Thursday, August 19, 2021

കൊളുന്ത് വ്യാപാരവും ഓണവും

 കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിൽ ഓണ നാളുകളിൽ പൂരാടത്തിനും ഉത്രാടത്തിനും  ഇടവഴികളിൽ  ഉയരുന്ന ഒരു വിളി ശബ്ദമാണ് “കൊളുന്ത് വേണോ അമ്മാ...കൊളുന്ത്....“ കിഴക്കൻ മേഖലയോട് തൊട്ട് കിടക്കുന്ന തമിഴ് നാടിലെ ചെങ്കോട്ട, തെങ്കാശി പ്രദേശങ്ങളിൽ നിന്നും വരുന്ന  അണ്ണാച്ചിമാരാണ് കൊളുന്ത് കച്ചവടത്തിന് സമീപ സ്ഥലങ്ങളായ പത്തനാപുരം കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഓണത്തിന് മുമ്പുള്ള ദിവസങ്ങളിൽ എത്തിച്ചേരുന്നത്.

സുഗന്ധം പരത്തുന്ന ഒരു ഇലയാണ്കൊളുന്ത്. അത് വാഴനാരിൽ കോർത്ത് അവർ കൊണ്ട് വന്ന് മുഴം  അളവിൽ വിൽക്കും. ഓണത്തിന്റെ വരവ് അറിയിച്ചുള്ള അടയാളങ്ങളിൽ  കൊളുന്ത് അണ്ണാച്ചികളും  ഒരുകാലത്ത് ഭാഗമായിരുന്നു.

മലയാളി വീട്ടമ്മമാർ കൊളുന്ത് വാങ്ങി കുളി കഴിഞ്ഞ് തലയിൽ ചാർത്തുമ്പോൾ ഒരു  സുഗന്ധം അവരിൽ ഉണ്ടാകും. ഭർത്താക്കന്മാർ അടുത്ത് ചെന്ന് നുകരാൻ തക്കവിധം മാദകമാണ് ആ സൗരഭ്യം.

ഇന്ന് കൊളുന്ത് അണ്ണാച്ചിമാരുടെ വരവ് അപൂർവമാണ്. അത് വാങ്ങുന്ന വീട്ടമ്മമാരും  ആ സുഗന്ധം നുകരുന്ന ഭർത്താക്കന്മാരും  തിരക്ക് പിടിച്ച് മൊബൈലിൽ  ചാറ്റിംഗിലാകുമ്പോൾ  എന്ത് കൊളുന്ത് എന്ത്  സുഗന്ധം.  അങ്ങിനെ ഓണത്തൊടനുബന്ധിച്ച് മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ പലതിന്റെയും കൂട്ടത്തിൽ കൊളുന്ത് അണ്ണാച്ചിമാരും പോയി.

ഓണ നിലാവും ഓണക്കളികളും ഓണ തുമ്പികളും ഓണ സദ്യയും ഊഞ്ഞാൽ ആട്ടവും ആരിലും ഒരു  അനുഭൂതികളും സൃഷ്ടിക്കാത്ത വികാരരഹിതമായ  ഈ കാലത്ത് എന്ത് ഓണം....!!!

No comments:

Post a Comment