Thursday, December 26, 2019

ശ്മശാന ഭൂമിയിൽ.

ഡിസമ്പറിലെ  തണുപ്പ് നിറഞ്ഞ പ്രഭാതത്തിൽ  ഞാൻ ആ മണൽ പറമ്പിൽ മൂകനായി നിന്നു. വെളുത്ത് പഞ്ചസാര പോലെ  നിരന്ന് കിടന്ന ആ മണലിൽ സമീപത്ത് നിന്ന  മരങ്ങളിലെ ഇലകൾ പൊഴിഞ്ഞ് വീണിരുന്നതിന്മേൽ  മഞ്ഞ് തുള്ളികൾ വെട്ടി തിളങ്ങി.  പ്രഭാത സൂര്യ ശോഭ എങ്ങും പരന്നിരുന്നു..
എങ്ങും നിശ്ശബ്ദത!
 ഞാൻ ഒരു ശ്മശാന  ഭൂമിയിലായിരുന്നല്ലോ നിന്നിരുന്നത്.
എല്ലാ വർഷവും ഡിസമ്പറിൽ ഞാൻ ആലപ്പുഴ വരും ബാല്യ കൗമാര ഓർമ്മകൾ  അലയടിക്കുന്ന മനസ്സുമായി. ഇവിടെയെത്തുമ്പോൾ  പള്ളി പറമ്പും സന്ദർശിക്കും. എവിടെയാണ് അടക്കിയിരിക്കുന്നതെന്ന്  കൃത്യമായി  പറയാൻ കഴിയാത്ത പിതാവിന് വേണ്ടി പ്രാർത്ഥിക്കാൻ.
 എവിടെയെന്ന് പറയാൻ  സാധിക്കില്ലെങ്കിലും ആ ഭാഗം ഏതെന്ന് എനിക്കറിയാം. അതിന് സമീപം നാല് കുടീരങ്ങളും അതിന്മേൽ വ്യക്തമായി വായിക്കാൻ കഴിയാത്ത കുറിപ്പുകളടങ്ങിയ സ്മാരക ശിലകളും ഉണ്ടല്ലോ. സുപ്രസിദ്ധ സിനിമാ സംവിധായകൻ  ഫാസിലിന്റെ അമ്മാവന്റെ മകൻ ബാബു, അബ്ദുൽ റഹുമാൻ , ഹംസാ, പിന്നെ യൂനുസും.. ഇവർ നാല് പേരും വളരെ വർഷങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികളായിരിക്കവേ  ചേർത്തലയിൽ ഫുട്ബാൾ  കളി കാണാൻ പോയപ്പോൾ വളവ നാട് എന്ന സ്ഥലത്ത്  വെച്ച് കാർ ആക്സിഡന്റ് ഉണ്ടായി  മരണപ്പെട്ടു. ഞാൻ അന്ന് തേഡ് ഫോമിൽ പഠിക്കുന്നു. ആലപ്പുഴ മുഹമ്മദൻ സ്കൂളിനെയും നാട്ടുകാരെയും ഞെട്ടിച്ച  ആ ദുരന്തത്തിന്റെ വേദനിക്കുന്ന സ്മരണകളുമായി നിൽക്കുന്ന ആ കുടീരങ്ങൾ   എനിക്ക് സുപരിചിതമായിരുന്നു. വാപ്പാ മരിച്ചപ്പോൾ  അതിനടുത്താണ് അടക്കിയത്.വാപ്പാക്ക്  വേണ്ടി സ്മാരക ശിലകൾ സ്ഥാപിക്കാൻ കയ്യിൽ പൈസാ ഇല്ലായിരുന്ന കാലമാണത്. ആ നാല് കല്ലറകളാണ് എന്റെ വാപ്പായുടെ കുഴിമാടത്തിന്റെ ഭാഗം എനിക്ക് അടയാളമാക്കി തന്നിരുന്നത്  കുറച്ച് അപ്പുറത്ത് മാറി എന്റെ പ്രിയ ഉമ്മാ, പ്രിയപ്പെട്ട മൂത്ത സഹോദരി, സഹോദരി  ഭർത്താവ് അവരുടെ കുഴിമാടങ്ങൾ!  എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു.
അവിടെയുള്ള എല്ലാവരും ഉറങ്ങുകയാണ്. നിത്യമായ ഉറക്കം. മാർബിളിൽ തീർത്ത ശിലാഫലകങ്ങളും വെറും വെട്ട്കല്ലാൽ അടയാളം കാട്ടിയ കുഴിമാടങ്ങളും നാല് ചുറ്റും നിറഞ്ഞ് നിൽക്കുന്നു.. പണക്കാരന്റെയും പാവപ്പെട്ടവന്റെയും  ശവകുടീരങ്ങൾ അവിടുണ്ട്. ജീവിച്ചിരുന്നവർക്കാണ് ഉച്ച നീചത്വം. മരിച്ചവർക്ക് എന്ത് വ്യത്യാസം. എല്ലാം ഒരു പോലെ. ഇവിടമാണദ്ധ്യാത്മ വിദ്യാലയം എന്ന് കവി പാടിയത് എത്ര അർത്ഥവത്താണ്
മൂകമായ മനസ്സുമായി ഞാൻ മുത്തലിബ് തങ്ങളുടെ  മഖ്ബറക്ക് സമീപത്ത് കൂടി വൻ വൃക്ഷങ്ങൾ തണൽ വിരിച്ച നിരത്തിലൂടെ  ഡച്ച് മുക്കും കടന്ന് കടപ്പുറം ലക്ഷ്യമാക്കി നടന്നു.
   പ്രഭാതത്തിലെ മഞ്ഞ വെയിൽ ഒളിച്ച് കളിക്കുന്ന  വിശാല മണൽ പ്പുറത്ത്  ഉയരത്തിൽ  പറന്ന് പോകുന്ന പക്ഷികളെയും അതിനും മുകളിലെ നീലാകാശവും  നോക്കി  മലർന്ന് കിടക്കുവാനും  വീണ്ടുമെന്റെ ബാല്യത്തിലും കൗമാരത്തിലുമെത്തി ചേരുവാനുമായി ഞാൻ അവിടെക്ക് പോയേ മതിയാകൂ.

2 comments:

  1. ശ്മശാന ഭൂമിയിൽ ശരിക്കും മനസ്സിനെ ശ്മശാനമാക്കി കളഞ്ഞു.

    ReplyDelete