Saturday, May 9, 2015

നിരത്തുകൾ മൂക സാക്ഷികൾ

 രാവിലെ നടക്കാനിറങ്ങുമ്പോൾ ഈ നിരത്ത് വഴി എന്നും  ഞാൻ പോകാറുണ്ട്. കൊട്ടാരക്കര നിന്നും പള്ളിക്കൽ വഴി മണ്ണടിയിലേക്കുള്ള  നിരത്ത്.
 ഓരോ  നിരത്തിനും അതിന്റേതായ പൂർവ കഥകൾ കാണും. അഥവാ പല  ചരിത്ര സംഭവങ്ങൾക്കും  നിരത്തുകൾ മൂക സാക്ഷികളായിരുന്നിരിക്കാം.  ഈ നിരത്തിൽ കൂടി  എത്രയോ പേർ   മുൻ ചരിത്രങ്ങളൊന്നും  അറിയാതെ  കടന്ന്  പോകുന്നു. പക്ഷേ  നൂറ്റാണ്ടുകൾക്ക് മുമ്പ്  ഇതിലൂടെ ഒരു ശവം കെട്ടി വലിച്ച് കൊണ്ടു  വന്നിരുന്നു  എന്ന് ഇവിടത്തെ പഴമക്കാർ  പറയുന്നു. അന്ന് കല്ലും  മുള്ളും  നിറഞ്ഞ  ഒരു  വഴിയായിരുന്നുവത്രേ ഇപ്പോൾ  ടാറിട്ട് മനോഹരമായിരിക്കുന്ന ഈ വഴി.  സമീപത്തുണ്ടായിരുന്ന കൊച്ച് കുന്നുകളെല്ലാം  ഇപ്പോൾ  ഇടിച്ച് നിരപ്പാക്കി വഴി സുഗമമാക്കിയിരിക്കുന്നു. മണ്ണടിയിൽ നിന്നും ഈ  എളുപ്പവഴിയിലൂടെ   കൊട്ടാരക്കര  എത്തി   പിന്നീട്   അനന്തപുരിയിലേക്ക്   പോകാൻ  സാധിക്കുമായിരുന്നു.   ഇന്നലെ വരെ  അഴിമതിക്കെതിരെ കർശന ശിക്ഷ നടപ്പാക്കിയ ആ   സ്വാതന്ത്രിയ പോരാളിയുടെ      മൃതദേഹം  ഇംഗ്ലീഷ് പട്ടാളക്കാരുടെ സഹായത്തോടെ  നാട്  വാണിരുന്ന പൊന്ന് തമ്പുരാന്റെ കൂലിപ്പട്ടാളം  മണ്ണടിയിൽ നിന്നും ഇതിലെയാണ് വലിച്ച് കൊണ്ട് പോയതെന്ന്   പഴയ  തലമുറയിൽ പ്പെട്ട ഒരു വൃദ്ധൻ അദ്ദേഹം ബാല്യത്തിൽ കേട്ട കഥകളിൽ നിന്നും  ഞങ്ങൾക്ക്  പറഞ്ഞ്  തന്നു.  ഒരു നിമിഷം  പഴയ കാലത്തേക്ക്  മനസ് ഊളിയിട്ടപ്പോൾ  അന്ന്  നടന്നിരുന്ന സംഭവങ്ങളും  ഇന്നലെ  വരെ ആദരവുകൾക്ക് പാത്രീഭൂതനായി  നാടിനെയും സായിപ്പിനെയും  കിടു കിടെ  വിറപ്പിച്ച   ആ  ഭരണാധികാരിയുടെ    ശവം യാതൊരു മാന്യതയും നൽകാതെ     കെട്ടി വലിച്ച് കൊണ്ട്  പോകുന്നത്  കാണാൻ  സമീപസ്ഥമായ കുന്നും പുറങ്ങളിൽ ഗ്രാമ വാസികൾ  നിരന്ന്  നിന്നതും  തലക്കുളത്ത് അദ്ദേഹത്തിന്റെ തറവാട്  ഇടിച്ച്  നിരപ്പാക്കിയതും    അദ്ദേഹത്തിന്റെ  മൃതദേഹം   ദിവസങ്ങളോളം കഴുവിൽ  കിടന്നാടിയതും  ആ തറവാട്ടിലെ   പിൻ താവഴി ആരെന്നറിയാത്ത വിധത്തിൽ  ഇല്ലാതാക്കിയതും  സിനിമയിലെന്ന വണ്ണം  എനിക്ക്  കാണാൻ സാധിച്ചു.
 അതേ!  ഓരോ  നിരത്തുകൾക്കും  അതിന്റേതായ  ഓരോ  കഥകളുണ്ട്.

3 comments:

  1. ചരിത്രമുറങ്ങുന്ന മണ്ണ്!!!!!

    ReplyDelete
  2. അതേ! ഓരോ നിരത്തുകൾക്കും അതിന്റേതായ ഓരോ കഥകളുണ്ട്. ചില കഥകൾ മാത്രം നമ്മൾ അറിയുന്നു.

    ReplyDelete
  3. ചരിത്രസ്മരണകള്‍ സ്വാഭിമാനമുണര്‍ത്തുന്ന നിലങ്ങള്‍

    ReplyDelete