Friday, December 6, 2019

പരമൻ പത്തനാപുരം.

ദൈനംദിന കാര്യങ്ങളിൽ തിരക്ക് വർദ്ധിച്ചപ്പോൾ  ഇരു ചക്ര വാഹനം ഉപയോഗിച്ച് സമയം ലാഭിക്കാമെന്ന് കരുതി. പണ്ടെന്നോ പഠിച്ചിരുന്ന  ഇരു ചക്ര  വാഹന പരിചയം ഒന്ന് കൂടി പുതുക്കാൻ തീരുമാനിക്കുകയും ആഴ്ചകൾ അതിനായി ചെലവഴിക്കുകയും ചെയ്തു, എന്നെക്കാളും പ്രായമുള്ളവർ  സ്കൂട്ടറിൽ കയറി പുസ്കെന്ന് പറന്ന് പോകുന്ന കാഴ്ച  പഠിക്കാനുള്ള ത്വര വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ വാഹനത്തിൽ കയറി ഇരുന്ന്  അതിനെ നയിക്കുമ്പോൾ ഉടൻ തലയിൽ കയറി വരുന്ന  കേസ് കാര്യങ്ങളും പൊതുക്കാര്യങ്ങളും  കുടുംബ കാര്യങ്ങളും  ഏകാഗ്രത നഷ്ടപ്പെടുത്താനായി തുനിഞ്ഞ് ഇറങ്ങിയാൽ പിന്നെ എന്ത് ചെയ്യും. എത്ര കഠിന ശ്രമം ചെയ്ത് അവയെ തലയിൽ നിന്നും ആട്ടി പായ്ച്ചാലും  അപ്പുറത്തും ഇപ്പുറത്ത് നിന്നും അവറ്റകൾ തലയിൽ കയറി  പിന്നെയും ശ്രദ്ധ മാറ്റും. അപ്പോൾ ബ്രേക്ക് അമർത്തുന്നതിന് പകരം ആക്സിലേറ്റർ  അമർത്താനും ആക്സിലേറ്ററിന് പകരം  ക്ളച്ച് ആകാനും തുടങ്ങിയപ്പോൾ  നമുക്ക് ഈ പണി പറ്റില്ലാ എന്ന് തിരിച്ചറിഞ്ഞ്  വണ്ടിയിൽ നിന്നും താഴെ ഇറങ്ങി. (പലതവണ നൂലിഴക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടിരുന്നു എന്നുള്ളതും പറഞ്ഞ് വെക്കട്ടെ)അങ്ങിനെ വീണ്ടും നടപ്പ്  തന്നെ ശരണം എന്ന് മനസിലായതിന്റെ അടിസ്ഥാനത്തിൽ സമീപ സ്ഥലങ്ങളിൽ  നടന്നും ദൂരെ സ്ഥലങ്ങളിൽ ആട്ടോയും  ഉപയുക്തമാക്കി. ലൈസൻസ് എടുക്കാൻ കാർ  ഓടിച്ചതല്ലാതെ   പിന്നെ ആ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല എന്നുള്ളതും ഇതിനോട് കൂട്ടി വായിക്കുക.
അപ്രകാരം നടരാജ വണ്ടിയിൽ യാത്ര ചെയ്യവേ  പരിചയക്കാരും സ്നേഹിതരും  ഇരു ചക്ര വാഹനം കൊണ്ട് വന്ന് അരികിൽ നിർത്തിയിട്ട് പറയും “ കയറ് സാറേ!“ ഈയുള്ളവൻ ബൈക്കിന്റെ പുറകിൽ കയറി ഇരുന്ന് ഉദ്ദിഷ്ട  സ്ഥാനെത്തുകയും ചെയ്തു വന്നു. ഈ വിധമുള്ള സൗജന്യ യാത്ര കേരളത്തിൽ എല്ലായിടത്തും പ്രത്യേകിച്ച് ചേർത്തലക്ക് വടക്ക് എറുണാകുളം  വരെയുള്ള റോഡിന്റെ വശങ്ങളിൽ പലയിടത്തും വിദ്യാർത്ഥികളും ഉദ്യോഗസ്തരും  അത്യാവശ്യക്കാരും പ്രയോജനപ്പെടുത്തി വന്നു.
ഇപ്പോൾ ദിവസം 12 ലക്ഷം രൂപാ വീതം പിഴ ലഭിക്കാൻ തക്കവിധം  പിൻ സീറ്റുകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയപ്പോൾ  എന്നെ പോലുള്ള ഓസ്സ് യാത്രക്കാരുടെ പള്ളക്കടിച്ചു. ഹെൽമറ്റ് ഇല്ലാതെ കയറി ഇരുന്നാൽ ആദ്യ തവണ 500, പിന്നെ 1000, എന്നിങ്ങനെയുള്ള സ്ളാബിൽ  പിഴ അടക്കേണ്ടി വരുമെന്നതിനാൽ  ഇരു ചക്രവാഹനങ്ങൾ  ഞങ്ങളെ പോലുള്ളവരുടെ സമീപം നിർത്താതെയുമായി. അല്ലെങ്കിൽ  ഒരു ഹെൽമറ്റ് വാങ്ങി കയ്യിൽ തൂക്കി നടക്കുകയോ  പണ്ട് ഒരു ഗൾഫ് പ്രോഗ്രാമിൽ കണ്ട പരമൻ പത്തനാപുരം പോലെ   ഹെൽമറ്റ് തലയിൽ ധരിച്ച്  നടക്കുകയോ ചെയ്യണം.
ലോകത്ത് എല്ലായിടത്തും ഉള്ള ഈ നിയമം, നമ്മുടെ നാട്ടിൽ വന്നാൽ കുഴപ്പമെന്താണ്, നമ്മുടെ ജീവൻ രക്ഷിക്കാനല്ലേ, നിയമം പാലിക്കേണ്ട ബാദ്ധ്യത പൗരനില്ലേ, എന്നിങ്ങനെയുള്ള മഹദ്  വചനങ്ങൾ  കേൾക്കാത്തതല്ല സാർ,  പെണ്ണീനെ കടിച്ച് തിന്ന്  ബാക്കി കത്തിച്ച് കളഞ്ഞ്,  താണ്ഡവം ആടുന്ന ഈ നാട്ടിൽ  പോലീസിന് ആ വക കുറ്റങ്ങളും പിന്നെ ഒരുപാട് കുറ്റങ്ങളും തടയാൻ   ഒരു പാട് പണിയുണ്ട് സാർ. ഒരു ടാർജറ്റ് കൊടുത്ത് ഇത്രയും  പിടിച്ചിരിക്കണം എന്ന് ആജ്ഞ്ഞാപിക്കുമ്പോൾ  പാവം പോലീസ്സ്കാരനും  വാഹന വകുപ്പ്കാരും പൊതുജനത്തെ ഹെൽമറ്റ് ധരിക്കാത്തതിനാൽ ലാത്തി എറിഞ്ഞ് വീഴ്ത്തുന്നതിൽ എന്താണ് കുഴപ്പം സാർ!....
നിയമം  അനുസരിക്കേണ്ട ബാദ്ധ്യത  പൗരനുള്ളത് തന്നെയാണ്. സമൂഹ സുരക്ഷ കണക്കിലെടുത്ത് ദുരന്തം ഒഴിവാക്കാൻ  ഹെൽമറ്റ് ധരിക്കേണ്ടത്  ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരുടെ നിർബന്ധ ബാദ്ധ്യത തന്നെയാണ്. പക്ഷേ  നിയമം മനുഷ്യന് വേണ്ടിയുള്ളതാണെന്നും  മനുഷ്യൻ നിയമത്തിന് വേണ്ടിയുള്ളതല്ലെന്നും കണക്കിലെടുത്ത്  ആദ്യ തവണ താക്കീതും പിന്നെ പിഴ ചുമത്തലും അല്ലേ  നല്ലത്.

No comments:

Post a Comment