Tuesday, December 10, 2019

ഇത്തിരി കഞ്ഞി വെള്ളം തരുവോ?

ഇത്തിരി കഞ്ഞി വെള്ളം  തരുവോ?
വർഷങ്ങൾക്ക് മുമ്പ് വരെ  കേരളത്തിലെ അരിവെക്കുന്ന അടുക്കളകൾക്ക് മുമ്പിൽ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.
അത് പറമ്പിൽ ജോലി ചെയ്യുന്ന  ജോലിക്കാരനായിരിക്കാം  ചോറ് വെക്കാത്ത വീട്ടിലെ  കുട്ടികൾ ആയിരിക്കാം, ചോറ് വെച്ചില്ലെങ്കിലും മരച്ചീനി പുഴുങ്ങി കാന്താരി ചമ്മന്തിയും കൂട്ടി കഴിക്കുമ്പോൾ  കഞ്ഞിവെള്ളം കൂട്ടിന്  കഴിക്കാൻ ആഗ്രഹിച്ചവരായിരിക്കാം. ഭിക്ഷക്കാരായിരിക്കാം. എന്തായാലും കഞ്ഞി വെള്ളം ഒരു കാലത്ത് ഒഴിച്ച് കൂട്ടാനാവാത്ത  ആഹാരമായിരുന്നു. അന്ന് പ്രമേഹ രോഗം സർവ സാധാരണമല്ലാത്തതിനാൽ  കഞ്ഞി വെള്ളത്തിന് നിരോധനവുമില്ലായിരുന്നു.
കുത്തരി കഞ്ഞിവെള്ളത്തിൽ തേങ്ങാ  ചിരവിയിട്ട് കഴിക്കുന്നത്  ഉന്മേഷ ദായകമായ കാലഘട്ടവും ഉണ്ടായിരുന്നു. പിന്നെയും കഞ്ഞി വെള്ളം ബാക്കി ഉണ്ടായിരുന്നെങ്കിൽ  അത് വീട്ടിലെ കന്നുകാലികൾക്കോ  കന്നുകാലികൾ ഇല്ലാത്ത വീടാണെങ്കിൽ അതുള്ളവർക്കോ കഞ്ഞി വെള്ളം ഉപകാരപ്പെട്ടു. ഇസ്തിരി ഇടുന്നവർ ഇന്നുപയോഗിക്കുന്ന കെമിക്കലുകൾ  അന്നില്ലാത്തതിനാൽ  ആ ആവശ്യത്തിനും കഞ്ഞിവെള്ളം ഉപയോഗിക്കുകയും കഞ്ഞി പശമുക്കിയ ഉടുപ്പ്  എന്ന മൊഴി മലയാളത്തിൽ ഉണ്ടാവുകയും ചെയ്തിരുന്നല്ലോ.
പട്ടിണിയുടെ കാലമായിരുന്നു അത്.   അത് കൊണ്ട് തന്നെ കഞ്ഞി വെള്ളം പാഴായില്ല, അത് കളയാൻ ഇടം അന്വേഷിക്കേണ്ട ആവശ്യവും ഉണ്ടായില്ല.
കാലം കടന്ന് പോയപ്പോൾ പട്ടിണി പറഞ്ഞ് കേട്ട ഒരു തമാശയും  കഞ്ഞി വെള്ളം ആവശ്യമില്ലാത്ത  സാധനവുമായി. ഡയബിറ്റിക്ക് ഭീതി കഞ്ഞി വെള്ളത്തെ ഒഴിവാക്കാനിടയാക്കി, കന്നുകാലികൾ പോയിട്ട് ഒരു കോഴിയെ പോലും വളർത്തി മെനക്കെടാൻ മലയാളി തയാറാകാതെയും  വന്നതിനാൽ  കഞ്ഞി വെള്ളം കളയാൻ വെയ്സ്റ്റ്  കുഴി അന്വേഷിക്കുന്ന മലയാളിയാണ് ഇന്നുള്ളത്.

No comments:

Post a Comment