Sunday, May 16, 2021

ഞാൻ കഴിഞ്ഞ് ബാക്കി ഉള്ളവർ...

 ഭാര്യയുടെ രോഗ സംബന്ധമായി  സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ഞാൻ. സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പൊയിരുന്നു; കൂടുതൽ വിദഗ്ദമായ ചികിൽസക്ക് അവർ സ്ഥലത്തെ പ്രധാന സ്വകാര്യ ആശുപത്രിയിൽ പോകാൻ അവർ ശുപാർശ ചെയ്തതിനാലാണ് ഇവിടെയെത്തിയത്.

കൂടുതൽ നിരീക്ഷണത്തിന് രോഗിയെ  അഡ്മിറ്റ് ചെയ്തതിന് ശേഷം പതിവ് ചടങ്ങുകളിലേക്ക് അവർ നീങ്ങി. രക്തം മൂത്രം തുടങ്ങിയവയുടെ പരിശോധനക്കായി  അവരുടെ വക ലാബിലേക്ക് കുറിപ്പ് തന്നു. ഈ വക കാര്യങ്ങൾ കഴിഞ്ഞ ദിവസം ചെയ്ത  റിസൽറ്റ് കൈവശമുള്ളത് കാണിച്ചെങ്കിലും അവ്ർക്കത് പോരാ, അവരുടെ ലാബിൽ  നിന്നുള്ളത് തന്നെ വേണം. കാര്യം ശരിയാണല്ലോ, അവർ ജീവനക്കാർക്ക് ശമ്പളം കൊടുത്തും  ഉപകരണങ്ങൾ വാങ്ങി വെച്ച് കടയും തുറന്നിരിക്കുന്നത് വേറെ എവിടെ നിന്നെങ്കിലും കൊണ്ട് വരുന്ന പരിശോധനാ  ഫലം കണ്ട് ചികിൽസിക്കാനല്ലല്ലോ.

 തുടർ ചികിൽസ തീരുമാനിക്കുന്നത് ലാബ് റിസൽറ്റ് വന്നതിന്  ശേഷമേ ഉള്ളൂ എന്ന്  തിരിച്ചറിഞ്ഞതിനാൽ  ഞാൻ ആശുപത്രി വരാന്തയിൽ തെക്ക് വടക്ക് നടക്കാൻ തുടങ്ങി. കോവിഡ് രോഗ പകർച്ച ഭീതിയാൽ മുഖം രണ്ട് മാസ്കിനാൽ  കെട്ടി അടച്ചും കടന്ന് പോകുന്നവരെ കടത്തനാടൻ  മുറയാൽ ഒഴിഞ്ഞ് മാറിയും അങ്ങിനെ ലാത്തുമ്പോൾ ഒഴിഞ്ഞ് കിടക്കുന്ന ഒരു കസേര എന്റെ ദൃഷ്ടിയിൽ പെട്ടു.മൂന്ന് കസേരകളുടെ ഗ്രൂപ്പിൽ രണ്ടെണ്ണം രണ്ട് യുവതികൾ ഇരിപ്പുണ്ട്. അവശേഷിക്കുന്ന ഒരെണ്ണമാണ് ഞാൻ കണ്ടത്. കുറേ നേരമായുള്ള നിൽപ്പും നടപ്പും കാലിലും നടുവിലും വേദന ഉണ്ടാക്കുന്നു. വ്രതമായതിനാൽ അതിയായ ക്ഷീണവും. ആ കസേരയിൽ ഇരിക്കാൻ  ഞാൻ അവിടേക്ക് നടക്കാൻ തുനിഞ്ഞ് മുമ്പോട്ട് പോയി. യുവതികളോട് ഒരു എക്സ്ക്യൂസ് മീ, ഞാൻ ഒന്നിവിടെ ഇരുന്നോട്ടേ എന്ന് ചോദിച്ചിട്ട് ഇരിക്കാമെന്ന് കരുതിയപ്പോൾ ഉള്ളിലെന്തോ ഒരു ആപദ് ശങ്ക! അതെന്താണെന്ന് പിടി കിട്ടാത്തതിനാൽ കസേരയിൽ  ഇരിക്കാതെ പിന്നെയും നടപ്പ് തുടങ്ങി.

അപ്പോഴാണ് ഒരു നഴ്സ് കടന്ന് വന്ന്  ആ യുവതികളിൽ ഒരാൾക്ക് ഒരു കടലാസ് നീട്ടി പറയുന്നു, “ മോളേ! നിനക്ക് പോസറ്റീവ് ആണ്, വീട്ടിൽ പോയി ക്വാറന്റൈനിൽ കഴിഞ്ഞോ...“ എന്ന്. രണ്ടെണ്ണവും അപ്പോഴേക്കും അവിടെന്ന് സ്ഥലം വിട്ടു. ഞാൻ പതുക്കെ ആ നഴ്സിനോട് വിവരം ആരാഞ്ഞു. ഭർത്താവിന് കോവിഡ് പോസറ്റീവ് ആയി വീട്ടിൽ കഴിയുന്നെന്നും ഭാര്യയും പരിശോധിക്കാൻ വന്ന് അവിടെ ലാബിൽ കൊടുത്ത് ഫലം നോക്കി ഇരുന്നതാണെന്നും അവർ പറഞ്ഞു.

ഇതൊരു സാധാരണ സംഭവമാണ്. പക്ഷേ ഇതിൽ ഒരു പ്രസക്തമായ  ചോദ്യം ഉണ്ട്. ഭർത്താവിന് പോസറ്റീവ് ആയ സ്ഥിതിക്ക് ആ യുവതി  ലാബിൽ ടെസ്റ്റ്  ചെയ്യാൻ കൊടുത്തിട്ട് വീട്ടിൽ പോകുന്നതല്ലായിരുന്നോ അതിന്റെ ശരിയായ വഴി. ധാരാളം ആൾക്കാർ വന്നും പോയുമിരുന്ന ആ ആശുപത്രിയിൽ താൻ മുഖേനെ രോഗം മറ്റുള്ളവർക്ക് വരരുതെന്ന് ആ യുവതിക്ക് ചിന്തിച്ച് കൂടായിരുന്നോ? എന്നിട്ടും പൊത് ഇടത്ത് ആ കസേരയിൽ  തന്നെ അവർ ഇരുന്നു. ഞാൻ  ആശുപത്രിയിൽ നിന്നും ഭാര്യയുമായി തിരികെ പോകുന്നത് വരെ ആ കസേര ആരും വന്ന് ശുദ്ധീകരിച്ചില്ലെന്ന് മാത്രമല്ല, അങ്ങിനെ ഒരു സംഭവം അവിടെ ഉണ്ടായി എന്ന് ആശുപത്രി അധികാരികൾ അറിഞ്ഞ മട്ടും കണ്ടില്ല. പലരും അവിടെ വന്നിരിക്കുകയും ചെയ്തു. പരിചയം ഉള്ളവരോട് ഞാൻ കാര്യം പറഞ്ഞ് അവിടെ ഇരിക്കാതെ തടഞ്ഞു. അത്രയല്ലേ എന്നെ കൊണ്ട് കഴിയൂ. ഞാൻ അവിടെ വന്ന കാര്യം ഗൗരവമേറിയതാണ് അത് ശ്രദ്ധിക്കാതെ മറ്റുള്ള പണിക്ക് പോയി എന്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു? 

ഭാര്യയുടെ റിസൽട്ട് വന്നതിനാലും അവർക്ക് വലിയ കുഴപ്പങ്ങൾ ഇല്ലാ എന്നറിഞ്ഞതിനാലും പെട്ടെന്ന് അവരെയും കൊണ്ട് ഞങ്ങൾ തിരികെ പോന്നു.

ഇനി മറ്റൊരു സംഭവം കൂടി കുറിച്ചിട്ട് ഈ കുറിപ്പുകളെന്തിന് എന്ന് കൂടി പറയാം.

ഇന്ന് രാവിലെ എന്റെ ഒരു ആത്മാർത്ഥ സ്നേഹിതൻ..അദ്ദേഹം ഒരു പൊതുപ്രവർത്തകനും കൂടിയാണ്..എന്നോട് പറഞ്ഞ അനുഭവമാണത്.അദ്ദേഹം പൊതുപ്രവർത്തനത്തിന്റെ ഭാഗമായി  കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നതും കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ കഴിയാത്തതുമായ ആൾക്കാർക്ക് ആവശ്യമുള്ള സാധനങ്ങളും മരുന്നുകളും വാങ്ങി വീടുകളിലെത്തിക്കുന്നുണ്ട്.അങ്ങിനെ ഇരിക്കവേ ഒരു പരിചയക്കാരൻ  വിളിച്ച് ചില സാധനങ്ങളുടെ ലിസ്റ്റ്  ഫോണിൽ പറഞ്ഞിട്ട് ഇത് വീട്ടിൽ എത്തിച്ച് തരണേ എന്നാവശ്യപ്പെട്ടു. അദ്ദേഹം ഉടനേ തന്നെ ആ സാധനങ്ങൾ അയാളുടെ വീട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. എന്നിട്ട് വാഹനത്തിൽ ഇന്ധനം നിറക്കാൻ പെട്രോൾ പമ്പിലെത്തിയപ്പോൾ  ദാ! നിൽക്കുന്നു കഥാ പുരുഷൻ പോസറ്റീവ് ആയ  വിദ്വാൻ. സ്നേഹിതനെ കണ്ടപ്പോൾ ഒരു ഹായ് പറഞ്ഞിട്ട് ഇങ്ങിനെ ഉരുവിട്ടു.

 “വണ്ടിയിൽ പെട്രോൽ അടിച്ചിട്ടേക്കാമെന്ന് കരുതി, എന്തെങ്കിലും ആവശ്യം വന്നാലോ? പിന്നേയ്, എന്റെ സാധനം വാങ്ങി വീട്ടിലെത്തിച്ചേക്കണേ“ എന്നും പറഞ്ഞ് വാഹനം സ്റ്റാർട്ടാക്കി സ്ഥലം വിട്ടു.

എന്റെ സ്നേഹിതന്റെ ചോദ്യം ഇവൻ എത്ര പേർക്ക് രോഗം പകർത്തി കാണും, പമ്പിൽ വന്നവർക്ക് പമ്പിലെ ജോലിക്കാർക്ക് അങ്ങിനെ എത്ര പേർക്ക് എത്തിച്ച് കാണും.

ഈ രണ്ട് ഉദാഹരണങ്ങളും ഇവിടെ കുറിച്ചത് ഒരു സത്യം വെളിപ്പെടുത്താനാണ്.തന്റെ രോഗത്താൽ മറ്റുള്ളവർക്ക് എന്ത് സംഭവിക്കും എന്ന് പൊതുജനം ചിന്തിക്കുന്നില്ല. വൈകുന്നേരം മുഖ്യ മന്ത്രി റ്റി.വി.യിൽ കൂടി മുപ്പതിനായിരം നാൽപ്പതിനായിരം എന്ന രോഗ കണക്ക് പറയുമ്പോൾ നമ്മുടെ നെറ്റി ചുളിയുന്നു, ഇതെങ്ങിനെ ഇത്രയും പടരുന്നു എന്ന്.

രോഗം.പടർന്ന് പിടിക്കാൻ കാരണം  സമൂഹം തന്നെ ആണ്.

തന്റെ രോഗം മറ്റുള്ളവർക്ക് ഉപദ്രവമാകരുതെന്ന ചിന്ത മനസ്സിൽ    സ്വയം ഉണ്ടാകാത്തിടത്തോളം കാലം രോഗത്തെ നിയന്ത്രിക്കാൻ കഴിയില്ല. വഴിയിൽ തടയുന്ന പോലീസ്കാരനിൽ നിന്ന് എങ്ങിനെ ഊരി പോകാൻ സാധിക്കും എന്ന ചിന്തക്ക് പകരം അയാളെന്തിന് ഇങ്ങിനെ തടയുന്നു എന്ന ചിന്ത ആദ്യം മനസ്സിൽ ഉണ്ടാകണം. 

പോലീസുകാരുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റങ്ങളെ സംബന്ധിച്ച് ഞാൻ പലപ്പോഴും ഈ പംക്തിയിൽ കുറിപ്പുകൾ ഇട്ടിട്ടുണ്ട്. പക്ഷേ അതി രൂക്ഷമായ രോഗ പകർച്ച കാണുമ്പോൾ  അതിനെ പുല്ല് പോലെ കണക്കാക്കി  സമൂഹം നീങ്ങുന്നത് കാണുമ്പോൾ  ലോക്ക് ഡൗൺ അല്ല, കർഫ്യൂ  തന്നെ ഏർപ്പെടുത്തേണ്ടതല്ലേ എന്ന് തോന്നി പോകുന്നു...

No comments:

Post a Comment