Monday, April 27, 2015

പരസ്യം ചെയ്താലും ഫലമില്ല.

           
ഞങ്ങൾ വസിക്കുന്ന  നഗരത്തിന്റെ തിരക്ക്  നിറഞ്ഞ  വീഥിക്ക് സമീപം നിത്യവും  കണ്ട് കൊണ്ടിരിക്കുന്ന കാഴ്ചയാണിത്.  എത്ര ശക്തമായ താക്കീത്   പരസ്യത്തിലൂടെ നൽകിയാലും പോ പുല്ലേ  എന്ന മട്ടിൽ  ജനം ആ പരസ്യത്തിന് താഴെ ദിനവും മാലിന്യങ്ങൾ  നിക്ഷേപിച്ച് കൊണ്ടിരിക്കുന്നു. ഇരു ചക്ര വാഹനത്തിലോ കാറിലോ  രാത്രി  വരുക,  മാലിന്യം അടങ്ങിയ പ്ലാസ്റ്റിക്  സഞ്ചി തൂക്കി  എറിയുക,  വാഹനം വിട്ട് പോവുക  ഇതാണ്  പതിവ് . തദ്ദേശ   സ്വയം ഭരണ  ഉദ്യോഗസ്തർ വിചാരിച്ചാൽ  ഒരു  ദിവസം കൊണ്ട്  ഇത്  നിർത്താം. പക്ഷേ അവർ അതിന് മുതിരാറില്ല.
പട്ടിണീ കൊടി കുത്തി വാണ പഴയ കാലത്ത്  ഇത്രത്തോളം മാലിന്യങ്ങൾ  മലയാളക്കരയിൽ ഇല്ലായിരുന്നു.ഈ മാലിന്യങ്ങളിൽ ഭൂരി ഭാഗവും ഭക്ഷണാവശിഷ്ടങ്ങളാണ് .  പണ്ട് തിന്നാനൊട്ടും ഇല്ലാതിരുന്ന കാലത്ത്  ഭക്ഷണ   അവശിഷ്ടം അപൂർവമായിരുന്നു    . മൽസ്യം വാങ്ങിയാൽ   പണ്ട് അതിന്റെ തല വരെ ഉപയോഗിക്കും.  മാംസാഹാരം വിശേഷ ദിവസങ്ങളിൽ മാത്രം. പിന്നെങ്ങിനെ ആഹാരസാധനങ്ങൾ ബാക്കി വരും. ഇന്ന്  ആ   അവസ്ത മാറി. തിന്നാലും തിന്നാലും  ആഹാരം ബാക്കി വരുന്ന അവസ്ത. അഥവാ  ആർത്തി ഇല്ലാത്ത അവസ്ത. ആഹാരം  ബാക്കി വരുന്നു..പൊതിയുന്നു..വലിച്ചെറിയുന്നു.
  മറ്റൊരു കാരണം: പണ്ട് 25, 50 , 15, സെന്റ് സ്ഥലത്ത് ഒരു വീട്  സ്ഥിതി ചെയ്യുന്നിടത്ത്  ഇന്ന് രണ്ടും മൂന്നും  സെന്റിലാണ്  നഗരങ്ങളിൽ വീട്  നിർമ്മിക്കുന്നത്.  പരമാവധി അഞ്ച് സെന്റ് സ്ഥലം വരെ   ആയേക്കാം. ഇവിടെ  എവിടെയാണ്  മാലിന്യം നിക്ഷേപിക്കാൻ  സൗകര്യം?  രാത്രി വരെ കാത്തിരിക്കുക, പ്ലാസ്റ്റിക് സഞ്ചി  നിറച്ചത്  എടുക്കുക,  വാഹനം സ്റ്റാർട്ട് ചെയ്യുക  വഴിയിൽ വലിച്ചെറിയുക,  ഇത്  നിത്യവും  നടത്തേണ്ട കർമ്മമായി  മാറിയിരിക്കുന്നു.
ഈ  വലിച്ചെറിയൽ പരിപാടി  പഞ്ചായത്ത്കാർക്ക് / മുനിസിപ്പാലിറ്റിക്കാർക്ക്  ഒരു പൈസാ പോലും ചെലവില്ലാതെ     നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളൂ.  വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കാൻ സ്വകാര്യ കമ്പനികളെ  അനുവദിച്ചാൽ  അവർ തൊഴിലാളികളെ നിയമിച്ച്  വീടുകളിൽ നിന്നും മാലിന്യങ്ങൾ  ശേഖരിക്കും. ഇതിന് പ്രതിഫലമായി    പ്രതിമാസം വീട്ടുകാരിൽ  നിന്നും ഒരു നിശ്ചിത തുക  സർവീസ് ചാർജായി  വാങ്ങി  എടുക്കാൻ അവർക്ക്  അധികാരം നൽകുകയും   വേണം  .  ഇപ്രകാരം ചെയ്താൽ  രാത്രി ഒളിച്ചും പാത്തും  പ്ലാസ്റ്റിക് ബാഗ്   ഏറിൽ നിന്നും  മുക്തരാകാൻ സാധിക്കുമെന്നതിനാൽ  എല്ലാ വീട്ടുകാരും ഇതിൽ സഹകരിച്ച് ഒരു ചെറിയ ഫീസ്  പ്രതിമാസം നൽകുമെന്ന് ഉറപ്പ്.  മാലിന്യം ശേഖരിക്കുന്നവർ  അത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചാൽ മതിയാകുമല്ലോ. ഈ പദ്ധതി  നിലവിൽ  വന്നതിന്  ശേഷം പിന്നെയും  വലിച്ചെറിയൽ പരിപാടി  നടത്തുന്നവരെ കയ്യോടെ പിടികൂടി  അവർക്കെതിരെ കർശനമായ നടപടികളിലൂടെ   ക്രിമിനൽ കേസ്  ഫയൽ ചെയ്യാൻ  അമാന്തിക്കുകയും അരുത്.      ഈ പദ്ധതി വടക്കൻ  നഗരങ്ങളിൽ വിജയകരമായി ഇപ്പോൾ പ്രാവർത്തികമാക്കി  വരുന്നു എന്നും  മനസിലാക്കുക.

1 comment:

  1. മാലിന്യസംസ്കരണം സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് പരിഷ്കൃതരാജ്യങ്ങളില്‍

    ReplyDelete