ്രോജ്കറ്റ് ചെയ്യാന്‍ ഇന്റര്‍നെറ്റ് വേണം ഇല്ലെങ്കില്‍ അവന്റെ സെഷണല്‍ മാര്‍ക്ക് പോകും പോലും കുഞ്ചന്‍ നമ്പ്യാര്‍ ആരാണെന്ന് ചോദിച്ചാല്‍ ഉടനെ ഗൂഗിള്‍ ചെയ്യുകയാണ് ആറാം ക്ലാസ്സുകാരനും, പണ്ടു പദ്യം ഒക്കെ കാണാതെ പഠിപ്പിക്കും ഈണത്തില്‍ ചൊല്ലിക്കും ഇത് മനപാഠം പഠിക്കുകയും വേണം ഇപ്പോള്‍ കാണാതെ പഠിക്കുന്നത് ക്രിമിനല്‍ കുറ്റം ആണ് പോലും എഞ്ചു വടി പഠിക്കരുത് പോലും കുട്ടികളെ വഴക്ക് പറഞ്ഞാല്‍ അവര്‍ സൂയിസൈഡ് ചെയും പോലും അടിച്ചാല്‍ പോലീസ് കേസ് ആവും പോലും എല്ലാവര്ക്കും ഫേസ് ബുക്ക് വേണം പോലും ഫേസ് ബുക്കില്‍ ആണ് ഭാര്യയും ഭര്‍ത്താവും മക്കളും നാലാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മോള്‍ക്ക് ഫേസ് ബുക്കില്‍ കാക്കത്തൊള്ളായിരം ഫ്രന്റ്സ് ഉണ്ട്ട് എനിക്ക് ആകെ വിരലില്‍ എന്നാവുന്നവരെ ഉള്ളു ഭാര്യക്കും ഉണ്ട്ട് ആയിരത്തോളം ഫ്രന്റ്സ് അതില്‍ ഞാന്‍ ഇല്ല താനും എന്നെ ഫ്രന്റ് ആക്കിയാല്‍ അവളുടെ പ്രൈവസി പോകും പോലും (ഞാന്‍ വേറെ പേരില്‍ അവളുടെ ഫ്രണ്ട് ആയി, അതവള്‍ക്ക് അറിയില്ല ) ഇങ്ങിനെ വന്നു വന്നു ഒരു ചായ വേണേല്‍ ഫേസ് ബുകില്‍ മെസേജ് കൊടുക്കണം മൂഡ്‌ ഉണ്ടേല്‍ കൊണ്ട്ട് തരും പിന്നെ ഞാന്‍ എന്ത് ചെയ്യും ബ്ലോഗമാരെ വായിക്കും ഉള്ള ദേഷ്യം എല്ലാം കമന്റായി അവരുടെ മേല്‍ തീര്‍ക്കും ഈയിടെ മലയാളം വാരികയില്‍ അപ്പുകുട്ടന്‍ നായര്‍ സര്‍ (കെ എസ ആര്‍ ടീ സി എം ഡി) എഴുതിയപോലെ വയസുകാലത്ത് ഹോം നേര്സു വെള്ളം തന്നാല്‍ വെള്ളം കുറിച്ചു ചാകാം ഇല്ലെങ്കില്‍ കുടിക്കാതെ ചാകാം മക്കളോ ഭാര്യയോ ഇമെയില്‍ വഴി ഒരു റീത്ത് വച്ചേക്കാം , ആസുരമായ ഒരു കാലം

    ReplyDelete
  8. പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

    എന്റെ ജുനൈദേ! ഫ്ലാറ്റ് സംസ്കാരം(അയല്പക്കത്ത് കൊല നടന്നാലും തിരിഞ്ഞ് നോക്കാത്ത സംസ്കാരം)ഇപ്പോള്‍ സര്‍വ വ്യാപിയായി വരുന്ന ഈ കാലഘട്ടത്തില്‍ നമ്മുട് പഴയ ശീലങ്ങള്‍ ആരു കണക്കിലെടുക്കാന്‍.സ്വാര്‍ത്ഥത അത് മാത്രം മുദ്രാവാക്യം.സ്വന്തം സുഖം അത് മാത്രം നമ്മുടെ മതം.

    പ്രിയ മനോരാജേ! മദ്യത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം.ഇന്നലെ മുതല്‍ റോഡ് നിറയെ പാമ്പുകള്‍..ആ‍്ട്ടോയിലും കാറിലും നടന്നും പാമ്പ്കള്‍ അങ്ങിനെ ഇഴഞ്ഞു ആടിയും പോകുന്നു.
    മനോരാജാവേ! നെറ്റിന്റെ ലോകത്തില്‍ ഞാന്‍ ക്ലിപ്ത സമയം മാത്രമേ ചെലവഴിക്കൂ.ബാക്കി സമയം മുഴുവന്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നു.

    പ്രിയപ്പെട്ട കലീ, താങ്കളുടെ അഭിപ്രായം ശരിയാണ്.താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈയുള്ളവന്റെ ഓണാശംസകള്‍.

    പ്രിയ സജീം, ശരിയാണ്, ഞാനിപ്പോള്‍ മനോരാജിനുള്ള കമന്റില്‍ ആ കാര്യം സൂചിപ്പിച്ചതേയുള്ളൂ. കുറച്ചു മുമ്പ് റോഡില്‍ ഇറങ്ങിയപ്പോള്‍ റോഡ് നിറയെ പാമ്പുകള്‍. ഇത്രയും ആളുകള്‍ മദ്യപിക്കുമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത്. ഈ കാര്യത്തില്‍ ജാതി മത വ്യത്യാസമൊന്നുമില്ല.

    പ്രിയപ്പെട്ട പൊന്മളക്കാരന്‍, എന്റെയും ഓണാശംസകള്‍ അറിയിച്ചു കൊള്ളട്ടെ.വിധിയുണ്ടെങ്കില്‍ നാളെ കണ്ണൂരില്‍ കാണാം.

    പ്രിയപ്പെട്ട അനില്‍ @ബ്ലോഗ്, ടി.വി. തന്നെ താരം സുഹൃത്തേ!

    പ്രിയ സുശീല്‍, >>>ഭാര്യക്കും ഉണ്ട്ട് ആയിരത്തോളം ഫ്രന്റ്സ് അതില്‍ ഞാന്‍ ഇല്ല താനും എന്നെ ഫ്രന്റ് ആക്കിയാല്‍ അവളുടെ പ്രൈവസി പോകും പോലും (ഞാന്‍ വേറെ പേരില്‍ അവളുടെ ഫ്രണ്ട് ആയി, അതവള്‍ക്ക് അറിയില്ല )<<< ഈ വാചകം എന്നെ വല്ലാതെ ചിരിപ്പിച്ചു സുഹൃത്തേ!
    അപ്പോള്‍ കമന്റുകള്‍ക്ക് മൂര്‍ച്ച കൂടാനുള്ള കാരണം ഇതാണല്ലേ!ദീര്‍ഘമായതും സരസമായതുമായ ഈ കമന്റിന് 100മാര്‍ക്ക്. അഭിനന്ദനങ്ങളും ഓണാശംസകളും.

    ReplyDelete
  9. എല്ലാവരും നെറ്റിൽ കുടുങ്ങിയും അല്ലെങ്കിൽ റ്റി.വിക്ക് മുന്നിൽ തപസ്സുചെയ്തും മയക്കമായി...!

    ReplyDelete
  10. അതേ! അതോടുകൂടി ആ പഴയ നല്ല നാളുകളുടെ സുവര്‍ണ ശോഭക്ക് മങ്ങലും സംഭവിച്ചു സുഹൃത്തേ!

    ReplyDelete