Sunday, May 23, 2021

പറയാൻ വിട്ട് പോയത്

 യാദൃശ്ചികമായാണ് ചരമ പംക്തിയിലെ ഫോട്ടോയിൽ കണ്ണൂടക്കിയത്. അൽപ്പം പ്രായമായ സ്ത്രീയുടെ ഫോട്ടോ ആണെങ്കിലും  ആളെ വ്യക്തമായി മനസ്സിലായി.

പണ്ട് ആലപ്പുഴയിൽ വീടിന്റെ അയലത്ത് താമസിച്ചിരുന്ന കുടുംബത്തിലെ മൂത്ത പെൺകുട്ടി.അന്നത്തെ കാലത്ത് ഉയർന്ന വിദ്യാഭ്യാസം നേടിയ ആൾ.ആരോടും തുറന്ന മനസ്സോടെ പെരുമാറുന്ന സ്നേഹമുള്ള വ്യക്തിത്വം. ആൾ.  ഞാനുമായി നല്ല സൗഹൃദത്തിലായിരുന്നു. പക്ഷേ പിൽ കാലത്ത് ഒരു വല്ലാത്ത തെറ്റിദ്ധാരണയിൽ ചെന്നു പെട്ടു.

ഞാൻ സിനിമാ അഭിനയം ലക്ഷ്യമിട്ട് അന്നത്തെ മദിരാശിയിൽ പോയി കുറേ കാലം ചെല വഴിച്ചപ്പോൾ അവൾ എനിക്ക് ആശംസകൾ അർപ്പിച്ചും നല്ലത് വരട്ടെയെന്നു പ്രാർത്ഥിച്ചും ഇൻലാന്റ് കവറിൽ ഒരു കത്തിട്ടു. ആ കത്തിൽ മറ്റ് തെറ്റായ യാതൊന്നും ഇല്ലായിരുന്നു എന്ന് ഉറപ്പുണ്ട്. പക്ഷേ എന്റെ മേൽ വിലാസം വീട്ടിൽ നിന്നും അനുവാദമില്ലാതെ എടുത്തതായിരുന്നു. ദൗർഭാഗ്യ വശാൽ കത്ത് അവിടെ മേൽ വിലാസത്തിൽ കിട്ടിയപ്പോൾ ഞാൻ തിരികെ നാട്ടിലെക്ക് തിരിച്ച് കഴിഞ്ഞിരുന്നു. മദിരാശിയിൽ ഞാൻ താമസിച്ചിരുന്നത് ബന്ധുവിനോടൊപ്പമായിരുന്നു. അവൻ ആ കത്ത് എനിക്ക് കവറിലിട്ട് തിരികെ അയച്ചു തന്നു. വീട്ടുകാർ അത് തുറന്ന് വായിച്ചു. തെറ്റിദ്ധരിക്കപ്പെടേണ്ട  ഒരു വാക്ക് പോലും അതിൽ ഇല്ലായിരുന്നെങ്കിലും അന്നത്തെ കാലമല്ലേ യാഥാസ്തികത കൊടി കുത്തി വാഴുന്ന വീടായിരുന്നു എന്റേത് എന്ത് കൊണ്ട്  അനുവാദമില്ലാതെ വീട്ടിൽ നിന്നും മേൽ വിലാസമെടുത്തു എന്നായി പൊല്ലാപ്പ്. കത്ത് തിരികെ വന്നതും വീട്ടുകാർ പൊട്ടിച്ച് വായിച്ചതും ഒന്നും അവൾക്കറിയില്ലല്ലോ. തെറ്റിദ്ധരിക്കപ്പെട്ടത് ഞാനായി. അവൾ കത്തയച്ചത് തെറ്റായെങ്കിൽ നെരിൽ പറഞ്ഞാൽ പോരായിരുന്നോ എന്ന ചോദ്യമായിരുന്നു ആ മുഖത്ത്. കാര്യം തനിച്ച് പറഞ്ഞ് മനസിലാക്കാൻ പറ്റാത്ത വിധം അന്തരീക്ഷം കലുഷിതമായി കഴിഞ്ഞിരുന്നു. പിന്നെ...പിന്നെ...ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്ന് പോയപ്പോൾ  ഈ വിഷയവും നിറം മങ്ങി മറ്റുള്ളവർക്കും അവൾക്കും. 

പക്ഷേ എന്റെ മനസ്സിൽ  അത് കരടായി തന്നെ കിടന്നു. എപ്പോഴെങ്കിലും ഇത് മനസ്സിലാക്കി കൊടുക്കണം  എന്ന് കരുതിയപ്പോളൊന്നും നടന്നില്ല, അവൾ വഴുതി വഴുതി പോയി. ഒരു കല്യാണ വീട്ടിൽ വെച്ച് ഞാൻ ആരംഭമിട്ടപ്പോൾ  അവൾ എന്തോ പറയാൻ ആഞ്ഞു. പക്ഷേ മൂന്നാമതൊരാൾ അടുത്ത് വന്നപ്പോൾ അതും നടന്നില്ല, എന്താണ് അവൾ പറയാൻ മുതിർന്നതെന്നും  അറിയാൻ കഴിഞ്ഞില്ല. “ സാരമില്ല, അതെല്ലാം കഴിഞ്ഞ് പോയില്ലേ, കാലം ഒരു പാടായില്ലേ എന്നോ മറ്റോ ആയിരിക്കും അവൾ പറയാൻ ആഞ്ഞതെന്ന് ഞാൻ പ്രതീക്ഷിച്ചു, കാരണം എനിക്ക് അവളെ പറ്റി നല്ല  വിശ്വാസമായിരുന്നല്ലോ.

പിന്നീട് പരസ്പരം പിരിഞ്ഞു, അവൾക്ക് ജോലി കിട്ടിയെന്നും വിവാഹിതയായെന്നും നാട്ടിൽ തന്നെ ഉണ്ടെന്നും ഒക്കെ അറിഞ്ഞു, പിന്നെ വർഷങ്ങളായി ആളെ കണ്ടിട്ടില്ല. എങ്കിലും ഒരിക്കലെങ്കിലും ഈ ഭാരം മനസ്സിൽ നിന്നും ഇറക്കി വെക്കണമെന്ന് ഞാൻ കരുതി നാട്ടിലെത്തുമ്പോൾ മറ്റ് കാര്യങ്ങൾക്കിടയിൽ ഈ വിഷയം അപ്രധാനമായി മാറി.യിരുന്നല്ലോ.

മരണം ഇടയിൽ കയറി വരുമെന്നൊന്നും ഒരിക്കലും കരുതുകയില്ലല്ലോ. അടുത്ത തവണ പോകുമ്പോഴാകട്ടെ എന്ന് വിചാരിച്ച് കൊണ്ടേ ഇരുന്നു. പഴയ സൗഹൃദങ്ങളെ തിരക്കി നടക്കുന്ന എനിക്ക് അവളെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല എന്ന് വിശ്വാസമുള്ളതിനാൽ പിന്നെയും നീണ്ട് നീണ്ട് പോയി ആ കൂടിക്കാഴ്ച. അവൾ താമസിക്കുന്ന ഭാഗം വരെ ഞാൻ തിരക്കി അറിഞ്ഞിരുന്നുപക്ഷേ നാളെയാകട്ടെ എന്ന് കരുതി കാലം കടന്ന് പോയി.

ഇതാ ഇന്ന് രാവിലെ ദിനപ്പത്രത്തിലൂടെ അവൾ എന്നെ നോക്കി ചിരിക്കുന്നു. മനസ്സിൽ വല്ലാതെ വീർപ്പുമുട്ടൽ. ആ കാര്യമൊന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം. എന്നെ പോലുള്ളൊരാൾക്ക് അതൊരു വിഷമം തന്നെയാണ്. അവസാനമായി ഒന്ന് കാണാനോ എവിടെയാണ്` അവളെ  മറമാടുന്നതെന്നോ പോലും അറിയാത്ത വിധം യാത്രകളെല്ലാം കോവിഡ് കാലം തടസ്സപ്പെടുത്തിയിരിക്കുകയാണല്ലോ.

ഹൃദയംഗമായി പ്രാർത്ഥിക്കുന്നു സുഹൃത്തേ! ഒരിക്കൽ പോലും എന്നിൽ നിന്നും തെറ്റ് വന്നില്ലായിരുന്നു എന്ന് നിന്നോട് എനിക്ക് പറയാൻ കഴിഞ്ഞില്ലെങ്കിലും നിന്റെ ആത്മാവിന് നിത്യ ശാന്തി നേരുകയും നിനക്ക് സ്വർഗം ലഭിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

No comments:

Post a Comment