Wednesday, September 29, 2010

കൊന്നാല്‍ ചോദ്യം ചെയ്യരുത്

ആശുപത്രികള്‍ ആക്രമിക്കുകയും ഡോക്റ്ററ്മാരെ ദേഹോപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നവരെ കടുത്ത ശിക്ഷക്കു അര്‍ഹരാക്കുന്ന ആശുപത്രി സംരക്ഷണ നിയമം ഓര്‍ഡിനന്‍സ് മുഖേനെ സംസ്ഥാനത്തു പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. 26-8-2010ൽ ഗവര്‍ണര്‍ ഒപ്പിട്ട ഈ ഓര്‍ഡിനന്‍സിന്റെ പേരു “കേരളാ ആരോഗ്യ സേവന പ്രവര്‍ത്തകരും ആരോഗ്യ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തു നശിപ്പിക്കലും തടയല്‍ ) നിയമം എന്നാണു.

മേല്പ്രകാരമുള്ള കുറ്റം ചെയ്താല്‍ പ്രതി യാക്കപ്പെടുന്നവര്‍ക്കു ജാമ്യം ലഭിക്കില്ല. കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷിക്കുമെന്നു മാത്രമല്ല ആശുപത്രിക്കു ഉണ്ടായ നഷ്ടത്തിന്റെ ഇരട്ടി തുക നഷ്ട പരിഹാരമായി ഈടാക്കാനും ഈ നിയമം അനുശാസിക്കുന്നു.

ഈ ഭൂമി മലയാളത്തിലുള്ള എല്ലാ ചികിത്സാലയങ്ങളും അതായതു പണ്ടു മെഡിക്കല്‍ രജിസ്റ്റ്രാര്‍ നല്‍കിയ ബി അല്ലെങ്കില്‍ സി.മെഡിക്കല്‍ രജിസ്റ്റ്രേഷന്‍ കയ്യിലുള്ള നമ്മുടെ നാട്ടിന്‍ പുറത്തെ “കുഞ്ഞുണ്ണി വൈദ്യേരുടെ “ വൈദ്യശാല മുതല്‍ ഫൈവ് സ്റ്റാര്‍ പ്രൈവെറ്റ് ആശുപത്രി വരെയും സര്‍ക്കാര്‍ ,സ്വകാര്യ ,ഉടമസ്തതയിലുള്ള എല്ലാ ആശുപത്രികളും നര്‍സിംഗ് ഹോമുകളും ക്ലിനിക്കുകളും ഈ നിയമത്തിനു കീഴില്‍ വരുമെന്നാണു ഓര്‍ഡിനന്‍സ് വായിച്ചപ്പോല്‍ മനസിലാക്കാന്‍ കഴിഞ്ഞതു.

ആരോഗ്യ പ്രവര്‍ത്തകര്‍ എന്നാല്‍ ചികിത്സകന്മാര്‍, നര്‍സുമാര്‍, ഇവരുടെ ട്രൈനികള്‍ അതായതു വൈദ്യ നര്‍സിംഗ് വിദ്യാര്‍ഥികള്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണെന്നു വിശദീകരിക്കപ്പെട്ടിരിക്കുന്നു.

ഈ വഹക്കാരെ ഭീഷണിപ്പെടുത്തുകയോ ദേഹോപദ്രവം നടത്തി പരിക്കേല്‍പ്പിക്കുകയോ ജോലി തടസപ്പെടുത്തുകയോ ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു നാശ നഷ്ടം വരുത്തുകയോ ചെയ്തു എന്നു തെളിഞ്ഞാല്‍(അതു തെളിയിക്കന്‍ വലിയ പ്രയാസമില്ല. കാരണം ഡോക്റ്റര്‍ തന്നെ ആയിരിക്കുമല്ലോ മൊഴി കൊടുക്കുന്നതു) മൂന്നു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ഉറപ്പു. കൂടാതെ നഷ്ട പരിഹാരവും നല്‍കണം.

അടുത്ത നിയമ സഭ സമ്മേളിക്കുമ്പോള്‍ ഈ ഓര്‍ഡിനന്‍സിനു പകരമായുള്ള ബില്‍ അവതരിപ്പിച്ചു പാസ്സാക്കും.

നിയമ സഭ കൂടുന്നതുവരെ കാത്തിരുന്നാല്‍ ഈ നാട്ടില്‍ ഭയങ്കരമാം വിധം ചികിത്സകരും മറ്റും പീഢനത്തിനു ഇരയാകാന്‍ ഇടയുണ്ടു എന്ന ധാരണയിലാകാം സര്‍ക്കാര്‍ നിയമ സഭ കൂടുന്നതുവരെ കാത്തിരിക്കാതെ ഓര്‍ഡിനന്‍സ് വഴി ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടു വന്നതു.

സംസ്ഥാനത്തെ പൌരന്മാര്‍ നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിയമ നിര്‍മാണം ബില്‍ രൂപത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കി എടുക്കാന്‍ ഇനിയും സമയം കണ്ടെത്താത്തവര്‍ ആ വക നീറുന്ന പ്രശ്നങ്ങളേക്കാള്‍ മുന്‍ ഗണന നല്‍കി ഇവിടെ എന്തോ ഭയങ്കരമാം വിധം സംഭവിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുമാറ് ഓര്‍ഡിനന്‍സ് രൂപത്തില്‍ തിടുക്കത്തില്‍ ഈ നിയമം ജനിപ്പിച്ചതിന്റെ ചേതോവികാരം എന്തെന്നു സാ‍ധാരണക്കാരനു മനസിലാക്കാന്‍ കഴിയുന്നില്ല.

ഓര്‍ഡിനന്‍സ് ജനിപ്പിക്കപ്പെട്ടതിന്റെ ചൂടു മാറുന്നതിനു മുമ്പു തന്നെ ആദ്യ കേസും സംസ്ഥാനത്തിന്റെ വടക്കേ അറ്റം നീലേശ്വരത്തു ഫയല്‍ ചെയ്യപ്പെട്ടതായി പത്ര വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞു. ചികിത്സയിലിരിക്കവേ രോഗിക്കു വിപത്തു സംഭവിച്ചതിനെ തുടര്‍ന്നു സമനില കൈവിട്ട ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിക്കു നാശ നഷ്ടം വരുത്തിയതിനെ തുടര്‍ന്നു പ്രതിഷേധക്കാരെ പ്രതികളാക്കി കേസെടുത്തുവെന്നാണു പത്ര വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നതു. പിടിക്കപ്പെട്ട പതികള്‍ക്കു ജാമ്യവും ലഭിച്ചില്ല. പ്രതികള്‍ വിപത്തു സംഭവിച്ച രോഗിയുടെ അടുത്ത ബന്ധുക്കളായിരിക്കാം.

അടുത്ത കാലത്തു തിരുവനന്തപുരം മെഡിക്കല്‍ കോളേജു ആശുപത്രിയിലോ മറ്റോ ഒരു വനിതാ ഡോക്റ്റര്‍ അവശനായ രോഗിയുടെ കരണത്തു അടിച്ചുവെന്നു ആരോപിക്കപ്പെടുന്ന സംഭവത്തെ തുടര്‍ന്നു കോണ്‍ഗ്രസ് നേതാവു ഉള്‍പ്പടെ ഉള്ള ബന്ധുക്കള്‍ പ്രതിഷേധിച്ചുവെന്നും ഡോക്റ്റര്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്നും തല്‍ഫലമായി ഡോക്റ്ററന്മാര്‍ പണിമുടക്കിലേര്‍പ്പെട്ടെന്നും അതിനെ തുടര്‍ന്നു സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തു തീര്‍പ്പു ചര്‍ച്ചയിലെ വ്യവസ്ത പ്രകാരമാണു ഇങ്ങിനെയൊരു സംരക്ഷണ നിയമം വന്നതെന്നും പറയപ്പെടുന്നു.

ഇഴ പിരിച്ചു പരിശോധിച്ചാലും ഈ നിയമത്തില്‍ ഭയപ്പെടത്തക്ക വിധം അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിയുകയില്ല. ചികിത്സകര്‍ക്കും ചികിത്സലയത്തിനും സംരക്ഷണം. അത്ര മാത്രം.

നിയമ ലംഘനം നടത്തുന്നവര്‍ മാത്രം നിയമത്തെ ഭയപ്പെട്ടാല്‍ മതിയല്ലോ എന്ന വാദവും സമ്മതിക്കാം.

പക്ഷേ നിയമം നടപ്പിലാക്കുന്നവരും തല്പര കക്ഷികളും ഈ നിയമത്തെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വ്യവസ്തകള്‍ നിയമ നിര്‍മ്മാതാക്കള്‍ നിഷ്കര്‍ച്ചിതായി കാണപ്പെടുന്നില്ല. സദുദ്ദേശം ലാക്കാക്കി ദേശീയ താല്പര്യം കണക്കിലെടുത്തു നിര്‍മിച്ചു നടപ്പില്‍ വരുത്തിയ പല നിയമങ്ങളുടെയും ദുരുപയോഗം നമ്മുടെ മുമ്പില്‍ ഉണ്ടു.

ആരോടെങ്കിലും വൈരാഗ്യമോ പകയോ അപ്രീതിയോ അമര്‍ഷമോ ഉണ്ടായാല്‍ അവര്‍ക്കു നേരെ ഏതു നിയമവും പോലെ ഈ നിയമവും എടുത്തു പ്രയോഗിക്കാന്‍ കഴിയും.

വളരെ സൂക്ഷ്മതയോടെ എല്ലാ വശങ്ങളും പരിഗണിച്ചു സമൂഹ ശാസ്ത്രജ്ഞന്മാരും മാനവിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ദരും ഉള്‍പ്പെട്ട ബോഡി തയാറാക്കേണ്ട ഒരു നിയമം തല്പര കക്ഷികളുടെ താല്പര്യ പ്രകാരം ഏകപക്ഷീയമായി നിര്‍മിച്ചിരിക്കുന്നു എന്നാണു ആദ്യ നിരീക്ഷണത്തില്‍ മനസിലാകുന്നത്.

ഇന്നലെ തന്റെ കൂടെ ഉണ്ടായിരുന്ന ആള്‍ പനിയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും നിര്‍ഭാഗ്യവശാല്‍ ഒരു കുത്തി വൈപ്പിനെ തുടര്‍ന്നു പെട്ടെന്നു മരണപ്പെടുകയും ചെയ്താല്‍ രോഗിയുടെ ബന്ധുക്കല്‍ പ്രകോപിതരാകുന്നതു സ്വാഭാവികമാണു. രോഗിയുടെ മരണം അവരെ പരിഭ്രമിപ്പിക്കുന്നു. ഞെട്ടിപ്പിക്കുന്നു. ദുഖത്താല്‍ സമനില കൈ വിടുന്ന അവസ്തയില്‍ അവരെ കൊണ്ടെത്തിച്ചിരിക്കുന്നു. അഡ്മിഷന്‍ സമയം ഡോകരില്‍ നിന്നും നേരിട്ട ധാര്‍ഷ്ട്യവും അലംഭാവവും അപ്പോള്‍ അവര്‍ ക്ഷമിച്ചിരുന്നു എങ്കിലും മരണം സംഭവിച്ചപ്പോല്‍ ഉണ്ടായ പ്രതിഷേധത്തിനു അന്നു അനുഭവിച്ച അലംഭാവ സ്മരണ എണ്ണ പകര്‍ന്നു കൊടുക്കുന്നു. യന്ത്രമല്ല ആ പ്രതിഷേധക്കാരന്‍ .അവന്‍ മജ്ജയും മാംസവുമുള്ള വികാരങ്ങളുള്ള മനുഷ്യനാണു.

ഈ അവസ്തയിലുള്ള ഒരു മനുഷ്യനെ കൈകാര്യം ചെയ്യുന്ന നിയമം സൃഷ്ടിക്കുമ്പോള്‍ എല്ലാ വശങ്ങളും പരിശോധിച്ചു വേണം നിയമം സൃഷ്ടിക്കാന്‍. അല്ലാതെ ഡോക്റ്ററന്മാരുടെയും ആശുപത്രി ഉടമസ്തരുടെയും വീക്ഷണ കോണില്‍ നിന്നു മാത്രമാകരുതു.

തന്റെ ഉറ്റവര്‍ പെട്ടെന്നു മരിക്കുമ്പോള്‍ അതു ചികിത്സാ പിഴവു കൊണ്ടാണെന്ന ധാരണയിലാണു സധാരണ ആശുപത്രിയില്‍ കലാപം പൊട്ടി പുറപ്പെടുക. ചികിത്സകരുടെ ഭാഗത്തു നിന്നുള്ള ധാര്‍ഷ്ട്യവും ഹേതുവായേക്കാം. അല്ലാതെ സാധാരണ പുറം ലോകത്തു നടക്കുന്ന അക്രമം ഒരിക്കലും ആതുരാലയത്തില്‍ സംഭവിക്കില്ല. ആ കാഴ്ചപ്പാടിലല്ല ഇത്ര കഠിനമായ ഒരു നിയമം പടച്ചിറക്കിയിരിക്കുന്നതു.

ആശുപത്രി അടിച്ചു തകര്‍ക്കുകയും ചികിത്സകരെ ഉപദ്രവിക്കുകയും ചെയ്യുന്നതു തെറ്റ് തന്നെയാണു. ആ തെറ്റ് തടയപ്പെടേണ്ടതുമാണു. പക്ഷേ ആ കുറ്റത്തെ ഇന്നു ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ കൊണ്ടു തന്നെ നേരിടാന്‍ കഴിയും. പിന്നെന്തിനാണു ടി കുറ്റത്തിനു ജാമ്യം പോലും ലഭിക്കാത്ത വിധം ഒരു പ്രത്യേക നിയമം.

അവിടെയാണു ഡോക്റ്ററുടെ ധാര്‍ഷ്ട്യവും അഴിമതിയും സ്വകാര്യ ആശുപത്രികളുടെ ലാഭേഛയും മറ നീക്കി പുറത്തു വരുന്നതു.

രോഗിക്കു എന്തു സംഭവിച്ചാലും സമാധാനപരമായ പ്രതിഷേധത്തില്‍ കൂടി പോലും അതു ചോദ്യം ചെയ്യപ്പെടരുതു എന്ന ധാര്‍ഷ്ട്യം ഡോക്ടര്‍ക്കു ഉണ്ടു.
ചികിത്സയുടെ പേരില്‍ എന്തു ചൂഷണം നടത്തിയാലും അതിന്റെ നേരെ വിരല്‍ ഉയര്‍ത്തരുതു എന്നു സ്വകാര്യ ആശുപത്രിക്കാര്‍ക്കു നിര്‍ബന്ധവും ഉണ്ടു.

ഈ നിയമം ഭാവിയില്‍ ദുരുപയോഗം ചെയ്യാന്‍ പോകുന്നതു നടേ പറഞ്ഞ രണ്ടു കൂട്ടരാണു. ദുരുപയോഗം നാം ഉദ്ദേശിക്കാത്ത തലങ്ങളിലേക്കു തിരിച്ചു കൊണ്ടു പോകുമെന്നു തീര്‍ച്ച.

സ്വകാര്യ ആശുപത്രികളായിരിക്കും ഈ നിയമം കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതു. അവരാണു ഈ നിയമത്തില്‍ ആശ്വാസം കണ്ടെത്തുന്നതു. കൂടുതലും പ്രതിഷേധം കാണപ്പെടുന്നതു സ്വകാര്യ ആശുപത്രികളിലാണല്ലോ.

എങ്ങിനെയാണു ദുരുപയോഗം എന്നതിന്റെ ഒരു ചെറിയ ഉദാഹരണം:-

ഒരു രോഗി അഡ്മിറ്റ് ചെയ്യപ്പെട്ടാല്‍ സ്വകാര്യ ആശുപത്രിയില്‍ അപ്പോള്‍ നിലവിലുള്ള പരിശോധന ഉപാധികള്‍ പൂര്‍ണമായി ആ രോഗിയില്‍ പ്രയോഗിക്കപ്പെടുന്നു. രക്തം, മൂത്രം, കഫം പരിശോധനകള്‍ എല്ലാ തലത്തിലും; സ്കാന്‍ എക്സറേ തുടങ്ങിയവ ഇടക്കിടെ; ഈ.സി.ജി. മിക്കപ്പോഴും. എക്കോയും റ്റി.എം.റ്റിയും ഒരു തവണയെങ്കിലും. ഇതില്‍ പലതും ആവശ്യമില്ലാത്തതും രോഗിയില്‍ നിന്നും പണം പിടുങ്ങുക എന്ന ഉദ്ദേശത്താല്‍ മാത്രം ചെയ്യുന്നതുമാണു. കനത്ത ബില്ലുകള്‍ ഈ വഹകള്‍ക്കു ചാര്‍ജു ചെയ്യപ്പെടുകയും ചെയ്യുന്നു. നിസ്സാര നെഞ്ചു വേദനക്കു ഐ.സി.യു വിലേക്കു രോഗിയെ കയറ്റുമതി ചെയ്യുക സാധാരണമാണു.

രോഗ നിര്‍ണയത്തിനു ഇതെല്ലാം അവശ്യം ആവശ്യമാണെന്ന വാദം അവരുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുമ്പോഴും ചൂഷണം ആണു അവരുടെ പ്രധാന ലക്ഷ്യമെന്നു സുവ്യക്തം.

ഇവിടെ രോഗിക്കോ ബന്ധുക്കള്‍ക്കോ ചികിത്സയില്‍ അതൃപ്തി വരുകയും ഡിസ്ചാര്‍ജിനു ആവശ്യപെടുകയും ആ ആവശ്യം ഡോക്റ്ററാലും ആശുപത്രി അധികൃതരാലും നിരാകരിക്കപ്പെടുകയും ചെയ്താല്‍ സ്വാഭാവികമായി പ്രതിഷേധം ഉണ്ടാകും. ബന്ധുക്കള്‍ കയര്‍ത്താല്‍ ശബ്ദം ഉയര്‍ത്തിയാല്‍ ഇപ്പോല്‍ നിലവില്‍ വന്ന നിയമ പ്രകാരം ജോലിക്കു തടസ്സം സൃഷ്ടിച്ചു എന്നു വ്യാഖ്യാനിക്കാം. ഡോക്റ്റര്‍ ചൂടനാണെങ്കില്‍ ഷര്‍ട്ടിനു കുത്തി പിടിച്ചു എന്നു പോലീസിനു മൊഴി കൊടുക്കാം. ഈ കേസില്‍ പ്രതിക്കു ജാമ്യം പോലും ലഭിക്കില്ല.

നിയമത്തിന്റെ ദുരുപയോഗം ഈ തരത്തില്‍ പൌരന്റെ സമാധാനപരമായ പ്രതിഷേധത്തിനു തടസമായി ഭവിക്കുന്നു.

ഈ നിയമം വരുന്നതിനു മുമ്പു രോഗിക്കു എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന പുകിലു ഓര്‍മിച്ചു തന്റെ ജോലിയില്‍ സൂക്ഷമത പുലര്‍ത്തുന്ന ചികിത്സകന്‍ ഒരു പുകിലും ഭയക്കാനില്ല എന്ന അവസ്തയില്‍ എത്തി ചേര്‍ന്നാല്‍ സൂക്ഷ്മത ഇല്ലാതാകുന്നു എന്ന പാര്‍ശ്വഫലവും ഈ നിയമത്തിനുണ്ടു.

ഏതു കഴുതക്കും മെഡിക്കല്‍ ബിരുദ പഠനത്തിനു അന്‍പതു ലക്ഷം രൂപാ പ്രതിഫലത്തിന്മേല്‍ സ്വാശ്രയ കോളേജില്‍ പ്രവേശന പരീക്ഷ പാസ്സായില്ലെങ്കില്‍ ഹയര്‍ സെക്കന്ററി മാര്‍ക്കു കൂടി കൂട്ടി അഡ്മിഷന്‍ ലഭിച്ചു ഡോക്റ്ററായി വേഷം കെട്ടി പുറത്തു വരാമെന്നിരിക്കെ ഇവന്മാരുടെ കയ്യിലാണു നമ്മുടെ ജീവന്‍ വിശ്വസിച്ചു ഏല്‍പ്പിക്കേണ്ടതെന്നു തിരിച്ചറിയുക. അതിനു പുറമേ ഇവര്‍ക്കു ഒരു സൂക്ഷ്മതയും ഇല്ലാതെ ആരെയും കൊല്ലാം ഒരു പ്രതിഷേധവും ഭയക്കേണ്ടാ എന്ന അവസ്തയും കൂടി ആയാലോ!!!

റോഡരുകില്‍ യോഗം നടത്താന്‍ അനുവദിക്കാത്ത കോടതിയെ വിമര്‍ശിക്കുന്ന, ഹര്‍ത്താലും ബന്തും നിയമ വിധേയമാക്കണമെന്നു വാദിക്കുന്ന സര്‍വോപരി പ്രതിഷേധിക്കാനുള്ള സ്വാതന്ത്രിയത്തെ തടസപ്പെടുത്തുന്ന ഏതൊന്നിനെയും പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസഥാനത്താല്‍ നയിക്കപ്പെടുന്ന സര്‍ക്കാരാണു ഒരുവന്റെ സൂക്ഷ്മത കുറവിനാല്‍ ഉറ്റവര്‍ക്കു അപായം സംഭവിച്ചതിനെ തുടര്‍ന്നു സ്വാഭാവികമായുണ്ടാകുന്ന ദുഖത്താല്‍ സമാധാനപരമായി പ്രതിഷേധിക്കുന്നതു പോലും തടയുന്ന വിധത്തില്‍ നിയമ നിര്‍മാണം നടത്തിയതു എന്നതു വിരോധാഭാസം തന്നെയാണു. ചൂഷണം നടത്തുന്നതിനെതിരെ സമാധാനപരമായ പ്രതിഷേധം നടത്തുന്നവര്‍ക്കു എതിരെ ജാമ്യമില്ലാ വകുപ്പിന്‍ പ്രകാരം കേസ് ചാര്‍ജു ചെയ്യാന്‍ വഴി ഒരുക്കി കൊടുക്കുന്നതു.

ഈ നിയമം നിര്‍മിച്ചവര്‍ സ്വകാര്യ ആശുപത്രിയിലെ ചൂഷണം അനുഭവിച്ചു കാണില്ല. സര്‍ക്കാര്‍ ആശുപത്രി ഡോക്റ്ററന്മാരുടെ ധാര്‍ഷ്ട്യവും അഹങ്കാരവും രുചിച്ചു കാണില്ല. ധര്‍മാശുപത്രിയിലെ ജീവനക്കാരുടെ ആട്ടും തുപ്പും അഭിമുഖീകരിച്ചും കാണില്ല. ഇതെല്ലാം അവര്‍ അനുഭവിച്ചിരുന്നുവെങ്കില്‍ രോഗികളെ ദയാ വായ്പോടെ ചികിത്സിക്കാന്‍ തക്ക വിധമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിയമങ്ങള്‍ അവര്‍ സൃഷ്ടിക്കുമായിരുന്നു.

അനീതിക്കെതിരെ കൃത്യവിലോപത്തിനെതിരെ അഴിമതിക്കെതിരെ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനെ നിയമ ദുരുപയോഗത്താല്‍ തടസപ്പെടുത്താന്‍ ഇടയാക്കുന്ന ഏതു നിയമവും കരി നിയമം തന്നെയാണു.

15 comments:

  1. ഷരീഫ് കൊട്ടാരക്കര… മാഷേ ഒരു വ്യക്തിയുടെ ബന്ധു മരിച്ചാൽ അല്ലെങ്കിൽ എന്തെങ്കിലും അപകടത്തിൽ പെട്ടാൽ അത് ഡോക്ടറുടെ അശ്രദ്ധകൊണ്ടാണെങ്കിൽ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കാമെന്നകാര്യത്തെ താങ്കൾ മന:പൂർവ്വം ഇവിടെ എഴുതാതെ പോയി, അങ്ങനെ ഒത്തിരി ഡോക്ടേഴ്സിനെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്, ഒരു ഡോക്ടറും മന:പൂർവ്വം ഒരാളെ കൊല്ലുമെന്ന് ഞാൻ കരുതുന്നില്ല, ഒരു ഓപറേഷന് തയ്യാറെടുക്കുമ്പോൾ എന്തുമാത്രം ടെൻഷൻ അവർ എടുക്കുന്നുണ്ടന്നുള്ള അവർക്ക് മാത്രം അറിയാവുന്ന കാര്യം, ഇന്ന് മെഡിക്കൾ മേഖല പണം സമ്പാദിക്കാനുള്ള മേഖലയാണന്ന് എല്ലാവർക്കുമറിയാം അതിന് കാരണം ജനത തന്നെയാണ് നമ്മുടെ സർക്കാർ ഒത്തിരി സൌകര്യങ്ങൾ ഒരുക്കി കൊടുത്താലും പിന്നേയും ഡോക്ടർ മാരുടെ വീടുകളിൽ പോയി അവർക്ക് 50 രൂപ കൊടുത്താലേ സമാധാനമുണ്ടാവൂ ഇതല്ലാം കിട്ടികൊണ്ടിരിക്കുന്ന ഡോക്ടർമാരും മുതലാളിമാരും രോഗികളുടെ ഈ കൊടുക്കൽ സ്വഭാവത്തെ ചൂഷണം ചെയ്യും , സ്ക്കാനിംഗും , മറ്റു ആധുനിക ചികിത്സാ രീതികളിൽ മാത്രം വിശ്വസിക്കുന്ന രോഗികൾക്ക് ലക്ഷങ്ങൾ മുടക്കി താങ്കൾ ഒരു സ്ഥാപനം നടത്തുകയാണെങ്കിലും ഒരിക്കലും ഫ്രീയായി ചെയ്തുകൊടുക്കില്ല.
    മരണം എന്നത് തികച്ചും സാങ്കേതികമായൊരു സത്യമാണ്, ശരീരത്തിലെ കോശങ്ങൾക്ക് നാശം സംഭവിയ്ക്കുകയോ മറ്റു പ്രധാന അവയവങ്ങളുടെ പ്രവർത്തനം ഇല്ലാതാവുകയോ ചെയ്താൽ മരണം ഉറപ്പ് ഇതിനെല്ലാം പല കാരണങ്ങളുണ്ട് അതല്ലാം കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങളുമുണ്ട് , ഡോക്ടറുടെ അശ്രദ്ധകൊണ്ടാണെങ്കിൽ അവർക്കെതിരെ കേസ് കൊടുക്കാം ഇതല്ലാം നിലവിലുള്ള നിയമങ്ങൾ ഏതൊരു നിയമവും ഉണ്ടാക്കുന്നത് രാജ്യത്തിന്റെ ക്രമസമാധാനപാലനത്തിനാണ് അതിൽ കുറച്ചൊക്കെ പോരായ്മകളുണ്ടാവും അത് കാലക്രമേണ പരിഹരിക്കപ്പെടുകയും ചെയ്യും അല്ലാതെ നിയമം വേണ്ടന്ന് പറയുന്നത് തനി മൌഢ്യമാണ്.
    പിന്നെ ഒരു വിഢിത്ത പ്രസ്താവന കണ്ടു “ആരോടെങ്കിലും വൈരാഗ്യമോ പകയോ അപ്രീതിയോ അമര്ഷെമോ ഉണ്ടായാല്‍ അവര്ക്കു നേരെ ഏതു നിയമവും പോലെ ഈ നിയമവും എടുത്തു പ്രയോഗിക്കാന്‍ കഴിയും.“
    എന്റെ ഷരീഫ് സാറെ … കോടതി എന്തിനാ , അവിടെ നിങ്ങളുടെ നിരപാരാധിത്വം തെളീയ്ക്കാമല്ലോ (നിയങ്ങൾക്ക് ഒരുപാട് ബാലാരിഷ്ടതകളുണ്ട് എന്നത് സത്യമാണെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച് നമ്മുടെ ഭാരതം സ്തുർഹ്യമായ നിയമ വ്യവസ്ഥികളാൽ അനുഗ്രഹീതമാണ്)

    ReplyDelete
  2. What is the recourse for the patient who accuses a doctor of negligence? The normal process of law is very slow in India. Plus, going to the court is costly, good only for the advocates. This is the circumstance for the patients or their relations being unruly.

    Unless there is speedy justice for the patients grievances, this kind of harassment of doctors will continue.

    ReplyDelete
  3. <> സര്‍ക്കാര്‍ ആശുപത്രി ഡോക്റ്ററന്മാരുടെ ധാര്‍ഷ്ട്യവും അഹങ്കാരവും രുചിച്ചു കാണില്ല. ധര്‍മാശുപത്രിയിലെ ജീവനക്കാരുടെ ആട്ടും തുപ്പും അഭിമുഖീകരിച്ചും കാണില്ല <>

    എല്ലാവരും താങ്കള്‍ പറയുന്നതുപോലെ ധാര്‍ഷ്ട്യവും അഹങ്കാരവും ഉള്ളവര്‍ അല്ല. ജീവനക്കാര്‍ ആയാലും ഡോക്ടര്‍മാര്‍ ആയാലും അവരില്‍ ഭൂരിപക്ഷവും രോഗികളോട് മാന്യമായി ഇടപഴകുന്നവര്‍ തന്നെയാണ്. താങ്കള്‍ സൂചിപ്പിച്ചതരം ന്യൂനതകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം അല്ല എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാരില്‍ ഉള്ളതാണ്. പക്ഷെ മുന്‍കാലങ്ങളെ അപേക്ഷിച്ച് പുതിയ തലമുറയില്‍ ഇത്തരം പ്രവണതകള്‍ വളരെ കുറവാണ്.

    താങ്കള്‍ സൂചിപ്പിച്ച സംഭവം നടന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജു ആശുപത്രിയില്‍ ഒരു ദിവസ്സം ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണം എത്രയാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? പരിമിതമായ സൌകര്യങ്ങള്‍ക്കിടയില്‍ ഒരാളെപ്പോലും ഒഴിവാക്കാതെ എല്ലാവരെയും പരിചരിക്കുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മാനസ്സികാവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? കോണ്‍ഗ്രസ് നേതാവു ഉള്‍പ്പടെ ഉള്ള ബന്ധുക്കള്‍ രോഗിയ്ക്ക് ഏതെങ്കിലും പ്രത്യേക പരിഗണ ആവശ്യപ്പെട്ടപ്പോള്‍ ഒരു പക്ഷെ ആ വനിതാ ഡോക്ടര്‍ അത് നിഷേധിച്ചതാണു രോഗിയെ കരണത്തടിച്ചതായി ചിത്രീകരിച്ചതെങ്കിലോ?

    താങ്കള്‍ നല്‍കിയ തലക്കെട്ടിനോടും യോജിക്കുവാന്‍ സാധിക്കുന്നില്ല. കാരണം ഡോക്ടര്‍മാര്‍ തങ്ങളുടെ പക്കല്‍ ചികിത്സ തേടിയെത്തുന്ന രോഗിയുടെ ജീവന്‍ മനപൂര്‍വ്വം നഷ്ടപ്പെടുത്തുവാന്‍ ശ്രമിക്കും എന്നു കരുതുവാന്‍വയ്യ. കൊട്ടാരക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏതെങ്കിലും രോഗിയെ ഏതെങ്കിലും ഡോക്ടര്‍ മനപൂര്‍വ്വം കൊന്നിട്ടുണ്ടോ?

    ഇപ്പോള്‍ ആശുപത്രി സംരക്ഷണ നിയമത്തിനുള്ള ന്യൂനതകള്‍ പരിഹരിക്കപ്പെടില്ല എന്നു താങ്കള്‍ക്കു തോന്നുന്നുണ്ടോ?

    ReplyDelete
  4. പേടിപ്പിക്കുന്ന നിയമം തന്നെ....

    ReplyDelete
  5. പ്രിയ വിചാരം,ഡോക്റ്ററുടെ അശ്രദ്ധ കൊണ്ടു രോഗി മരിച്ചാല്‍ ഡോക്റ്റര്‍ക്കെതിരെ കേസ് കൊടുക്കാം എന്ന കാര്യം ഞാന്‍ മനപൂര്‍വം എഴുതാതെ വിട്ടതല്ല. എന്നു മാത്രമല്ല അപ്രകാരമുള്ള പല കേസുകളും എനിക്കു അറിയാവുന്നതുമാണു.അതു എവിടെ ചെന്നു നിന്നു എന്നും എനിക്കു അറിയാം. ഇവിടെ എന്റെ വിഷയം അതല്ല.ഞാന്‍ പോസ്റ്റില്‍ പറഞ്ഞതു പോലെ ചികിത്സയിലായിരിക്കവേ പെട്ടെന്നുണ്ടായ ഒരു മരണത്താല്‍ അഥവാ മറ്റൊരു വിപത്തിനാല്‍ ഇനി അതുമല്ലെങ്കില്‍ ക്രൂരമായ അവഗണനയാല്‍ (അതു കൈക്കൂലി കൊടുക്കാതിരുന്നതിനാലും മറ്റുമാണെന്നു കരുതിക്കോളൂ) സമനില തെറ്റി പോകുന്ന ഒരു വ്യക്തിയോ ഒരുകൂട്ടം വ്യക്തികളോ അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചാല്‍ അവരെ ജാമ്യം കിട്ടാത്ത വകുപ്പിന്‍ പ്രകാരം കേസില്‍ കുടുക്കുന്നതിന്റെ കാര്യം പറഞ്ഞതാണു.ആ നിയമം കരി നിയമം തന്നെയാണു.
    ഒരു ഡോക്റ്ററും മനപൂര്‍വം ഒരാളെ കൊല്ലുമെന്നു ഞാന്‍ പറഞ്ഞില്ല.സൂക്ഷ്മത കുറവിനാല്‍ സംഭവിച്ചു കൂടേ? അലസതയാല്‍ സംഭവിക്കില്ലേ? എത്ര എണ്ണം അങ്ങിനെ സംഭവിച്ചതും കേസു കൊടുത്തു കഴിഞ്ഞു സുഖമായി ഭിഷഗ്വരന്‍ ഇറങ്ങി പോയതും ആള്‍ക്കാരുടെ പേരു സഹിതം എനിക്കു വിവരിക്കാന്‍ കഴിയും.പക്ഷേ ബഹുമാനപ്പെട്ട കോടതി ആ മഹാന്റെ ഭാഗത്തു തെറ്റു സംഭവിച്ചില്ലാ എന്നാണു കണ്ടെത്തിയതു. സാധാരണക്കാരന്റെ പ്രതികരണ ശേഷി അനുഭവിച്ചറിഞ്ഞാലേ ബോദ്ധ്യമാകൂ. ഉറ്റവര്‍ മരിച്ചു കിടക്കുമ്പോള്‍ “നമുക്കു ആ ഡോക്റ്റര്‍ക്ക് എതിരെ കേസ് കൊടുക്കാം“ എന്നു സമാധാനപ്പെട്ടു അവര്‍ ഇരിക്കുമെന്നാണോ താങ്കള്‍ വിചാരിക്കുന്നതു.ആ സമയം പത്തു പേര്‍ പിടിച്ചിട്ടു പോലും നില്‍ക്കാത്ത ഒരു വ്യക്തിയുടെ രോഷം ഞാന്‍ നേരില്‍ കണ്ടു.
    ലക്ഷങ്ങള്‍ മുടക്കി സ്ഥാപനം നടത്തുന്നതു കൊണ്ടു ഫ്രീ ആയി ചെയ്തു കൊടുക്കണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ സ്നേഹിതാ! ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ ധന ലാഭം മാത്രം കൊതിച്ചു ചെയ്യുന്നതിനെ സംബന്ധിച്ചാണു ഞാന്‍ പറഞ്ഞതു. താങ്കള്‍ അതിനെ ന്യായീകരിക്കുന്നുണ്ടോ?
    >>>എന്റെ ഷരീഫ് സാറെ … കോടതി എന്തിനാ , അവിടെ നിങ്ങളുടെ നിരപാരാധിത്വം തെളീയ്ക്കാമല്ലോ<<<
    ചങ്ങാതീ കോടതിയില്‍ സത്യത്തിനല്ല സ്ഥാനം; തെളിവിനാണു എന്നു ഞാന്‍ താങ്കള്‍ക്കു പറഞ്ഞു തരണോ. കൂട്ടില്‍ കയറി ഒരു ഡോക്റ്ററും ബന്ധപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരും വക്കീല്‍ പഠിപ്പിച്ചതു പോലെ സുന്ദരമായി മൊഴി കൊടുത്താല്‍ പ്രതിയുടെ കാര്യം കട്ട പൊഹ!
    ആ കാര്യം വിവരിക്കുകയാണെങ്കില്‍ പോസ്റ്റിനേക്കാളും വലിയ കമന്റു എഴുതേണ്ടി വരും.
    ആശുപത്രി ഒരു നരകം തന്നെ ആണെന്നു അനുഭവം എന്നെ പഠിപ്പിക്കുന്നു. ആ പഠനം ഈ നിയമത്തെ ഭയപ്പെടാന്‍ എന്നെ പ്രേരിപ്പിക്കുന്നു. അതാണു ഈ പോസ്റ്റിനു കാരണവും.

    ReplyDelete
  6. പ്രിയ മലമൂട്ടില്‍ മത്തായീ,ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    ReplyDelete
  7. പ്രിയ സന്തോഷ്, എന്റെ പോസ്റ്റിന്റെ ഉദ്ദേശം താങ്കള്‍ക്കു നല്ലവണ്ണം മനസിലായില്ല എന്നു എനിക്കു തോന്നുന്നു. ഇവിടെ ഡോക്റ്ററ് മനപൂര്‍വം ആരെയും കൊല്ലും എന്നു ഞാന്‍ പറഞ്ഞില്ല.
    ഒരു സാധാരണക്കാരനു അവന്റെ സമനില കൈ വിട്ടു പോകുന്ന വിധത്തില്‍ ഒരാളുടെ ആകസ്മിക വിയോഗം ഉണ്ടായാല്‍ അപ്പോഴത്തെ അവന്റെ വികാര പ്രകടനം ( അവനു സമചിത്തത ആ സമയം ഉണ്ടാകണമെങ്കില്‍ അസാമാന്യനാ‍യിരിക്കണം)
    അവനെ ജാമ്യം കിട്ടാത്ത കേസിലെ പ്രതിയാക്കി മാറ്റുന്ന നിയമത്തെ പറ്റിയാണു ഞാന്‍ സൂചിപ്പിച്ചതു.
    ഓപറേഷന്‍ സമയത്തെ ടെന്‍ഷനെ പറ്റി ഒന്നും പറയാതിരിക്കുകയാണു ഭേദം.
    ഇതാ ഇപ്പോല്‍ എന്റെ അറിവില്‍ പെട്ട കേസ് മറ്റൊരു പോസ്റ്റിനു കാരണമാക്കാവുന്നതാണു.ബന്ധപ്പെട്ട കോടതിയില്‍ ഫയല്‍ ചെയുന്നതിനു മകനെ ഏല്‍പ്പിച്ച കേസ് എന്റെ കണ്ണില്‍ യാദ്രുശ്ചികമായി പെട്ടു. കേസിന്റെ ചുരുക്കം ഇത്ര മാത്രം.മലദ്വാരം പുറത്തേക്കു തള്ളി വരുന്ന ഒരു രോഗി ആ രോഗത്തിന്റെ ചികിത്സക്കു ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിലെ സര്‍ജനെ സമീപിച്ചു. ശസ്ത്രക്രിയയ്ക്കു പേരു കേട്ട ആ സര്‍ജന്‍ ഒരു ഓപറേഷന്‍ നടത്തുകയും 10 ദിവസങ്ങള്‍ കഴിഞ്ഞു ഒരു കനത്ത ബില്‍ നല്‍കി ഡിസ്ചാര്‍ജു ചെയ്യുകയും ചെയ്തു. ഓപറേഷനു ശേഷമുള്ള ദിവസങ്ങളിലെല്ലാം മലം പോകുന്നില്ല എന്നു രോഗി പരാതി പറയുമ്പോള്‍ ഈ ഓപ്പറേഷനു ശേഷം അങ്ങിനെ മലം പോകാത്ത അവസ്ഥ സാധാരണമാണെന്നും ആ അവസ്ഥ മാറുമെന്നും ഡോക്ടര്‍ ആശ്വസിപ്പിക്കുകയും ചെയ്തു. രോഗിയുടെ പരാതി കൂടിയപ്പോള്‍ ഒന്നു രണ്ടു തവണ എനിമാ കൊടുത്തു.പുറത്തു പോയതു വെള്ളം മാത്രം.ഡിസ് ചാര്‍ജിനു ശേഷം വീട്ടില്‍ പോയ രോഗിക്കു വയര്‍ വീര്‍ത്തു വെപ്രാളം കൂടിയപ്പോല്‍ കൊല്ലത്തെ പ്രസിദ്ധമായ ഒരു ആശുപത്രിയിലെ സര്‍ജനെ കാണിച്ചു.പരിശോധനക്കു ശെഷം ആ സര്‍ജന്‍ പറഞ്ഞതു എന്താണെന്നോ; ആദ്യം ചെയ്ത ഓപറേഷനില്‍ മലദ്വാരം മുഴുവനായി കുത്തി തയ്ച്ചു വെച്ചിരിക്കുകയാണെന്നും ഒരു ചെറു വിരലിന്റെ വലിപ്പത്തിലുള്ള ദ്വാരം മാത്രമേ തുറന്നിരിക്കുന്നുള്ളൂ എന്നും.ഉടന്‍ തന്നെ രണ്ടാമത്തെ സര്‍ജന്‍ ഓപറേഷന്‍ നടത്തി. കുത്തി കെട്ടിയതു മുറിച്ചു മാറ്റിയപ്പോല്‍ രോഗിക്കു പരമ ആശ്വാസം. ഏതായാലും ഈ വിവരം രണ്ടാമത്തെ സര്‍ജനില്‍ നിന്നും രോഗിയുടെ ബന്ധുക്കള്‍ കേസ് ഡയറിയില്‍ എഴുതി വാങ്ങിയിട്ടുണ്ടു.ആദ്യത്തെ സര്‍ജനെ രോഗിയുടെ ബന്ധുക്കള്‍ പോയി “കാണാന്‍”ശ്രമിച്ചപ്പോള്‍ അഭ്യുദ കംക്ഷികള്‍ തടഞ്ഞു സമാധാനിപ്പിച്ചതിനാല്‍ കുഴപ്പങ്ങള്‍ ഒന്നും സംഭവിച്ചില്ല.
    തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോണ്‍ഗ്രസ്സ് നേതാവു അനര്‍ഹമായ പരിഗണന ചോദിച്ചതിനല്ല അടി നടന്നതു. അന്നത്തെ പത്ര വാര്‍ത്ത വായിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും.പിന്നെ തിരുവനന്ത പുരംമെഡിക്കല്‍കോളേജില്‍ 53 ദിവസം മെനൈഞ്ജിറ്റിസും ബ്രെയിന്‍ ആബ്സസും ബാധിച്ച മകനുമായി ഞാന്‍ കഴിച്ചു കൂട്ടിയതിന്റെ ചരിത്രങ്ങള്‍ ഒരു പുസ്തകമായി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടു, അതു എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ടു. ജീവനക്കരുടെയും മറ്റും കാര്യങ്ങള്‍ എന്റെ മാന്യ സ്നേഹിതനേക്കാളും അനുഭവം എനിക്കാണെന്നു തോന്നുന്നു.അതു കൊണ്ടു തന്നെ താങ്കള്‍ പറഞ്ഞ മഹാന്മാരായ ഡോക്റ്ററന്മരില്‍ ഭൂരിപക്ഷത്തിന്റെയും മാനസികാവസ്ഥ എനിക്കു ഇപ്പോഴും കാണാ പാഠമാണു. ഇപ്പോഴും അവിടത്തെ അവസ്ഥക്കു ഒരു മാറ്റവുമില്ല, അഹങ്കാരവും ധാര്‍ഷ്ട്യതക്കും ഒട്ടും കുറവുമില്ല, ചുരുക്കം ചിലരൊഴികെ.
    >>>...കൊട്ടാരക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏതെങ്കിലും രോഗിയെ ഏതെങ്കിലും ഡോക്ടര്‍ മനപൂര്‍വ്വം കൊന്നിട്ടുണ്ടോ?<<<കൊന്നിട്ടുണ്ടു..മനപൂര്‍വമാണോ എന്നറിയില്ല അതില്‍ ഒന്നു ഒരു ഗര്‍ഭിണി ആയിരുന്നു..അലംഭാവം കാട്ടി തന്റെ ഗര്‍ഭിണി ആയ ഭാര്യയെ കൊന്നു എന്നു പറഞ്ഞു ഒരു ലേഡീ ഡോക്റ്ററെ അവര്‍ കാറില്‍ നിന്നു ആശുപത്രി മുറ്റത്തു ഇറങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ നാട്ടിന്‍പുറത്തുകാരന്‍ കുത്തിയ ചരിത്രവും എനിക്കു ഓര്‍മ ഉണ്ടു. ഡോക്റ്റര്‍ മരിച്ചില്ല.
    പ്രിയ സ്നേഹിതാ! നമ്മള്‍ പുസ്തകത്തില്‍ വായിക്കുന്നതും നമ്മള്‍ എഴുതുന്നതും പോലല്ല പുറം ലോകം. മാറി നിന്നു നിരീക്ഷിച്ചാല്‍ നമ്മുടെ എല്ലാ അഭിപ്രായങ്ങളും ചിലപ്പോള്‍ മാറ്റി വൈക്കേണ്ടി വരും.
    ഇപ്പോഴത്തെ നിയമത്തിലെ ന്യൂനതകള്‍ കണ്ടെത്തിപരിഹരിക്കപ്പെടുന്നതിനു മുമ്പു ഒരു പാടു ഇരകള്‍ ഉണ്ടായി കഴിഞ്ഞിരിക്കും.

    ReplyDelete
  8. പ്രിയ സാപ്പി, ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    ReplyDelete
  9. "ആശുപത്രി സംരക്ഷണ നിയമം ഓര്‍ഡിനന്‍സ്" ദുരുപയോഗം ചെയ്യപ്പെടുവാന്‍ വളരെയേറെ സാദ്ധ്യതകള്‍ ഉള്ള ഒന്നാണു എന്നതാണല്ലോ താങ്കളുടെ ഈ ലേഖനത്തിന്റെ സന്ദേശം. പക്ഷെ ഇത് പറയുവാനായി താങ്കള്‍ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ശൈലി ഡോക്ടര്‍മാര്‍, ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ എന്നിവരെ ഒന്നാകെ ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞവര്‍ എന്ന രീതിയില്‍ അവതരിപ്പിക്കുന്നതായിരുന്നു. താങ്കളുടെ ഭാഷയില്‍ അവരിലെ ഒരു ന്യൂനപക്ഷം പോലും നല്ലവര്‍ ആണ് എന്ന് തോന്നിയില്ല.

    "ഏതു കഴുതക്കും മെഡിക്കല്‍ ബിരുദ പഠനത്തിനു അന്‍പതു ലക്ഷം രൂപാ പ്രതിഫലത്തിന്മേല്‍ സ്വാശ്രയ കോളേജില്‍ പ്രവേശന പരീക്ഷ പാസ്സായില്ലെങ്കില്‍ ഹയര്‍ സെക്കന്ററി മാര്‍ക്കു കൂടി കൂട്ടി അഡ്മിഷന്‍ ലഭിച്ചു ഡോക്റ്ററായി വേഷം കെട്ടി പുറത്തു വരാമെന്നിരിക്കെ ഇവന്മാരുടെ കയ്യിലാണു നമ്മുടെ ജീവന്‍ വിശ്വസിച്ചു ഏല്‍പ്പിക്കേണ്ടതെന്നു തിരിച്ചറിയുക" - ഈ വാക്കുകള്‍ താങ്കള്‍ എഴുതിയത് കേരളത്തിലെ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളെ ആകെ സാമാന്യവല്‍ക്കരിക്കുന്ന രീതിയില്‍ ആണ് എന്ന് ഞാന്‍ കരുതി.

    ഏതെങ്കിലും രോഗിയുടെ സമനില കൈവിട്ട ബന്ധുക്കള്‍ ഉപകരണങ്ങള്‍ക്ക് നാശനഷ്ട്ടം വരുത്തുന്നതോ ജീവനക്കാരെ കൈയേറ്റം ചെയ്യുന്നതോ, സമനില കൈവിടാത്ത ബന്ധുക്കള്‍ "സമാധാനപരമായി" ബഹളമുണ്ടാക്കി പ്രതിഷേധിക്കുന്നതോ അനുവദിക്കാവുന്ന സ്ഥലം അല്ല ആശുപത്രികള്‍. കാരണം ഇത്തരം പ്രതിഷേധങ്ങള്‍മൂലം മറ്റുള്ള രോഗികള്‍ക്ക് തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. മാത്രവുമല്ല ഇത്തരം പ്രതിഷേധങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ കൂടി ലഭിക്കുമ്പോള്‍ ഇവ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കും, കൂടുതല്‍ രൂക്ഷമായി.

    ആശുപത്രികള്‍ കൊലക്കളങ്ങള്‍ ആണെന്നോ ഡോക്ടര്‍മാര്‍ ആരാച്ചാര്‍മാര്‍ ആണെന്നോ ഞാന്‍ കരുതുന്നില്ല. എങ്കിലും ഒറ്റപ്പെട്ട ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാവാം. എല്ലാ സ്വകാര്യ സംരംഭങ്ങളും ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. സ്വകാര്യ ആശുപത്രികളും അതില്‍ നിന്നും വിഭിന്നമല്ല. അലംഭാവവും കൈപ്പിഴകളും തീര്‍ച്ചയായും ഒഴിവാക്കപ്പെടെണ്ടവയാണ്. അതിനു വേണ്ടത് ബോധവല്‍ക്കരണം ആണ്.

    ഒരു പക്ഷെ താങ്കള്‍ ഉദ്ദേശിച്ചത് എന്താണ് എന്നു എനിയ്ക്ക് നല്ലവണ്ണം മനസ്സിലാകാഞ്ഞതിന്റെ കുഴപ്പമായിരിക്കാം.

    ഓ. ടോ. : താങ്കള്‍ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എന്ന് പ്രൊഫൈലില്‍ കണ്ടു. ഒരു സംശയം ചോദിക്കട്ടെ - കൊലപാതകം, മനപൂര്‍വ്വമല്ലാത്ത നരഹത്യ - ഇവ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നു വ്യക്തമാക്കാമോ?

    ReplyDelete
  10. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടാതെ പോകരുത്.നിയമനിർമ്മാനം അത്തരത്തിൽ ആയിരിക്കുകയും വേണം.ദോക്ടറുടെ കൈപ്പിഴ മൂലമോ അല്ലെങ്കിൽ അശ്രദ്ധ കൊണ്ടൊ സംഭവിക്കുന്നത് ഇത്തരം നിയമനിർമ്മാണങ്ങളാൽ മൂടപ്പെടുന്ന തരത്തിലും ആകരുത്.ഒപ്പം തന്നെ രോഗിയുടെ ബന്ധുക്കളൊ രോഗിയൊ വൈകാരിക പ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.ഒരാളുടെ വൈകാരീക പ്രകടനങ്ങൾ മറ്റുള്ളവർക്ക് ദോഷവും ആകരുത്.

    ReplyDelete
  11. ഞാന്‍ പോസ്റ്റില്‍ പറഞ്ഞതു പോലെ ചികിത്സയിലായിരിക്കവേ പെട്ടെന്നുണ്ടായ ഒരു മരണത്താല്‍ അഥവാ മറ്റൊരു വിപത്തിനാല്‍ ഇനി അതുമല്ലെങ്കില്‍ ക്രൂരമായ അവഗണനയാല്‍ (അതു കൈക്കൂലി കൊടുക്കാതിരുന്നതിനാലും മറ്റുമാണെന്നു കരുതിക്കോളൂ) സമനില തെറ്റി പോകുന്ന ഒരു വ്യക്തിയോ ഒരുകൂട്ടം വ്യക്തികളോ അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചാല്‍ അവരെ ജാമ്യം കിട്ടാത്ത വകുപ്പിന്‍ പ്രകാരം കേസില്‍ കുടുക്കുന്നതിന്റെ കാര്യം പറഞ്ഞതാണു.

    എന്തുകാരണത്താലായാലും സമനില തെറ്റി പോകുന്ന ഒരു വ്യക്തിയോ ഒരുകൂട്ടം വ്യക്തികളോ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത് ആശുപത്രികള്‍ ആക്രമിച്ചോ ഡോക്ടര്‍മാരെ ദേഹോപദ്രവങ്ങള്‍ ഏല്‍പ്പിച്ചോ അകുന്നത് താങ്കള്‍ സ്വാഗതം ചെയ്യുന്നുണ്ടോ?

    ഉണ്ടേങ്കിലല്ലേ ഇവര്‍ക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പു പ്രകാരം കേസെടുക്കുന്നതിനെ എതിര്‍ക്കേണ്ടതും അവരെ ശിക്ഷിക്കുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കേണ്ടതുമുള്ളു.

    ഒരു രോഗി മരിച്ചാല്‍ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ജാമ്യം നിഷേധിച്ചിട്ടുമുണ്ട്.

    കേസില്‍ കുടുക്കുന്നു എന്നു പറഞ്ഞത് അതിശയോക്തി പരമാണെന്നേ പറയാനാകൂ. വഴിയെ പോകുന്നവരെ ആരെയും ഇതുപോലെ ഈ നിയമപ്രകാരം കേസില്‍ കുടുക്കാനാകില്ല. ആശുപത്രി ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയാലോ ഡോക്ടറെ കയ്യേറ്റം ചെയ്താലോ മാത്രമേ ഈ വകുപ്പ് പ്രയോഗിക്കാനാകൂ.

    ReplyDelete
  12. പ്രിയ യൂസുഫ് സാഹിബ്, താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  13. പ്രിയ സന്തോഷ്,
    ഞാന്‍ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ശൈലിയില്‍ അപ്രകാരം ഒരു തോന്നല്‍ ഉണ്ടായി പോയി എങ്കില്‍ അതു മനപൂര്‍വമല്ല എന്നു അറിയിക്കട്ടെ.തീര്‍ച്ച ആയും അവരില്‍ ഒരു ന്യൂനപക്ഷം മാത്രമേ ഹൃദയാലുക്കള്‍ ഉള്ളൂ എന്നതു എന്റെ അനുഭവമാണു. താങ്കളുടെ അനുഭവം വേറിട്ടതായിരിക്കാം.നോക്കൂ ആതുരാലയം എന്നതു കാരുണ്യം നിറയേണ്ട ഒരിടമാണു എന്നു ഞാന്‍ വിശ്വസിക്കുന്നു.ഞാന്‍ എന്റെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകത്തിലെ വാചകം തന്നെ ഉദ്ധരിക്കട്ടെ“അൽപ്പം ദയ കാണിക്കുന്ന ഒരാളുമില്ലേ ഇവിടെ?. ആൾക്കാരോടു സൗമ്യ ഭാഷയിൽ സം സാരിച്ചാൽ ഇവരുടെ ഇമേജു നഷ്ടപ്പെടുമോ?. മൃഗങ്ങല്‍ക്കില്ലാത്തതും മനുഷ്യനു ഉള്ളതുമായ "ചിരി" എന്ന സാധനം ഈ ഭിഷഗ്വരന്മാർക്കു ദൈവം നൽകിയിട്ടില്ലേ?പോലീസു ഓഫീസ്സറും ന്യായാധിപന്മാരും മുഖത്തു ഗൗരവം കാണിക്കുന്നതിന് കാരണം ഉണ്ടാകാം. പക്ഷേ ഒരു ഡോക്റ്റർക്കു മുഖത്തു ഗൗരവത്തിന്റെ ആവശ്യമില്ലല്ലോ!. ഡോക്റ്ററുടെ സൗഹ്രുത്തോടെയുള്ള പെരുമാറ്റം-സ്നേഹത്തോടെയുള്ള തോളിൽ തട്ടൽ. എന്തു സന്തോഷമായിരിക്കും രോഗിക്കു ഉണ്ടാകുക!........“
    പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാന്‍ നേരിട്ടു അനുഭവിച്ചതില്‍ നിന്നും അന്നു എന്റെ ഉള്ളില്‍ തട്ടിയ വിചാരധാരകളാണിതു.ഇന്നും അവിടത്തെ അന്തരീക്ഷത്തിനു മാറ്റമില്ലാ എന്നു ഇന്നത്തെ പത്രം എന്നെ അറിയിക്കുന്നു. ശസ്ത്രക്രിയക്കു ശേഷം ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനു ജീവന്‍ രക്ഷാ മരുന്നുമായി ന്യൂറോ സര്‍ജറിയിലേക്കു പോയ മകനെ സെക്യൂരിറ്റിക്കാര്‍ വളഞ്ഞു വെച്ചു ഇടിച്ചു കളഞ്ഞു ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. മകന്‍ തനിച്ചായതിനാലും അഭ്യസ്തവിദ്യനായതിനാലും പ്രതിഷേധം നടന്നില്ല പകരം സെക്യൂരിറ്റിക്കാര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഇനി ആ സ്ഥാനത്തു ഒരു നാട്ടിന്‍പുറത്തുകാരന്‍ ശുദ്ധഗതിക്കാരനായ ഒരു ചെറുപ്പക്കാരനെ സങ്കല്‍പ്പിക്കൂ.അവന്റെ അഛന്‍ ശസ്ത്രക്രിയക്കു ശേഷം ഗുരുതരാവസ്ഥയില്‍ കഴിയുകയും അവന്‍ അത്യാവശ്യ മരുന്നുമായി ചെല്ലുകയും വിവരങ്ങള്‍ പറഞ്ഞു മരുന്നുകള്‍ കാണിക്കുകയും ചെയ്തിട്ടും നിയമത്തിന്റെ അഴിയാ കുരുക്കുകള്‍ കാണിച്ചു അവനെ തടഞ്ഞാല്‍ അവിടെ സംഘര്‍ഷം ഉണ്ടാകും.ആ സംഘര്‍ഷത്തെ ന്യായീകരിക്കുകയോ നിയമത്തെ അനുസരിക്കേണ്ടാ എന്നു പറ്യുകയോ ചെയ്യുന്നില്ല ഞാന്‍. ഓരോ സംഭവങ്ങള്‍ക്കും അതിന്റേതായ സവിശേഷതകല്‍ കാണും.എല്ലാം ഒരേ നാഴി കൊണ്ടു അളക്കുമ്പോള്‍ കലഹം ഉണ്ടാകും.എല്ലാറ്റിനുമുപരി നിയമം മനുഷ്യനു വേണ്ടി ഉള്ളതാണെന്നും മനുഷ്യന്‍ നിയമത്തിനു വേണ്ടി ഉള്ളതല്ല എന്നും ഉള്ള ധാരണ ഉണ്ടാകണം.മുപ്പത്തി അഞ്ചു കൊല്ല സര്‍വീസില്‍ ഈ രണ്ടു കാഴ്ചപ്പാടുകളും ഉള്ളവരെ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ടു. ആദ്യം പറഞ്ഞ ആശയത്തോടു ആഭിമുഖ്യം ഉള്ളവരെ ഞാന്‍ ഇഷ്ടപ്പെടുന്നു.
    മെഡിക്കല്‍ ബിരുദ പ്രവേശനത്തെ പറ്റി ഞാന്‍ പറഞ്ഞതു പത്രങ്ങള്‍ വായിക്കുന്ന താങ്കള്‍ക്കു ഇനിയും മനസിലാകുന്നില്ലെങ്കില്‍ അതെന്റെ കുറ്റമല്ല. ഞാന്‍ പറഞ്ഞതു യോഗ്യത പരീക്ഷ പോലും പാസ്സാകാത്ത പണത്തിന്റെ തിണ്ണ മിടുക്കു കൊണ്ടു മാത്രം മെഡിക്കല്‍ അഡ്മിഷന്‍ നേടുന്നവരെയാണു.എന്റെ അഭിപ്രായം മിടുക്കന്മാരായ മെഡിക്കല്‍ വിദ്യാര്‍ഥികളെ പറ്റി അല്ല എന്നു ആര്‍ക്കും മനസിലാകും .അതു ഒരിക്കലും കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളെ സാമാന്യവല്‍ക്കരിക്കുന്ന രീതിയിലുമല്ല.
    കൊലപാതകവും മനപൂര്‍വമല്ലാത്ത നരഹത്യയും തമ്മിലുള്ള വ്യത്യാസം താങ്കളെ പോലുള്ളവര്‍ക്കു ഞാന്‍ പറഞ്ഞു തരണോ സുഹൃത്തേ!കൊലപാതകത്തെ വിവരിക്കണമെങ്കില്‍ അതു ശ്രമകരമായ ജോലിയാണു; ഒരു കമന്റിലൂടെ അതു കഴിയില്ല.മനപൂര്‍വമല്ല്ലാത്ത നരഹത്യ എന്താണെന്നു ആ വാക്കുകളില്‍ തന്നെ ഉണ്ടു അതിന്റെ ചുരുക്കത്തിലുള്ള അര്‍ഥം.കൊല്ലണമെന്നു ഉദ്ദേശമില്ലാതെ തന്നെ ഏതെങ്കിലും പ്രവര്‍ത്തി കൊണ്ടു ജീവഹാനി സംഭവിക്കുന്നതു എന്നു വേണമെങ്കിലും ചുരുക്കി പറയാം.ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  14. പ്രിയപ്പെട്ട കാളിദാസ്സന്‍,ഇവിടെ വന്നു അഭിപ്രായങ്ങള്‍ പറഞ്ഞതിനു നന്ദി.
    താങ്കളുടെ ചോദ്യത്തിനു എന്റെ പോസ്റ്റിലെ രണ്ടു വരികല്‍ തന്നെയാണു മറുപടി
    >>>...ആശുപത്രി അടിച്ചു തകര്‍ക്കുകയും ചികിത്സകരെ ഉപദ്രവിക്കുകയും ചെയ്യുന്നതു തെറ്റ് തന്നെയാണു. ആ തെറ്റ് തടയപ്പെടേണ്ടതുമാണു....<<<
    കേസില്‍ കുടുക്കുന്നതിനെ സംബന്ധിച്ചു എനിക്കു അതിശയോക്തിപരമായി തോന്നാത്തതു ഒരു പക്ഷേ ഞാന്‍ കടന്നു വന്ന വഴിയില്‍ ഞാന്‍ കണ്ട കാഴ്ചകളായിരിക്കാം. ഇവിടെ എന്റെ പോസ്റ്റിലെ പ്രതിപാദ്യ വിഷയം മനുഷ്യന്റെ മനപൂര്‍വമല്ലാത്തതും സാന്ദര്‍ഭികമായി ചിലപ്പോല്‍ അവന്‍ പ്രകോപിതനായി പോകുന്നതുമായ ചില അവസ്ഥാ വിശേഷങ്ങളെ സംബന്ധിച്ചാണു.അവിടെ ഒരു ദയാപരമായ കാഴ്ചപ്പാടു ഉണ്ടാകണം. നിയമങ്ങള്‍തദനുസരണമായിരിക്കണം.താങ്കള്‍ പറഞ്ഞതു പോലെ ആശുപത്രികളില്‍ ഉണ്ടാകുന്ന കലഹങ്ങള്‍ ഒരിക്കലും പുറത്തെ വിഷയങ്ങളുമായി ബന്ധപ്പെട്ടതല്ല. ആശുപത്രിയില്‍ വരുന്നവര്‍ കലഹം ഉണ്ടാക്കാനായി വരുന്നവരുമല്ല. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗിയേക്കാളും പെട്ടെന്നു വികാരാധീനനാകുന്നതു രോഗിയുടെ കൂട്ടിരിപ്പുകാരനായിരിക്കും എന്നതു ഒരു സത്യം മാത്രമാണു. നിസ്സഹായത, ഉല്‍ക്കണ്ഠ, ഭയം, ചിലപ്പോള്‍ സാമ്പത്തിക പരാധീനത, ഇങ്ങിനെ ഒരു കൂട്ടം വികാരങ്ങള്‍ സാധാരണക്കാരനെ ഭരിക്കും.വിപത്തു സംഭവിക്കുമ്പോള്‍ ചില നിമിഷങ്ങളില്‍ അവന്റെ നിയന്ത്രണം കൈ വിട്ടു പോകും. അതു ഒരിക്കലും മനപൂര്‍വമല്ല. നിയമം നിര്‍മിക്കുമ്പോള്‍ ഈ വശങ്ങളെല്ലാം ചിന്തിച്ചിരിക്കണം എന്നേ ഞാന്‍ ഉദേശിക്കുന്നുള്ളൂ. പിന്നെ ഈ നിയമ നിര്‍മാണത്തിന്റെ പിന്നാമ്പുറ കഥകള്‍ മുഴുവന്‍ ഞാന്‍ എന്റെ ലേഖനത്തില്‍ വിവരിച്ചിട്ടില്ല, അതു എനിക്കു വിവരിക്കാനാകുകയുമില്ല. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  15. ഇവിടെ എന്റെ പോസ്റ്റിലെ പ്രതിപാദ്യ വിഷയം മനുഷ്യന്റെ മനപൂര്‍വമല്ലാത്തതും സാന്ദര്‍ഭികമായി ചിലപ്പോല്‍ അവന്‍ പ്രകോപിതനായി പോകുന്നതുമായ ചില അവസ്ഥാ വിശേഷങ്ങളെ സംബന്ധിച്ചാണു.

    ഷെരീഫ്,

    മനപൂര്‍വമല്ലാത്തതും സാന്ദര്‍ഭികമായി പ്രകോപിതനായി പോകുന്നതുമായ അവസ്ഥയില്‍ കൊലപാതകങ്ങളും നടക്കാറുണ്ട്. മനപൂര്‍വമണോ സാന്ദര്‍ഭികമാണോ ആ പ്രകോപനം എന്നതൊക്കെ പിന്നീടു തീരുമാനിക്കേണ്ട വിഷയമാണ്. പെട്ടെന്നു പ്രകോപിതനായി കൊലപാതകം നടത്തിയാലും ജാമ്യം കിട്ടാത്ത വകുപ്പുപയോഗിച്ചാണ്‌ കേസെടുക്കപ്പെടുന്നത്.

    ഇതൊക്കെ കുറച്ചുകൂടേ പക്വതയോടേ കണ്ടുകൂടെ. തീവ്രവാദ നിരോധന നിയമമോ മയക്കു മരുന്ന് നിയന്ത്രണ നിയമമോ പോലെ ആര്‍ക്കും ദുരുപയോഗം ചെയ്യാവുന്ന ഒന്നല്ല ഈ നിയമം. സ്വകാര്യ ആശുപത്രിയാണെങ്കില്‍ പോലും പൊതു ജനങ്ങള്‍ക്ക്
    എല്ലാവര്‍ക്കുമുപയോഗപ്പെടുന്ന സ്ഥാപനമാണത്. ആര്‍ക്കും എപ്പോഴും കയറി വരാവുന്ന ഇടമാണതും. അവിടെ വരുന്നവര്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണമെന്നതാണെന്റെ അഭിപ്രായം. അതുണ്ടാക്കാന്‍ ഈ നിയമ ഉപകരിക്കുമെന്നുമെനിക്കു തോന്നുന്നു.

    കച്ചവട സ്ഥാപനങ്ങളേപ്പോലെ പലതും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മഹാഭൂരിപക്ഷം ആശുപത്രികളും ജീവനക്കാരും സേവനം തന്നെയാണു നടത്തുന്നത്. അവരുടെ ഭാഗത്ത് വീഴ്ച്ചകള്‍ വന്നാല്‍ അതിനവരെ ശിക്ഷിക്കാന്‍ സംവിധാങ്ങളുണ്ട്.

    ReplyDelete