Saturday, August 28, 2021

സിനിമാ കൊട്ടക കഴിഞ്ഞ കാലത്ത്

തകർന്നടിഞ്ഞ് കിടക്കുന്ന ഒരു പഴയ കാല സിനിമാ കൊട്ടകയുടെ മുമ്പിലായിരുന്നു ഞാൻ. എല്ലാം നഷ്ടപ്പെട്ട  അവസ്ഥയിൽ അവശിഷ്ടങ്ങൾ മാത്രം  അവശേഷിച്ചിരുന്നതിന്റെ മുമ്പിൽ  നിന്നപ്പോൾ ഒരു കാലത്ത് പ്രഭാവത്തൊടെ തല ഉയർത്തി നിന്നിരുന്ന ശബ്ദ മുഖിരതമായ  അന്നത്തെ കൊട്ടക കാലത്തെ പറ്റി ഓർത്ത് പോയി. കേരളത്തിലെ ബഹുഭൂരിപക്ഷം കൊട്ടകകളുടെയും ഇപ്പോഴത്തെ ഗതി ഇത് തന്നെ.

ഷോ ആരംഭത്തെ കുറിക്കുന്ന പതിവ് സിനിമാ ഗാനങ്ങളും ടിക്കറ്റ് കൊടുക്കാനുള്ള ആദ്യത്തെ ബെല്ലടി യും അതിനെ തുടർന്ന് ഞാനാദ്യം ഞാനാദ്യം എന്ന മട്ടിലുള്ള പരക്കം പാച്ചിലും  താഴ്ന്ന ക്ളാസിലെ ടിക്കറ്റ്  എടുത്ത് കഴിഞ്ഞ് ഇരിപ്പടം തപ്പി തെരച്ചിലും സീറ്റ് കിട്ടിക്കഴിയുമ്പോൾ  അടുത്തിരിക്കുന്ന തലേക്കെട്ട്കാരൻ താൻ ഒഴിവാക്കി വന്ന സ്നേഹിതനാണെന്നുള്ള  തിരിച്ചറിവും അവനും  അതേ പോലുള്ള ജാള്യതയിൽ അകപ്പെടുന്ന മുഖ ഭാവവും  പിന്നെ പൊട്ടിച്ചിരിയും, പരസ്യങ്ങളെ നോക്കി  കപ്പലണ്ടി കൊറിച്ചിരിപ്പും കറണ്ട് പോകുമ്പോൾ കൊട്ടകക്കാരന്റെ അപ്പൂപ്പനെ വരെ തെറി വിളിയും അങ്ങിനെ ഒരു മാതിരി  ബഹളമയം അകത്ത് നടക്കുമ്പോൾ പുറത്ത് ടിക്കറ്റ് കിട്ടാതെ തിരിച്ച് പോക്കും അടുത്ത കൊട്ടക നോക്കിയുള്ള പാച്ചിലും അത് പുറത്ത് മറ്റൊരു രംഗം സൃഷ്ടിക്കുന്നു.

രണ്ടാമത്തെയും മൂന്നാമത്തെയും ബെല്ലടി കഴിഞ്ഞ്  ടിക്കറ്റ് ക്ളോസ് ചെയ്ത് കഴിഞ്ഞ് വരുന്നവരെ  ടിക്കറ്റ് കൊടുക്കാതെ അകത്ത് കടത്തി വിടുനതും ( അത് കൂടുതലും സെക്കന്റ് ഷോക്കായിരിക്കും) അതിനെ തുടർന്നുള്ള  ഫിലിം റെപ്രസെന്റേറ്റീവും കൊട്ടക മാനേജരുമായുള്ള തർക്കം വേറൊരിടത്ത്. പിന്നെ  ഡിസി. ആർ എഴുതുന്നതിന്റെ തിരക്ക്. എന്താണ് ഡി.സി.ആർ.? ( ഡൈലീ കളക്ഷൻ റിപ്പോർട്ട് എന്ന് പൂർണ രൂപം.) അവിടെ എല്ലാം അഡ്ജസ്റ്റ്മെന്റ്  പലപ്പോഴും ഉണ്ടാകും. 

സിനിമാ വ്യവസായം തന്നെ അഡ്ജസ്റ്റ്മെന്റുകളായിരുന്നല്ലോ. അഡ്ജസ്റ്റ്മെന്റ് എന്ന് വെച്ചാൽ തട്ടിപ്പിന്റെ ഓമന രൂപം. ഗേറ്റ് കീപ്പർ  ടിക്കറ്റ് എടുക്കാതെ വരുന്നവന്റെ കയ്യിൽ നിന്നും കൊട്ടക മുതലാളിയെ പറ്റിച്ച്  പൈസാ വാങ്ങി കടത്തി വിടുന്നു. കൊട്ടക മുതലാളി  ഫിലിം റെപ്രസെന്റേറ്റീവിനെ  വെട്ടിച്ച് നമ്പറില്ലാത്ത ലൂസ് ടിക്കറ്റ്  വിൽക്കുന്നു. ഫിലിം റെപ്രസെന്റേറ്റീവ് തീയേറ്റർ മുതലാളിയുമായി ചേർന്ന് കളക്ഷൻ കുറച്ച് റിപ്പോർട്ടിൽ കാണിച്ച്  ഡിസ്ടിബ്യൂട്ടറെ (വിതരണക്കാരനെ) വെട്ടിക്കുന്നു. വിതരണക്കാരൻ കണക്ക് കുറച്ച് ഫിലിം നിർമ്മാതാവിനെ പറ്റിക്കുന്നു. ഫിലിം നിർമ്മാതാവ് നടീ നടന്മാരെ  വണ്ടി ചെക്ക് കൊടുത്ത് തട്ടിക്കുന്നു. ഇതിനിടയിൽ പഞ്ചായത്തിലേക്ക് ചെല്ലേണ്ട ടാക്സ്  കൊട്ടകക്കാരനും പരിശോധനക്കായി വരുന്ന ജീവനക്കാരനുമായി ചേർന്ന് പറ്റിക്കുന്നു.  ചുരുക്കത്തിൽ താഴേക്കിട മുതൽ മേലേക്കിട വരെ  തട്ടിപ്പിന്റെ ആസ്ഥാനമായിരുന്നു സിനിമാ വ്യവസായം.

 ഇപ്പോൾ എല്ലാം പോയി. തട്ടിപ്പുമില്ല, പറ്റിപ്പുമില്ല, ഷോയുമില്ല , കൊട്ടകയുമില്ല എല്ലാം  കാലത്തിന്റെ കുത്തൊഴുക്കിൽ  തകർന്ന് വീണു കഴിഞ്ഞു. അന്നത്തെ കൊട്ടക ജീവനക്കാരെല്ലാം ഇപ്പോൾ എന്തു ചെയ്യുന്നുവോ ആവോ?

 റ്റിവി ചാനലുകൾ കൊട്ടകക്കാരുടെ നട്ടെല്ലിനാണ് ആഘാതം ഏൽപ്പിച്ചത്. അത് ഒരു വ്യവസായത്തിനെ പാടെ തകർത്ത് കളഞ്ഞ പ്രഹരം തന്നെയായിരുന്നു.


No comments:

Post a Comment