Saturday, June 11, 2016

നോമ്പും കുത്തി വെപ്പും

പൂച്ചക്കുട്ടിയെ ലാളിച്ചതിൽ വെച്ചുണ്ടായ  മുറിവ് കാരണം ആന്റീ  റാബിസ്  കുത്തിവെയ്പ്പ്  നാലെണ്ണം എടുക്കേണ്ടിയിരുന്നു.   അതിൽ നാലാമത്തേത്  ജൂൺ പത്താംതീയതിയായിരുന്നു  എടുക്കേണ്ടിയിരുന്നത്. അന്ന്  റംസാൻ വൃതം  അഞ്ചാം ദിവസം. ഈ കുത്തി വെയ്പ്പ് ഉത്തേജകമല്ലാത്തതിനാൽ നോമ്പ് ഉള്ളപ്പോൾ തന്നെ  കുത്തിവെക്കാമെന്ന് ഉപദേശം കിട്ടിയെങ്കിലും ഒരു  മനസംതൃപ്തിക്ക് വേണ്ടി വൈകുന്നേരം നോമ്പ് തുറ കഴിഞ്ഞ്  കുത്തിവെക്കാം എന്ന് കരുതി ആശുപത്രിയിൽ പോയി  ഡ്യൂട്ടി  നഴ്സിനോട് വിവരം പറഞ്ഞു. സന്ധ്യ കഴിഞ്ഞ് കുത്തി വെക്കാമെന്ന്  അറിയിച്ചു."ഹെന്താ  ഹെന്താ" എന്ന് ചീറ്റിക്കൊണ്ട് ആയമ്മ എന്റെ നേരെ  കയർത്തു. ഞാൻ ഒന്ന്കൂടി വിനയത്തോടെ കാര്യം അവതരിപ്പിച്ചു, എനിക്ക്  നോമ്പ് ആണ് . എന്റെ കുത്തി വെയ്പ്പ് സന്ധ്യക്ക് നടത്താൻ അനുവദിക്കണം.
 പേവിഷ പ്രതിരോധ മരുന്ന് സർക്കാർ ആശുപത്രിയിൽ മാത്രമേ ലഭിക്കുകയുള്ളൂ എന്നതിനാൽ അതിന് പ്രത്യേക സ്റ്റോക്ക് രജിസ്റ്റർ  സൂക്ഷിക്കുകയും കുത്തി വെയ്പ്പ് സമയം രാവിലെ എട്ടര മുതൽ 12 മണി വരെ എന്ന് ക്ലിപ്തപ്പെടുത്തുകയും ചെയ്തിരുന്നു. കുത്തി വെയ്പ്പിനായി വരുന്നവരോട്  നഴ്സുമാർ ഈ വിവരം പറഞ്ഞയച്ചിരുന്നു. ഈ നിയമം  ആശുപത്രിയിലെ  സൗകര്യാർത്ഥം ഉണ്ടാക്കിയത് മാത്രമാണെന്നുള്ളതിനാലാണ് ഞാൻ രാവിലെ ചെന്ന് മരുന്ന് ഉറപ്പാക്കി കുത്തി വെയ്പ്പ്  സന്ധ്യക്ക് ചെയ്ത് തരാൻ  അപേക്ഷിച്ചത്. എപ്പോൾ ആവശ്യമുള്ളപ്പോഴും അതായത് രാവിലെ മുതൽ രാത്രി വരെ മരുന്ന്കുത്തിവെയ്ക്കാൻ നഴ്സുമാർ ബാദ്ധ്യസ്തരാണ്. പക്ഷേ  മരുന്നിന്റെ സ്റ്റോക്കിൽ തിരിമറി ഉണ്ടാകാതിരിക്കാനാണ് ഇപ്രകാരം സമയ ക്ലിപ്തത വെച്ചിരിക്കുന്നത്.
 എന്റെ ആവശ്യം കേട്ടപ്പോൾ ഫ്ലോറൻസ് നെറ്റിംഗേലിന്റെ പിൻ ഗാമി എന്റെ നേരെ ചാടി വന്നു."പറ്റില്ല, പറ്റില്ല, ഇപ്പോൾ തന്നെ ചെയ്യണം നിങ്ങളുടെ സൗകര്യത്തിനല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്  " ലലനാമണി എന്റെ നേരെ ചീറി. ദേഷ്യം എവിടെല്ലാമോ കൂടി എന്നിൽ  വന്ന് നിറഞ്ഞു.    "കുത്തിവെക്കാൻ ഒരുക്കമല്ലെങ്കിൽ അതങ്ങ് പറഞ്ഞാ പോരേ? എന്റെ നേരെ കയർക്കാൻ നിങ്ങൾക്കാർ അധികാരം തന്നു" എന്ന് ചോദിക്കാനായി നാവ് ഒരുങ്ങി വന്നുവെങ്കിലും പെട്ടെന്ന് ഉള്ളിൽ വിളിയുണ്ടായി. "നിനക്ക് നോമ്പ് ആണ് " വയറിന് മാത്രമല്ല നിരോധനം ദേഷ്യത്തിനും വേണം " ഞാൻ അടങ്ങി. അപ്പോൾ ദാ! വരുന്ന അടുത്ത അമിട്ട്   അത്രയും ആൾക്കാരുടെ മുമ്പിൽ വെച്ച്  അവർ എന്റെ നേരെ  " കുറച്ച് നോമ്പ്കാർ ഇറങ്ങിയിട്ടുണ്ട് ,  നോമ്പാണ് പോലും..." എന്ന് പുച്ഛത്തിലും ആക്ഷേപത്തിലും വിളിച്ച് പറഞ്ഞ് ഒരു  ഒരു ട്രോ ളിയുടെ പുറകേ ധൃതിയിൽ നടന്ന് പോയി.  അസഹനീയമായ അമർഷം എന്നിൽ പതച്ച് പൊന്തിയപ്പോൾ മറുഭാഗത്ത് നിന്ന് നോമ്പ്...നോമ്പ്...എന്ന്  വിളി വന്ന് കൊണ്ടിരുന്നു. അവർ അപഹസിച്ച നോമ്പ് തന്നെ  എന്നെ പ്രതികരിക്കലിൽ നിന്നും തടഞ്ഞു. എന്നെ പരിചയമുള്ള അവിടെ കൂടിയിരുന്ന ചിലർ  അമർഷത്തോടെ അവർ പോയ വഴിയെ നോക്കി നിന്നപ്പോൾ  ഞാൻ അവരെ തടഞ്ഞു.  "വേണ്ടാ വേണ്ടാ...ഞങ്ങളുടെ നോമ്പ് കാലമാണ് , ഒരു സംഘർഷവും വേണ്ടാ" എന്ന് പറഞ്ഞ് അവരുടെ നീക്കത്തിൽ നിന്നും തടഞ്ഞു.
. കുത്തി വെച്ചില്ലെങ്കിൽ വേണ്ടാ, അത് അവരുടെ ഇഷ്ടം. പക്ഷേ എന്റെ വിശ്വാസത്തെ അവർ പരിഹസിക്കരുതായിരുന്നു, ആക്ഷേപിക്കരുതായിരുന്നു.  അവരവരുടെ വിശ്വാസം അവരവർക്ക് വലുതായിരിക്കും. ഇതര മതവിശ്വാസത്തെ  അതും പുണ്യമായി കരുതുന്ന ഒരു വിശ്വാസത്തെ അവർ  പു ച്ഛിക്കരുതായിരുന്നു, പ്രത്യേകിച്ച് ഒരു സർക്കാർ ജീവനക്കാരി.പൊതു ജനങ്ങൾക്ക് അവരിൽ നിന്നും മേലിൽ ഇപ്രകാരം അനുഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി    മെഡിക്കൽ സൂപ്രണ്ടിനെ കണ്ട്  ഒരു പരാതി എഴുതി കൊടുക്കാമെന്ന് കരുതി ഞാൻ മുമ്പോട്ട് നടന്നെങ്കിലും പിന്നെയും എന്റെ അന്തക്കരണം എന്നെ വിലക്കി, വിവരക്കേട് ആരെങ്കിലും കാട്ടിയാൽ  പകരം ചോദിക്കുവാൻ ഇറങ്ങി തിരിക്കുന്നത് ക്ഷമ ഇല്ലാത്തവരാണ്.  ക്ഷമക്കാണ് നോമ്പ് പിടിക്കുന്നത്. ഞാൻ തിരിച്ച് നടന്നു.  എന്നാലും വേദനിക്കപ്പെട്ട മനസിന്റെ വിഷമം ആരോടെങ്കിലും പറയുമ്പോൾ ആശ്വാസമാണല്ലോ എന്ന് കരുതിയാണ് ഈ കുറിപ്പുകൾ.

3 comments:

  1. ഷെറിഫ് സാര്‍, ദൈവം അങ്ങയെ അനുഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ക്ഷമയ്ക്ക് ആ പ്രതിഫലം അര്‍ഹമായതാണ്.

    ReplyDelete