Saturday, September 25, 2021

ചുണ്ണാമ്പ്...

 ചുണ്ണാമ്പ്...

ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകയില്ല എന്ന നാടൻ  ശീലിൽ ചുക്കിനെ മാറ്റി വെച്ച്  നമുക്ക് ചുണ്ണാമ്പിന്റെ പുറകേ പോകാം.

 നിലാവിൽ കുളിച്ച ,പാലപ്പൂ മണം നിറഞ്ഞ് നിൽക്കുന്ന  മാദക രാവുകളിൽ യാത്ര ചെയ്യുന്ന പാന്ഥന്റെ  പുറകിലെ ഝിൽ ഝിലാരവവും  കൂട്ടത്തിൽ “അൽപ്പം ചുണ്ണാമ്പ് തരുമോ?“ എന്ന സ്ത്രീ സ്വരവും മുത്തശ്ശിക്കഥകളിലൂടെ നമുക്ക് പരിചിതമാണല്ലോ. പാലമരവും കഥ പറയുന്ന മുത്തശ്ശികളും  യക്ഷികളും കാല പ്രവാഹത്തിൽ ഒഴുകി പോയെങ്കിലും  പ്രസക്തമായ ഒരു  പരമാർത്ഥം  ആ കഥകളിൽ അന്തർലീനമായി  കാണപ്പെടുന്നു. 

ചുണ്ണാമ്പ് എന്ന് പറയുന്ന സാധനം  എപ്പോഴും എല്ലാവരുടെ പക്കലും ഉണ്ടായിരുന്നു എന്ന പരമാർത്ഥം. അത് കൊണ്ടാണല്ലോ പാതിരാവിലും  ചുണ്ണാമ്പ് ചോദ്യം ഉൽഭവിച്ചത്.

ചുണ്ണാമ്പിനെ പിന്നെ നമ്മൾ കാണുന്നത് മുറുക്കാൻ കടകളുടെ ഓരത്തിൽ വെളുത്ത് കൊഴുത്ത ചുണ്ണാമ്പിനാൽ പൊതിയപ്പെട്ട ചെറിയ തകര ടിന്നും അതിൽ നിന്നും ചുണ്ണാമ്പ് കോരി എടുക്കാനായി ഉപയോഗിക്കുന്ന ഒരു ചെറിയ കമ്പുമായിരുന്നു, ആവശ്യക്കാർ വെറ്റിലയിൽ തേക്കാനായി മേൽപ്പറഞ്ഞ ടിന്നിന് സമീപമെത്തി ഉള്ളംകയ്യിൽ നിവർത്തി പിടിച്ച വെറ്റിലയിൽ കോൽ കൊണ്ട് തോണ്ടി എടുത്ത ചുണ്ണാമ്പ്  തേച്ച് പിടിപ്പിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. വീട്ടിലേക്ക് കൊണ്ട് പോകാനായി പ്രത്യേക ഇലയിൽ പൊതിഞ്ഞ ശുഭ്രസുന്ദരമായ  ചുണ്ണാമ്പ് കുറഞ്ഞ വിലക്ക് ലഭിക്കുകയും ചെയ്യും.  വീട്ടിൽ കൊണ്ട് പോയ ആ സാധനം സൂക്ഷിക്കാൻ പ്രത്യേക ടിന്നോ കരണ്ടകം  എന്ന പാത്രമോ എല്ലാ വീടുകളിലും കാണപ്പെട്ടു. പിച്ചളയിലോ വെള്ളിയിലോ തീർത്ത കരണ്ടകം ആഡ്യതയുടെ  അടയാളമായിരുന്നു.

 പിൽക്കാലത്ത് റിസ്റ്റ് വാച്ച് നിലവിൽ വന്നപ്പോൽ പതിഞ്ഞതും കയ്യിൽ അമർന്ന് കിടക്കുന്നതുമായ വാച്ചുകളായിരുന്നു ഫാഷൻ. അൽപ്പം വലുതായ റിസ്റ്റ് വാച്ചുകൾ കണ്ടാൽ കൂട്ടുകാർ പരിഹാസത്തോടെ ചോദിക്കുമായിരുന്നു“ ഈ കരണ്ടകം എവിടെ നിന്നും കിട്ടിയെടാ എന്ന്..രസകരമായ വസ്തുത ഇപ്പോൾ കയ്യിൽ കെട്ടുന്ന വാച്ച് കരണ്ടകം പോലെ വലുതായിരിക്കുന്നതാണ് ഫാഷൻ

. കരണ്ടകം ഉള്ളടക്കം ചെയ്തതും മുറുക്കിന് ഉപയോഗിക്കുന്ന വെറ്റ, അടക്ക, പുകയില എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും യാത്രയിൽ കൊണ്ട് നടക്കാവുന്നതുമായ ചെല്ലപ്പെട്ടിയും തറവാടിത്വത്തിന്റെ  പ്രതീകമായിരുന്നു.

ചെല്ലപ്പെട്ടി തുറന്ന് വെച്ച് വെറ്റ എടുത്ത് അതിലെ ഞരമ്പുകൾ നഖം വെച്ച് മാന്തി കളഞ്ഞ് അതിൽ ചുണ്ണാമ്പ് തേച്ച് പിന്നെയോ അതിനു മുമ്പോ പാക്ക് കഷണം വായിലിട്ട് പിന്നെ അൽപ്പം പുകയില  മോണയിൽ ഉരച്ച്  നാലും കൂട്ടി മുറുക്കുമ്പോൾ ഉള്ള ഒരു സുഖം അതൊരു സുഖം തന്നെ ആയിരുന്നത്രേ!.

വെറ്റ മുറുക്കുന്ന സ്വഭാവം  കുറഞ്ഞ് വന്നതോടെ പാവം ചുണ്ണാമ്പും നാട്ടിൻ പുറങ്ങളിൽ പെട്ടിക്കടകളുടെ ഓരത്ത് കണ്ടാലായി. 

ചുണ്ണാമ്പും  അത് അടക്കം ചെയ്യുന്ന കരണ്ടകവും ആട്ടുകല്ലിനും അരകല്ലിനും ഉറിയുമോടൊപ്പം വീടൂകളിൽ നിന്നും എപ്പോഴേ  അപ്രത്യക്ഷമായിരിക്കുന്നു.

No comments:

Post a Comment